യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ മത്സരിക്കുവെന്ന വാർത്ത വന്നതിന് പിന്നാലെയാണ് പദ്മജ വേണുഗോപാൽ രംഗത്തെത്തിയത്. പാലക്കാട് ഒരു ആൺകുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാനെന്നും കെ. കരുണാകരന്റെ കുടുംബത്തെ, പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ കരി വാരിപൂശിയ ഇയാളെ മാത്രമേ കോൺഗ്രസുകാർക്ക് കിട്ടിയുള്ളൂവെന്നും പദ്മജ ചോദിച്ചു. കെ കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ലെന്ന് ഞാൻ അപ്പോഴേ പറഞ്ഞില്ലേ എന്നും പത്മജ വേണുഗോപാല്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം:
പാലക്കാട് ശ്രീ രാഹുല്‍ മങ്കൂട്ടം മത്സരിക്കുന്നു എന്ന് കേട്ടു. ഞാൻ പറഞ്ഞതെല്ലാം ശരിയായി വരുന്നു. പാലക്കാട് ഒരു ആണ്‍കുട്ടി പോലും ഇല്ലേ മത്സരിപ്പിക്കാൻ? കെ.കരുണാകരന്റെ കുടുംബത്തെ (പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ) കരി വാരിപൂശിയ ഇയാളെ മാത്രമേ കോണ്‍ഗ്രെസ്സ്കാർക്ക് കിട്ടിയുള്ളൂ ഇലക്ഷന് മത്സരിപ്പിക്കാൻ? കെ.മുരളീധരന്റെ പേര് കേട്ടിരുന്നു. ഞാൻ അപ്പോഴേ പറഞ്ഞു കെ.കരുണാകരന്റെ മകന് അവർ സീറ്റ് കൊടുക്കില്ല എന്ന്. പറഞ്ഞത് ശരിയായില്ലേ? പാലക്കാട് ജില്ലാ നേതൃത്വം ഒറ്റകെട്ടായി പറഞ്ഞിട്ടും സംസ്ഥാന നേതൃത്വം കെ.മുരളീധരന് സീറ്റ് നിഷേധിച്ചു ഇത് ആരും ഇല്ല എന്ന് പറയണ്ട. എന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ട്. ഇത് നിഷേധിച്ചാല്‍ തെളിവ് സഹിതം പുറത്തു വിടാം
വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് പത്മജ വേണുഗോപാലിന്റെ പ്രതികരണം.