ഇസ്ലാം മതം സ്വീകരിച്ചതിനെ കുറിച്ച് തുറന്നു സംസാരിച്ച് സംഗീത സംവിധായകൻ യുവൻ ശങ്കർ രാജ. മതം മാറുന്നതിനെ അച്ഛനും പ്രശസ്ത സംഗീത സംവിധായകനുമായ ഇളയരാജ എതിർത്തേയില്ലെന്നും യുവൻ ശങ്കർ രാജ പറഞ്ഞു.
'ദിവസവും അഞ്ച് നേരം ദൈവത്തോട് പ്രാർത്ഥിക്കുമെന്ന് പറയുന്ന ഒരാളെ തടയുന്നത് എന്തിനാണെന്നായിരുന്നു അച്ഛൻ ചോദിച്ചത്,' യുവൻ ശങ്കർ രാജ പറഞ്ഞു.
കരിയറിന്റെ പീക് ടൈമില്‍ നില്‍ക്കുമ്ബോള്‍ തന്നെ നാല് വർഷത്തോളം യുവൻ എവിടെയായിരുന്നെന്ന് അറിയില്ലായിരുന്നെന്നും ഈ സമയത്ത് എന്തായിരുന്നു സംഭവിച്ചതെന്നുമുള്ള ചോദ്യത്തിനായിരുന്നു യുവൻ മറുപടി പറഞ്ഞത്. താൻ വിവിധ അന്വേഷണങ്ങളിലായിരുന്നെന്നും ഇതിലൂടെ സ്വയം പഠിക്കുകയായിരുന്നെന്നും യുവൻ പറഞ്ഞു. അമ്മയുടെ മരണ ശേഷം ഒരു ലോസ്റ്റ് ചൈല്‍ഡ് ആയി മാറി. അവരെ ഞാൻ ഇടയ്ക്ക് ഇടയ്ക്ക് സ്വപ്നം കാണാറുണ്ടായിരുന്നു. എവിടെയാണ് അമ്മയുള്ളത് അവർ എവിടെയോ ഉണ്ടെന്ന് അറിയാം. പക്ഷെ എവിടെയാണ്? എന്നുള്ള അന്വേഷണം ഞാൻ നടത്തി. അത് തന്നെ പൂർണമായും ഹോണ്ട് ചെയ്യുന്നുണ്ടായിരുന്നുവെന്നും യുവൻ പറഞ്ഞു.
അമ്മയുടെ അകാലമരണത്തിന് പിന്നാലെ താൻ തികഞ്ഞ മദ്യപാനിയായി മാറിയിരുന്നെന്നും അതിന് മുമ്ബ് താൻ പാർട്ടികള്‍ക്ക് പോയിരുന്നെങ്കിലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്തിരുന്നില്ലെന്നും യുവൻ പറഞ്ഞു. പെട്ടന്ന് ഒരുനാള്‍ തനിക്ക് എല്ലാത്തിനും ഉത്തരം ലഭിച്ചു. നമുക്ക് ചുറ്റും നടക്കുന്നതൊന്നുമല്ല കാര്യം. മുകളിലിരുന്ന് ഒരാള്‍ എല്ലാം എഴുതിയിട്ടുണ്ട്. അതുപോലെയെ നടക്കൂ എന്ന് ബോധ്യമായി. ഈ പ്രോസസ് എന്നെ പഠിപ്പിച്ചത് ഇസ്ലാം ആണെന്നും യുവൻ പറഞ്ഞു.
2015 ല്‍ വിവാഹത്തിന് പിന്നാലെയാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതായും ഔദ്യോഗികമായി തന്റെ പേര് ഇനി മുതല്‍ അബ്ദുള്‍ ഹാലിഖ് ആയിരിക്കുമെന്നും യുവൻ പ്രഖ്യാപിച്ചത്. എന്നാല്‍ സംഗീത രംഗത്ത് തന്റെ പ്രൊഫഷണല്‍ പേരായ യുവൻ ശങ്കർ രാജ എന്ന് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.