ബോളിവുഡ് താരം സൽമാൻ ഖാനു വധ ഭീഷണി ഉയർത്തുന്ന കാനഡയിലെ കുറ്റവാളി സംഘ നേതാവ് ലോറൻസ് ബിഷ്‌ണോയിയെ നേരിട്ടു കാണാൻ താത്പര്യമുണ്ടെന്ന് ഖാന്റെ മുൻ കാമുകി നടി സോമി അലി. സൂം കോളിൽ വരാൻ ഗുജറാത്തിലെ സബർമതി ജയിലിൽ കഴിയുന്ന ബിഷ്‌ണോയിയെ അമേരിക്കൻ പൗരത്വമുള്ള പാക്കിസ്ഥാനി വംശജ അലി (48) പരസ്യമായി ക്ഷണിച്ചു.
ഖാനുമായി ഉറ്റ ബന്ധം ഉണ്ടായിരുന്ന മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയതിൽ തന്റെ സംഘത്തിനു പങ്കുണ്ടെന്നു ബിഷ്ണോയ് അവകാശപ്പെട്ടതിനു പിന്നാലെയാണ് അലിയുടെ ഈ ക്ഷണം. ഖാനുമായി ബന്ധപ്പെട്ട എല്ലാവരും കരുതിയിരുന്നോളൂ എന്നും ബിഷ്ണോയ് ഭീഷണി മുഴക്കിയിരുന്നു.
"നമസ്തേ ലോറൻസ് ഭായ്" എന്നു തുടങ്ങുന്ന സന്ദേശത്തിൽ അലി പറഞ്ഞു: "ജയിലിൽ നിന്നു പോലും താങ്കൾ സൂം കോളുകൾ ചെയ്യുന്നു എന്നെനിക്കറിയാം. എനിക്ക് താങ്കളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.
"അതെങ്ങിനെ ചെയ്യാം എന്ന് താങ്കൾ പറയുക. ലോകത്തു എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണ് രാജസ്ഥാൻ. എന്നാൽ ആദ്യം നമുക്കൊരു സൂം കോൾ ആവാം.താങ്കളുടെ മൊബൈൽ നമ്പർ തരിക. നന്ദി."
1990കളിൽ അറിയപ്പെട്ട പ്രേമബന്ധമായിരുന്നു സൽമാൻ ഖാനും സോമി അലിയും തമ്മിൽ. അടിച്ചു പിരിഞ്ഞ കാലത്തും അത് വലിയ ജനശ്രദ്ധ നേടി. ഖാൻ അക്രമിയാണെന്ന് അവർ ആരോപിച്ചു, അദ്ദേഹം അത് നിഷേധിച്ചു.
സൽമാൻ ഖാനെ വധിക്കാനുള്ള ഗൂഢാലോചനയുടെ പേരിൽ സംഘത്തിൽ പെട്ട സുക്ബീർ ബൽബീർ സിംഗ് എന്നയാളെ നവി മുംബൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിയായ ഡോഗാർ എന്നയാളെ കൊലയ്ക്കു വേണ്ടി സിംഗ് ബന്ധപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.
ബിഷ്ണോയുടെ കഥ സിനിമയാക്കുന്ന റാം ഗോപാൽ വർമ്മ അതിനിടെ പറഞ്ഞത് അയാളെ പോലെ സുന്ദരനായ ഒരു നടനും ഇന്ത്യയിൽ ഇല്ലെന്നാണ്. ആ വേഷത്തിനു ഒരാളെ അന്വേഷിക്കുകയാണ് വർമ്മ.
Salman Khan's ex seeks to meet Bishnoy