കാനഡയിൽ നിന്നു പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്ണോയ് കുറ്റവാളി സംഘത്തെ വിട്ടു തരണമെന്ന് ഇന്ത്യ ഏതാനും വർഷം മുൻപ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും കാനഡ അത് ചെയ്തില്ലെന്നു ഡൽഹിയിൽ വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച്ച പറഞ്ഞു.
അടുത്ത കാലത്തും സംഘത്തിലെ അംഗങ്ങളെ ഇന്ത്യ ചോദിച്ചിരുന്നുവെന്നു വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. കാനഡ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗുർജീത് സിംഗ്, ഗുർജിന്ദർ സിംഗ്, അർഷദീപ് സിംഗ് ഗിൽ, ലഖ്‌ബീർ സിംഗ് ലാൻഡ, ഗുർപ്രീത് സിംഗ് എന്നിവരെയാണ് ഇന്ത്യ ആവശ്യപ്പെട്ടത്. 26 പേരെയെങ്കിലും ഒരു പതിറ്റാണ്ടിനിടയിൽ ഇന്ത്യ ചോദിച്ചിരുന്നു.
ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരെ തടയാൻ കഴിയില്ലെന്ന നിലപാട് എടുത്ത കാനഡ ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യമാണ് അതിനു ന്യായമായി ഉന്നയിച്ചതെന്നു ജയ്‌സ്വാൾ പറഞ്ഞു.
കാനഡയിൽ ഖാലിസ്ഥാൻ നേതാവ് നിജ്ജാറെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം ബിഷ്‌ണോയിയുടെ പേര് പറഞ്ഞിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർ അയാളെ ബന്ധപ്പെട്ടു എന്നാണ് ട്രൂഡോയുടെ ആരോപണം. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കനേഡിയൻ പൗരന്മാരെ കുറിച്ചുള്ള വിവരങ്ങൾ ബിഷ്ണോയ്ക്കു കൈമാറി എന്നും ട്രൂഡോ പറഞ്ഞു.
കാനഡയിലെ കുറ്റവാളി സംഘങ്ങളെ കുറിച്ച് ഇന്ത്യ ആശങ്ക അറിയിച്ചത് അവർ ഇന്ത്യൻ വംശജർക്കു ഭീഷണി ഉയർത്തുന്നു എന്നതിനാലാണ്. കാനഡയിൽ കുറ്റം ചെയ്യുന്നവരുമായി ഇന്ത്യയെ ബന്ധപ്പെടുത്തുന്നത് വിചിത്രമാണെന്നു ജയ്‌സ്വാൾ പറഞ്ഞു.
Canada refused to extradite criminals sought by India