വാഷിംഗ്ടൺ, ഡിസി: ഹാമസ് ഭീകരൻ യഹ്യ സിൻവറിന്റെ മരണം ഇസ്രയേലിനും ലോകത്തിനും നല്ല വാർത്തയാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ.
കഴിഞ്ഞ വർഷം ഒക്ടോബർ 7 നു ഇസ്രായേലിൽ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനായ യഹ്യ സിൻവാറിനെ ഉന്മൂലനം ചെയ്തത് ഇസ്രായേൽ സ്ഥിരീകരിച്ചപ്പോൾ, ഇത് ഇസ്രായേലിനും ലോകത്തിനും ഒരു "നല്ല ദിവസമാണ്" എന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചു.
ഹമാസ് നേതാക്കളെ നിർദാക്ഷിണ്യം പിന്തുടരാൻ അമേരിക്കൻ ഇൻ്റലിജൻസ് ഇസ്രായേൽ സേനയെ സഹായിച്ചതായി ബൈഡൻ പറഞ്ഞു . ഭീകരരെ ഉന്മൂലനം ചെയ്യാൻ ഇസ്രായേലിന് എല്ലാ അവകാശവും ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു.
'എത്ര കാലമെടുത്താലും ലോകത്തെവിടെയും ഒരു തീവ്രവാദിക്കും നീതിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്ന് ഈ അന്ത്യം ഒരിക്കൽ കൂടി തെളിയിക്കുന്നു,' പ്രസിഡൻ്റ് പറഞ്ഞു.
എൻ്റെ ഇസ്രായേലി സുഹൃത്തുക്കൾക്ക് ഇത് ആശ്വാസത്തിൻ്റെയും ഓർമ്മപ്പെടുത്തലിൻ്റെയും ദിവസമാണെന്നതിൽ സംശയമില്ല. പ്രസിഡൻ്റ് ഒബാമയുടെ ഉത്തരവനുസരിച്ച് 2011ൽ ഒസാമ ബിൻ ലാദനെ വധിച്ച ശേഷം അമേരിക്കയിലുടനീളം കണ്ട ദൃശ്യങ്ങൾക്ക് സമാനമാണിത് .
ഹമാസ് അധികാരത്തിലില്ലാത്ത ഗാസയിൽ രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള അവസരമാണിത്. ഇസ്രയേലികൾക്കും ഫലസ്തീനികൾക്കും ഒരുപോലെ മികച്ച ഭാവി പ്രദാനം ചെയ്യുന്നതാണത്. ആ ലക്ഷ്യങ്ങളെല്ലാം നേടിയെടുക്കാൻ യഹ്‌യ സിൻവർ മറികടക്കാനാകാത്ത തടസ്സമായിരുന്നു. ആ തടസ്സം ഇപ്പോൾ നിലവിലില്ല. പക്ഷേ ഒരുപാട് ജോലികൾ നമ്മുടെ മുന്നിൽ അവശേഷിക്കുന്നു.
ഇന്ന് അതിരാവിലെ, ഗാസയിൽ നടത്തിയ ഒരു ദൗത്യത്തിൽ യഹ്യ സിൻവർ കൊല്ലപ്പെട്ടിരിക്കാമെന്ന് എൻ്റെ ദേശീയ സുരക്ഷാ ടീമിനെ ഇസ്രായേൽ അറിയിച്ചു. തുടർന്ന് ഡിഎൻഎ പരിശോധനയിൽ സിൻവാർ മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഇത് ഇസ്രായേലിനും അമേരിക്കയ്ക്കും, കൂടാതെ ലോകത്തിനും ന്ഹാള്ള ദിവസമാണ്.
കഴിഞ്ഞ വർഷം ഒക്‌ടോബർ 7 ന് ഇസ്രയേലിനെതിരായ ഹമാസിൻ്റെ ആക്രമണത്തെക്കുറിച്ച് സംസാരിക്കവേ, ആയിരക്കണക്കിന് ഇസ്രായേലികൾ, ഫലസ്തീനികൾ, അമേരിക്കക്കാർ, 30-ലധികം രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ എന്നിവരുടെ മരണത്തിന് സിൻവാർ ഉത്തരവാദിയാണെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
"ഒക്‌ടോബർ ഏഴിലെ കൂട്ടക്കൊലകളുടെയും ബലാത്സംഗങ്ങളുടെയും തട്ടിക്കൊണ്ടുപോകലുകളുടെയും സൂത്രധാരനായിരുന്നു അയാൾ . അയാളുടെ നിർദ്ദേശപ്രകാരമാണ് ഹമാസ് ഭീകരർ ഇസ്രായേൽ ആക്രമിച്ചത്. പറയാനാവാത്ത ക്രൂരതയാണ് അവിടെ കാട്ടിയത്. സിവിലിയന്മാരെയും ഹോളോകോസ്റ്റിനെ അതിജീവിച്ചയാളെയും കുട്ടികളെ അവരുടെ മാതാപിതാക്കളുടെ മുന്നിൽ വച്ചും മാതാപിതാക്കളെ കുട്ടികളുടെ മുന്നിൽ വച്ചും അരുംകൊല ചെയ്തു.
ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസം എന്നാണ് ബൈഡൻ ആക്രമണത്തെ വിശേഷിപ്പിച്ചത്.
ആ ദിവസം 46 അമേരിക്കക്കാർ ഉൾപ്പെടെ 1,200-ലധികം ആളുകൾ കൊല്ലപ്പെട്ടു. ഹോളോകോസ്റ്റിനു ശേഷമുള്ള ജൂതന്മാരുടെ ഏറ്റവും മാരകമായ ദിവസം. 250-ലധികം പേരെ ബന്ദികളാക്കി, 101 പേരെ ഇപ്പോഴും കാണാനില്ല. അതിൽ ഏഴ് അമേരിക്കക്കാരും ഉൾപ്പെടുന്നു, അവരിൽ നാല് പേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സിൻവാർ ആണ് ഇതിന് ഉത്തരവാദി.
ഗാസയിൽ ഒളിച്ചിരിക്കുന്ന സിൻവറിനെ കണ്ടെത്തുന്നതിന് ഇസ്രായേലും യുഎസും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്ന് ബൈഡൻ പറഞ്ഞു.
ഒക്‌ടോബർ 7 കൂട്ടക്കൊലയ്ക്ക് തൊട്ടുപിന്നാലെ, ഗാസയിൽ ഒളിച്ചിരിക്കുന്ന സിൻവറിനെയും മറ്റ് ഹമാസ് നേതാക്കളെയും കണ്ടെത്താനും ട്രാക്കുചെയ്യാനും സഹായിക്കുന്നതിന് ഇസ്രായേലുമായി ചേർന്ന് പ്രവർത്തിക്കാൻ സ്‌പെഷ്യൽ ഓപ്പറേഷൻ ഉദ്യോഗസ്ഥരോടും ഇൻ്റലിജൻസ് പ്രൊഫഷണലുകളോടും ഞാൻ നിർദ്ദേശിച്ചു. ഹമാസിൻ്റെ നേതാക്കളെ പിന്തുടർന്നു, അവരെ അവരുടെ ഒളിത്താവളങ്ങളിൽ നിന്ന് പുറത്താക്കുകയും ജീവന് വേണ്ടി പലായനം ചെയ്യാൻ നിര്ബന്ധിതരാക്കുകയും ചെയ്തു.
യഹ്‌യ സിൻവാറിനെ ഉന്മൂലനം ചെയ്തതിനു അഭിനന്ദനം അറിയിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി സംസാരിക്കുമെന്ന് ബൈഡൻ പറഞ്ഞു.