Image

ഈ പൂക്കൾ വിരിയുന്നതാർക്കുവേണ്ടി? (ഇമലയാളി കഥാമത്സരം 2024: എല്ലെസ് അശോക്)

Published on 18 October, 2024
ഈ പൂക്കൾ വിരിയുന്നതാർക്കുവേണ്ടി? (ഇമലയാളി കഥാമത്സരം 2024: എല്ലെസ് അശോക്)

ട്രാൻസ്ഫറായി ഈ നാട്ടിലേക്ക് വന്നപ്പോൾ  പുതിയ വാടക വീട്ടിലേക്ക്  ഗൃഹോപകരണങ്ങളുടെ കൂടെ എൻ്റെ നാട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന മനോഹരങ്ങളായ റോസാപുഷ്പങ്ങൾ വിരിയുന്ന പത്തു പൂച്ചട്ടികൾ കൂടി  ഞാൻ കൊണ്ടുപോന്നിരുന്നു.
മതിലിന് മുകളിൽ അവ നിരനിരയായി വച്ചു .
മുന്നിലുള്ള നിരത്തിലൂടെ പോകുന്ന പലരും പൂക്കൾ കണ്ട് മനം കുളിർപ്പിക്കുന്നുണ്ട് എന്നെനിക്ക് തോന്നി.
ഈ നാടും ജനങ്ങളെയും പരിചയിച്ചു വരുന്നതേയുള്ളൂ.
ഏവരുടെയും ശ്രദ്ധ റോസാപ്പൂക്കൾ ആകർഷിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾഎനിക്ക്  ആവേശമായി . ആ പ്രദേശത്തുള്ള  ഒരു നഴ്സറിയിൽ നിന്ന്  കുറച്ച് റോസാച്ചെടികൾ കൂടി വാങ്ങി  ഞാൻ മതിലിൽ നിരത്തി.
നഴ്സറിയിലെ സഹായി പറഞ്ഞുതന്നതു പ്രകാരം പൂക്കൾ കൂടുതൽ വിരിയുവാനുള്ള മരുന്നുകളും സാങ്കേതിക വിദ്യയുപയോഗിച്ച്  പൂക്കളുടെ എണ്ണം വർദ്ധിപ്പിച്ചു.
ചുവപ്പും മഞ്ഞയും വെളുപ്പും നിറമാർന്ന വിവിധ ജനിതകശ്രേണിയിലുള്ള റോസാപ്പൂക്കൾ, കാഴ്ചക്കാരുടെ ഹൃദയം കവർന്നു.
കുഞ്ഞുങ്ങളെയെന്ന പോലെയാണ് ഞാൻ ചെടികളെ പരിപാലിച്ചു കൊണ്ടിരുന്നത്.

ഒരു ദിവസം ജോലിയും കഴിഞ്ഞു വൈകിട്ട് മടങ്ങി വരുമ്പോൾ ഞാൻ അത് ശ്രദ്ധിച്ചു.

രാവിലെ വിരിഞ്ഞ് വിലസിയിരുന്ന മനോഹരങ്ങളായ റോസാപുഷ്പങ്ങളിൽ പകുതിയോളം ഇപ്പോൾ കാണ്മാനില്ല.
എത്ര ചിന്തിച്ചിട്ടും എങ്ങനെയതു  സംഭവിച്ചുവെന്ന് എനിക്ക് മനസ്സിലായില്ല.
പൂക്കൾ താഴെ അടർന്നുവീണതായ ലക്ഷണവുമില്ല.
എന്നിൽ അൽപ്പം നിരാശയും അമർഷവും നിറഞ്ഞു.
രണ്ടു നാൾ കടന്നുപോയി.
ചെടികളെല്ലാം വീണ്ടും  പൂക്കൾ നിറച്ചു കൊണ്ട് എൻ്റെ സങ്കടത്തിന് പരിഹാരമുണ്ടാക്കി.
എന്നാൽ -
അന്ന് വൈകിട്ടു'തിരികെ വരുമ്പോഴും! അത്ഭുതം തന്നെ!  പകുതിയോളം പൂക്കൾ ഇപ്പോഴും  കാൺമാനില്ല.
ഒരെത്തും പിടിയും കിട്ടുന്നില്ല.
മനസ്സിൽ പൂക്കളെ കുറിച്ചുള്ള ചിന്ത നിറഞ്ഞുനിന്നു.
മൂന്നുനാലു ദിവസത്തിനുള്ളിൽ പൂക്കൾ വീണ്ടും നിറഞ്ഞത്
അൽപ്പമൊന്നു മനം തണുപ്പിച്ചു.
എനിക്ക് ഡ്യൂട്ടി ഓഫ് ആയിരുന്ന ദിവസം -
വീടിനകത്ത് പുസ്തക വായനയിൽ മുഴുകിയിരിക്കുന്ന നേരം.
പുറത്തൊരു പട്ടി കുര കേട്ടതിനാൽ മതിലിന് പുറത്തേയ്ക്ക് ഞാൻ എത്തി നോക്കി.
രണ്ട് കൈകൾ മതിലിന് മുകളിലേയ്ക്ക് ഉയരുന്നു.  നിർല്ലോഭം പൂക്കൾ പറിച്ചെടുക്കുകയാണ് ഉയരുന്ന കൈകൾ!
സങ്കടവും ദേഷ്യവും ചേർന്ന സമ്മിശ്ര വികാരത്താൽ
ഞാൻ പുറത്തേക്ക് പാഞ്ഞു.
ഏകദേശം 80 വയസ്സ് തോന്നിക്കുന്ന ഒരു വൃദ്ധ!
ശുഭ്ര വസ്ത്രധാരിയാണ് . കുളിച്ച് ഈറനോടെ വന്ന് പൂക്കൾ ഇറുത്തെടുക്കുകയാണ്.
എൻ്റെ സാമീപ്യമാകട്ടെ  അവർ അറിഞ്ഞ മട്ടില്ല. സമീപത്തായി ഒരു പൂക്കൂടയുമുണ്ട്.
അതിൽ പലതരം പൂക്കൾ നിറഞ്ഞിരിക്കുന്നു.
ഞാൻ മുരടനക്കി.
അവർ തിരിഞ്ഞുനോക്കി. എന്നെ കണ്ടതും അവർ കിട്ടിയ പൂക്കളുമായി കൂടയുമെടുത്ത് വേഗം നടന്നു നീങ്ങി. മുഖത്താകട്ടെ യാതൊരു ഭാവഭേദവുമില്ല. എന്തോ അധികാര ഭാവമുള്ളതു പോലെയാണ് പൂക്കൾ പറിച്ചെടുത്തു കൊണ്ട് വേഗത്തിൽ നീങ്ങുന്നത്.
എൻ്റെ ദേഷ്യം ഉച്ചസ്ഥായിയിലായി.
" ഹേയ്, തള്ളേ ...ആരോട് ചോദിച്ചിട്ടാണ് നിങ്ങൾ ഈ പൂക്കളൊക്കെ പറിച്ചെടുത്തത്? പൊന്നുപോലെ നോക്കണ പൂക്കളാണ്. അഹങ്കാരിത്തള്ള*#@...മേലാൽ ഈ വഴി വന്നാൽ കാലു തല്ലിയൊടിക്കും"
എൻ്റെ ശകാര വാക്കുകൾകേട്ടെങ്കിലും ഒന്നു തിരിഞ്ഞു പോലും  നോക്കാതെ  നടന്നകലുകയാണ് വൃദ്ധ.
പറഞ്ഞു തീർന്നപ്പോഴാണ് എനിക്ക് തോന്നിയത് അത്രയും കടുപ്പത്തിൽ വേണ്ടായിരുന്നുവെന്ന് !
പോയ വാക്ക് തിരിച്ചെടുക്കാൻ ആവില്ലല്ലോ.
ദിവസങ്ങൾ കടന്നുപോയി. റോസാപൂക്കൾ നിർബാധം വിരിഞ്ഞു. അവ തനിയെ കൊഴിഞ്ഞു വീണു.

വൃദ്ധയുടെ ശല്യം ഇല്ലാതായി എന്ന് തന്നെ ഞാൻ നിനച്ചു.

ഒരു ദിവസം പ്രഭാതസവാരിക്കിറങ്ങിയപ്പോൾ -
നാട്ടുവഴികളിലൂടെ നടന്നു നീങ്ങുകയായിരുന്നു ഞാൻ.   അൽപ്പമകലെ തകര ഷീറ്റ് മേഞ്ഞ ഒരു ചെറിയ വീടിൻ്റെ മുറ്റത്ത് ഒരാൾക്കൂട്ടം. അവിടെ ഒരു മരണം നടന്നിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
ആരാണ് മരിച്ചതെന്ന് അറിയില്ല.
അങ്ങോട്ട് ഞാൻ കയറി .
ചുറ്റും പരിചിതമായ മുഖങ്ങളില്ല.
എന്നാൽ -
വരാന്തയിൽ -
പരിചിതമായ ആ മുഖം!
വെളുത്ത മുണ്ട് പുതച്ച് കിടക്കുകയാണ് അവർ.
ഞാൻ ശകാരിച്ച് ഓടിച്ചു വിട്ട വൃദ്ധ.
സംശയം തീരാതെ ഞാൻ ഒന്നുകൂടി സൂക്ഷിച്ചു നോക്കി.
അത് അവർ തന്നെ.
മുഖത്ത് എന്തെന്നില്ലാത്ത ശാന്തതയോടെ അവർ കിടക്കുന്നു.
അരികിൽ ഇരിക്കുന്നത്  കാഴ്ചശക്തി ഇല്ലെന്നു തോന്നിക്കുന്ന ഒരു മധ്യവയസ്ക്കയായ ഒരു പെണ്ണും.

കൂടിയിരിക്കുന്നവരിൽ ഒരാൾ അടക്കത്തിൽ സങ്കടം പറയുന്നത് കേട്ടു .
"പാവം ! കാഴ്ചയില്ലാത്ത ആ പെണ്ണിന് അമ്മയില്ലാതായി. അവളുടെ കാര്യം ഇനി കഷ്ടം തന്നെ. "

രാവിലെ പൂക്കൾ ശേഖരിച്ചുകൊണ്ട് സമീപത്തുള്ള അമ്പലത്തിൽ കൊടുത്ത് കിട്ടുന്ന തുച്ഛമായ തുകയും അവിടുത്തെ നിവേദ്യവും ആയിരുന്നത്രേ  അവരുടെ ജീവിതം നയിച്ചിരുന്നത് .
പലരും വീട്ടിൽ നട്ടുവളർത്തിയിരുന്ന പൂക്കൾ പറിച്ചെടുക്കാൻ അവരോട് സഹകരിച്ചിരുന്നു എന്നുമറിഞ്ഞു. 
എല്ലാവരും അറിഞ്ഞും ഉള്ളഴിഞ്ഞും പൂക്കൾ പറിച്ചെടുക്കാൻ മൗനാനുവാദം അവർക്ക് കൊടുത്തിരുന്നു.

ഞാൻ മാത്രം! ഞാൻ മാത്രമത് അറിഞ്ഞില്ല. ചെയ്തില്ല.
അറിയാൻ ശ്രമിച്ചില്ല.

കാഴ്ചയില്ലാത്ത  മകളെ വളർത്താൻ തനിക്ക് ഈ പ്രായത്തിലും കഴിയുമെന്ന് തെളിയിച്ച
സ്ത്രീശക്തിയുടെ പര്യായമായി അവർ എൻ്റെ മുന്നിൽ ഭാവഭേദമില്ലാതെ കിടക്കുന്നതായി തോന്നി.

എന്തെന്നില്ലാത്ത ഒരു വികാരം എന്നിൽ നിറഞ്ഞു. കുറ്റബോധമോ ,അതോ വേദനയോ ! മനസ് വിങ്ങുകയാണ്.
നമുക്കു പരിചയമില്ലാത്ത ഏതോ അവകാശികളെ തെരഞ്ഞാണ് പൂക്കളൊക്കെ വിരിയുന്നത് എന്ന് ഞാൻ തിരിച്ചറിയാൻ വൈകിയിരുന്നു.
പിന്നെയും പൂക്കൾ നിർബാധം എൻ്റെ വീട്ടിൽ  വിരിഞ്ഞു.
ആർക്കും ഉപകരിക്കാതെ അവ തനിയെ കൊഴിഞ്ഞു വീണു കൊണ്ടേയിരുന്നു.

എല്ലെസ് അശോക്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക