മൂർച്ചയേറിയ നഖങ്ങൾ കൊണ്ട് അവരെന്റെ ഹൃദയം കീറി മുറിച്ചു.!
ഉലഞ്ഞുപോയ എന്നെ ഉടയാടകൾ വലിച്ചു കീറി അവർ വേദിയിൽ അപമാനിച്ചു.!
കീറിമുറിഞ്ഞ എന്റെ ശരീരം അവർ ആളുകളേറെ കൂടിനിൽക്കുന്ന തെരുവിലൂടെ വലിച്ചിഴച്ചു..
എന്ത് തെറ്റാണ് ഞാൻ ചെയ്തത്?
പണയപ്പണ്ടമായി അവരെന്നെ ആ സഭയിൽ കൊണ്ടിട്ടു.
എനിക്ക് ചുറ്റും കൂടിനിന്നു ആളുകൾ ആർപ്പുവിളിച്ചു.
എന്റെ ഉടൽ ചുട്ടുപൊള്ളി അപമാനഭാരം താങ്ങാനാവാതെ എന്റെ ശിരസ്സ് കുനിഞ്ഞു.!!
കീറിപ്പോയ പുടവ ഞാൻ വാരി മാറത്തടക്കി..
കണ്ണുനീർ കുമിഞ്ഞു കാഴ്ച്ച നഷ്ട്ടപെട്ട ഞാൻ കുരുടിയെപ്പോലെ നിന്നു...
എന്റെ കാതുകൾ കൊട്ടിയടയ്ക്കപെട്ടു.
ആളുകൾ ഉറക്കെ വിളിച്ചുപറഞ്ഞു,
"അവൾ കുലടയാണ്...
"കുലട"
ആത്മാർത്ഥമായി സ്നേഹിച്ചവൻ തെരുവോരത്തു വിറ്റവൾ കുലട!
എന്റെ ചുണ്ടുകളിൽ വിളറിയ ഒരു പുഞ്ചിരി വിരിഞ്ഞു...
പ്രണയം നൽകിയ തീച്ചൂളയിൽ വെന്തെരിഞ്ഞു പോയ കണ്ണകിയാണ് ഞാൻ.
എന്റെ കാലിലെ ഒറ്റച്ചിലമ്പ് വലിച്ചെടുത്തെറിഞ്ഞു ഞാൻ പൊട്ടിച്ചിരിച്ചു.
എന്റെ ചിരി കണ്ടു ഒരു നിമിഷം ആളുകൾ നിശബ്ദമായി..
"എന്തിനു നീ ചിരിക്കുന്നു?"
അതിൽ ഒരാൾ വിളിച്ചു ചോദിച്ചു.
"പ്രണയിച്ചു എന്നൊരു തെറ്റിനാണോ എനിക്ക് ഈ ശിക്ഷ?"
ഞാൻ ചോദിച്ചു!
അവർ പരസ്പരം നോക്കി ഒന്നും ഉരിയാടാതെ നിന്നു...
ആകെയുലഞ്ഞ തലമുടി വാരിച്ചുറ്റി ഒരു ഭ്രാന്തിയെ പോലെ അവൾ അലറി.
"എന്റെ രക്തം വീഴ്ത്തിയ നീയും നിന്റെ കുലവും മുടിഞ്ഞുപോവും."
അതും പറഞ്ഞു അവൾ ആത്മാഹുതി ചെയ്തു.
അഗ്നികണങ്ങൾ ആർത്തിപൂണ്ടു അവളുടെ ശരീരം വിഴുങ്ങുമ്പോഴും.
അവളുടെ വാക്കുകൾ മുഴങ്ങികേട്ടു...
"നീയും നിന്റെ കുലവും നാശമായി പോകും."
(പത്തനംതിട്ട ജില്ലയിലെ കോന്നിയെന്ന കൊച്ചു ഗ്രാമത്തിൽ പട്ടാളക്കാരനായ ഗോപാലകൃഷ്ണൻ നായർ, വിജയമ്മ ദമ്പതികളുടെ മകളായി ജനനം. ഏക സഹോദരൻ ധനീഷ്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. മകൾ ജാനകി. പഠിച്ചതും വളർന്നതും പ്രകൃതി ഭംഗിയാവോളമുള്ള, കാടും മലകളും നിബിഡമായ അച്ചൻകോവിലാറിന്റെ കരയിലൊരു കൊച്ചുഗ്രാമത്തിലാണ്.
ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്നു.
എഴുതി തുടങ്ങിയത് ഫേസ്ബുക്കിലുടെയാണ്. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, കുമാരനാശാൻ സ്മാരക പുരസ്‌കാരം, മഹാകവി അക്കിത്തം സ്മാരക പുരസ്‌കാരം, ജവഹർലാൽ നെഹ്‌റു ദേശിയ പുരസ്‌കാരം (ഹോണററി ), തുടങ്ങി മറ്റനവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്..നിരവധി പുസ്തകങ്ങളും ഏഴുതി .. ഖലീൽ ജിബ്രാന്റെ ആരാധിക. )