പ്രശസ്ത തമിഴ്-മലയാള ചലച്ചിത്ര നടിയും നർത്തകിയും ഗായികയുമായിരുന്ന ശ്രീവിദ്യ ഓർമ്മയായിട്ട് ഇന്ന് പതിനെട്ടാണ്ട്.പ്രശസ്ത തമിഴ് സംഗീതജ്ഞ എം എൽ വസന്തകുമാരിയുടെ മകൾ.ജന്മം കൊണ്ട് തമിഴ്നാട്ടുകാരിയെങ്കിലും കർമ്മം കൊണ്ടു തനി മലയാളിമങ്ക ആയിരുന്ന ശ്രീവിദ്യ ഒരു ഘട്ടത്തിനു ശേഷം മലയാളത്തിൽ മാത്രമേ അഭിനയിച്ചിരുന്നുള്ളു.അവസാനകാലത്ത് സ്ഥിരതാമസമാക്കിയതും അന്ത്യവിശ്രമം കൊള്ളുന്നതും തിരുവനന്തപുരത്ത്.
പിസുബ്രഹ്മണ്യത്തിൻ്റെ 'ചട്ടമ്പിക്കവല' യിലുടെ മലയാളത്തിലെത്തിയ ശ്രീവിദ്യ എല്ലാ തെന്നിന്ത്യൻ ഭാഷകളിലുമായി എണ്ണൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്..കാമുകി,ഭാര്യ,അമ്മ,സഹോദരി, തുടങ്ങി അവിസ്മരണീയമായ എത്രയെത്ര വേഷങ്ങളാണ് അവർ മലയാള സിനിമക്ക് സമ്മാനിച്ചത്.
ഇരകൾ, അയനം, തിങ്കളാഴ്ച നല്ല ദിവസം, ഒരുയുഗസന്ധ്യ, ആദാമിന്റെ വാരിയെല്ല്, തീക്കനൽ, തീക്കടൽ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, കാറ്റത്തെ കിളിക്കൂട്, പഞ്ചവടിപ്പാലം, ഹൃദയം ഒരു ക്ഷേത്രം, ദൈവത്തിന്റെ വികൃതികൾ തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലത് മാത്രം.
ഏതാനും ചിത്രങ്ങളിൽ പാടിയിട്ടുള്ള അവർ നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം മൂന്നു തവണയും മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം രണ്ടു തവണയും ലഭിച്ചു. ഇടക്കാലത്ത് മലയാള ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിരുന്നതിനാൽ മികച്ച നടിക്കുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്.
കാൻസർ ബാധിതയായി ചികിത്സയിൽ ഇരിക്കെ 2006 ഒക്ടോബർ 19-നായിരുന്നു അന്ത്യം.
ആ കലാകാരിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!