അറിയുന്നനുദിനമെൻ ജീവധാരയി-
ലദൃശ്യനാം നിന്നുടെ കരുതലിൻ പീലികൾ!
മുറിവേറ്റുപിടയുമെന്നുൾപ്പൂവിൻ നൊമ്പര-
മൊപ്പിയെടുത്തു നിന്നംഗുലിത്തുമ്പിനാൽ-
ഏതോ ഒരജ്ഞാതക്കുളിരിലെൻ മേനിയും
താവക നിനവിനാൽ കോരിത്തരിക്കവേ,
നിൻ കാന്തവലയത്തി
നുള്ളിലൊതുങ്ങി,
ആ നീലമിഴികളി
ലെന്നെ തിരഞ്ഞു ഞാൻ!
ചിന്നിച്ചിതറിയ ചില്ലുകൂമ്പാരത്തിൻ
മണികിലുക്കങ്ങളായ് മാനസഭാവങ്ങൾ!
മിഴിനീരിലൊലിച്ചതാം
ആശാമയൂഖങ്ങൾ,
നൊമ്പരവർഷമായ് പെയ്തിറങ്ങി!
മഴവില്ലിന്നഴകാർന്ന പരിമൃദുസീമയി-
ലനിതര സായൂജ്യ പരിവേഷമാലകൾ!
തൊടുവിരൽ
ത്തുമ്പിനാലെൻ മോഹമകരന്ദ
മൊരുമാത്ര നെറുകയിലണിയാൻ
കൊതിക്കവേ,
തെളിനീരുറവ പോ
ലജ്ഞാത സുരഭില
ശക്തിയായലിഞ്ഞു നീ
യെന്നാത്മവനികയിൽ!