Image

വിമാനങ്ങളെ ആകാശക്കുരുക്കിലാക്കുന്ന, ഉറവിടമറിയാത്ത വ്യാജ ബോംബ് ഭീഷണികള്‍ (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 22 October, 2024
വിമാനങ്ങളെ ആകാശക്കുരുക്കിലാക്കുന്ന, ഉറവിടമറിയാത്ത വ്യാജ ബോംബ് ഭീഷണികള്‍  (എ.എസ് ശ്രീകുമാര്‍)

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് നേരെയുണ്ടായ വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയുമെല്ലാം ഉറക്കം കെടുത്തിയിരിക്കുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ രാജ്യത്ത് ഇരുന്നുറിലധികം വിമാനസര്‍വീസുകളാണ് ബോംബ് ഭീഷണി മൂലം താറുമാറായത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ബോംബ് ഭീഷണികളെല്ലാം വ്യാജമായിരുന്നുവെന്നതില്‍ തല്‍ക്കാലം ആശ്വസിക്കുകയേ നിവര്‍ത്തിയുള്ളൂ.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍, വിസ്താര, സ്പൈസ് ജെറ്റ്, സ്റ്റാര്‍ എയര്‍, അലയന്‍സ് എയര്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കാണ് ബോംബ് ഭീഷണികള്‍ ലഭിച്ചത്. ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ വിമാനം, ജയ്പൂര്‍-ബെംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദമാം-ലഖ്‌നൗ ഇന്‍ഡിഗോ വിമാനം എന്നിങ്ങനെ ആഭ്യന്തര, അന്താരാഷ്ട്ര വ്യത്യാസമില്ലാതെയായിരുന്നു ഭീഷണി.

എന്നാല്‍ 'പുലി വരുന്നേ പുലി...' എന്നു പറയുംപോലെ എല്ലാത്തവണയും ഇത്തരം ഭീഷണികള്‍ വ്യാജമാണെന്ന് വിചാരിക്കുന്നത് അപകടകരമാണ്. പ്രത്യേകിച്ചും ഒരു കനേഡിയന്‍ സിക്ക് ഭീകരന്റെ വധത്തോടെ ഇന്ത്യ-കാനഡ നയതന്ത്രബന്ധം തീര്‍ത്തും വഷളായ പശ്ചാത്തലത്തില്‍. നവംബര്‍ ഒന്നു മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന താക്കീതുമായി അമേരിക്കയിലെ ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. സിഖ് വിരുദ്ധ കലാപത്തിന്റെ വാര്‍ഷികം ആയതിനാല്‍ ആക്രമണം ഉണ്ടാകുമെന്നാണ് പന്നൂനിന്റെ വീഡിയോ വഴിയുള്ള ഭീഷണി.

വിമാനങ്ങള്‍ക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വ്യോമയാന സുരക്ഷാ ചട്ടത്തില്‍ ഭേദഗതി വരുത്താന്‍ ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം തിരക്കിട്ട ആലോചനയിലാണ്. വ്യോമയാന സുരക്ഷാ ചട്ടത്തിലും 1982-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള വ്യോമയാന സുരക്ഷാ നിയമത്തിലും ഭേദഗതി വരുത്താനാനുള്ള നീക്കം എന്തേ ഇത്രയും വൈകിയത് എന്നാണ് വിമാനയാത്രക്കരുടെ ഇപ്പോഴത്തെ ചിന്ത.

വിമാനത്തിനകത്തെ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് നിലവിലെ നിയമങ്ങള്‍ കൂടുതലും. ഇതിലെ പരമാവധി ശിക്ഷ അഞ്ചുവര്‍ഷം തടവാണ്. ഇത് ഭേദഗതി ചെയ്ത് വിമാനത്തിന് പുറത്തുനിന്നുള്ള കുറ്റകൃത്യങ്ങള്‍ക്കും കനത്ത ശിക്ഷ നല്‍കാനാണ് ആലോചന. ഭീഷണി മുഴക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുന്നതുള്‍പ്പെടെ കടുത്ത നടപടികളുണ്ടാകും.

ഒരു വ്യാജ ബോംബ് ഭീഷണി സന്ദേശം ഉണ്ടാക്കുന്ന പൊല്ലാപ്പുകളും മാനസിക സംഘര്‍ഷവും അതീവ ഗുരുതര സ്വഭാവമുള്ളതാണ്. എമര്‍ജന്‍സി ലാന്‍ഡിങ്, യാത്രക്കാരുടെ ഭക്ഷണം, താമസം ഉള്‍പ്പെടെ സമയ നഷ്ടവും ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവും ഇതുമൂലമുണ്ടാവുന്നു. യാത്രക്കാര്‍ക്ക് യഥാസമയം ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. കണക്ഷന്‍ ഫ്ളൈറ്റ് കിട്ടാതെവന്നാല്‍ വിമാനക്കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്യും.

ഇത്തരം ഭീഷണികള്‍ വരുത്തിവയ്ക്കുന്ന വിനയെന്താണെന്ന് നോക്കാം...യാത്രക്കാര്‍ വിമാനത്തില്‍ കയറിയ ശേഷമാണ് ഭീഷണിയെങ്കില്‍ എല്ലാവരെയും ഇറക്കി ഓരോരുത്തരെയായി വിശദമായി പരിശോധിക്കും. വിമാനം ഐസൊലേഷന്‍ പാര്‍ക്കിങ് ഏരിയയിലേക്ക് മാറ്റും. ബോംബ് കണ്ടുപിടിക്കാനും നിര്‍വീര്യമാക്കാനുമുള്ള സംഘത്തിന്റെ പരിശോധനയില്‍ ഒന്നുമില്ലെന്ന് ഉറപ്പായാല്‍ യാത്രക്കാരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റും

യാത്രക്കാരെ പരിശോധിച്ച ശേഷം വിമാനത്തില്‍ നിന്ന് ബാഗേജുകളെല്ലാം താഴെയിറക്കി ഓരോന്നും പരിശോധിക്കും. ബോംബ് ഭീഷണിയുണ്ടായാല്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ നാലു മണിക്കൂറെങ്കിലും എടുക്കും. ബോംബ് ഭീഷണി മുഴക്കിയ ആള്‍ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം. സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷം വിമാനത്തില്‍ പരിശോധന നടത്തും.

ടോയ്ലറ്റും സീറ്റുകളുമെല്ലാം നോക്കും. ഭീഷണി ഉണ്ടാകുമ്പോള്‍ തന്നെ എല്ലാ സുരക്ഷാ ഏജന്‍സികളുമുള്‍പ്പെടുന്ന ബോംബ് ത്രെട്ട് റിവ്യു കമ്മറ്റി യോഗം ചേരും. പരിശോധനകള്‍ക്കു ശേഷം ഭീഷണിയില്‍ കഴമ്പില്ലെന്ന് ഉറപ്പാക്കിയാല്‍ വിമാനത്തിന് യാതാനുമതി നല്‍കും. ആജീവനാന്തം വിമാനയാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഭീഷണികളുടെ ഉറവിടം കണ്ടുപിടിക്കുക പ്രയാസകരമാണ്. ഭീഷണി സന്ദേശമയയ്ക്കുന്നവര്‍ ഡാര്‍ക്ക് വെബ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതുമൂലമാണിത്. വേള്‍ഡ് വൈഡ് വെബിന്റെ ഭാഗം തന്നെയാണെങ്കിലും എല്ലാവര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയാത്ത ഒരു മേഖലയാണ് ഡാര്‍ക്ക് വെബ്. പ്രത്യേകമായി എന്‍ക്രിപ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഈ ഭാഗത്തെ വിവരങ്ങള്‍ ഗൂഗിളിലോ മറ്റേതെങ്കിലും സെര്‍ച്ച് എന്‍ജിനുകളിലോ ഇന്‍ഡക്സ് ചെയ്യപ്പെടുന്നില്ല.

ഗൂഗിളില്‍ തിരഞ്ഞാല്‍ ലിസ്റ്റ് ചെയ്ത് കിട്ടുന്ന വെബ്സൈറ്റുകളിലും വിവരങ്ങളിലും വെബ്ബിന്റെ ഈ ഭാഗം നമുക്ക് ലഭ്യമാകില്ല. ഇത്തരമൊരു വെബ്‌പേജ് നമുക്ക് തുറക്കണമെങ്കില്‍ പ്രത്യേക സോഫ്റ്റ്വെയറിന്റെ സഹായം ആവശ്യമായി വരും. ആ പേജിലേക്കുള്ള ഡിക്രിപ്ഷന്‍ കീയും നമ്മുടെ കൈവശമുണ്ടാകണമെന്നാണ് ബന്ധപ്പെട്ട വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്‍വിസിബിള്‍ ഇന്റര്‍നെറ്റ് പ്രോജക്ട്, ടോര്‍ തുടങ്ങിയ അനോണിമസ് ബ്രൗസറുകളും മറ്റും ഡാര്‍ക്ക് വെബ് ആക്‌സസ് ചെയ്യാന്‍ ഉപയോഗിക്കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം മേഖലകളില്‍ സേവനദാതാക്കളുടെയും ഉപയോക്താക്കളുടെയുമെല്ലാം വിവരങ്ങള്‍ അങ്ങേയറ്റം രഹസ്യമായിരിക്കും. വെബ് പേജ് റിക്വസ്റ്റുകളെ പ്രോക്‌സി സെര്‍വര്‍ പരമ്പരകളിലൂടെ റൗട്ട് ചെയ്ത് തിരിച്ചറിയാനാകാത്ത ഐ.പി വിലാസങ്ങളിലൂടെ ഉപയോക്താവിനെ ലക്ഷ്യത്തി എത്തിക്കുകയാണ് ചെയ്യുന്നതത്രേ.

അജ്ഞാത ആശയവിനിമയം പ്രാപ്തമാക്കുന്നതിനുള്ള സ്വതന്ത്രവും ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്വെയറുമാണ് അമേരിക്കയില്‍ പിറന്ന ടോര്‍. നെറ്റ്വര്‍ക്ക് നിരീക്ഷണമോ ട്രാഫിക് വിശകലനമോ നടത്തുന്ന ഏതൊരാളില്‍ നിന്നും ഒരു ഉപയോക്താവിന്റെ സ്ഥലവും ഉപയോഗവും മറച്ചുവെക്കുന്നതിനായി ഏഴായിരത്തിലധികം റിലേകള്‍ അടങ്ങുന്ന സൗജന്യ, ലോകമെമ്പാടുമുള്ള സന്നദ്ധ ഓവര്‍ലേ നെറ്റ്വര്‍ക്ക് വഴി ടോര്‍ ഇന്റര്‍നെറ്റ് ട്രാഫിക്കിനെ നയിക്കുന്നു. ടോര്‍ ഉപയോഗിക്കുന്നത് വഴി ഉപയോക്താവിന്റെ ഇന്റര്‍നെറ്റ് പ്രവര്‍ത്തനം കണ്ടെത്തുക പ്രയാസകരമാണ്.

നാം സാധാരണമായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് സര്‍ഫസ് വെബ് സൈറ്റുകളാണ്. ഇവയ്ക്കു താഴെയായി ഡീപ് വെബ് എന്നറിയപ്പെടുന്ന മറ്റൊരു മേഖലയുണ്ട്. ഇവിടെയുള്ള കണ്ടന്റുകള്‍ സെര്‍ച്ച് എന്‍ജിനുകളില്‍ ലിസ്റ്റ് ചെയ്യപ്പെടില്ല. ഇവയുടെ ലിങ്ക് കൈവശമുണ്ടെങ്കില്‍ നമുക്ക് ആക്‌സസ് ചെയ്യാനാകും. ഇതിനും താഴെയുള്ള മേഖലയെയാണ് ഡാര്‍ക്ക് വെബ് എന്ന് വിളിക്കുന്നത്. ഇവിടുത്തെ കണ്ടന്റ് നമുക്ക് ലഭിക്കാന്‍ വെബ് ലിങ്ക് കൊണ്ടൊന്നും പ്രയോജനമില്ലെന്ന് വിദഗ്ഘര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ ബോംബ് ഭീഷണികളുടെ ഉറവിടെ പരിശോധിച്ചപ്പോള്‍ മൂന്ന് സന്ദേശങ്ങള്‍ അയച്ചത് ഛത്തീസ്ഗഢിലെ  രാജ്നന്ദ്ഗാവ് സ്വദേശിയായ ഒരു 17-കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇവന്‍ ഇതെന്തിനുവേണ്ടിയാണ് ഇത് ചെയ്തത്..? അത് നമ്മില്‍ കൗതുകവും ഒപ്പം അടങ്ങാത്ത കലിയും ഉണ്ടാക്കുന്നു.

സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് ഒരു പലചരക്ക് കടയുടമയോട് പകവീട്ടാന്‍ വേണ്ടി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് അതിലൂടെ ഭീഷണി സന്ദേശമയച്ചതായിരുന്നു ഈ കൗമാര ബുദ്ധി. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ 17-കാരന്റേത് അപക്വമായ പ്രതികരണമാണെങ്കില്‍ എല്ലാ ഭീഷണികളും അത്തരത്തിലുള്ളതല്ല. ഇവിടെയാണ് കുറ്റമറ്റ വ്യോമയാന സുരക്ഷാ ചട്ടത്തിലെ ഭേദഗതികളുടെ അനിവാര്യത.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക