സനാതനധർമ പരാമർശത്തില്‍ മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും ദ്രാവിഡ നേതാക്കളായ പെരിയാറിന്റേയും , മുന്‍ മുഖ്യമന്ത്രിമാരായ സിഎന്‍ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും ആശയങ്ങളാണ് താന്‍ പങ്കുവച്ചതെന്നും ഉദയനിധി പറഞ്ഞു.
താൻ കലൈഞ്ജറുടെ കൊച്ചുമകനാണെന്നും, ഈ വിഷയത്തില്‍ കോടതി ആവശ്യപ്പെട്ടാലും മാപ്പ് പറയില്ലെന്ന് ഉദയനിധി വ്യക്തമാക്കി. തന്റെ വാക്കുകളില്‍ നിന്നും ഒരു മാറ്റവുമില്ല. അത് തിരുത്താനും മാപ്പ് പറയാനും തയ്യാറല്ലെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച സാഹിത്യ സമ്മേളനത്തില്‍ വെച്ചായിരുന്നു ഉദയനിധിയുടെ വിവാദ പരാമർഷം. മലേറിയയും, കൊവിഡും പോലെയുള്ള പകര്‍ച്ച വ്യാധികളെ പോലെ സനാതന ധര്‍മത്തെയും തുടച്ചു നീക്കണം എന്നായിരുന്നു പ്രസ്താവന. ഇതിനെതിരെ രാജ്യത്തെ വിവിധ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്.
സനാതന ധർമ്മത്തില്‍ സ്ത്രീകളെ വീടിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല, വിദ്യാഭ്യാസം നേടുന്നതിന് അനുമതിയില്ലായിരുന്നു, ഭർത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടേണ്ടിയിരുന്നു. ഇതിനെല്ലാം എതിരെയാണ് പെരിയാർ പ്രതിഷേധിച്ചതും പ്രതികരിച്ചതെന്നും ഉദയനിധി പറഞ്ഞു.