യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ വിജയസാധ്യത മെച്ചപ്പെട്ടെന്നു പുതിയൊരു സർവേ. റെഡ്‌ഫീൽഡ് ആൻഡ് വിൽട്ടൻ യുദ്ധഭൂമി സംസ്ഥാനങ്ങളിൽ 8,533 പേരെ സർവേ നടത്തി നൽകുന്ന ഫലം പറയുന്നത് വിജയം ഉറപ്പിക്കുന്ന 270 ഇലക്ട്‌റൽ കോളജ് വോട്ടുകളിൽ 268 ട്രംപിനു കിട്ടാം എന്നാണ്.
അരിസോണയിൽ ട്രംപിനു കമലാ ഹാരിസിന്റെ മേൽ 3% ലീഡാണ് സർവേ നൽകുന്നത്: 49%--46%. ഫ്ലോറിഡയിൽ 49%--45%. ജോർജിയയിൽ 48%--47%. നെവാഡയിലും 1% ലീഡാണുള്ളത്: 47%--46%. നോർത്ത് കരളിനയിൽ 48%--45%.
മിഷിഗണിലും പെൻസിൽവേനിയയിലും ഒപ്പത്തിനൊപ്പം ആണെന്നും വിസ്കോൺസിനിൽ ഹാരിസ് 47%--46% ലീഡിൽ ആണെന്നും സർവേ പറയുന്നു.
ഈ നിലയ്ക്കാണെങ്കിൽ ട്രംപിനു 268 കിട്ടുമെന്നും ഹാരിസിനു സാധ്യതയില്ലെന്നും അവർ പറയുന്നു. അവർക്കു കിട്ടാവുന്നത് 236 ആണ്.
യുദ്ധഭൂമികളിൽ 2020ൽ നിന്ന് വ്യത്യസ്തമായി വോട്ട് ചെയ്യാൻ ഉറച്ചവരാണ് പ്രധാനം. അന്നു ജോ ബൈഡനു വോട്ട് ചെയ്തതിൽ ഒരു വിഭാഗം ഇക്കുറി ട്രംപിനു വോട്ട് ചെയ്യുമെങ്കിൽ ട്രംപിനു വോട്ട് ചെയ്തതിൽ ഒരു വിഭാഗം ഇക്കുറി ഹാരിസിനു വോട്ട് ചെയ്യും.
പുരുഷന്മാർ പൊതുവെ ട്രംപിനു കൂടുതൽ പിന്തുണ നൽകുമ്പോൾ ജോർജിയയിൽ മാത്രം തുല്യമാണ്: 47%--47%. നെവാഡയിൽ 54% പുരുഷന്മാർ ട്രംപിന്റെ കൂടെ ഉണ്ടത്രേ. ഹാരിസിന്റെ കൂടെ ഉള്ളത് 40% മാത്രം. അതേ സമയം, സംസ്ഥാനത്തു സ്ത്രീകളിൽ 53% ഹാരിസിന്റെ കൂടെയുണ്ട്. ട്രംപിന്റെ കൂടെ 40% മാത്രം. വിസ്കോൺസിനിൽ 50%--43% എന്നാണ് നില.
എല്ലാ സംസ്ഥാനങ്ങളിലും സമ്പദ് വ്യവസ്ഥ ആണ് പ്രധാന വിഷയം. വിലക്കയറ്റം വോട്ടിനെ സ്വാധീനിക്കുമെന്നു 65% മുതൽ 73% വരെ പറയുന്നു.
ഹാരിസിനു നാലു പോളുകളിൽ ലീഡ്
മത്സരം പ്രവചിക്കാൻ കഴിയാത്ത വിധം കടുത്തു നിൽക്കെ കൂടുതൽ വിശ്വസ്തത തെളിയിച്ച നാലു സർവേകൾ ചൊവാഴ്ച ഹാരിസിനു ലീഡ് നൽകി.
മോർണിംഗ് കൺസൾട്ടിന്റെ പ്രതിവാര പോളിൽ ഹാരിസ് 50%--46% ലീഡിലാണ്. റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിംഗിൽ 3% ലീഡുണ്ട്: 46%--43%. കഴിഞ്ഞ ആഴ്ചത്തെ അതേ നില.
യുഎസ്എ ടുഡേ/സഫോക്ക് യൂണിവേഴ്സിറ്റി നടത്തിയ വോട്ട് ചെയ്യാൻ സാധ്യതയുള്ളവരുടെ സർവേയിൽ ഹാരിസ് 45%--44% എന്ന നിലയിൽ മുന്നിലാണ്. ഓഗസ്റ്റിൽ 5% ലീഡ് ഉണ്ടായിരുന്നത് 1% ആയി കുറഞ്ഞു.
എമേഴ്സൺ കോളജ് പോളിംഗിലും ഹാരിസ് 1% മുന്നിലായിരുന്നു.
Trump's chances seen better in one poll