Image

സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം; റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിഹാരം വേണമെന്ന് പുടിനോട് ആവർത്തിച്ച്‌ മോദി

Published on 22 October, 2024
 സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണം; റഷ്യ-യുക്രൈൻ  യുദ്ധത്തിന് പരിഹാരം വേണമെന്ന്   പുടിനോട്   ആവർത്തിച്ച്‌  മോദി

മോസ്‌കോ: യുക്രൈൻ യുദ്ധം ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാട് ആവർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി സഹകരിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും മോദി, പുടിനെ അറിയിച്ചു.

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ മോദി, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, യുക്രൈൻ യുദ്ധത്തോടുള്ള ഇന്ത്യൻ നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. സംഘർഷത്തിന് ചർച്ചയിലൂടെ പരിഹാരം വേണമെന്ന് പുടിനോട് മോദി ആവശ്യപ്പെട്ടു. ഇന്ത്യ എന്നും സമാധാനത്തിന്റെ പക്ഷത്താണ്. മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും തയറാണ്. 

ബ്രിക്സ് കൂട്ടായ്മയിലെ ഇന്ത്യ-റഷ്യ സഹകരണത്തെ തങ്ങള്‍ വിലമതിക്കുന്നതായി പുടിൻ പ്രതികരിച്ചു.
ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുടിന്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഈവർഷത്തെ രണ്ടാമത്തെ റഷ്യൻ സന്ദർശനമാണിത്. ജൂലൈയില്‍ റഷ്യ സന്ദർശിച്ചപ്പോഴും യുക്രൈൻ യുദ്ധത്തിന് പരിഹാരം വേണമെന്ന് മോദി ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ പ്രധാനമന്ത്രി സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം, യുദ്ധം അവസാനിപ്പിക്കണമെന്ന് മോദി ആവർത്തിച്ച്‌ ആവശ്യപ്പെടുന്നത് റഷ്യ ഗൗരവമായി കാണുന്നുണ്ട്.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് മോദി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയത്. ഉഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് റഷ്യ നല്‍കിയത്. റഷ്യയിലെ ഇന്ത്യന്‍ സമൂഹവും മോദിക്ക് വരവേല്‍പ്പ് നല്‍കി. 

ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയാണ് 16-ാം ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള ആദ്യ സമ്മേളനം നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്.

നിയന്ത്രണരേഖയിലെ സേന പിന്‍മാറ്റം, പട്രോളിങ് എന്നീ വിഷയങ്ങളില്‍ ധാരണയിലെത്തിയതായി കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണരേഖയിലെ തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്നും പ്രശ്‌ന പരിഹാരത്തിന് വഴിവെക്കുന്ന ധാരണയാണിതെന്നും ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക