ഡൽഹി: ഉത്സവാഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പുമായി ബന്ധപെട്ട കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനകളെ എഴുന്നള്ളിക്കുന്നത് ചരിത്രപരമായ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും, എഴുന്നള്ളത്ത് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഹൈക്കോടതിയിൽ നടക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ആനകളുടെ എഴുന്നെള്ളിപ്പ് സംസ്കാരത്തിന്‍റെ ഭാഗമാണെന്നും ഇത് പൂർണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്ന വിമർശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളിൽ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് സുപ്രീംകോടതിയിൽ എത്തിയത്.
ഹൈക്കോടതി എടുത്ത കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങളാണ് ട്രാൻസ്ഫർ പെറ്റീഷൻ നൽകിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജിയിൽ നിലവിൽ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഹർജി പിൻവലിക്കാൻ സുപ്രീം കോടതി അനുമതിയും നൽകി. പിന്നാലെ ദേവസ്വങ്ങൾ ഹർജി പിൻവലിക്കുകയായിരുന്നു.
കേരള ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വികാസ് സിങ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചു. ഡിവിഷന്‍ ബെഞ്ചിലെ നടപടികള്‍ പൂര്‍ണ്ണമായും സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെങ്കിലും സുപ്രീംകോടതി അത് അംഗീകരിച്ചില്ല.