ഹൈദരാബാദ്: വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗന്മോഹന് റെഡ്ഡിയോടു കൂറുപുലര്‍ത്തുന്ന ആന്ധ്ര നിയമസഭയിലെ 26 കോണ്‍ഗ്രസ് എം. എല്‍. എ. മാര്‍ രാജിവെച്ചു. ഇവരെകൂടാതെ, രണ്ട് ടി.ഡി.പി എം.എല്‍.എമാരും ഒരു പ്രജാരാജ്യം എം.എല്‍.എയും രാജിവെച്ചിട്ടുണ്ട്. ജഗനെതിരായ സി.ബി.ഐയുടെ എഫ്.ഐ.ആറില്‍ വൈ.എസ് രാജശേഖര റെഡ്ഡിയുടെ പേര് പരാമര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.
ജഗന്റെ വീട്ടില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് രാജി തീരുമാനമുണ്ടായത്. ജഗനെതിരായ സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് യോഗം ആരോപിച്ചിരുന്നു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാന്‍ ജഗന്‍ക്യാമ്പ് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ആന്ധ്ര ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സി.ബി.ഐ. ജഗന്റെ സ്വത്തിനെക്കുറിച്ച് അന്വേഷണമാരംഭിച്ചത്. സംസ്ഥാന മന്ത്രി ശങ്കര്‍ റാവുവിന്റെയും മറ്റും ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്.) രജിസ്റ്റര്‍ ചെയ്ത സി.ബി.ഐ. കഴിഞ്ഞ ദിവസം ജഗന്റെ വസ്തുവകകളില്‍ റെയ്ഡ് നടത്തിയിരുന്നു. അന്തരിച്ച പിതാവ് വൈ.എസ്. രാജശേഖരറെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന് കണക്കറ്റ് ധനം സമ്പാദിച്ചെന്നാണ് കേസ്. ജഗന്റെ കമ്പനികളില്‍ പണമിറക്കിയ പലരും അക്കാലത്ത് ഭരണപരമായ ആനുകൂല്യങ്ങള്‍ നേടിയവരാണെന്ന് സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നു.