see video bellow home page
ന്യൂജഴ്സി : പാക്കിസ്ഥാനി യുവതി നാസീഷ് നൂറാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മലയാളി യുവതിയുടെ കേസ് പുതിയ വഴിത്തിരിവിലേക്ക്. ചങ്ങലകളും വിലങ്ങുമായി ജയിലിലെ മഞ്ഞ സ്യൂട്ടണിഞ്ഞ് കരഞ്ഞുകലങ്ങിയ വിടര്‍ന്ന കണ്ണുകളും പോണിടെയ്ല് മുടി കെട്ടുമായി തന്റെ വക്കീല്‍ ഡിലോറിസ് മാനിനോടൊപ്പമാണ് അന്റോയിണിറ്റ സ്റ്റീഫന്‍ (26) ന്യൂജഴ്സിയിലെ മോറിസ് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ടില്‍ എത്തിയത്. തൊട്ടുപുറകെ കൊലപാതകത്തിന്റെ സൂത്രധാരനും നാസിഷിന്റെ ഭര്‍ത്താവുമായ കാഷിഫ് പര്‍വേസ് വീല്‍ച്ചെയറിലും എത്തി. ഒപ്പം വക്കീല്‍ മിച്ചല്‍ ആന്സയും.
മൂന്നു മിനിറ്റ് മാത്രം നീണ്ട കോടതി നടപടികള്‍ക്കൊടുവില്‍ കാഷിഫിന്റെ ജാമ്യത്തുക ഒരു ദശലക്ഷത്തില്‍ നിന്നും മൂന്നു ദശലക്ഷം ഡോളറായി ഉയര്‍ത്തി. ലോങ് ഐലന്‍ഡില്‍ താമസിക്കുന്ന ഒരു എഴുപത്തിനാലുകാരനുമായി വഴിവിട്ട ബന്ധമുണ്ടാക്കുകയും പ്രത്യുപകാരമായി അയാള്‍ വെറും പത്ത് ഡോളറിന് കൊടുത്ത ക്വീന്‍സിലെ ഒരു അപ്പാര്‍ട്ട്മെന്റ് കൊലപാതകം നടന്ന ദിവസം വില്‍പ്പന നടത്തുകയും അതിലൂടെ രണ്ട് ദശലക്ഷം ഡോളര്‍ ഉണ്ടാക്കുകയും ചെയ്തതായി പബ്ലിക് പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് ബിയാഞ്ചി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ജാമ്യത്തുക കൂട്ടാന്‍ കോടതി ഉത്തരവിട്ടത്.
ഭാര്യയുടെ കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്ന് വക്കീല്‍ മുഖാന്തരം കോടതിയെ അറിയിച്ച കാഷിഫ് തന്റെ തോളെല്ലിലും കാലിലും വെടിയേറ്റ ഭാഗത്ത് പ്ലാസ്റ്റര്‍ ഇട്ടാണ് എത്തിയത്. ഇടതു കൈ സ്ലിങ്ങില്‍ തൂക്കിയിട്ടിരുന്നു. കാഷിഫിന്റെ ബന്ധുക്കള്‍ കോടതിയിലെ സന്ദര്‍ശകര്‍ക്കുള്ള മുന്നിലെ ബെഞ്ചില്‍ ഇരുന്നിരുന്നു. കാഷിഫിന്റെ അമ്മ വിതുമ്പി കരയുന്നുണ്ടായിരുന്നു. കോടതി നടപടികള്‍ ദ്രുതഗതിയില്‍ തീര്‍ന്നതോടെ കാഷിഫിന്റെ ബന്ധുക്കളെ കോടതി സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് എസ്കോര്‍ട്ട് ചെയ്ത് കൊണ്ടുപോയി കാറില്‍ കയറ്റിവിട്ടു. മരിച്ച നൂറാനിയുടെ ബന്ധുക്കള്‍ എത്തിയിരുന്നില്ല. അന്റോയിണിറ്റയുടെ ബന്ധുക്കളെയോ മറ്റ് മലയാളികളെയോ കാണാനുണ്ടായിരുന്നില്ല.
അന്റോയിണിറ്റയെയും കാഷിഫിനെയും മോറിസ് ടൗണിലുള്ള മോറിസ് കൗണ്ടി ജയിലിലേക്ക് മാറ്റി. ന്യൂവാര്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നും 25 മൈല്‍ അകലെയാണ് ജയില്‍. മാസച്യുസെറ്റ്സിലെ ബോസ്റ്റണില്‍ നിന്നും 20 മൈല്‍ വടക്കായി ന്യൂഹാംഷര്‍ സംസ്ഥാന അതിര്‍ത്തിയിലുള്ള ബില്ലിരിക്കാ എന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ നിന്നുമാണ് അന്റോയിണിറ്റയെ ന്യൂജഴ്സി പൊലീസ് അറസ്റ്റ് ചെയ്തത്. ഭയചകിതയായിരുന്ന അന്റോയിണിറ്റയുടെ അറസ്റ്റ് പ്രശ്നരഹിതമായിരുന്നു എന്ന് മോറിസ് കൗണ്ടി പ്രോസിക്യൂട്ടര്‍ റോബര്‍ട്ട് ബിയാഞ്ചി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഫസ്റ്റ് ഡിഗ്രി കൊലപാതകം, ഫസ്റ്റ് ഡിഗ്രി ഗൂഢാലോചന, നിയമവിരുദ്ധമായ പ്രവര്‍ത്തനത്തിന് ആയുധം കൈവശം വയ്ക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അഞ്ച് ദശലക്ഷം ഡോളറാണ് ജാമ്യത്തുകയായി വിധിച്ചിരിക്കുന്നത്. തോളിലും കാലിലുമായി അഞ്ച് വെടിയേറ്റ കാഷിഫിനെ ഏറെ മലയാളികള്‍ ജോലി ചെയ്യുന്ന മോറിസ് ടൗണ്‍ മെഡിക്കല്‍ സെന്ററിലാണ് സംഭവം കഴിഞ്ഞയുടന്‍ എത്തിച്ചത്. ഡിസ്ചാര്‍ജ് ചെയ്തശേഷം മാസച്യുസെറ്റ്സില്‍ നിന്നും അറസ്റ്റ് ചെയ്തു കൊണ്ടുവന്ന ആന്റോണിറ്റയെ ഇട്ടിരിക്കുന്ന അതേ ജയിലിലേക്ക് മാറ്റി.
ആറു വര്‍ഷങ്ങള്‍ക്കു മുമ്പാണ് തമിഴ്നാട്ടുകാരനായ പിതാവ് ഡോ. ദേവരാജ് സ്റ്റീഫനും അമ്മ കുഞ്ഞൂഞ്ഞമ്മ, സഹോദരി സാന്ദ്ര എന്നവര്‍ക്കൊപ്പം അന്റോയിണിറ്റ ബില്ലിരിക്കയില് വീട് വാങ്ങിയത്. അതിനു മുമ്പ് ബര്‍ലിങ്ടണ്‍, ന്യൂബെഡ്ഫോര്ഡ് എന്നിവിടങ്ങളിലും താമസിച്ചിരുന്നു. ഇവിടെ അടുത്തുതന്നെയുള്ള കത്തോലിക്കാ പള്ളിയില്‍ അംഗത്വം എടുക്കുകയും ചെയ്തു. ആര്കിടെക്ചര് ബിരുദവുമായി ഇന്ത്യയില്‍ നിന്നും എത്തിയ അന്റോയിണിറ്റ ആര്‍ക്കിടെക്ട് പഠനം തുടരുകയും കേംബ്രിഡ്ജിലുള്ള ബെസ്റ്റ് ബൈ ഇലക്ട്രോണിക്സ് സ്റ്റോറില്‍ ജോലി ചെയ്യുകയുമായിരുന്നു. ഈ പഠനത്തിനിടയിലാണ് കാഷിഫുമായി പരിചയത്തിലാവുന്നത്. കാഷിഫിന്റെ അപ്പാര്‍ട്ട്മെന്റിന് മുന്നിലുള്ള മെയില്‍ ബോക്സില്‍ കാഷിഫിന്റെ പേരിനോട് ചേര്‍ന്ന് അന്റോയിണിറ്റയുടെ പേരും എഴുതിവച്ചിട്ടുണ്ട്.
കാഷിഫിന്റെയും അന്റോയിണിറ്റയുടെയും വഴിവിട്ട ബന്ധം അറിഞ്ഞ ഭാര്യ നൂറാനി ഇത് സംബന്ധിച്ച് പലപ്രാവശ്യം ചോദിക്കുകയും വഴക്ക് കൂടുകയും ചെയ്തിട്ടുണ്ട്. അന്റോയിണിറ്റയെ കൂടാതെ ന്യൂയോര്‍ക്കില്‍ നിന്നുള്ള മറ്റൊരു യുവതിയുമായും കാഷിഫിന് ബന്ധമുണ്ടായിരുന്നു. ആ യുവതിയുമായി വഴക്കുണ്ടാക്കിയതിന് പൊലീസ് ഇടപെടുകയും കോടതി കയറേണ്ടിയും വന്നു. ഒടുവില്‍ നൂറാനിയെ ഒഴിവാക്കാന്‍ രണ്ടുപരും കൂടി പദ്ധതി തയാറാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ധൈര്യമായിരിക്കൂ, സ്വാതന്ത്ര്യം അടുത്തുതന്നെ എന്ന എസ്എംഎസ് സന്ദേശം കാഷിഫ് ആന്റോണിറ്റയ്ക്ക്് അയച്ചതായി പൊലീസ് പറഞ്ഞു.
കൊലപാതകം ആസൂത്രണം ചെയ്ത് ന്യൂജഴ്സിയിലെ ബൂണ്ടനില് റംസാന് നോമ്പ് മുറിക്കാന്‍ സഹോദരിയുടെ വീട്ടിലെത്തി കാഷിഫ് തന്ത്രപൂര്‍വം നൂറാനിയെ കാറില്‍ കയറാന്‍ എന്ന പോലെ നിരത്തിലേക്ക് ആനയിക്കുകയായിരുന്നു. കൂടെ കൂട്ടുവാന്‍ പദ്ധതിയില്ലാതെയിരുന്നിട്ടും രണ്ടു വയസ്സുകാരന് മകന് കരഞ്ഞ് നിര്‍ബന്ധം പിടിച്ചതിനാല്‍ കൂടെ കൊണ്ടു വന്നു. ഈ സമയത്താണ് അഞ്ചു മണിക്കൂര്‍ കൊണ്ട് 260 മൈല്‍ വണ്ടിയോടിച്ച് അന്റോയിണിറ്റ ന്യൂജഴ്സിയില്‍ എത്തിയത്.
പാഴ്സിപ്പനിയിലെ മക്സോണല്സിലെത്തി ലഘുഭക്ഷണം കഴിച്ച് തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കുള്ള ദൂരം വണ്ടിയോടിച്ച് മനസ്സിലാക്കിയിട്ടാണ് ക്രൂരകൃത്യത്തിന് രാത്രി 11.30ന് എത്തിയത്. നേരത്തെ തയാറാക്കിയ പ്രകാരം തൊട്ടടുത്ത് എത്തി പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിന്റെ മറവില്‍ നൂറാനിയുടെ നെഞ്ചിന് നേരെ നിറയൊഴിച്ചു. തല്‍ക്ഷണം നൂറാനി വീണു മരിച്ചു. പൊലീസിന്റെ കണ്ണില്‍ മണ്ണിടാന്‍ കാഷിഫിന്റെ തോളിലും കാലിലും വെടി വച്ചു. രണ്ടു വയസ്സുകാരന് മകന് എല്ലാത്തിനും സാക്ഷിയായി.
തുടര്‍ന്ന് നീല ടൊയോട്ട കാറിലൂടെ ഹെഡ്ലൈറ്റ് ഓഫ് ചെയ്ത് സ്പീഡില്‍ മൈലുകള്‍ താണ്ടി ഹൈവേയിലൂടെ പുലര്‍ച്ചെ ബില്ലിരിക്കയില് എത്തി. കാറും സെല്‍ഫോണും അമ്മ കുഞ്ഞൂഞ്ഞമ്മയുടേതായിരുന്നു.
ബൂണ്ടനില് അന്റോയിണിറ്റയെ കടന്നുപോയ നിഗ്നല്‍ ലൈറ്റിലെ ക്യാമറയാണ് കാറിന്റെ നമ്പര്‍ കണ്ടുപിടിച്ചത്. തുടര്‍ന്ന് പൊലീസിന്റെ ജോലി എളുപ്പമായി.
ആശുപത്രിയിലായ കാഷിഫിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടികളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥരുടെ തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ കാഷിഫിന് അടിയറവ് പറയുവാന്‍ അധികസമയം വേണ്ടിവന്നില്ല.
നൂറാനിയുടെ മൃതദേഹം ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ബൂണ്ടനിലെ ജുമാ ഇ മസ്ജിദ് ഇസ്ലാമിക് സെന്ററിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം സംസ്കരിച്ചു.