ഇടമലക്കുടിയില്‍ ഒടുവില്‍ വണ്ടിയെത്തി. സഹ്യാദ്രിയുടെ മലമടക്കുകളില്‍ 108
ഊരുകളിലായി കഴിയുന്ന മുതുവാന്മാര്‍ക്ക് ഇനി 8 കി.മീറ്റര്‍ നടന്നാല്‍
ജീപ്പുകിട്ടും. പക്ഷേ സ്വന്തം പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടി വരെ വഴി
തുറക്കാന്‍ ഇനിയും സമയമെടുക്കും - പാലം വേണം.
കാലങ്ങളായി - ഒരുപക്ഷേ ഒരു
നൂറ്റാണ്ട്- 18-20 കി.മീ. കാല്‍നടയായി പെട്ടിമുടിയിലെത്തി അവിടുത്തെ
തേയിലത്തോട്ടത്തില്‍ നിന്നും സ്ഥിരം ഓട്ടം പോകുന്ന ജീപ്പില്‍കയറിയാണ് അവര്‍
മൂന്നാറില്‍ ക്രയവിക്രയത്തിന് പോവുക. പെട്ടിമുടിയിലെ സിവില്‍ സപ്ലൈസ്
ഗോഡൗണില്‍നിന്ന് ദിവസവും തലചുമടായി കൊണ്ടുവരുന്ന അരിയാണ് അവരുടെ ആഹാരം.
ചുമട്ടുകാര്‍ക്ക് സര്‍ക്കാര്‍ കിലോ ഒന്നിന് 9 രൂപ വച്ച് 50 കിലോ ചാക്കിനു 450
രൂപ കൂലി കൊടുക്കും. ഊരുകളിലാകട്ടെ കിലോയ്‌ക്ക് ഒരു രൂപയ്‌ക്ക് അരികിട്ടുന്നു.
ആദിവാസി മന്ത്രി പി.കെ. ജയലക്ഷ്‌മി ഒരു വര്‍ഷം മുന്‍പ് അവരുടെ ഊര്
സന്ദര്‍ശിക്കുകയുണ്ടായി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി അവര്‍ ഒരു മന്ത്രിയെ
ജീവനോടെ കണ്ടത് ആദ്യം. വയനാട്ടുകാരിയായ മന്ത്രി ദൂരമത്രയും നടന്നുപോയി.
പിറ്റേന്ന് രാവിലെ മടങ്ങിപ്പോയതും അങ്ങനെതന്നെ. (ആദിവാസി വകുപ്പിന്റെ ഡയറക്‌ടര്‍
ആയ വനിതയെ ചെറുപ്പക്കാരായ മുതുവാന്മാര്‍ മുളംകമ്പുകള്‍ക്കിടയില്‍ സാരികെട്ടി
ചുമന്നുകൊണ്ടുപോകുകയായിരുന്നു!) അന്ന് മന്ത്രിയോടൊപ്പം മീഡിയയിലെ അംഗമായി
നടന്നുപോയപ്പോഴാണ് കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് നിവാസികളുടെ
തീരാദുഃഖങ്ങള്‍ നേരിട്ട് കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് കന്നിയമ്മയും അംഗങ്ങളും
വായ്‌ക്കുരവയിട്ടു മന്ത്രിയേയും പരിവാരത്തേയും സ്വീകരിച്ച രംഗം മനസ്സില്‍ മായാതെ
നില്‌ക്കുന്നു.
മാനന്തവാടിക്കാരിയായ മന്ത്രി (ബി.എ. ഇംഗ്‌ളീഷ്) പഠിക്കുന്ന
കാലത്ത് അമ്പെയ്‌ത്തില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ചാമ്പ്യനായിരുന്നു.
`പഴശ്ശിരാജാ' സിനിമയെടുക്കുമ്പോള്‍ മന്ത്രിയുടെ കുടുംബക്കാര്‍തന്നെ കുറിച്യര്‍
പടയിലെ അംഗങ്ങളായി അഭിനയിക്കുകയും മമ്മൂട്ടിയേയും കൂട്ടരെയും അമ്പെയ്‌ത്ത്
പഠിപ്പിക്കുകയും ചെയ്‌തു. അനന്യ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍
അമ്പു കുലച്ചുനില്‌ക്കുന്ന നായികയുടെ തൊട്ടടുത്ത് ജയലക്ഷ്‌മി നില്‌ക്കുന്ന ഒരു
ചിത്രം എപ്പോഴോ കണ്ടതായി ഓര്‍ക്കുന്നു. ``ഇവരൊക്കെ സിനിമാതാരങ്ങളാണ്‌്''-
ജയലക്ഷ്‌മിയുടെ അച്ഛന്‍ ചില ചെറുപ്പക്കാരെ ചൂണ്ടിക്കാട്ടി ഈ ലേഖകനോട് പറഞ്ഞു.
മുപ്പത് കഴിഞ്ഞിട്ടും- കൃത്യമായി പറഞ്ഞാല്‍ മുപ്പത്തിമൂന്നായി- കല്യാണം
കഴിക്കാത്ത ജയലക്ഷ്‌മിയുടെ ഇടമലക്കുടിയിലേക്കുള്ള പോക്ക് ഒരു ഓട്ടം
തന്നെയായിരുന്നു. കൊടിവെച്ച സ്റ്റേറ്റ് കാര്‍ പെട്ടിമുടിയില്‍ പാര്‍ക്ക്
ചെയ്‌തശേഷം ജീപ്പില്‍ കയറിയ മന്ത്രി മലമുകളില്‍ റോഡ് അവസാനിച്ചപ്പോള്‍ ചാടിയിറങ്ങി
കാല്‍നടയ്‌ക്ക് റെഡിയായി. ``മാഡം ആ ചെരിപ്പ് മാറ്റു, സ്ലിപ്പ് ചെയ്യാത്ത ഇതാ
മറ്റൊരു ജോഡി''- ഒരു ഉദ്യോഗസ്ഥ മന്ത്രിക്ക് പുതിയൊരു പെയര്‍ കാണിച്ചുകൊടുത്തു.
അവരത് മനസ്സില്ലാമനസ്സോടെ അണിയുകയും ചെയ്‌തു.
പുല്‍മേട് താണ്ടി
വനത്തിലേക്കുള്ള ഒറ്റയടിപ്പാതയിലേക്ക് സംഘമെത്തിയപ്പോഴും മന്ത്രി ഏറെ മുന്നില്‍.
ആനയും കടുവയും കരടിയും മാനും വെള്ളച്ചാട്ടങ്ങളുമുള്ള ആ ദുര്‍ഘടവഴികളില്‍
ഒരണ്ണാനെപ്പോലെ അവര്‍ ഓടിച്ചാടി മുന്നേറി. എന്തുവേണ്ടി ഈ ലേഖകനുള്‍പ്പെടെയുള്ള
മാധ്യമസംഘം എത്താനെടുത്ത പകുതിസമയംകൊണ്ട് മന്ത്രിയും കൂട്ടരും ഇടമലക്കുടിയിലെത്തി.
സര്‍ക്കാര്‍ വച്ചുകൊടുത്ത സോളാര്‍ വിളക്കുകള്‍ പണി മുടക്കികിടന്നപ്പോള്‍
പെട്രോമാക്‌സ് വിളക്കുകളും പഴയ റാന്തല്‍ വിളക്കുകളും തൂത്ത്
തുടച്ചെടുത്തുകൊണ്ടായിരുന്നു മന്ത്രിയെ സ്വീകരിച്ചത്. (പക്ഷേ ചില വീടുകളില്‍
സോളാര്‍കൊണ്ടോ ബാറ്ററികൊണ്ടോ പ്രവര്‍ത്തിക്കുന്ന ടി.വി കണ്ടിരിക്കുന്ന ആളുകളേയും
മടല്‍ വെട്ടി വിക്കറ്റ് ആക്കി കളിക്കുന്ന ആദിവാസി കുട്ടികളെയും കാണാമായിരുന്നു)
പരിപ്പും സാമ്പാറും വെണ്ടയ്‌ക്കാമെഴുക്കുപിരട്ടിയും പപ്പടവും ചേര്‍ന്നുള്ള
വെജിറ്റേറിയന്‍ ശാപ്പാടിനുശേഷം തണുപ്പിനിടയില്‍ കൊതുകില്ലാത്ത മലയോരത്ത്
സുഖമായുറങ്ങി.
വെളുപ്പിന് സംഘം ഉണര്‍ന്നെഴുന്നേല്‌ക്കുംമുമ്പേ
കുളിച്ചൊരുങ്ങി മന്ത്രി റെഡി. കാപ്പിക്കുശേഷം നിരവധി ടി.വി. മൈക്രോഫോണുകളെ
അഭിമുഖീകരിച്ച് കൊണ്ട് ഇടമലക്കുടിയിലെ വികസനത്തിന് പ്രത്യേക പാക്കേജ്
പ്രഖ്യാപിച്ചു. അതിലൊന്ന് സാക്ഷാത്‌കരിച്ചതാണ് പുതിയ വഴി.
ഇടമലക്കുടിയും
മാനന്തവാടിയും പശ്ചിമഘട്ട മലനിരകളുടെ രണ്ടറ്റത്താണ്. കുറഞ്ഞത് 400 കിലോ
മീറ്ററെങ്കിലും അകലെ.?മാനന്തവാടിയില്‍നിന്ന് കണ്ണൂര്‍ റോഡില്‍ 16 കി.മീറ്റര്‍
പോയാല്‍ മാമ്പ. അവിടെ ബസ് ഇറങ്ങിയാല്‍ വലത്തേക്ക് ടാറിട്ട റോഡ്. സ്റ്റോപ്പില്‍
നിന്നാല്‍ പാലോട്ട് തറവാട്ടിലെ ജയലക്ഷ്‌മിയുടെ വീട് കാണാം. 800 മീറ്റര്‍ നീളമുള്ള
റോഡ് ജയലക്ഷ്‌മി മന്ത്രിയായപ്പോള്‍ സര്‍ക്കാര്‍ ടാറിട്ട് കൊടുത്തതാണ്.
30
പേരടങ്ങിയ ഒരു കൂട്ടുകുടുംബത്തിന്റെ നായകനാണ് ജയലക്ഷ്‌മിയുടെ പിതാവ് കുഞ്ഞാമന്‍.
വീട് ഒരു നാലുകെട്ട്. വീടിനോട് ചേര്‍ന്ന് കുടുംബംവക ക്ഷേത്രവും. കാണാവുന്ന അകലെ
അവരുടെ ശ്‌മശാനം അടങ്ങിയ കാടും കാണാം. അമ്പലത്തില്‍ കുളിച്ചു തൊഴുത് ജീവിതം
ആരംഭിക്കുന്ന കുറിച്യര്‍ ആദിവാസികള്‍ക്കിടയിലെ `ബ്രാഹ്മണര്‍' ആണെന്ന്
ചരിത്രകാരന്മാര്‍ പറഞ്ഞത് എത്രയോ ശരി.
ജയലക്ഷ്‌മിയുടെ വീട് അടങ്ങുന്ന
തവിഞ്ഞാല്‍ പഞ്ചായത്തില്‍ റബര്‍കൃഷി എത്തിയിട്ട് 30 വര്‍ഷമായത്രെ. ജയലക്ഷ്‌മിയുടെ
കുടുംബത്തിന് തന്നെ 20 ഏക്കറില്‍ റബറുണ്ട്. അവരുടെ ആഢ്യത്വവും ആദിത്യമര്യാദയും
ബാല്യകാലത്തെ കേരളീയരുടെ ആദിത്യമര്യാദകള്‍ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.
ഏത്തയ്‌ക്കാ ഉപ്പേരിയും ചക്ക വറുത്തതും തൊടിയില്‍തന്നെ വിളഞ്ഞ ഞാലിപ്പൂവന്‍പഴവും
ചായയും നിരന്ന സ്വീകരണമുറി. ഒരു കാര്യം ശ്രദ്ധിക്കണം ചെരുപ്പ് ഊരി മാററിയിട്ടേ
അകത്തളത്തില്‍ പ്രവേശനമുള്ളു. മകള്‍ മന്ത്രിയായതിനു ശേഷമുള്ള ആദ്യത്തെ
സ്വാതന്ത്ര്യദിനത്തില്‍ കല്‌പറ്റയില്‍ സല്യൂട്ട് സ്വീകരിക്കുന്ന പടം നിറഞ്ഞ ആല്‍ബം
കുഞ്ഞാമന്‍ കാണിച്ചു. ഭിത്തിയില്‍ മകളുടെ ഔദ്യോഗിക ചടങ്ങുകളുടെ ചിത്രങ്ങള്‍
ഫ്രെയിമിട്ട് വെച്ചിരിക്കുന്നു. അക്കൂടെ മഹാത്മജിയുടെ നെഹ്‌റുവിന്റെയുമൊക്കെ
ചിത്രങ്ങള്‍. ``ഞങ്ങള്‍ അച്ഛനമ്മമാരുടെ കാലംമുതലെ ഉറച്ച കോണ്‍ഗ്രസുകാരാണ്''
കുഞ്ഞാമന്‍ വിശദീകരിച്ചു. എസ്.എസ്.എല്‍.സി വരെ പഠിച്ച അദ്ദേഹത്തിന് 60
ആയിട്ടില്ല. പോസ്‌ററല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ഇന്‍സ്‌പെക്‌ടറാണ്. ഭാര്യ ലക്ഷ്‌മി
8 വരെ പഠിച്ചു.
``നാലുകെട്ടിന് പിറകില്‍ വെട്ടുകല്ലു കൊണ്ട് പണിയുന്ന
പുതിയവീടിന്റെ പണിത്തിരക്കിലായിരുന്നു കുഞ്ഞാമന്‍. വയനാട്ടിലൂടെ ഒഴുകുന്ന
കബിനിഴയുടെ കൈവഴികളില്‍ നിന്ന് ശേഖരിച്ച മണല്‍ സുലഭം.'' ``കഞ്ഞികുടിച്ചിട്ടേ
പോകാവൂ'' കുഞ്ഞാമന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിച്ചു.
``വീടിന്റെ പാലുകാച്ചലും
ജയലക്ഷ്‌മിയുടെ കല്യാണവും ഒന്നിച്ചു നടത്തിക്കൂടേ?'' എന്ന ചോദ്യത്തിനുമുമ്പില്‍
ഒരുനിമിഷം ആ അച്ഛന്‍ പകച്ചുനിന്നു. ജയലക്ഷ്‌മിക്ക് അവരുടെ ഇടയിലുള്ള ഒരു
ചെറുപ്പക്കാരനുമായി സ്‌നേഹബന്ധമുണ്ടെന്ന് നാടാകെ പറഞ്ഞുകേട്ടിരുന്നു. പക്ഷേ അയാള്‍
വേറൊരു രാഷ്‌ട്രീയപാര്‍ട്ടിയുടെ പിറകെ കൂടിയതിനാല്‍ കല്യാണം നടക്കാതെ വന്നു.
പ്രത്യേകിച്ച് കോണ്‍ഗ്രസ് മന്ത്രിയായ ജയലക്ഷ്‌മി എതിര്‍പാര്‍ട്ടിയിലെ ഒരംഗത്തെ
വേള്‍ക്കുക അചിന്ത്യം. പക്ഷേ അയാള്‍ അടുത്ത കാലത്തായി രാഷ്‌ട്രീയം ഉപേക്ഷിച്ച്
`മര്യാദ'ക്കാരനായി തിരികെ വന്നതായി കേള്‍ക്കുന്നു. മറ്റൊരാളെയും
കണ്ടുവെച്ചിട്ടുമുണ്ട് മാതാപിതാക്കള്‍. എല്ലാം ജയയല്ലേ തീരുമാനിക്കേണ്ടത്.
കല്യാണം നടന്നാല്‍കേരള മന്ത്രിസഭയുടെ ചരിത്രത്തില്‍ ഒരു `സംഭവ'മായിരിക്കും.
മന്ത്രിപ്പെണ്‍കുട്ടി വിവാഹം കഴിക്കുക!
കുടുംബംവക എ.സി ചെയ്‌ത ബൊളിറോയില്‍
ബസ് സ്റ്റോപ്പ് വരെ `സിനിമാ താര'മായ സുമേഷ് എന്നെയിറക്കി. അയാള്‍
അമ്പെയ്‌ത്തില്‍ സ്റ്റേറ്റ് ചാമ്പ്യനാണ്. എം.സി.എ. വയസ് സര്‍ക്കാര്‍ ജോലി
കിട്ടാനുള്ള പരിധിയോടടു്‌ുക്കു്‌ുന്നു. ``എങ്കിലും ചേച്ചി എനിക്ക് ജോലി
സംഘടിപ്പിച്ചു തരാമെന്ന് ഏറ്റിട്ടുണ്ട്.'' സുമേഷ് കാത്തുനില്‌ക്കുന്നു.
ബസ് കാത്ത് നില്‌ക്കുമ്പോള്‍ ഒരു ബൈക്കില്‍ ഒരു ചെറുപ്പക്കാരന്‍ വന്ന്
ചവിട്ടി നിര്‍ത്തി. കൂടെ പഠിച്ച ഒരു പോലീസുകാരനാണ്. അയാള്‍ക്ക് എന്തുപണ്ടേ
ജോലികിട്ടി. പിറകില്‍ ഈയിടെ കല്യാണം കഴിച്ച പെണ്‍കുട്ടിയും. കുറിച്യരുടെ ഇടയില്‍
അഭ്യസ്‌തവിദ്യര്‍ ഒട്ടേറെ. ചിലര്‍ മെഡിസിന് പഠിക്കുന്നു. ജയലക്ഷ്‌മിയുടെ ഇളയ
അനിയന്‍ ജയകുമാര്‍ തിരുവനന്തപുരത്ത് ബി.ടെക് ചെയ്യുകയാണ്.
ജയയ്‌ക്ക് 5
സഹോദരി സഹോദരന്മാര്‍. എല്ലാവരുടേയും പേര് ജയ എന്നു തന്നെ് തുടങ്ങു്‌്.ന്നു.
ജയലക്ഷ്‌മിയാണ് മൂത്തത്. ജയലളിത, ജയലത, ജയദേവി, ജയരാജന്‍, ജയകുമാര്‍ എന്നിങ്ങനെ.
പലരുടെയും വിവാഹം കഴിഞ്ഞു കുട്ടികളായി. കുഞ്ഞാമന്‍, ലക്ഷ്‌മി ദമ്പതികള്‍ക്ക് 5
ചെറുമക്കള്‍.
``കല്യാണത്തിന് വിളിക്കില്ലേ?'' ``തീര്‍ച്ചയായും.'' ഒരുപടല
പഴവും ഉപ്പേരിയും ചക്കവറുത്തതും പായ്‌ക്ക് ചെയ്‌ത് കൈമാറിക്കൊണ്ട് കുഞ്ഞാമന്‍
പ്രതികരിച്ചു. ``വഴിക്ക് തിന്നാമല്ലോ'' അത് ശരിക്കും ഫലിച്ചു, കോഴിക്കോട്ട്
വണ്ടിയിറങ്ങി. ഓട്ടോയില്‍ റയില്‍വേ സ്റ്റേഷനിലേക്ക് പാഞ്ഞുചെപ്പോള്‍
കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി നേരത്തെ വന്ന് കിടക്കുന്നു. ടിക്കറ്റ് വാങ്ങാന്‍
കഷ്‌ടിച്ച് 5 മിനിറ്റെ കിട്ടിയുള്ളു. വഴിക്ക് ചായ വാങ്ങി. കൂട്ടിന് ഉപ്പേരിയും
പഴവും. പിറ്റേന്ന് നന്ദിപറയാന്‍ വിളിച്ചപ്പോള്‍ കുഞ്ഞാമന്‍ പറഞ്ഞു ``താങ്ക്‌സ്.
മകള്‍ വന്നിട്ടുണ്ട്. നിങ്ങള്‍വന്നിരുന്ന കാര്യം പറഞ്ഞു.''
ജയലക്ഷ്‌മി: എന്നെന്നും നറുപുഞ്ചിരി
ഓടിച്ചാടി ഇടമലക്കുടിയിലേക്ക്
ഇഡ്ഡലിപ്പാറയില്‍സ്വീകരണം-പുതിയ വഴി അവിടെ എത്തി നില്‌ക്കുന്നു.?
പത്രസമ്മേളനം, ഇടത്ത് പഞ്ചായത്ത് പ്രസിഡന്റ് കന്നിയമ്മ
പുതിയ വഴി.
അരി വരുന്ന വഴി
മാനന്തവാടിയില്‍ ജയലക്ഷ്‌മിയുടെ പുതിയ വീട് - കുഞ്ഞാമന്‍ മുമ്പില്‍
കുഞ്ഞാമനും ലക്ഷ്‌മിയും അവരുടെ നാലുകെട്ടും.
ലക്ഷ്‌മിയും കുടുബക്ഷേത്രവും