വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ യുഡിഎഫ്
രാഷ്ട്രീയം. ജോസ് കെ.മാണിയുടെ പേര് പരാമര്‍ശിക്കുന്ന സരിതാ നായരുടെ കത്ത്
പുറത്തു വന്നപ്പോള്‍ അതൊരു ബ്ലാക്ക് മെയിലിംഗ് തന്ത്രമായി തള്ളുകയായിരുന്നു
മിക്കവരും. വിവാദ നായിക സരിതാ നായര്‍ പറയുന്നതിന് എന്ത് ആധികാരികത എന്ന്
ചോദിച്ചവരായിരുന്നു ഏറെയും. മാധ്യമങ്ങളിലെ പതിവ് ചര്‍ച്ചകള്‍ക്കപ്പുറം
ജോസ്.കെ.മാണിയെ കുറ്റാരോപിതനാക്കാന്‍ ആരും ശ്രമിച്ചതുമില്ല. എന്തിന്
ജോസ്.കെ.മാണിയുടെ ഭാര്യ തന്നെ ഈ പരിപ്പ് ഇവിടെ വേവില്ല എന്ന മുന്നറിയപ്പോടെ
ജോസ്.കെ.മാണിക്ക് പിന്തുണ നല്കി എഴുതിയ ഫേയ്സ്ബുക്ക് കുറിപ്പ് ഏറെ
ആഘോഷിക്കപ്പെടുകയും ചെയ്തു. കേരളാ കോണ്‍ഗ്രസില്‍ രാഷ്ട്രീയ
വെട്ടിനിരത്തല്‍ നേരിട്ട പി.സി ജോര്‍ജ്ജിന്റെ ബ്ലാക്ക് മെയിലിംഗ് മാത്രമാണ്
സരിതയുടെ കത്തെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായവും.
എന്നാല്‍ എല്ലാം കുളമായത് പെട്ടന്നാണ്. ജോസ്.കെ.മാണിയുടെ പേര്
പരാമര്‍ശിച്ച് പുറത്തു വന്ന കത്ത് തന്റേതല്ല എന്ന് പറഞ്ഞുകൊണ്ട് സരിത
മാധ്യമങ്ങളെ കാണുന്നതോടെയാണ് പുതിയ നാടകങ്ങള്‍ക്ക് തുടക്കം. അര മണിക്കൂറോളം
മാധ്യമ പ്രവര്‍ത്തകരുമായി സരിത നേര്‍ക്ക് നേര് വാക്പോരാട്ടം നടത്തി.
റിപ്പോര്‍ട്ടര്‍ ചാനലിനെയും നികേഷ് കുമാറിനെയും നാണം കെട്ട ജേണലിസത്തിന്റെ
പേരില്‍ പരിഹസിച്ചു. തുടര്‍ന്ന് തന്റെ ഒറിജിനല്‍ കത്ത് പത്രസമ്മേളനം നടത്തി
വെളിപ്പെടുത്തുമെന്ന് പറഞ്ഞു. അധികം വൈകാതെ പത്രസമ്മേളനത്തില്‍ 32 പേജുള്ള
തന്റെ ഒറിജനല്‍ കത്തുമായി സരിത എത്തി. എന്നാല്‍ അത് മാധ്യമങ്ങള്‍ക്ക്
നല്കാന് തയാറായില്ല. മറിച്ച് ആദ്യത്തെ കത്തിന്റെ കൈയ്യക്ഷരമല്ല തന്റെ
ഒറിജനല്‍ കത്തിലേത് എന്ന് വ്യക്തമാക്കാന്‍ കത്ത് മറിച്ചു കാണിക്കുക മാത്രം
ചെയ്തു. ഈ കത്തില്‍ ജോസ്.കെ.മാണിയുടെ പേരില്ല, ജോസ്.കെ.മാണിയെ താന്‍
കണ്ടിട്ടില്ല എന്നൊക്കെ ആണയിട്ടു പറഞ്ഞു.
തുടര്‍ന്നാണ് ട്വിസ്റ്റ് സംഭവിക്കുന്നത്. മിടുക്കന്മാരായ
പത്രഫോട്ടോഗ്രാഫര്‍മാര്‍ സരിത കത്ത് കണിക്കുന്ന സമയം അത് സൂം ചെയ്ത് ഷൂട്ട്
ചെയ്യുകയുണ്ടായി. അതില്‍ കത്തിലെ മിക്ക വരികളും വ്യക്തമായി പതിയുകയും
ചെയ്തു. കുടുതലും ഇംഗ്ലീഷ് കൈപ്പടയില്‍ എഴുതിയിരിക്കുന്ന ഒറിജനല്‍ കത്തെന്ന
വാദത്തോടെ സരിത അവതരിപ്പിച്ച കത്തിലും വ്യക്തമായി ജോസ്.കെ.മാണിയുടെ
പേരുണ്ട്. ഏഴാം നമ്പറിട്ടു കൊണ്ട് എഴുതിയിരിക്കുന്ന പാരഗ്രാഫില്‍
''ജോസ്.കെ.മാണി. മെറ്റ് ഹിം അറ്റ് ഡെല്‍ഹി. ഫോഴ്സ്ഡ് ടു ഡു സെക്സ്''
എന്നാണ് എഴുതിയിരിക്കുന്നത്. ജോസ്.കെ.മാണിക്ക് പുറമെ, പി.സി വിഷ്ണുനാഥ്,
ആര്യാടന് മുഹമ്മദ്, അടൂര്‍ പ്രകാശ്, കെ.സി വേണുഗോപാല്‍ എന്നിവരുടെ
പേരുകളും കത്തിലുണ്ടെന്ന് പിപ്പീള്‍ ടിവിയുടെ കാമറ ദൃശ്യങ്ങള്‍ പറയുന്നതായി
പീപ്പിളും റിപ്പോര്‍ട്ടര്‍ ചാനലുമെല്ലാം അവകാശപ്പെടുന്നു.
ഒപ്പം സൂപ്പര്‍താരം മോഹന്‍ലാലിന്റെ പേരും കത്തിലുണ്ടത്രേ. എന്നാല്‍
മോഹന്‍ലാലിനെതിരെയുള്ള ആരോപണം എന്തെന്ന് വ്യക്തമായി കാമറകള്‍ക്ക്
പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ സരിതയെപ്പോലെ ഒരു പയറ്റിത്തെളിഞ്ഞ തട്ടിപ്പുകാരിക്ക് ഇപ്പോള്‍
സംഭവിച്ചത് വെറുമൊരു അബദ്ധമെന്ന് കരുതുക അസാധ്യമാണ്. പ്രത്യേകിച്ചും കേരളാ
കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയിരിക്കുന്ന രാഷ്ട്രീയ സാഹചര്യം
പരിഗണിക്കുമ്പോള്‍.
തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ സരിതാ നായരുടെ കത്ത് പുറത്തു വിടുമ്പോള്‍
അതില്‍ ജോസ്.കെ.മാണിയുടെ പേര് വ്യക്തമായ ലൈംഗീക ആരോപണങ്ങളോടെ വരുമ്പോള്‍
ജനം പൊതുവില്‍ തള്ളിക്കളയുകയാണ് ചെയ്തത്. ജോസ്.കെ.മാണിയെപ്പോലെയുള്ള ഒരു
വ്യക്തിയെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോള്‍ അത്രവേഗമൊന്നും ജനം
സ്വീകരിക്കില്ല എന്ന് ഊഹിക്കാന്‍ കഴിയുന്നവര്‍ തന്നെയാവും സ്വാഭാവികമായും ഈ
വിവാദങ്ങള്‍ക്ക് പിന്നിലും.
അതുകൊണ്ടു തന്നെ ആരോപണത്തിന് കൂടുതല്‍ ആധീകാരികതയും വിശ്വാസ്യതയും
വരണമെങ്കില്‍ കൂടുതല്‍ ശക്തമായ നാടകീയത ആവശ്യമുണ്ട് എന്ന് വരുന്നു.
അങ്ങനെയുള്ളപ്പോള്‍ തയാറാക്കിയ തിരക്കഥയുമാവാം സരിതയുടെ ഇപ്പോഴത്തെ
അരങ്ങേറ്റം.
ആ തിരക്കഥ ഇങ്ങനെയുമാവാം...
1. ജോസ്.കെ.മാണിയുടെ പേരില്ല എന്ന് വരുത്തി തീര്‍ക്കാന്‍ തന്റെ ഒറിജനല്‍ കത്തുമായി സരിത പത്രസമ്മേളനത്തിന് വരുന്നു.
2. തുടര്‍ന്ന് ഒറിജിനല്‍ കത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കാണിക്കുന്നു.
എന്നാല്‍ അവരുടെ കൈകളില്‍ നല്‍കുന്നുമില്ല. ഈ കത്തില്‍ ജോസ്.കെ.മാണിയുടെ
പേരില്ല എന്ന് ആണയിട്ട് പറയുന്നു.
3. പക്ഷെ മുമ്പില്‍ കാമറകളുണ്ട്. കാമറമാന്മാര് കത്ത് വിദഗ്ധമായി ഷൂട്ട്
ചെയ്തെടുക്കുന്നു. വ്യക്തമായി തന്നെ ജോസ്.കെ.മാണിയുടെ പേര് കാമറയില്‍
പതിയുകയും ചെയ്യുന്നു.
4. മുമ്പില്‍ കാമറയുണ്ടെന്നും അതില്‍ തന്റെ കത്ത് പതിയുമെന്നും മനസിലാക്കാനുള്ള വിവരം സരിതക്കില്ല എന്ന് കരുതുക വയ്യ.
5. അപ്പോള്‍ തന്ത്രപരമായി ഒരു സ്റ്റിംഗ് ഓപ്പറേഷന് പ്രതീതീ ജനിപ്പിച്ച്
വീണ്ടും മാധ്യമങ്ങളിലേക്ക് സരിതയുടെ കത്ത് എത്തിക്കുകയും അതില്‍
ജോസ്.കെ.മാണിയുടെ പേര് വരുത്തുകയും ചെയ്യുകയായിരുന്നു സരിതയുടെ ഉദ്ദേശം
എന്നും അനുമാനിക്കാവുന്നതാണ്.
അങ്ങനെയെങ്കില്‍ ആരോ തിരക്കഥയെഴുതി നടത്തുന്ന ബ്ലാക്ക് മെയിലിംഗ് തന്നെയാണ്
ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. ജോസ്.കെ.മാണി മുതല്‍ മോഹന്‍ലാല്‍
വരെയുള്ളവര്‍ അതില്‍ വീണുപോയ പാവം ഇയംപാറ്റകള് മാത്രം. വിവാദം
കൊഴുപ്പിക്കാന്‍ മോഹന്‍ലാലിന്റെയടക്കം പേരുകള്‍ വലിച്ചിഴച്ചതുമാവാം.
പ്രത്യേകിച്ചും ആരോപണം ഉന്നയിക്കുന്നത് സരിത എസ്.നായര്‍ എന്ന വിവാദ
തട്ടിപ്പുകാരിയാകുമ്പോള് ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ കുറച്ചുകൂടി ജാഗ്രത
പാലിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ സരിതയുടെ കത്തിന് പിന്നിലെ
ആധികാരികതയും വിശ്വാസ്യതയും തന്നെയാണ് ആദ്യം അന്വേഷണത്തില്‍ വരേണ്ടത്.
ഇനിയിപ്പോള്‍ സരിതാ കത്തെല്ലാം ഒറിജിനല്‍ തന്നെയെങ്കിലോ, ഇനിയെത്ര വിഗ്രഹങ്ങളാവും നമുക്ക് മുമ്പില്‍ തകര്‍ന്നു വീഴാനിരിക്കുന്നത്.
തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ ഇന്നലെ പ്രസ് ക്ളബ്ബില്‍ ഉയര്‍ത്തിക്കാട്ടിയ കുറിപ്പുകളില്‍ സ്ഫോടനാത്മക വിവരങ്ങള്‍. നടന് മോഹന്‍ലാല്‍, കെ.സി. വേണുഗോപാല്‍ എം.പി, ഹൈബി ഈഡന് എം.എല്‍.എ, മന്ത്രി ആര്യാടന് മുഹമ്മദ് തുടങ്ങി നിരവധി പ്രമുഖരുടെ പേരുകള്‍ കുറിപ്പിലുണ്ട്.
ജോസ് കെ. മാണിക്കെതിരെ പുറത്തുവന്ന കത്തുകള്‍ തന്‍േറതല്ളെന്ന് തെളിയിക്കാന്‍ തിരുവനന്തപുരം പ്രസ്ക്ളബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജയിലില്‍ കഴിഞ്ഞപ്പോള്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന കത്ത് സരിത പ്രദര്‍ശിപ്പിച്ചത്. ഉയര്‍ത്തിക്കാണിച്ചപ്പോള്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത ചിത്രങ്ങളില്‍നിന്നാണ് വിവരങ്ങള്‍ പുറത്തായത്.
30 പേജുകളുള്ള കത്തിലെ ചില ഭാഗങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. 29ാം പേജിലാണ് മോഹന്‍ലാലിന്‍െറ പേരുള്ളത്. ബഷീറ... തങ്ങള്‍ എന്നൊരു പേരും മോഹന്‍ലാലിന്‍െറ പേരിനൊപ്പം വായിക്കാം. ‘എല്ലാവരും എന്നെ ചതിച്ചു. ദേഹം മോഹിച്ചു. യൂസ് ചെയ്തു. അവരുടെ ലാഭത്തിനു മാത്രമായി ഉപയോഗിച്ചു-സരിത എഴുതുന്നു. കെ.സി. വേണുഗോപാലിനെ രാക്ഷസരാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ആലപ്പുഴയിലെ രാജീവം എന്ന വീട്ടില്‍ ആദ്യം കണ്ടപ്പോള്‍തന്നെ മോശമായി പെരുമാറിയെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
എം.എല്‍.എമാര്‍ പലവട്ടം വിളിക്കുമ്പോള്‍ ഒരുവട്ടം കൂടെ പോകുമായിരുന്നു. സ്ഥാപനത്തിന് ചെയ്തേക്കാവുന്ന ദ്രോഹങ്ങള്‍ ഓര്‍ത്താണ് ഇങ്ങനെ ചെയ്തത്. ഹൈബി ഈഡന് എം.എല്‍.എ എന്ന് എഴുതി അടിവരയിട്ടശേഷം പലതരം സോളാര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് ഉപയോഗിച്ചു എന്നുണ്ട്. ബിജു മൂലമോ പി.സി. ജോര്‍ജ് മൂലമോ തന്‍െറ നാവിനെ ഭയപ്പെടുന്ന ഒരാള്‍ അല്ളെങ്കില്‍ ഒരുവള്‍ മൂലം കൊല്ലപ്പെട്ടേക്കാം എന്ന ഭയവും പങ്കുവെക്കുന്നു. ബിജു സുഖത്തിനുവേണ്ടി സിനിമ-സീരിയല്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കുമായിരുന്നു. കാണുന്ന മാത്രയില്‍ മോഹം തോന്നുന്നുവെന്ന് പ്രസംഗിക്കുന്നവരുടെ ഇംഗിതങ്ങള്‍ക്ക് മന്ത്രിമാരായതുകൊണ്ട് മാത്രം വഴങ്ങി. പദ്ധതികളുമായി ബന്ധപ്പെട്ട് ആര്യാടന് മുഹമ്മദിനെ കണ്ടുവെന്നും പണമിടപാട് നടത്തിയെന്നും പരാമര്‍ശമുണ്ട്.
മന്ത്രിമാരുടെ പേരിനൊപ്പം സ്ഥാനപ്പേരിന്‍െറ ചുരുക്കവും ഉണ്ട്. ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിനൊപ്പം എം.ഒ.ടി കേരള എന്നുണ്ട്. എം.ഒ.ആര് കേരള എന്ന് രേഖപ്പെടുത്തിയയാള്‍ ലൈംഗികമായി ഉപയോഗിച്ചു. കെ.സി.വി, കെ.ബി.ജി എന്നിങ്ങനെയാണ് ചിലരെ രേഖപ്പെടുത്തിയിരിക്കുന്നത്.
ടൂറിസം മന്ത്രി എ.പി. അനില്‍കുമാറിന്‍െറയും അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി നസറുല്ലയുടെയും പേരുകളുമുണ്ട്. ജോസ് കെ. മാണിയുടെ പേരും ഇതിലുണ്ട്. പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ പേര് സോളാര്‍ പദ്ധതിയുമായി ബന്ധപ്പെടുത്തി എഴുതിയിട്ടുണ്ട്. കൂടുതല്‍ പ്രമുഖരുടെ പേരുകളും വിശദാംശങ്ങളും പല ചിത്രങ്ങളിലായി പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഇതിലെ പല വിവരങ്ങളും സരിത നിഷേധിച്ചു. തന്‍െറ അഭിഭാഷകന് പറഞ്ഞ വിവരങ്ങള്‍ കുറിച്ചുവെച്ചതാണ് ഇതിലുള്ളതെന്നായിരുന്നു അഭിപ്രായം. (Madhyamam)
.
സരിത ഒരു കടലാസില്‍ കുറെ പേരെഴുതിയാല്‍ വിശ്വസിക്കാന്‍ എല്ലാവരും പതിപക്ഷത്തുള്ളവരോ ബാറുടമകളൊ അല്ലല്ലൊ. സുബോധം ഞങ്ങള്‍ക്കുണ്ടേ.
ഇനി അങ്ങനെ വല്ലതും ഉണ്ടായാല്‍ അതിനുള്ള ചില്ലറ അവരോടു വാങ്ങുക. അവരുടെ സ്വകാര്യ ജീവിതത്തെ എന്തിനു പൊതു സമക്ഷം വലിച്ചിഴക്കുന്നു?
അമേരിക്കന്‍ പ്രസിഡന്റായിരുന ഗ്രോവര്‍ ക്ലീവ്ലന്ഡിനു ഭാര്യയിലല്ലാതെ ഒരു കുട്ടിയുണ്ടായിരുന്നു. അന്നു ഇലക്ഷനു ചെന്നപ്പോള്‍ ജനം പറഞ്ഞതു അതു അദ്ധേഹത്തിന്റെ വ്യക്തിപരമായ കാര്യം എന്നാണു. ഭരിക്കാന്‍ കൊള്ളുമോ എന്നാണു ജനം നോക്കിയത്.
അതിനാല്‍ സരിത മോള് കുറച്ചു കൂടി എഴുതി കൈ അക്ഷരം നന്നാക്ക്.