E-malayalee Salutes in honor of Black History Month !!
ജനിച്ചു വളർന്ന ഭൂമിയിൽ സ്വതന്ത്രരായി കളിച്ചു നടന്നവർ നിനച്ചിരിക്കാത്ത നിമിഷത്തിൽ അടിമകളാക്കപ്പെടുന്നു. പിന്നെ അവരുടെ ജീവിതം മൃഗങ്ങളെക്കാൾ കഷ്ടം. എന്താണ് തങ്ങൾക്ക് സംഭവിക്കുന്നതറിയാതെ ആ പാവങ്ങൾ ചങ്ങലകൾക്കുള്ളിൽ ബന്ധിക്കപ്പെട്ടു അനന്തമായ മഹാസമുദ്രത്തിലെ അലമാലകളിൽ ഇളകിയാടുന്ന കപ്പലുകളിൽ ഇരുന്നു കണ്ണീരൊഴുക്കുന്നു. അവരുടെ കൂടെ പിടിക്കപ്പെട്ട പെൺകുട്ടികളുടെ മാനം നീലക്കണ്ണുകളുള്ള പിശാചുക്കൾ, (ഇങ്ങനെയാണ് വെള്ളക്കാരെ കറുത്തവർഗക്കാരായ കുട്ടികൾ വിളിച്ചിരുന്നത്) കവർന്നെടുക്കുന്നു. സിഫിലിസും ഗുണോറിയയും പിടിപ്പെടുമ്പോൾ അവരെ നിഷ്ക്കരുണം കടലിലേക്ക് എറിയുന്നു. കടലിന്റെ അഗാധതയിലേക്ക് വലിച്ചെറിയപ്പെടുമ്പോൾ നിസ്സഹായരായി പരിഭ്രാന്തരായി പൊട്ടിക്കരഞ്ഞു ജീവന് വേണ്ടി ദയനീയമായി യാചിക്കുന്ന അവരെ നോക്കി ഉത്കൃഷ്ട മനുഷ്യർ എന്നഭിമാനിക്കുന്നവർ ഭ്രാന്തമായി പൊട്ടിച്ചിരിക്കുന്നു. തന്റെ സൃഷ്ടിയിൽ വന്ന പാകപ്പിഴമൂലം നരകയാതന അനുഭവിക്കുന്ന ഈ കരിനിറക്കാരെ ദൈവം അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ, കണ്ടില്ലെന്നു നടിക്കുന്നു.. ആഫ്രിക്കൻ തീരത്ത് നിന്നും വരുന്ന കപ്പലുക്കളുടെ മണം പിടിച്ച് വമ്പൻ സ്രാവുകൾ അടുക്കുന്നു. കിളുന്തു പ്രായത്തിലുള്ള പെൺകുട്ടികളുടെ ജീവനുള്ള ശരീരം വെട്ടി വിഴുങ്ങി രുചിയറിഞ്ഞ സ്രാവുകൾ. മനുഷ്യർ മനുഷ്യരെ മൃഗീയമായി ഉപദ്രവിക്കുന്ന രംഗങ്ങൾ ചരിത്രത്തിന്റെ കണ്ണുകളിൽ ഇന്നും നിറഞ്ഞു നിൽക്കുന്നു. ഇന്നത്തെ തലമുറക്ക് കണ്ണീരൊഴുക്കാതെ അവയൊന്നും വായിച്ചവസാനിപ്പിക്കാൻ കഴയില്ല.
ആരെങ്കിലും മുട്ടിൽ നിന്നാൽ മാത്രമേ നിങ്ങൾക്ക് ഉയരമുണ്ടാകുകയുള്ളുവെങ്കിൽ നിങ്ങൾക്ക് എന്തോ പ്രശ്നമുണ്ട്. നോബൽ ജേതാവും അമേരിക്കൻ എഴുത്തുകാരിയുമായ ടോണി മോറിസൺ പറഞ്ഞു. വെളുത്ത വർഗക്കാർക്ക് എന്തോ ഗൗരവതരമായ പ്രശ്നമുണ്ട് അതേക്കുറിച്ച് അവർക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷെ വെളുത്ത വർഗ്ഗക്കാർ അവർക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി കാണുന്നില്ല. അവർ ചെയ്യുന്നതിൽ എല്ലാം വംശീയമായ അധിക്ഷേപങ്ങൾ ഉള്ളതായി മറ്റുള്ളവർക്ക് മനസ്സിലാവുകയും ചെയ്യുന്നു.
അമേരിക്കയുടെ ദേശീയഗാനത്തിൽ പോലും അതെഴുതിയ മനുഷ്യന്റെ (Francis Scott Key) വംശവെറി പ്രകടമാണെന്നു പലരും അഭിപ്രായപ്പെടുകയുണ്ടായി. 1812 ലെ യുദ്ധമെന്നു അറിയപ്പെടുന്ന ആക്രമണത്തിൽ ബ്രിട്ടീഷ്കാർ വാഷിംഗ്‌ടൺ മുഴുവൻ കൊള്ളയടിച്ച് വൈറ്റ് ഹൗസിനു തീവച്ചു.തടവുകാരായി പലരെയും എടുത്തതിൽ ഒരു ഡോക്ടറുമുണ്ടായിരുന്നു. ഡോക്ടറുടെ സ്നേഹിതൻ ഒരു വക്കീൽ വെള്ളക്കൊടി പാറിച്ചുകൊണ്ട് ഡോക്ടറെ മോചിപ്പിക്കാൻ ബ്രിട്ടീഷ്കാരോട് അനുവാദം ചോദിച്ചുപോയി. സമ്മതം കിട്ടിയെങ്കിലും ഈ വക്കീൽ ഫ്രാൻസിസ് സ്‌കോട്ട് കെ ബ്രിട്ടീഷ്കാരുടെ ബാൾട്ടിമോർ ആക്രമിക്കാനുള്ള പദ്ധതികളെപ്പറ്റി കേട്ടതിനാൽ ആക്രമണത്തിന് ശേഷം വിടാമെന്ന കരാറിൽ ബന്ദിയാക്കി വച്ച്. അയാൾ ബ്രിട്ടീഷ്കാരുടെ കപ്പലിലിരുന്നു ആക്രമണം കണ്ട്. പക്ഷെ പൂർണമായി കാണാൻ സാധിക്കാത്തവിധത്തിലായിരുന്നു അദ്ദേഹത്തെ അവർ ഇരിക്കാൻ അനുവദിച്ചത്. ആര് ജയിച്ചുവെന്നറിയാൻ മാർഗ്ഗമില്ലായിരുന്നു. എന്നാൽ നേരം പുലർന്നപ്പോൾ അമേരിക്കയുടെ പതാക പാറികളിക്കുന്നത്കണ്ട് പെട്ടെന്നുണ്ടായ സന്തോഷത്തിൽ ഒരു കത്തിന്റെ മറുപുറത്ത് കുത്തികുറിച്ചതാണ് ദേശീയഗാനമായി പിന്നീട് അംഗീകരിച്ചത്. ഈ യുദ്ധത്തിൽ ബ്രിട്ടീഷ്കാരുടെ സേനയിൽ കറുത്തവർഗ്ഗക്കാരായ അടിമകൾ ഉണ്ടായിരുന്നു. യുദ്ധത്തിൽ പങ്കുകൊണ്ടാൽ അവർക്ക് സ്വാതന്ത്ര്യം നൽകാമെന്ന് ബ്രിട്ടീഷ്കാർ സമ്മതിച്ചിരുന്നു.
No refuge could save the hireling and slave
From the terror of flight or the gloom of the grave,
And the star-spangled banner in triumph doth wave
O’er the land of the free and the home of the brave.
ഇവർ കൊളോണിയൽ മറൈൻസ് എന്ന സൈന്യവിഭാഗമായി അറിയപ്പെട്ടിരുന്നു. ഈ വരികൾ കൊളോണിയൽ മറൈൻസിനെ കുറിച്ചാണെന്നു പിന്നീട് പലരും തിരിച്ചറിയുകയുണ്ടായി. അമേരിക്കൻ ഫുട്ബാൾ കളിക്കാരനും പൗരാവകാശ പ്രവർത്തകനുമായ കോളിൻ കോപ്പർനിക്കും ദേശീയഗാനം പാടുമ്പോൾ എഴുന്നേറ്റുനിൽക്കാൻ വിസമ്മതിച്ചത് ഈ ഗാനത്തിൽ ആഫ്രിക്കൻ അമേരിക്കൻകാരേയും, തൊലിയിൽ നിറം കലർന്നവരെയും അവഹേളിക്കുന്ന പരാമർശങ്ങൾ ഉണ്ടെന്നു പറഞ്ഞിട്ടായിരുന്നു. ജോർജ്ജ് ഫ്ലോയ്ഡ് വെളുത്ത തൊലിയുള്ള പോലീസുകാരന്റെ കാല്മുട്ടുകൾക്കിടയിൽ കിടന്നു മരിച്ചപ്പോൾ ക്രുദ്ധനായ ജനക്കൂട്ടം ഫ്രാൻസിസ് സ്‌കോട് കെയുടെ പ്രതിമ താഴെ തള്ളിയിട്ട് പ്രതിഷേധം പ്രകടിപ്പിക്കുകയുണ്ടായി. കറുത്ത മനുഷ്യരുടെ ജീവന് വിലയില്ലെന്ന് ഉള്ളാൽ കരുതുകയും ആദര്ശവാദികളായി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഒരു പുതുമയല്ല. സ്വതന്ത്രരുടെ നാട് എന്നെഴുതിയ ഫ്രാൻസിസ് സ്‌കോട് കെ അടിമകളുടെ ഉടമയും അടിമകളെ കൈവശം വയ്ക്കാമെന്ന് വാദിക്കുന്നയാളുമായിരുന്നു.
കറുത്തവർഗ്ഗക്കാരുടെ ജീവന് വിലയില്ലെന്ന് അവരെ ഇവിടെ കൊണ്ടുവന്നു അടിമകളാക്കിയ വെള്ളക്കാരൻ വിശ്വസിച്ചിരുന്നു.മനുഷ്യത്വമില്ലാതെ അവരോട് പെരുമാറിയിരുന്നു, വളരെ ലാഘവത്തോടെ കൊന്നുകളഞ്ഞിരുന്നു. പശുവിൻ തോലുകൊണ്ടുണ്ടാക്കിയ ചാട്ടവാർ അടിമകളെ അടിക്കാൻ ഉപയോഗിച്ചിരുന്നു. ഗർഭിണികളും, കുട്ടികളും, വൃദ്ധരും അതിൽ നിന്നും ഒഴിവായിരുന്നില്ല. ശിശുക്കളെപോലും ചാട്ടവാർ കൊണ്ട് അടിച്ച് കൊന്നിരുന്നു. നിസ്സഹായരായ ഈ മനുഷ്യരെ തല്ലി ചതക്കുമ്പോൾ വെള്ളക്കാരൻ ബൈബിളിനെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നു. അവർ ബൈബിളിലെ ലൂക്കോസ് അദ്ധ്യായം 12:47 അവരെ വായിച്ച് കേൾപ്പിച്ചിരുന്നു. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും: (ലൂക്കോസ് അധ്യായം 12 :47)
ഭാര്യഭർത്താക്കന്മാരെ കന്നുകാലികളെപോലെ കലപ്പയിൽ പൂട്ടി പാടം ഉഴുതിരുന്നു. അമേരിക്കയുടെ സ്വാതന്ത്ര്യ വിളംബരത്തിൽ അടിമ എന്ന വാക്ക് ഒരിടത്തുമില്ല. എല്ലാ മനുഷ്യരും തുല്യരായി കരുത്തപ്പെടും എന്നുപറയുമ്പോൾ അടിമകളെ മനുഷ്യരായി കൂട്ടിയിരുന്നില്ല അതുകൊണ്ട് അവരുടെ കാര്യം പരാമർശിക്കേണ്ടെന്നു തീരുമാനിച്ചതാകാം. ആഫ്രിക്കയിൽ നിന്നും അടിമകളെ കൊണ്ടുവന്നുവെന്നു തെറ്റായി ആളുകൾ ഉപയോഗിക്കുന്നുണ്ട്. അവരെ ഇവിടെ കൊണ്ടുവന്നു അടിമകളാക്കുകയാണ് ചെയ്തിരുന്നത്. അന്ന് തൊട്ടേ കറുത്തവർഗക്കാരുടെ ജീവന് ഒരു വിലയും കല്പിച്ചിരുന്നില്ല.
നിസ്സാരക്കുറ്റങ്ങൾക്കുപോലുംപ്രായഭേദമെന്യേ ശിക്ഷ നൽകിയിരുന്നു. സ്ത്രീകളെയും പെൺകുട്ടികളെയും ലൈംഗികമായി ഉപയോഗിച്ചിരുന്നു. പെൺകുട്ടികൾക്ക് പതിമൂന്നു വയസ്സ് തികയുമ്പോൾ ഉടമകൾ അവരുമായി ഇണചേർന്നിരുന്നു. പെൺകുട്ടികളുടെ സമ്മതമൊന്നും ചോദിക്കേണ്ട കാര്യമില്ലായിരുന്നു. അങ്ങനെ അവിവാഹിതരായ അമ്മമാരെ സായിപ്പ് സൃഷ്ടിച്ചിരുന്നു. ഒരു പക്ഷെ ആ സ്വാധീനമായിരിക്കാം കറുത്തവർഗ്ഗക്കാരായ പെൺകുട്ടികൾ അവിവാഹിതരായ അമ്മമാർ ആകുന്നതിൽ തെറ്റ് കാണാതിരുന്നത്.
കറുത്തവർഗ്ഗക്കാർ അവിവാഹിതരായ അമ്മമാർ ആകുന്നതിനെ പരിഹസിച്ചുകൊണ്ട് മലയാളികളിൽ പലരും സംസാരിക്കുന്നത് കേൾക്കാം. അടിമത്വത്തിൽ നിന്നും മോചനം കിട്ടിയിട്ട് നൂറ്റിയമ്പത്തേഴ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അവരുടെ അവസ്ഥ പൂർണ്ണമായി പുരോഗമിച്ചിട്ടില്ല. അവരുടെ മുതുമുത്തശ്ശിമാരിൽ നിർബന്ധമായി സായിപ്പ് അടിച്ചേൽപ്പിച്ച പാരമ്പര്യം അവരെ സ്വാധീനിക്കുകയായിരിക്കാം. അധികമൊന്നും വസ്ത്രം ധരിപ്പിക്കാത്ത ആൺ അടിമകളുടെ കരിങ്കല്ലുപോലെ ഉറച്ച ശരീരവും അവരുടെ പുരുഷത്വത്തിന്റെ വിജൃംഭണവും കണ്ട് പിമ്പിരികൊണ്ട മദാമ്മമാർ അവരെ അകത്തേക്ക് ക്ഷണിച്ചിരുന്നു. പക്ഷെ പിടിക്കപ്പെട്ടപ്പോൾ വെളുമ്പിയുടെ കെട്ടിയോൻ അവന്റെ വൃഷണം ഉടച്ചുകളഞ്ഞു. അടിമപ്പെണ്ണിനെ യജമാനന് ഉപയോഗിക്കാം അടിമപുരുഷനെ യജമാനത്തിക്ക് ഉപയോഗിച്ചുകൂടാ. അത് തന്നെ അടിമത്വം.
കറുത്തവർഗക്കാരുടെ ജീവന് വിലയില്ലെന്നും അവർ കുഴപ്പക്കാരാണെന്നും മലയാളികൾ വിശ്വസിക്കുന്നത് അവർ ഈ നാട്ടിൽ വന്നത് അടിമകളായിട്ടല്ലെന്നുള്ളതുകൊണ്ടാണ്. "താരണിമണിമഞ്ചം നീ വിരിച്ചീടുകിൽ പോരാതിരിക്കുമോ കണ്ണൻ" എന്ന് കവി പാടിയപോലെ ഭാര്യമാർ എല്ലാം ഒരുക്കി വച്ച് ഈ നാട്ടിലേക്ക് വിളിച്ചപ്പോൾ കടന്നുവന്നവർക്ക് മറ്റുള്ളവരുടെ പ്രയാസങ്ങളെക്കുറിച്ച് എന്തറിയാം.
അടിമത്വത്തിൽ നിന്നും മോചനം കിട്ടിയിട്ടും കറുത്തവർഗ്ഗക്കാരുടെ ജീവന് ഇന്നും വിലയില്ലാത്തപോലെയാണ് മറ്റു ശ്രെഷ്ഠവംശക്കാർ കരുതുന്നത്. കറുത്തവർഗ്ഗക്കാരുടെ ജീവിതവും അവരുടെ സംഭാവനകളും അമേരിക്കൻ ചരിത്രത്തിന്റെ ഒരു ഭാഗമാകേണ്ടതാണ്. അത് ഒരു പക്ഷെ അവഗണിക്കപ്പെട്ടുപോകയോ, വിസ്മരിക്കപ്പെട്ടുപോകയോ, അതോ മറച്ചു പിടിക്കുകയോ ചെയ്യുമെന്ന ഭയത്തിൽ ചരിത്രകാരനും എഴുത്തുകാരനുമായ കാർട്ടർ ജി വൂഡ്‌സൺ 1926 ൽ ബ്ലേക്ക് ഹിസ്റ്ററി വീക്ക് (Black History Week) ആചരിക്കാൻ തീരുമാനിക്കുകയും ആ വാരത്തിൽ കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങളും, ചരിത്രവും മറ്റും പ്രതിഫലിക്കപ്പെടണമെന്നും നിർദേശിച്ചു. അമേരിക്കയുടെ അടിമ വിമോചന പോരാളി, ഗ്രന്ധകാരൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തിയാർജ്ജിച്ച ഫ്രെഡറിക് ഡഗ്ലസിന്റെയും, അമേരിക്കയിലെ മിശിഹാ എന്ന് വിശേഷിപ്പിക്കുന്ന, അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന എബ്രാഹം ലിങ്കൺന്റെയും ജന്മമാസമായ ഫെബ്രുവരിയിലാണ് ഇത് കൊണ്ടാടിയിരുന്നത്. 1969 ൽ ഈ ആഘോഷം ഒരു മാസകാലമാക്കി മാറ്റി.അമ്പത് വർഷങ്ങൾക്ക് ശേഷം 1976 ൽ പ്രസിഡണ്ട് ജറാൾഡ് ഫോഡ് ഫെബ്രുവരി മാസത്തെ കറുത്തവർഗ്ഗക്കാരുടെ മാസമായി അംഗീകരിച്ചു.
ആഫ്രിക്കൻ അമേരിക്കൻസിന്റെ ചരിത്രം അമേരിക്കയുടെ കൂടെ ചരിത്രമാണ്. ഇത്തരം ഓർമ്മദിവസങ്ങളിൽ ആ സമൂഹത്തിന്റെ മുഴുവൻ നേട്ടങ്ങളും, സംഭാവനകളും ചർച്ചചെയ്യുന്നതിലൂടെ പുതിയ തലമുറ അവബോധമുള്ളവരായിരിക്കും. ഓരോ സമൂഹത്തിനോടും മറ്റുള്ളവർ കാണിക്കുന്ന വിവേചനങ്ങളും, പക്ഷപാതങ്ങളും അറിവുകുറവുകൊണ്ടാണെന്നു മനസ്സിലാക്കാം. ആഫ്രിക്കൻ അമേരിക്കൻ ചരിത്രം ആഘോഷിക്കുന്ന അവസരത്തിൽ ഇ-മലയാളിയും പങ്കുചേരുന്നുവെന്നത് സന്തോഷകരമാണ്.
ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്ത് നിന്നും പിടിച്ചുകൊണ്ടുവന്നു അടിമകളാക്കി സ്ത്രീകളെ മാനംഭംഗപ്പെടുത്തിയും, പണി ചെയ്യിച്ചും, പുരുഷന്മാരെ നിർദ്ദയമായി പണിചെയ്യിപ്പിച്ചും ധനികരായവർ ഈ അടിമകൾക്ക് ഒരു സംസ്കാരം നൽകിയില്ല. അവരെയെല്ലാം കൃസ്തുമതത്തിൽ ചേർത്തുവെന്നത് തന്നെ ഈ ഉടമകൾ ചെയ്ത ഒരു സത്കർമ്മം. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാവും ഒരു സൗരഭ്യം എന്ന പോലെ ഇവരും കാലാന്തരത്തിൽ അവരുടെ ബുദ്ധിഉപയോഗിച്ച് ജീവിതം രൂപപ്പെടുത്തി. അവരിൽ വളരെ ബുദ്ധിമാന്മാരും, ബുദ്ധിമതികളുമുണ്ടായിരുന്നു. ഒരു അടിമവംശം എന്ന പരിഹാസത്തിനു അവർ അർഹരാകേണ്ടവരല്ല. അവർ വിട്ടുപോന്ന ഭൂമിക്ക് അവരുടേതായ ചരിത്രവും, സംസ്കാരവുമുണ്ടായിരുന്നു. ഇപ്പോൾ പുരോഗമനം വളർന്നതുകൊണ്ട് അതെല്ലാം എല്ലാവര്ക്കും സുപരിചിതമാണ്. . ചില ആഫ്രിക്കൻ പഴമൊഴികൾ സമാഹരിച്ച് പരിഭാഷപ്പെടുത്തിയത് താഴെ കൊടുക്കുന്നു.
വളരെ മനോഹരമായി നിർമ്മിച്ച ഒരു ശവപ്പെട്ടി കണ്ടിട്ടു ആരും മരിക്കാൻ ആഗ്രഹിക്കാറില്ല.
ഭാഗ്യം തേടി ഓടുന്നവർ സമാധാനത്തിൽ നിന്നും അകലുന്നു,
വയസ്സാകുമ്പോൾ നിങ്ങൾ എവിടെ ഇരിക്കുന്നുവെന്നത് യൗവ്വനത്തിൽ നിങ്ങൾ എവിടെ നിന്നുവെന്നതിനെ ആശ്രയിക്കുന്നു.
ചുറ്റിക ആണ് നിങ്ങളുടെ ആയുധമെങ്കിൽ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ എല്ലാം ആണിയായിരിക്കും.
ഒന്നുകിൽ ഒരു പർവതം ആകുക അല്ലെങ്കിൽ അതിൽ ചാരി നിൽക്കയെങ്കിലും ചെയ്യുക.
ഓടിപ്പോകുന്ന ഒരുത്തനെ പിന്തുടരരുത്.
വിവേകം ഒരു രാത്രികൊണ്ട് ഉണ്ടാകുന്നില്ല
ശുഭം