ബാംഗ്ളൂർ: പ്രശസ്ത ക്രൈസ്തവ ഗാന രചയിതാവും സംഗീതജ്ഞനുമായ പാസ്റ്റർ ഭക്തവത്സലൻ (74) മെയ് 15 തിങ്കളാഴ്ച്ച രാത്രി അന്തരിച്ചു. കിഡ്നി തകരാറും മറ്റ് ശാരീരിക അസ്വസ്ഥകളും മൂലം ആശുപത്രിയിലായിരുന്നു .
കഴിഞ്ഞ 52 വർഷത്തിലധികമായി ക്രൈസ്തവ സംഗീത ലോകത്ത് നിറസാന്നിദ്ധ്യമായി നിലകൊണ്ടിരുന്ന അദ്ദേഹം അനേകം ഗാനങ്ങൾ ക്രൈസ്തവ കൈരളിക്ക് സംഭാവന ചെയ്തു. ഇന്ത്യാ ക്യാംപസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻറെ ദേശീയ സംഗീതവിഭാഗമായ ഹാർട്ട്ബീറ്റ്സിൻറെ ഡയറക്ടറായി ദീർഘ വർഷം പ്രവർത്തിച്ചു. “പാടുവാൻ എനിക്കില്ലിനി ശബ്ദം”, “ആട്ടിടയാ”, “മനസ്സലിവിൻ മഹാദൈവമേ”, “പരിശുദ്ധൻ മഹോന്നത ദേവൻ” “ആരാധ്യനെ”, “മായയാമീലോകം”, എന്നു തുടങ്ങി മലയാളി ക്രൈസ്തവരുടെ മനസ്സിൽ ആത്മ ചൈതന്യത്തിൻറെ അലകൾ ഉയർത്തിയ 250 ൽ പരം ഗാനങ്ങൾ രചിച്ച് ഈണം പകർന്നിട്ടുണ്ട്. ഇവയിൽ മിക്കവയും ജീവിതാനുഭവങ്ങളിൽ നിന്നും ജന്മം കൊണ്ടവയാണ്.
ഭാര്യ : ബീന. മക്കൾ : ബിബിൻ, ബിനി, ബെഞ്ചി