Image

എ.സി ജോർജിന്റെ നോവൽ 'പാളങ്ങൾ' (ഡോ. ജോസഫ് പൊന്നോലി)

Published on 23 April, 2025
എ.സി ജോർജിന്റെ നോവൽ 'പാളങ്ങൾ' (ഡോ. ജോസഫ് പൊന്നോലി)

ശ്രീ എ സി ജോർജ് തന്റെ റെയിൽവേ ജീവിതാനുഭവങ്ങളുടെ  വെളിച്ചത്തിൽ എഴുതിയ ഒരു കഥയാണിത്. 1960-70 കാലഘട്ടത്തിലെ  കേരളത്തിലെയും ബാംഗളൂരിലെയും  മലയാളി ജീവിതമാണ് പശ്ചാത്തലം.  

പാളങ്ങൾ വിലാസിനിയുടെ കഥയാണ്. മനുഷ്യ സമൂഹത്തിലെ ചൂഷണത്തിന്റെ കഥയാണ്.  

വിലാസിനി എന്ന ഇരയുടെ കഥ. കഥ,  കഥാപാത്രങ്ങൾ, കഥയിലെ പ്രമേയങ്ങൾ, പ്രതീകങ്ങൾ എന്നിവക്കുറിച്ചുള്ള ഒരു അവലോകനമാണ് ഈ ലേഖനം. 

കഥാസാരം 

ചെറുപ്പത്തിലേ തന്നെ വിലാസിനിയുടെ അച്ഛൻ മരണപ്പെട്ടിരുന്നു. കഷ്ടതയിൽ കഴിഞ്ഞ വിലാസിനിയുടെ കുടുംബത്തെ രക്ഷപെടുത്തിയത് സ്വന്തം അമ്മയാണ്. വീട്ടു ജോലിയും കൂലിപ്പണി ചെയ്തും അവർ മകളെ ബി. എ വരെ പഠിപ്പിച്ചു.  കാൻസർ രോഗിയായ അമ്മയെ ചികിത്സിപ്പിക്കാം,  വിലാസിനിക്ക് ജോലി തരപ്പെടുത്താം എന്ന് വാഗ്ദാനം ചെയ്തു അമ്മയെയും മകളെയും മൂവാറ്റുപുഴയിൽ നിന്നും പ്രഭാകരൻ എന്ന ആൾ ബാംഗളൂർക്കു കൊണ്ടു വരുന്നു.  അവർ അവിടെ എത്തിയതിനു ശേഷമാണ് അവർ ചതിക്കപ്പെട്ടതായി മനസ്സിലാകുന്നത്. വിലാസിനി അയാളുടെ ഇംഗിതത്തിന് വഴങ്ങി ഗർഭിണിയാകുന്നു. ആ വാർത്ത കേട്ട് കാൻസർ ബാധിതയായ അമ്മ മരിക്കുന്നു. 

വിലാസിനിയെ വ്യഭിചാര ശാലയിലേക്ക് പ്രഭാകരൻ തള്ളി വിടുന്നു.  അവിടെ നിന്നും രക്ഷപ്പെട്ടു അവൾ മരിക്കാനായി റെയിൽവേ പാളത്തിൽ തലവച്ച് കിടക്കുന്നു. യാദൃച്ഛികമായി അവളെ കാണുന്ന രാമചന്ദ്രൻ എന്ന സ്റ്റേഷൻ മാസ്റ്റർ അവളെ രക്ഷ പെടുത്തി തന്റെ ക്വാർട്ടർസിൽ കൊണ്ടു വന്നു താമസിപ്പിക്കുന്നു. അവളുടെ കദന കഥ കേട്ട് അവളോട് അലിവും സ്നേഹവും അയാൾക്ക് ഉണ്ടാകുന്നു.  

അവരുടെ ബന്ധം സമുദായവും വീട്ടുകാരും അംഗീകരിക്കുന്നില്ല. പരദൂഷണങ്ങൾ കൊണ്ട് അവരെ ഒറ്റപ്പെടുത്തുന്നു. എങ്കിലും അവർ വിവാഹിതരാകുന്നു. അതു വരെ കുത്തഴിഞ്ഞ ജീവിതം നയിച്ച രാമചന്ദ്രന് ജീവിതത്തിന് ഒരു ദിശാബോധം കിട്ടുന്നു.

പക്ഷേ അവരുടെ സന്തോഷം ഏതാനും ദിവസങ്ങളേ നീണ്ടു നിന്നുള്ളൂ. തന്റെ പഴയ സുഹൃത്ത് ഭാസ്കരൻ മദ്യപിച്ച് തന്നെ അധിക്ഷേപിച്ചപ്പോൾ രാമചന്ദ്രന് സഹിക്കാനായില്ല. തന്നെ കഠാര കൊണ്ട് കുത്താൻ വന്ന അയാളുമായുള്ള മൽപ്പിടുത്തത്തിൽ കഠാര സ്വന്തം വയറ്റിൽ കൊണ്ട് സുഹൃത്ത് മരിക്കുന്നു.  

കൊലപാതകത്തിന് രാമചന്ദ്രൻ അറസ്റ്റിലായി ജയിലിൽ ആയപ്പോൾ വിലാസിനിക്ക് ആരുമില്ലാതായി. അവൾ വീടും തൊഴിലും ഇല്ലാതെ തെരുവിന്റെ സന്തതിയായി.  കഴുകന്മാരുടെ കയ്യിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആണ്  ഡോക്ടർ വിൽസൺ എന്ന പരോപകാരി വിലാസിനിയുടെ രക്ഷകൻ ആകുന്നത്.  ഗർഭിണിയായ അവളെ സ്വന്തം നഴ്സിംഗ് ഹോമിൽ താമസിപ്പിച്ചു ചികിത്സിക്കുന്നു.  അവൾ പ്രസവിക്കുന്നു.  പക്ഷേ കുട്ടി മരിക്കുന്നു. 

അതിന് ശേഷമാണ് വിൽസന്റെ തനിനിറം അവൾക്ക് മനസ്സിലാവുന്നത്.  അവൾ ബലാത്സംഗത്തിന് ഇരയാകുന്നു.  അതിലുപരി അവൾ അയാളുടെ പെൺവാണിഭ ശൃംഖലയുടെ കെണിയിൽ പെടുന്നു.  രക്ഷപെടാൻ മാർഗമില്ലാതെ അവൾ അയാൾക്ക് വഴങ്ങി കൊടുക്കുന്നു.  

അവളുടെ ആവശ്യ പ്രകാരം രാമചന്ദ്രനെ കാണാൻ അയാൾ അനുവദിക്കുന്നു.  കോടതിയിൽ എത്തുന്ന അവളെ രാമചന്ദ്രൻ അവഗണിക്കുന്നു.  തന്റെ എല്ലാമെന്നു കരുതിയ ആളിൽ നിന്നുള്ള ശകാരം സഹിക്കവയ്യാതെ അവൾ വീണ്ടും ജീവനൊടുക്കാൻ റയിൽവെ പാളത്തിലേക്ക് നീങ്ങുന്നു. 

അപ്രതീക്ഷിതമായി രാമചന്ദ്രനെ കോടതി കൊലപാതക കുറ്റത്തിൽ നിന്നും വെറുതെ വിടുന്നു.  ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും അസ്തമിച്ച രാമചന്ദ്രനും മരിക്കാൻ വേണ്ടി റെയിൽവേ പാളത്തിൽ എത്തുന്നു. അവിടെ രാമചന്ദ്രനും വിലാസിനിയും വീണ്ടും കണ്ടു മുട്ടി ഒന്നാകുന്നു.  അങ്ങനെ കഥ ശുഭ പര്യാവസായി അവസാനിക്കുന്നു.  

കഥാപാത്രങ്ങൾ 

വിലാസിനി ചൂഷണം ചെയ്യപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതിനിധിയാണ്.  പുരുഷ മേധാവിത്വം നടമാടുന്ന  സമൂഹം ഇരയെ തെറ്റുകാരിയായി ചിത്രീകരിച്ച് സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നു.  വിലാസിനി നേരിടേണ്ടി വന്ന ദുരന്താനുഭവങ്ങൾ മനുഷ്യ മനസ്സിനെ പിടിച്ചു കുലുക്കും. 

രണ്ട് പ്രാവശ്യം ആത്മഹത്യയ്ക്ക്  ശ്രമിക്കുന്ന അവൾ ലോല ഹൃദയ ആയിരുന്നുവെങ്കിലും സ്നേഹവും  നന്മയും അവളുടെ സവിശേഷതകൾ ആയിരുന്നു.  ആരെയും വിശ്വസിക്കുന്ന പ്രകൃതം.  ചൂഷണങ്ങൾക്ക് ഇരയായതിൽ അത്ഭുതപ്പെടാനില്ല.  

രാമചന്ദ്രൻ എന്ന റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന വിലാസിനിയുടെ രക്ഷകൻ ആയി മാറി വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പുകളും പരിഹാസങ്ങളും അവഗണിച്ചുകൊണ്ട് അവളെ വിവാഹം കഴിക്കുന്നു.  നിരപരാധി ആണെങ്കിലും സുഹൃത്തിന്റെ കൊലപാതക കുറ്റം ചുമത്തപ്പെട്ടു ജയിലിൽ പോകുന്ന അയാൾ തിരിച്ചു വന്നു വിലാസിനിയെ റെയിൽ പാളത്തിൽ നിന്നും രക്ഷപെടുത്തി വീണ്ടും അവളെ സ്വീകരിക്കുന്നു.  രാമചന്ദ്രൻ കുത്തഴിഞ്ഞ ഒരു ജീവിതം നയിച്ചിരുന്നുവെങ്കിലും നന്മയുടെ പ്രതീകമായി ആണ്  ഈ കഥയിൽ അവതരിക്കപ്പെടുന്നത്. 

ഈ കഥയിലെ വില്ലൻ കഥാപാത്രങ്ങൾ ആണ് പ്രഭാകരനും വിൽസണും. രണ്ടു പേരും തിന്മയുടെയും, ചൂഷണത്തിന്റെയും, സ്വാർത്ഥതയുടെയും പ്രതീകങ്ങൾ ആണ്.  പണത്തിനും സ്വാർത്ഥലാഭത്തിനും വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവർ. 

‘മാന്യതയുടെ മൂടുപടമണിഞ്ഞ, സല്‍പ്പേരില്‍ പെണ്ണുങ്ങളുടെ മാനം വിറ്റു സമ്പന്നനായ ഡോക്ടര്‍ വില്‍സന്’. ‘കുഞ്ഞാടിന്റെ രൂപത്തില്‍ ചെന്നായ്’ അയാളുടെ നഴ്സിംഗ് ഹോമിന്റെ മറവിൽ പെൺ വാണിഭവും, പല തരം ക്രിമിനൽ വ്യവഹാരങ്ങളും ആണ് നടന്നിരുന്നത്. അയാൾ ഒരു വ്യാജ ഡോക്ടർ ആയിരുന്നു.  സമൂഹത്തിൽ എല്ലാ രംഗത്തും സ്വാധീനമുള്ള വ്യക്തി.  

പ്രമേയങ്ങൾ 

ചതിയും, വഞ്ചനയും ചൂഷണവും, ചൂഷണത്തിന്റെ ഇരകളും ഈ കഥയുടെ പ്രധാന ബിന്ദു ആണ്. 

സ്ത്രീപുരുഷ ബന്ധങ്ങളും ലൈംഗീകതയും കഥാകൃത്ത് ഈ കഥയിൽ ചിത്രീകരിച്ചിരിക്കുന്നതിൽ പ്രത്യേകതയുണ്ട്. ഇതിൽ വേശ്യാലയവും വേശ്യാവൃത്തിയും കുടുംബബന്ധവും പ്രേമവും വിവാഹവും ലൈംഗിക ചൂഷണവും ബലാത്സംഗവും എല്ലാം വിവരിക്കപ്പെടുന്നുണ്ട്. ഇതിൽ കഥാകൃത്ത് തന്മയത്വം പാലിച്ചു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. . 

ശ്രീത്വത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങൾ ഇതിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.  വേശ്യാലയത്തിലെ മുത്തശ്ശിയും വിൽസന്റെ ശിൽബന്ധികളായ സൂസനും മറ്റും സ്ത്രീത്വത്തിന്റെ മോശമായ വശങ്ങൾ പ്രതിഫലിപ്പിക്കുമ്പോൾ വിലാസിനിയും വിലാസിനിയുടെ അമ്മയും സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതിബിംബങ്ങളായി നിലകൊള്ളുന്നു. 

ധർമ്മം നീതി മതങ്ങൾ ഇവയെക്കുറിച്ചും ഈ കഥയിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. 

ഭർത്താവ് ജയിലിലായപ്പോൾ നിരാലംബയായി കടത്തിണ്ണയിൽ അന്തിയുറങ്ങുമ്പോൾ വിലാസിനി ഗദ്ഗദപ്പെടുന്നു: 

“  മനുഷ്യന്‍ ധര്‍മ്മത്തിനും നീതിക്കും വേണ്ടി മുറവിളി കൂട്ടുന്നു. ധര്‍മ്മസ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു. പത്രത്തില്‍, സിനിമയില്‍, പുസ്തകത്തില്‍ എല്ലാം നീതി- സത്യശാസ്ത്രങ്ങള്‍ക്കുവേണ്ടി മര്‍ത്യഗണം വാദിക്കുന്നു. എന്നാല്‍ അവരെന്തിനുവേണ്ടി നിലകൊള്ളുന്നുവോ അതവരെ അനുദിനം വിട്ടകലുകയാണ്. അസ്തമിക്കുയാണ്. ലോകം സോദോം ഗമോറകള്‍ ആയിരിക്കുകയാണ്.” 

വിലാസിനി വിൽസന്റെ മുമ്പിൽ നിസ്സഹായയായി നിൽക്കുമ്പോൾ വിലാസിനിയുടെ മനസ്സിലെ ചിന്തകൾ കഥാകൃത്ത് രേഖപ്പെടുത്തുന്നത് ഇങ്ങനെ:

“എത്ര രൂപങ്ങളിലും ഭാവങ്ങളിലുമാണ് ഭൂമുഖത്തു വഞ്ചനകള്‍ നടക്കുന്നത്...! ആരു നല്ലവന്‍, ആരു കെട്ടവന്‍... ഒരിക്കലും ഒരു തീര്‍പ്പിലെത്താന്‍ സാദ്ധ്യമല്ല. മനുഷ്യത്വം ബലികഴിക്കപ്പെടുന്നു. സ്വാര്‍ത്ഥതയുടെ ബലിക്കല്ലില്‍ ധര്‍മ്മത്തിനു മൂല്യമേയില്ല. അതു വേദഗ്രന്ഥങ്ങളിലും പ്രസംഗപീഠങ്ങളിലും മാത്രം വിലപ്പോകുന്ന പൊള്ളയായ പദങ്ങളാണ്.” 

പ്രതീകങ്ങൾ 

റെയിൽവേ പാളങ്ങൾ ഈ കഥയിലെ ശക്തമായ ഒരു പ്രതികമാണ്.  അത് ജീവിത യാത്രയുടെ പ്രതി ബിംബമാണ്.  പാളങ്ങൾ പല ദിശയിലേക്കും തിരിയുന്നതുപോലെ ജീവിതം ദുരന്തിലേക്കും നിരാശയിലേക്കും പ്രതീക്ഷയിലേക്കും സന്തോഷത്തിലേക്കും തിരിയാം.  പാളങ്ങൾ ജീവിതത്തിന്റെ വഴിത്തിരിവിനെയും അപകടങ്ങളെയും സൂചിപ്പിക്കുന്നു. 

തട്ടിപ്പും വെട്ടിപ്പും ചൂഷണവും നടക്കുന്ന ലോകത്തിൽ നന്മയുടെ തിരി കെട്ടുപോയിട്ടില്ല എന്ന സന്ദേശമാണ് വിലാസിനി, രാമചന്ദ്രൻ എന്ന കഥാപാത്രങ്ങളിലൂടെ കഥാകൃത്ത് നൽകുന്നത്. 

ജീവിതയാത്രയിൽ ഏത് ദിശയിലേക്കുള്ള പാളങ്ങൾ സ്വീകരിക്കണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. ആ തീരുമാനങ്ങളാണ് ദുരന്തത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുന്നത്.  റെയിൽവേ പാളങ്ങൾ കേന്ദ്ര ബിന്ദുവാക്കി വികസിപ്പിച്ചെടുത്ത ഈ കഥയിലെ ദാർശനികതയാണ് കഥയുടെ ശക്തിയും കഥയെ ആകർഷണീയമാക്കുന്നതും. കഥാകൃത്ത് ശ്രീ എ.സി. ജോർജ് അഭിനന്ദങ്ങൾ അർഹിക്കുന്നു. 

നോവൽ ആമസോൺ കിൻഡിലിൽ ലഭ്യമാണ്.

https://www.amazon.in/

Join WhatsApp News
Vayanakkaren 2025-04-23 06:02:34
ഡോക്ടർ ജോസഫ് പുന്നോലി, ശ്രീ എ.സി. ജോർജ് എഴുതിയ പാളങ്ങൾ എന്ന നോവൽ വളരെ യാഥാർത്ഥ്യബോധത്തോടെ, സത്യസന്ധമായി ഇവിടെ വിശകലനം ചെയ്തിരിക്കുന്നു. നോവലിസ്റ്റ് എഴുതിയ കഥയും ആശയവും വളരെ ലളിതമായി തന്നെ ഡോക്ടർ പുന്നോലി വ്യക്തമാക്കുന്നു. എ.സി. ജോർജ് എഴുതുന്ന കഥകളും ലേഖനങ്ങളും കവിതകളും മണ്ണിൻറെ മണമുള്ള വളരെ എളുപ്പം മനസ്സിലാക്കാൻ സാധിക്കുന്ന, ആരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന, രചനകളാണ്. അതിലെല്ലാം വളരെ ശക്തമായ, പ്രമേയങ്ങൾ ഉണ്ടാകും. വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നതും സാമൂഹ്യ പ്രതിബദ്ധത ഉള്ളതും, ഏത് വമ്പനെയും കൂസാത്തതും, ഒഴുക്കിനെ എതിരെയുള്ള ഒരു നീന്തലും, ധീരവും, അതുപോലെ ആശയ സമ്പുഷ്ടവും ആയ എഴുത്തുകൾ ആണ് ശ്രീ ജോർജ് കാഴ്ചവയ്ക്കുന്നത്. ഒരു അമേരിക്കൻ മലയാളി വായനക്കാരനായ ഞാൻ ഈ പുസ്തകം നാട്ടിൽ റിലീസ് ചെയ്യുന്നത് അറിഞ്ഞു ഇവിടെ അമേരിക്കയിൽ ആമസോൺ Kindle എഡിഷനിൽ തേടിപ്പിടിച്ച് വായിക്കാൻ ഇടയായി. ഏതായാലും ഡോക്ടർ പുന്നോലി ഈ നോവലിലെ ഇതിവൃത്തം ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ലേഖന കർത്താവിനു, നോവലിസ്റ്റിന്, ഈ മലയാളിക്ക് എല്ലാ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
Ramachandran Kuttikattil 2025-04-23 22:26:35
ശരിയാണ് ഈ നോവലിൽ, എല്ലാതരത്തിലുള്ള വായനക്കാരെയും ആകർഷിക്കാനുള്ള എല്ലാത്തരത്തിലുള്ള ചേരുവകളും ചേരുംപടി ചേർത്തിട്ടുണ്ട്. ജീവിത ദ്രവീകരണക്ഷമമായ ഒരു കഥയുണ്ട്, സെക്സ് ഉണ്ട് സ്റ്റൻഡുണ്ട് കൊലയുണ്ട്, ബലാൽസംഗം ഉണ്ട്, ഭക്തിയുണ്ട്, ആത്മഹത്യാശ്രമം ഉണ്ട്, പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണവുമായി മനുഷ്യരെ പറ്റിക്കുന്ന പൗരപ്രമുഖരും ഉണ്ട്. Drug മാഫിയ, കള്ളുകുടി, അഴിഞ്ഞാട്ടം, രാത്രിയിലെ തെരുവ് ജീവിതങ്ങൾ, കാബറെ നൃത്തങ്ങൾ, നോവലിസ്റ്റിന്റെ തൂലിക ഇവിടെ അരിവാളിനേക്കാൾ ശക്തമായി സമൂഹത്തിലെ പുഴുക്കുത്തുകളെ അരിഞ്ഞുവീഴ്ത്താൻ അക്ഷീണമായി ശ്രമിക്കുന്നതായി കാണാം. എസി ജോർജ് എഴുതിയ ഈ നോവലിനെ ഉൾക്കൊണ്ട് ഡോക്ടർ ജോസഫ് പുന്നോലി എഴുതിയ ആസ്വാദനം വളരെ നന്നായിരിക്കുന്നു. അനുമോദനങ്ങൾ.
(ഡോ.കെ) 2025-04-24 00:32:49
പുരുഷ മേധാവിത്വം നടമാടുന്ന സമൂഹത്തിൽ ഇരയെ(?)തെറ്റുകാരിയായി ചിത്രീകരിക്കുന്നതിൽ ന്യായം നോക്കേണ്ടതുണ്ട്.എന്നിരുന്നാലും പുരുഷ അധീശത്വം നടമാടുന്ന സമൂഹത്തിൽ ഇരയെ തെറ്റുകാരിയായി ചിത്രീകരിക്കുന്നത് തെറ്റ് തന്നെ.ഭാഷയിലെ വ്യത്യാസം ഡോക്ടർ ജോസഫ് പൊന്നോലി മനസ്സിലാക്കേണ്ടതുണ്ട്.
Mathachen Kaavil 2025-04-25 00:39:42
സ്ഥിരം കമൻറ് പറഞ്ഞ്, ചൊറിഞ്ഞു പൊക്കി വിടുന്ന ആരെയും ഇവിടെ കാണുന്നില്ലല്ലോ. ചിലരുടെ കൃതികൾ വായിക്കാതെ പോലും ചുമ്മാ ചൊറിഞ്ഞു പൊക്കി വിടുന്ന കാണാം. എന്തെങ്കിലും ഒന്ന് പറയൂ എന്തെങ്കിലും ഒന്ന് എഴുതു. ഈ മലയാളിയുടെ പ്രതികരണ കോളം ചൂടുപിടിച്ച് ഊർജ്ജസ്വലമാകട്ടെ. കൂന്തറയുടെ മതത്തെപ്പറ്റി എന്തോ എഴുതി, അതിന് ഒത്തിരി പേര് അതിന്‍റെ അടിയിൽ പോയി മൂത്രമൊഴിക്കുന്നതുപോലെ, എന്തൊക്കെയോ അതുമിതും കാച്ചിവിട്ടത് ഞാൻ വായിച്ചു. ഈ മലയാളി പുതിയ ഫോർമാറ്റിൽ ആക്കിയ ശേഷം പ്രതികരണങ്ങൾ കുറഞ്ഞു വരികയാണ്. ഒരു കാരണവർ എന്നോട് വിളിച്ചു ചോദിച്ചു. എവിടെയാണ് പ്രതികരണ കോണം. ഞാൻ അവിടെ പോയി തപ്പി മടുത്തു. . ഞാൻ പറഞ്ഞു കൊടുത്തു. ടോപ്പിൽ ലെഫ്റ്റ് പോയി, ഈ മലയാളിയുടെ മുതുകത്ത് ഒരു ക്ലിക്ക് കൊടുക്കാൻ അല്ലെങ്കിൽ ഒരു ഞെക്കു കൊടുക്കാൻ. ആ കിളവൻ അവിടെ പോയി ഞെക്കി ഒരു ഫലവും കണ്ടില്ല എന്ന് പറഞ്ഞ്, ഇനി എപ്പോഴെങ്കിലും പ്രതികരിക്കാം എന്നും പറഞ്ഞ് മടങ്ങിപ്പോയി. നന്നായി പ്രതികരിക്കുമ്പോഴാണ്, ഒരു ഡിബേറ്റ് മാതിരി എല്ലാം ഒന്ന് ചൂടാകുന്നത്. അതിനാൽ പ്രിയപ്പെട്ട വായനക്കാരെ, നല്ലതായാലും ചീത്തയായാലും ഒന്ന് പ്രതികരിച്ചു. പ്രതികരണങ്ങൾ, നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും ഒരു എൻഗറേജ്മെൻറ് അല്ലേ-Encouragement. അപ്രകാരം എന്തെങ്കിലും സമൂഹമധ്യത്തിൽ നിന്ന് കേട്ടാൽ എഴുത്തുകാരnu കുത്തിക്കുറിക്കാൻ ഒരു മനസ്സ് വരികയുള്ളൂ. ഈ പാളങ്ങൾ എന്ന നോവൽ ഞാൻ വായിച്ചു. ഈ സമീപകാലത്ത് ഒന്നും ഞാൻ കാണാത്ത രീതിയിൽ കേൾക്കാത്ത രീതിയിലുള്ള കഥയും കഥാകഥനവും ആണ് കേട്ടോ? അത്തരം ഒരു നോവൽ എഴുതാൻ എനിക്കും ഒരു എരിവും ആവേശവും തോന്നുകയാണ്. നിങ്ങൾ ഒന്ന് പ്രോത്സാഹിപ്പിച്ചാൽ മാത്രം മതി.
vayanakaaran 2025-04-26 01:03:57
അമേരിക്കൻ മലയാളികൾക്ക് മതവും രാഷ്ട്രീയവും വേണം. അതുണ്ടോ ജോർജയച്ചയാ നിങ്ങളുടെ പുത്തകത്തിൽ ... മലയാളി എഴുത്തുകാർ "കുന്തറയെ കണ്ടുപഠിക്കുക" . കുന്തറയെ കണ്ടുപഠിക്കുക എന്നതാകട്ടെ അമേരിക്കൻ മലയാള സാഹിത്യത്തിൻറെ തലവാചകം.
ജെ പൊന്നോലി 2025-04-29 08:01:14
പോസിറ്റീവ് കമന്റുകൾക്ക് നന്ദി.
Mattoru Vayanakkaren 2025-04-29 20:44:16
മേലെ ഒരു വായനക്കാരൻ അഭിപ്രായം എഴുതിയിരിക്കുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നാട്ടിൽ ആണെങ്കിലും പ്രത്യേകിച്ച് അമേരിക്കയിൽ ആയാലും മലയാളിക്ക് ഇന്ത്യക്കാർക്കും മതവും രാഷ്ട്രീയവും മാത്രം മതി. അതേപ്പറ്റി ആരെങ്കിലും എഴുതിയാൽ പിന്നെ മത അന്ധവിശ്വാസികളും, രാഷ്ട്രീയ അന്ധവിശ്വാസികളും അതിനെ കേറി പിടിച്ച് കമൻറ് എഴുതുകയായി ചർച്ച ചെയ്യുകയായി പടവെട്ടുകയായി. അങ്ങനെ അത്തരം വിഷയങ്ങൾ മനുഷ്യനെ മയക്കുന്ന കറുപ്പായി മാറിയിരിക്കുന്നു. അത്തരം വിഷയങ്ങളുടെ അടിയിൽ പോയി ചീഞ്ഞളിഞ്ഞ ശവങ്ങളുടെ മേൽ കൊതുകുകൾ മാതിരി നമ്മുടെ നിരൂപകരും ആസ്വാദകരും, വായനക്കാരു കേറി പൊതിയുകയായി, കേറി കൊത്തുകയായി. " ക്ഷീരമുള്ള ഒരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനെ കൗതുകം" എന്ന് ഒരു കവി പാടിയത് ഓർക്കുക. സാമൂഹ്യ വിഷയങ്ങളെപ്പറ്റി കവിത എഴുതിയാലും, നോവൽ എഴുതിയാലും കഥ എഴുതിയാലും ആർക്കും താല്പര്യം ഇല്ല. ലോകത്ത് നടക്കുന്ന എല്ലാ തല്ലിക്കൊലയും ഭീകര ആക്രമണങ്ങളും യുദ്ധങ്ങളും മിക്കവാറും മതത്തെ ചൊല്ലി രാഷ്ട്രീയത്തെ ചൊല്ലി മാത്രമാണ് എന്ന കാര്യവും വിസ്മരിക്കരുത്.
Mathachan Pinekiliyil 2025-04-30 18:39:34
പ്രിയ പൊന്നോലീ സാർ, അമേരിക്കയിലെ ഒരു വലിയ സാഹിത്യകാരൻ എന്ന ഭാവിച്ചു നടക്കുന്ന ഒരു പുള്ളിക്കാരൻ എന്നോടുള്ള ഒരു സംഭാഷണത്തിനിടെ ഒരു പുച്ഛഭാവത്തിൽ പറഞ്ഞു എ.സി. ജോർജ് എഴുതിയ പാളങ്ങൾ എന്ന നോവൽ ഒരു പൈങ്കിളി നോവൽ ആണെന്ന്. പക്ഷേ ഈ പറഞ്ഞ വലിയ സാഹിത്യകാരന് വായനക്കാർ വളരെ ചുരുക്കമേ ഉള്ളൂ, അയാൾ എഴുതിയ മിക്ക കൃതികളും വായിച്ചാൽ ആർക്കും അധികം ഒന്നും മനസ്സിലാകുകയും ഇല്ല. അധികവും ബോറിങ് ആയിരിക്കും. എന്നാൽ അദ്ദേഹത്തിന് ഒത്തിരി അവാർഡുകൾ എങ്ങനെയൊക്കെയോ കിട്ടി. പക്ഷേ ജോർജിന്റെ ഈ നോവൽ ഞാൻ വായിച്ചു. . അത് പൈങ്കിളി ആയിക്കോട്ടെ എന്തുമാകട്ടെ . അത് ആർക്കും എളുപ്പം യാതൊരു ബോറിങ്ങും ഇല്ലാതെ വായിച്ചു പോകാം. എന്നാൽ അവാർഡ് ഒന്നും അതിന് കിട്ടാൻ സാധ്യതയില്ല, കാരണം അദ്ദേഹം അവാർഡുകളുടെ പിറകെ പോകാനും അതിനു ചരട് വലിക്കാനും ഒട്ടും താല്പര്യം ഇല്ലാത്ത ഒരാളാണ് എന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ആരൊക്കെ പൈങ്കിളി സാഹിത്യം എന്ന് പറഞ്ഞ് ആരെയൊക്കെ ആക്ഷേപിച്ചാലും സത്യത്തിൽ പാവങ്ങൾക്കും സാധാരണക്കാർക്കും പൈങ്കിളി സാഹിത്യത്തോടാണ് താൽപര്യം. ചുമ്മാ ബുദ്ധിജീവികൾ, ബുദ്ധിജീവിത സാഹിത്യകാരന്മാർ എന്ന് പറയുന്നവർക്കും പാത്തു പാത്തിരുന്ന രഹസ്യമായി പൈങ്കിളി കഥകൾ, സാഹിത്യങ്ങളും വായിച്ച് രസിക്കുന്നത് കാണാം. പാടത്ത് പണിയെടുക്കുന്നവരുടെ, തൊഴിലാളികളുടെ, സാധാരണക്കാരുടെ ഒരു എഴുത്തു ശൈലിയാണ് അത്. പൈങ്കിളി സാഹിത്യകാരൻ എന്ന അധിക്ഷേപിച്ചിരുന്ന മണ്മറഞ്ഞ മുട്ടത്തുവർക്കി സാർ എഴുതിയ " ആ പൈങ്കിളി സാഹിത്യകൃതികൾക്ക്" മറ്റു വമ്പന്മാരെക്കാൾ 100 മടങ്ങ് വായനക്കാർ ഉണ്ടായിരുന്നു എന്നതും ഓർക്കുക. പൈങ്കിളികൾ മനോഹരമാണ്, അതിൻറെ ശബ്ദവും, കളകളരവും മനസ്സിന് കുളിർമ നൽകുന്നു. പൈങ്കിളികൾ ആരെയും ദ്രോഹിക്കുകയില്ല. എന്നാൽ കാക്കകളുടെയും, മൂങ്ങകളുടെയും, സിംഹങ്ങളുടെയും, കാക്കാ.. കാക്ക കരച്ചിലും വിളികളും ഗർജ്ജനങ്ങളും ഒരുതരത്തിൽ അരോചകമാണ്. എന്തുമാകട്ടെ ഒരു സാധാരണ വായനക്കാരനായ, പത്തും ഗുസ്തിയും മാത്രമുള്ള എനിക്കും, ഒരു സാധാരണ നേഴ്സ് ആയ എൻറെ ഭാര്യക്കും പൈങ്കിളി നോവലുകളും പൈങ്കിളി കഥകളും, പൈങ്കിളി ഭാഷയിലുള്ള നിരൂപണങ്ങളും ഒക്കെയാണ് താല്പര്യം. കടിച്ചാൽ പൊട്ടാത്ത ഭാഷയും, ഉള്ളിൽ പൊതിഞ്ഞ നീണ്ട നീണ്ട വാചകങ്ങളും ജല്പനകളും ഉള്ള കൃതികൾ വായിച്ചാൽ ഞാൻ തലകറങ്ങി വീഴും അല്ലെങ്കിൽ എനിക്ക് ഉറക്കം വരും. അഭിപ്രായം ഒന്ന് എഴുതി എന്ന് മാത്രം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക