
കൊച്ചി: പഹൽഗാമിലെ ഭീകരാക്രമണത്തിലെ നടുക്കുന്ന അനുഭവങ്ങൾ വിവരിച്ച് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. ഭീകരർ അച്ഛനെ കൊലപ്പെടുത്തിയതും അതിന് ശേഷം ആരതി രക്ഷപ്പെട്ടതും തുടർന്ന് കശ്മീരിലെ സാധാരണക്കാർ സഹായിച്ചതിനെ കുറിച്ചുമാണ് ആരതി മാധ്യമങ്ങളോട് വിവരിച്ചത്.
സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല ആരതിയ്ക്കും കുട്ടികള്‍ക്കും. എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നതിന് മുന്‍പ് തന്നെ അച്ഛന്റെ ജീവന്‍ നഷ്ടമായെന്ന് ആരതി പറയുന്നു.
ആക്രമണത്തെ തുടര്‍ന്ന് ഓടി ഒളിച്ച തന്റെ പിന്നാലെയും ഭീകരര്‍ എത്തി തോക്ക് കൊണ്ട് തലയില്‍ തട്ടിയെന്നും കുട്ടികള്‍ കരഞ്ഞപ്പോഴാണ് അച്ഛന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതെന്നും എന്നാല്‍ തന്റെ പക്കലെത്തിയത് സൈനിക വേഷത്തില്ലുള്ളവരായിരുന്നില്ലെന്നും ആരതി പറഞ്ഞു.
മക്കൾ കൂടെ ഉണ്ടായിരുന്നതിനാലാകാം തന്നെ ഉപദ്രവിക്കാതെ വിട്ടതെന്നും ആരതി പറഞ്ഞു. കശ്മീരിൽ തന്നെ സഹായിക്കുന്നതിനായി രണ്ട് ഡ്രൈവർമാരാണ് കൂടെ ഉണ്ടായിരുന്നത്. അവരോട് അള്ളാഹു നിങ്ങളെ രക്ഷിക്കട്ടെയെന്ന് പറഞ്ഞിട്ടാണ് മടങ്ങിയത്. ഡ്രൈവർമാരായ മുസാഫിറും സമീറും സഹോദരിയോടെന്നപോലെയാണ് തന്നോട് പെരുമാറിയതെന്നുമാണ് ആരതി പറയുന്നത്.
അവിടെ നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. ഞങ്ങളോടെല്ലാരോടും അവിടെ കിടക്കാൻ പറഞ്ഞു. ഞങ്ങളോട് എന്താണ് അവർ പറയുന്നതെന്ന് വ്യക്തമായിട്ട് മനസിലാകുന്നില്ലായിരുന്നു. ഒരൊറ്റ വാക്ക് എല്ലാവരോടും ചോദിച്ചതിന് ശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു. ഞങ്ങളുടെ അടുക്കൽ വന്ന് 'കലിമ' എന്ന് ചദിച്ചപ്പോൾ അറിയില്ലെന്ന് ഹിന്ദിയിൽ പറഞ്ഞു. ഒരു 5 സെക്കൻഡിനുള്ളിൽ ഭീകരർ അച്ഛനെ വെടിവെച്ചു. തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നെന്നും ആ സമയത്ത് അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമാണ് രാമചന്ദ്രന്റെ മകൾ പറഞ്ഞത്.
ഭീകരര്‍ തങ്ങള്‍ക്ക് സമീപമെത്തി അറബി പോലൊരു വാക്ക് പറഞ്ഞെന്നും അത് മനസിലാകാതെ നിന്നപ്പോള്‍ ഉടന്‍ തന്നെ അച്ഛന്റെ നേര്‍ക്ക് അവര്‍ വെടിയുതിര്‍ത്തെന്നും ആരതി പറഞ്ഞു. അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോഴും തീവ്രവാദികള്‍ തോക്കുകൊണ്ട് തന്റെ തലയില്‍ കുത്തി. തന്റെ ഇരട്ടക്കുട്ടികള്‍ ഉറക്കെ നിലവിളിച്ച് അമ്മാ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞ് കരഞ്ഞു.
അച്ഛന്‍ മരിച്ചെന്ന് തനിക്ക് ഉറപ്പായിരുന്നു. കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി താന്‍ കാട്ടിലൂടെ മലയിറങ്ങി ഓടി. പ്രദേശവാസികളും തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് കശ്മീരി ഡ്രൈവര്‍മാരുടെ തനിക്ക് തുണയായെന്നും ആരതി കൂട്ടിച്ചേര്‍ത്തു. തനിക്ക് എല്ലാ സഹായങ്ങളും ചെയ്തത് തന്റെ ഡ്രൈവര്‍ മുസാഫിറും കൂടെയുണ്ടായിരുന്ന സമീര്‍ എന്ന യുവാവുമാണെന്ന് ആരതി പറയുന്നു.