Image

പേരുപറയാത്ത പെണ്‍കുട്ടി (തമ്പി ആന്റണി)

Published on 27 November, 2016
പേരുപറയാത്ത പെണ്‍കുട്ടി (തമ്പി ആന്റണി)
ഒരിക്കല്‍ വഴിതെറ്റിപോയ ആ ഫോണ്‍ കോളില്‍ കുടുങ്ങി പൊട്ടിച്ചിരിച്ച പെണ്‍കുട്ടി. ഫേസ് ബുക്കില്‍ പോലും ഫെയ്ക്ക് ഐഡിയുമായി എത്തിനോക്കിയ അവള്‍ ഇപ്പോള്‍ എവിടെയാണ ്എന്നറിയാത്തതില്‍ ഉണ്ണിക്രുഷ്ണന് ഒരു കുറ്റബോധം തോന്നി . എത്ര തവണ പേരുചോദിച്ചു. എന്നിട്ടും അവള്‍ പറയാതിരുന്നത് എന്തുകൊണ്ടാണ് . ഈ പെണ്‍കുട്ടികളുടെ ഒരു പ്രകൃതം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല .

പലപ്പോഴായി എത്രയോ തവണ വിളിച്ചിരിക്കുന്നു എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ഒക്കെ വെറുതെയായി . കുറെ സംസാരിച്ചു കഴിഞ്ഞാല്‍ ഒരടുപ്പം ഉണ്ടാകും എന്ന് ഉണ്ണിയെപോലെയുള്ളവര്‍ക്ക് അറിയാം . അപ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തില്‍ എന്തുവേണമെങ്കിലും ചോദിക്കാമെന്ന് കരുതിയെങ്കിലും അതിനോന്നുമുള്ള പല അവസരങ്ങളും അവള്‍ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നില്ലേ .

പല പെണ്‍കുട്ടികളോടും വളരെ അടുത്ത് ഇടപെട്ടു പരിചയമുള്ള ഉണ്ണിക്ക് ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രം സകല കണക്കുകൂട്ടലും തെറ്റി. ആളിത്തിരി തരികിടയാ അല്ലെങ്കില്‍ അല്‍പ്പം ഓവര്‍ സ്മാര്‍ട്ട് . അതിനുമാത്രം ഒരു സംശയവുമില്ല . ഓരോ തവണ ആ കുയില്‍നാദം കേള്‍ക്കുബോഴും ഉണ്ണികൃഷ്ണന്‍ ഒരു സുന്ദരികുട്ടി മനസ്സില്‍ വന്ന് പുഞ്ചിരിക്കുന്നതായി അങ്ങു സങ്കല്‍പ്പിക്കും . സങ്കല്‍പ്പത്തിലെങ്കിലും അവള്‍ ഒരു സുന്ദരി ആയിരിക്കണമെല്ലൊ .

ആ മധുരമൊഴിയും ഇടെക്കിടെ മൂളുന്ന ആ പാട്ടും കേട്ടാല്‍ ഏതൊരാള്‍ക്കും അങ്ങനെയോക്കെയെ സങ്കല്‍പ്പിക്കാന്‍ പറ്റുകയുള്ളു . എന്നാലും വെറുതെ ഓര്‍ക്കാറുണ്ട് ഈശ്വരാ ഇതൊരു തട്ടിപ്പ് കേസാണോ. ഒരുപക്ഷെ വെര്‍ച്ച്വല്‍ ലോകത്തിലെ ഒരപകട മേഖലയിലാവാം തന്റെയീ തീക്കളി എന്നൊക്കെ . എന്നിട്ട് സ്വയം മനസിനെ അങ്ങു സ്വാന്തനപ്പെടുത്തും . ഇല്ല ഒരിക്കലുമില്ല അഥവാ ഇനി അങ്ങനെ ആയിരുന്നെങ്കില്‍പോലും അവളോട് സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അത്രക്കും അങ്ങടുത്തുപോയതുപോലെ .

പഠിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ അവള്‍ എവിടെയോ എയര്‍ ഹൊസ്റ്റെസ് ആകാനുള്ള ട്രെയിനിങ്ങില്‍ ആണെന്നാനാണ് പറഞ്ഞത് . അതും എവിടെയാണെന്നു മാത്രം പറഞ്ഞില്ല . അതുകൂടെ അറിഞ്ഞപ്പോള്‍ ഒരു സൌന്ദര്യ ദേവതേ തന്നെ മനസ്സില്‍ ധ്യാനിച്ചു . അങ്ങനെ ഒരു സുന്ദരിയായിരിക്കും എന്ന മനസമാധാനത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നും ഉറങ്ങാറുണ്ടായിരുന്നത്.

ഫെയിസ് ബുക്കില്‍ ഒന്നുകൂടി വെറുതെ ഒന്നു പരതി നോക്കി . പ്രൊഫൈലിലെ ഫോട്ടോ ഇപ്പോഴും പ്രസിദ്ധ ഗായിക ശ്രേയാ ഘോഷാല്‍ തന്നെ. അത് പാട്ടിനോടും ആ പാട്ടുകാരിയോടുമുള്ള അന്ധമായ ആരാധനകൊണ്ടു മാത്രമാനന്നാണ് പറഞ്ഞത്. ഏതായാലും ഇവളും ഒരു പാട്ടുകാരിതന്നെ. അത് അവള്‍ ഫോണിലൂടെ ഇടെക്കിടെ ഈണത്തില്‍ മൂളുന്നതുകൊണ്ട് മാത്രം മനസ്സിലാക്കാവുന്നതേയുള്ളൂ . ക്ലാസ്സിക്കല്‍ സംഗീതം പഠിച്ചിട്ടുണ്ട് എന്ന് എപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നു. അത് നുണയാനെങ്കിലും അതൊന്നും ഒരു പ്രശ്‌നമേയല്ല. ഈണത്തില്‍ ഒന്നു മൂളാന്‍ പോലുമറിയാത്ത എത്രയോ സുന്ദരിമാരുണ്ട് ഈ ലോകത്തില്‍.

എന്നാലും അങ്ങനെ കുറെ നാളുകള്‍ ഊരും പേരും പറയാതെ കടന്നുപോയപ്പോള്‍ ഒരസ്വസ്ഥത തോന്നി. ഈ അന്തരീഷ സംഗമം അങ്ങു നിര്‍ത്തിയാലോ . ഒരുമാതിരി ചുമ്മാ ചുമ്മി ചുമ്മി മടുത്ത ചുമടുപോലെ എത്ര നാളാ .

അതുകൊണ്ട് ഒരു ദിവസം രണ്ടും കല്‍പ്പിച്ച് അവളോടു കാര്യം പറയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടിലൊന്നറിയണം. പക്ഷെ എന്തു പറയും എങ്ങനെ പറയും . ഇത്രയും നാള്‍ എക്‌സ്ട്രാ ഡീസന്റ് ജെന്റില്‍മാന്‍ ആയി നിന്നിട്ട് ഒന്നു ചുവടുമാറ്റി ചവിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ഇവളുടെ കാര്യത്തില്‍ അത്ര എളുപ്പമൊന്നുമല്ല . സംഗതി നിസ്സാരമായി തോന്നുന്നുവെങ്കിലും ഈ സങ്കല്‍പ്പ സുന്ദരിയോട് ഉള്ള ഫ്രെണ്ട്ഷിപ്പുകൂടി ഇല്ലാതാകുന്നത് ഓര്‍ക്കാന്‍പോലും പറ്റുന്നില്ല .

ഒരു പ്രയോജനവും ഇല്ലങ്കിലും ഇരിക്കെട്ടെ ഒരു സുന്ദരി നാലുപേരു കാണുന്ന മുഖ പുസ്തകമല്ലേ . ശ്രേയാ ഘോഷാല്‍ ആണെന്നൊന്നും ആ നിഴലു പോലെയുള്ള പടം കണ്ടാല്‍ ആരും അത്ര പെട്ടന്നൊന്നും ശ്രെദ്ധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ തനിക്കുപോലും ഈ അപകടം പറ്റിയത് . എന്നാലും നമ്മള്‍ ഒരിക്കലും കാണരുത് എന്ന് ഇടക്കിടെ കളിയായിട്ടാണങ്കിലും പറയാറുള്ള ഒരു പെണ്ണിനുവേണ്ടി തന്റെ വിലയേറിയ സമയം പാഴാക്കി കളയുക. അതില്‍ എന്തോ ഒരു കല്ലുകടി ഉള്ളതുപോലെ . കൂട്ടുകാരറിഞ്ഞാല്‍ ആകെ നാണക്കേടാകും . ഒരിക്കല്‍ കൂടെ പഠിച്ച കൂട്ടുകാരാന്‍ പൊകലമോഹനാണ് പറഞ്ഞത് .

' എടാ ഉണ്ണി നിനക്കു നാണമില്ലേടാ വെറുതെ ഇങ്ങനെ കൊച്ചുവര്‍ത്തമാനോം പറഞ്ഞു സമയം കളയാന്‍ . കളഞ്ഞിട്ടു പോടെയ് '

ഭാഗ്യത്തിന് അവനു മാത്രമേ ഇക്കാര്യം അറിയത്തുള്ളൂ . ആ ജേക്കബ് ജോബ് എങ്ങാനും അറിഞ്ഞാല്‍ ആകെ പുകിലാകും . വേണമെങ്കില്‍ അവളെ വിളിച്ച് പച്ച തെറിവിളിക്കാനും മതി. അവന്റെ വില്ലന്‍ സ്വഭാവം അറിഞ്ഞൊണ്ട് അങ്ങനെ ഒരു കടുകൈ ഒരിക്കലും വേണ്ടാ എന്നുതന്നെ തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി ട്ടൗണില്‍നിന്ന് അല്‍പ്പം അകലെ മാറി പഴേ ചന്തയിലാണ് മോഹന്‍ദാസിന്റെ പോകലക്കട . അച്ഛന്‍ ഭാസ്‌ക്കരേട്ടന്റെ സ്ഥാപനമാണ് . എന്നാലും മോഹന്‍ദാസ് സമയം കിട്ടുബോഴുക്കെ അച്ചനെ സഹായിക്കാന്‍ അവിടെ പോയിരിക്കും . അച്ഛന്റെ അനുസരണയുള്ള അരുമ മകന്‍ . അതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാരിട്ട പേരാണ് പൊകല മോഹന്‍ . നല്ല പൊക്കവും തടിയും ഒക്കെയുണ്ടെങ്കിലും ആളൊരു പാവമാണ് ഒരു പെണ്ണിന്റെ മുഖത്തു നോക്കാന്‍ പോലും പേടിയാ. അങ്ങനെയുള്ളവന് ഈ പെണ്ണുങ്ങളുടെ കാര്യം വല്ലോം പറഞ്ഞാല്‍ പോത്തിന്റെ ചെവിയില്‍ വേദമൂതിയതു പോലെയാ.

പണ്ട് പള്ളിക്കുടത്തില്‍ പഠിച്ച കുട നന്നാക്കനുണ്ടോ എന്ന കഥയിലെ അസ്സല്‍ കുടക്കാരന്‍ . ഒന്നും കേട്ടില്ലെങ്കിലും ചുമ്മാതിരുന്നങ്ങു മൂളും . അവസാനം വെറുതെ ട്യുബ് ലൈററ്റുപോലെ വെളുക്കെ ചിരിക്കും. വല്ലപ്പോഴുമേ വല്ലതും പറയൂ . അറിയാവുന്ന ഒരേ ഒരു വിഷയം കണക്കാണ് . മറ്റെല്ലാ വിഷയത്തിനും പൂജ്യത്തിന്റെ അടുത്തുനില്‍ക്കും മാര്‍ക്ക്. അതുകൊണ്ട് ഭാസ്‌ക്കരേട്ടന് അവന്റെ കോളേജു പഠിത്തം നിര്‍ത്താനുള്ള ഒരാലോചനയിലാണ് എന്നും കേള്‍ക്കുന്നു. അവനോട് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതില്‍ വലിയ കഴമ്പുണ്ട് എന്നു തോന്നുന്നില്ല .

എന്നിട്ടും ഒരു ശനിയാഴ്ച്ച ദിവസം കടയില്‍ പോയി സോറ പറഞ്ഞിരുന്നപ്പോള്‍ അറിയാതെ പറഞ്ഞുപോയി. കേട്ടപ്പോള്‍ ഒന്നും മനസിലായില്ലെങ്കിലും അവന്‍ പറഞ്ഞ ആ വാചകം വീണ്ടും തികട്ടി തികട്ടി വരുവാ ..

' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക്ബുക്ക് '

കളഞ്ഞിട്ടു പോടെയ് എന്നത് അതവന്റെ സ്ഥിരം പല്ലവിയാണ് എന്നറിയാം. പക്ഷെ ഫൈക് ബുക്ക് എന്നത് അവന്റെ വായില്‍നിന്ന് ആദ്യം വരുകാ.. എന്നാലും ഒരു പെണ്ണിന്റെയും മുഖത്തുപോലും നോക്കാത്ത പൊകലക്കടക്കാരാന്‍ അങ്ങനെ പറയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല . മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല കയിച്ചിട്ട് ഇറക്കാനും പറ്റുന്നില്ല . ഒരിക്കല്‍ അവളോട് യഥാര്‍ഥ പേരു ചോദിച്ചപ്പോള്‍ അവള്‍ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

' നമ്മള്‍ വെറും വെര്‍ച്ച്വല്‍ ഫ്രെണ്ടല്ലേ ഉണ്ണിക്കുട്ടാ പിന്നെ പേരറിയുന്നത് എന്തിനാണ്'

അവളുടെ ഈ ഉണ്ണിക്കുട്ടാ വിളിയാണ് അതിലും കുഴപ്പം . ആ മധുരസ്വരത്തില്‍ അതു കേള്ക്കുബോള്‍ ആകെ മനസിനൊരു കുളിരാണ് . ചിലപ്പോള്‍ അതും അവളുടെ ഒരു നമ്പറല്ലെ എന്നും ഒരു തോന്നല്‍.

അപ്പോള്‍ ഉണ്ണി വേറൊരു നമ്പര്‍ സൗമ്മ്യമായി അങ്ങോട്ട് ഇട്ടുകൊടുത്തു ..

' എന്നാലും ഫോണില്‍ ഇന്‍കമിംഗ് കോള്‍ വരുബോള്‍ ഒന്നു തിരിച്ചറിയണ്ടേ '

' അതിനല്ലേ ഈ അക്കങ്ങള്‍ ഉള്ളത് ഒന്നേ, രണ്ടേ , മൂന്നേ എന്നൊക്കെ പറഞ്ഞ് അല്ലെങ്കില്‍ എ.ബി.സി.ഡി. ഓ ഈ മണ്ടൂസിന്റെ ഒരു കാര്യം ' .

ഇടെക്കിടെ അവള്‍ എന്നെ മണ്ടൂസ് എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ മധുരമൊഴിയില്‍ അതൊക്കെ കേള്‍ക്കാനും ഒരു സുഖമാക്കെയുണ്ട് . അതുകൊണ്ട് അതിനൊന്നും പ്രതികരിക്കാറില്ലായിരുന്നു. ഇതിപ്പം ഈ നമ്പരുകള്‍ , അതില്‍ അന്തോ പന്തികെടുള്ളതുപോലെ .

അപ്പോഴാണ് ഉണ്ണികൃഷ്ണന് സംഗതികളുടെ കിടപ്പു മനസിലായത് . അതിപ്പിന്നെ താന്‍ എത്രാമത്തെ നമ്പര്‍ ആണന്നു പോലും ചോദിച്ചിട്ടില്ല. മോഹന്‍ദാസ് കളഞ്ഞിട്ടു പോടെയ് എന്നു ചുമ്മാ പറഞ്ഞതിലും അതില്‍ എന്തോ കാര്യമുണ്ടെന്നു തോന്നി .

പഠിക്കാന്‍ മണ്ടനാണെങ്കിലും മോഹന്‍ദാസ് ചില കാര്യങ്ങളില്‍ അച്ചട്ടാണ് എടുത്തടിച്ചതുപോലെ കാര്യം പറയും . ചിലപ്പോള്‍ അതില്‍ കാര്യവും കാണും .

അങ്ങനെ അവളെ മുഖ പുസ്തകത്തില്‍ നിന്ന് വെട്ടി മാറ്റാന്‍തന്നെ തീരുമാനിച്ചു. എന്നാലും അവള്‍ ആരായിരിക്കും എന്ന് ഒന്നറിയാനുള്ള ഒരാഗ്രഹം ഉണ്ണികൃഷ്ണനെ പിന്തുടര്‍ന്നു . അതുകൊണ്ട് ഒരു ദിവസം ഗൂഗിളിലും ഫേസ്ബുക്കിലും തപ്പി തമ്പാന്‍ ജോസഫ് എന്ന തന്തപ്പടിയുടെ പേരു കണ്ടുപിടിച്ചു. ഫോണ്‍ നബര്‍ വെച്ചുതന്നെ അഡ്രസ് ഒരുതരത്തില്‍ തിരഞ്ഞു . അതുമാത്രം പോകല മോഹനോടു പറഞ്ഞില്ല .

ഒരന്വേഷണത്തിനൊക്കെ പറ്റിയ ആള്‍ ഞങ്ങളുടെ കൂടെ പഠിക്കുന്ന ജേകബ് തന്നെ. അവനോട് അങ്ങനെയാണ് ചരിത്രങ്ങള്‍ ഒക്കെ പറയേണ്ടി വന്നത് . നേരത്തെ പറയാഞ്ഞതില്‍ ആദ്യം അല്‍പ്പം പരിഭവം പറഞ്ഞെങ്കിലും . സംഗതി കൂളായി ഏറ്റെടുത്തു. പെണ്ണുകേസ്സല്ലേ അവനു പ്രത്യകം താല്‍പ്പര്യം കാണുമെന്നും അറിയാമായിരുന്നു. ആ പോകലക്കടക്കാരനോട് ഇനി ഒന്നും പറയരുതേ എന്ന് അവന്‍ ഒന്നോര്‍മ്മിപ്പിക്കുകയും ചെയിതു .

പിന്നെ എല്ലാം പെട്ടന്നായിരുന്നു . അങ്ങനെ തീരുമാനിച്ചതുപോലെ ഒരു ദിവസം രാവിലെ അവന്‍ ചേട്ടന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കളില്‍ പറന്നുവന്നു .

' നീ കേറ് വാ പോകാം '

അതവന്റെ സ്ഥിരം പരിപാടിയ അവധിദിവസങ്ങളില്‍ ചേട്ടന്റെ ബൈക്ക് എടുത്തുള്ള കറക്കം. ഉണ്ണി ഇതിനു മുമ്പും ആ ബൈക്കിന്റെ പിറകില്‍ ഇരുന്ന് ആരും അറിയാതെ കോളേജിനടുത്തുള്ള നിരത്തുകവല ഉപഷാപ്പില്‍ പലതവണ പോയിട്ടുണ്ട്.

ഒരു ബന്തിന്റെ അന്ന് കോളേജില്‍ പോയി വരുന്ന ദിവസം ടൗണില്‍ വെച്ച് ഒരു ഓട്ടോ റിക്ഷായുമായി കൂട്ടിയിടിച്ച് രണ്ടുപേരും തലേകുത്തി മറിഞ്ഞതാണ് . ഭാഗ്യത്തിന് രേക്ഷപെട്ടു എന്നു പറഞ്ഞാ മതിയല്ലോ. പക്ഷെ ഇടികൊണ്ടത് ഒരു നാടോടി ആക്രി കച്ചവടക്കാരനിട്ടാണ്. അയാള്‍ ഇല്ലാത്ത പുകിലെല്ലാം ഉണ്ടാക്കി . അവസാനം വീട്ടുകാര്‍ ഇടപെട്ടു കാര്യമായ എന്തോ കൊടുത്ത് ഒതുക്കി തീര്‍ത്തു .

അതിപ്പിന്നെ ഉണ്ണിക്കുട്ടന്‍ അവനുമായുള്ള ബൈക്കേലുള്ള പോക്കേ വേണ്ടെന്ന് വെച്ചതാണ്. എന്നാലും ഈ യാത്ര വേണ്ടെന്നു വെക്കാന്‍ രണ്ടുപേര്‍ക്കും തോന്നിയതുമില്ല . അങ്ങനെ അവര്‍ രണ്ടുപേരും ഒരു സിനിമാ സ്‌റ്റൈല്‍ കേസ്സന്ന്വഷണത്തിന് തയാര്‍ എടുക്കുകയായിരുന്നു .

മാത്രമല്ല ഉണ്ണികൃഷ്ണന്റെ ഈ കദനകഥ കേട്ടപ്പോള്‍ ജേകബ് എല്ലാം മറന്നു. A friend indeed is a friend in need ' എന്നല്ലേ

കാഞ്ഞിരപ്പള്ളി വഴി നേരെ ഹൈ റേഞ്ചിലേക്ക് തിരിച്ചു . പുല്ലുപാറ എത്തിയപ്പോള്‍ ഒരു ചായ കുടിക്കാനായി ബൈക്ക് ഒരു ചായക്കടയുടെ ഓരം ചേര്‍ത്തി നിര്‍ത്തി . കടയില്‍ ഇരുന്ന് ഫോണില്‍ അഡ്രസ് ഒന്നുകൂടി നോക്കി. ബില്ലു കൊടുത്തപ്പോള്‍ ചായക്കടക്കാരനോട് കുശലം പറഞ്ഞു. വളരെ തന്ത്രപൂര്‍വ്വം ആ വീട്ടുപേരറിയുമോ എന്നു ചോദിച്ചു. അയാള്‍ ഒന്നു ചിരിച്ചിട്ട് പറഞ്ഞു.

' അതുപിന്നെ ആരോട് ചോദിച്ചാലും അറിയാം . പുതുപ്പള്ളിക്കാരന്‍ തമ്പാന്‍ ജോസഫിന്റെ വീടേതാ എന്നു ചോദിച്ചാല്‍ മതി. അവിടെത്തന്നെ ആയിരക്കണക്കിനേക്കര്‍ തേയിലത്തോട്ടംമുണ്ട് എന്താ വിശേഷിച്ച് '

' കൂട്ടുകാരന്റെ വീടാ ജോസഫ് ചേട്ടന്റെ മകന്‍ ഞങ്ങളുടെ കോളേജിലാ '

ജേകബ് അവസരോചിതമായ ഒരു നുണ തട്ടിവിട്ടു. ചായക്കടക്കാരാന്‍ രണ്ടുപേരെയും ഒന്നു സൂഷിച്ചു നോക്കി. എന്തോ മനസിലാകാത്തതുപോലെ . ഇനി അയാള്‍ക്ക് അങ്ങനെ ഒരു മകനില്ലെങ്കിലോ . ആകെ പുകിലാകും. പെട്ടന്നു സ്ഥലം കാലിയാക്കുന്നതാ നല്ലതെന്നു തോന്നി. ജേകബ് ബൈക്ക് സ്റ്റാര്‍ട്ടാക്കി

അപ്പോഴേക്കും ചായക്കടക്കാരന്‍ മുറ്റത്തേക്ക് ഇറങ്ങിവന്നു പറഞ്ഞു.

' മക്കളെ സൂഷിച്ചോ വലിയ വെടിക്കാര . ഡബിള്‍ ബാരല്‍ തോക്കുകൊണ്ടാ തോട്ടത്തിലൊക്കെ പോകുന്നത്. മിക്കവാറും തൊഴിലാളി പ്രശ്‌നങ്ങളാ . ഒരാളെ കൊല്ലാനൊന്നും ഒരു മടിയുമില്ലാത്ത വര്‍ഗ്ഗമാ '

ജേകബും ഉണ്ണിയും വീണ്ടും യാത്രയായി. ചായക്കടയില്‍നിന്നു കിട്ടിയ വിവരം അത്ര സുഖകരമല്ല . അതുകൊണ്ട് ഇനി അതുവഴി പോകുന്നത് ചിലപ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട് . എന്നാലും ജേകബ് വിടുന്ന ലക്ഷണമില്ല . അവന്‍ അങ്ങനെയാ കാലു മുന്നോട്ടു വെച്ചാല്‍ പിറകോട്ടില്ല . ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു.

' എന്തായാലും ഇറങ്ങിത്തിരിച്ചു വീടെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ ശരിയാവില്ല'

അവന്‍ പറഞ്ഞ ധൈര്യത്തില്‍ കുട്ടിക്കാനവും കഴിഞ്ഞു ബൈക്ക് നേരെ പാമ്പനാറിലേക്കു വിട്ടു. അപ്പോഴേക്കും അവിടെ പോകുന്നതും അന്ന്വേഷിക്കുന്നതും ഒക്കെ ഒരു റിസ്‌ക്കാണെന്ന് അവര്‍ക്കു മനസിലായികഴിഞ്ഞിരുന്നു. എന്നാലും ഒരാകാംഷ അപ്പോഴും ബാക്കിയായി .

' നമുക്ക് ആദ്യം കുമളിയിലേക്ക് പോകാം . ഒരു ബാറില്‍ ഇരുന്നു കാര്യങ്ങള്‍ തീരുമാനിക്കാം '

ജേക്കബ് അല്ലെങ്കിലും അങ്ങനെയാ എന്ത് കാര്യം പറയണമെങ്കിലും ബാറില്‍ പോകണം. ഇങ്ങനെ ഒരു പ്രത്യക സാഹചര്യത്തില്‍ അതുപറഞ്ഞപ്പോള്‍ ഉണ്ണികൃഷ്ണനും . ഓ.ക്കെ പറഞ്ഞു . ഡബിള്‍ ബാരല്‍ തോക്കിന്റെ മുന്നിലേക്ക് ചെല്ലണമെങ്കില്‍ രണ്ടെണ്ണം വീശാതെ പറ്റില്ലല്ലോ .

അങ്ങേനെ രണ്ടു പേരുടെയും എകപഷീയമായ തീരുമാനത്തിലാണ് അവര്‍ കുമളിയിലെത്തിയത് . ടൌണില്‍ കയറുന്നതിനു മുന്‍പ് തന്നെ റോഡ് സൈഡില്‍ ഗ്രീന്‍ ഫോറസ്റ്റ് റിസോര്‍ട്ട് എന്ന ഒരു നെയിം ബോര്‍ഡ് കണ്ടു. ബോര്‍ഡിലെ ആരോ കാണിച്ചിരിക്കുന്നത് ഒരു കുന്നിന്‍ ചെരിവിലേക്കാണ്. മലമുകളിലേക്ക് കയറിപ്പോകുന്ന ഒരു വീതികുറഞ്ഞ ടാറിട്ട റോഡും . അങ്ങോട്ടുതന്നെ പോകാന്‍ തീരുമാനിച്ചു. അവിടെ പരിസരങ്ങളിലൊന്നും പകലായിരുന്നതുകൊണ്ട് ഒരു തിരക്കും ഇല്ലായിരുന്നു. അവര്‍ നേരെ ബാറിലേക്ക് കയറി . അവിടെ വെളിച്ചം കുറഞ്ഞ ഭാഗത്തുള്ള ഒരു ടേബിളില്‍ പോയിരുന്നു. ഉടനെ തന്നെ വെയിറ്റര്‍ വന്നു. ജേക്കബ് ഐസ് ഇട്ട് രണ്ടു പെഗ്ഗ് ബ്രാണ്ടി ഓര്‍ഡര്‍ ചെയിതു. ഒരെണ്ണം കഴിച്ചപ്പോഴേ ജേകബ് പദ്ധതി അവതരിപ്പിച്ചു.

' നീ ബൈക്കുമായി തമ്പാന്‍ ജോസഫിന്റെ ഗൈറ്റിന്റെ വാതിക്കല്‍ നില്‍ക്കുന്നു . ഞാന്‍ നേരെ വാതിക്കല്‍ പോയി ബെല്ലടിക്കുക്കന്നു '

എന്നിട്ട് ഒരെണ്ണം കൂടെ ഓര്‍ഡര്‍ ചെയിതു . ഉണ്ണിക്കുട്ടന്‍ അപ്പോഴും ആദ്യത്തെ പെഗ്ഗ് പതുക്കെ പതുക്കെ നുണയുകയായിരുന്നു.

അതിത്തിരി റിസ്‌ക്ക് അല്ലേടാ ചുമ്മാ വല്ലവരെയും വീട്ടില്‍ചെന്നു വാതിലില്‍ മുട്ടുക . അവരോട് നീ എന്തു പറയും. അല്ല ഈ ഗേറ്റ് ഉണ്ടെന്ന് നിന്നോടാരു പറഞ്ഞു '

'അതൊക്കെ ഒന്നൂഹിക്കാവുന്ന കാര്യങ്ങളല്ലേ . ഡബിള്‍ ബാരല്‍ തോക്കുള്ളവര്‍ക്ക് ഗേറ്റില്ലാതിരിക്കുമോ . പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞോളാം . ഉണ്ണി നീ ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയാല്‍ മതി . നീയെന്തിനാ പേടിക്കുന്നത് ഞാനല്ലേ കോളേജിലെ ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ ' എന്നൊരഹങ്കാരത്തില്‍ തന്നെ പറഞ്ഞു.

' തമ്പാന്‍ ജോസഫിന് തോക്കുള്ളതുകൊണ്ട് മിക്കവാറും ഓടണ്ടി വരില്ല അതെതാണ്ടുറപ്പായി ' ഉണ്ണി ഒരു തമാശമട്ടില്‍ പറഞ്ഞു.

എന്നാലും ഒരെണ്ണം അകത്തായപ്പോള്‍ ഉണ്ണികൃഷ്ണനും ഒരു ധൈര്യം വന്നതുപോലെ .

അധികം താമസിയാതെ അവര്‍ ഗ്രീന്‍ ഫോറസ്റ്റ് ബാറില്‍നിന്ന് പുറത്തേക്കിറങ്ങി . ജേകബ് അല്‍പ്പം കൂടുതല്‍ കഴിച്ചതുകൊണ്ട് ഉണ്ണിയാണ് ബൈക്ക് ഓടിച്ചത്. പാമ്പനാറില്‍ ഒരു കുരിശുകവലയില്‍ എത്തിയപ്പോള്‍ . ആദ്യം കണ്ട ആളിനോടുതന്നെ വഴിചോദിച്ചു . കവലയില്‍നിന്ന് ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ തേയില തോട്ടങ്ങള്‍ക്കു നടുവിലൂള്ള ഒരു വീതികുറഞ്ഞ റോഡിലൂടെ കയറ്റം കയറി മുന്നോട്ടു പോയി . അധികം ബുദ്ധിമുട്ടൊന്നുമില്ലതെ പ്രതീഷിച്ചതുപോലെ തബാന്‍ ജോസഫ് എന്നെഴുതിയ ഒരു ഗൈറ്റ് കണ്ടു.

നേരത്തെ തീരുമാനിച്ചുറപ്പിച്ചതുപോലെ ഉണ്ണി ഗേറ്റിന്റെ വാതുക്കല്‍ തന്നെ ബൈക്കുമായി വെയിറ്റ് ചെയ്യിതു . ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴേ യുനിഫോമിട്ട കാവല്‍ക്കാരല്‍ വന്നു. അത് ഒട്ടും പ്രതീഷിച്ചില്ല . എന്നാലും ഒരു പ്രാഥമികമായ അന്വേഷണം ആ തമിള്‍ നാട്ടുകാരനോട് തന്നെ ആകാം എന്നുതന്നെ അവര്‍ കരുതി. അവനോട് എന്തു ചോദിക്കണം എന്നറിയാതെ അല്‍പ്പമൊന്നു പരുങ്ങി . അപ്പോഴേക്കും അവന്‍ തന്നെ പറഞ്ഞുതുടങ്ങി.

' നീങ്കയാരാ.. നാന്‍ വാച്ച്മാന്‍ വടിവേലു ആരെ പാക്കതക്കു വന്താച്ചെ '

ജേകബ് അറിയാവുന്ന തമിഴില്‍ വിക്കി വിക്കി ഒരു നുണ കൂടി പറഞ്ഞു.

' നങ്കാ അന്ത മുതലാളി മകളുടെ ക്ലാസ് മേറ്റ് . പാക്കതക്കു വന്തതാ '

' അയ്യോ സാര്‍ നിങ്കളുക്ക് വീടു ശെരിയാവാത് . മുതലാളി മകള്‍ ഒരു ആക്‌സിഡെന്റില്‍ലാ മരിച്ചത് . രണ്ടു വര്‍ഷമായിറുക്കെ . അമ്മ മട്ടും ഇങ്കെ ഇരുക്കെ തമ്പാന്‍ സാര്‍ തോട്ടത്തിലേക്ക് പോയാച്ച് എന്തോ തൊഴില്‍ പ്രശ്‌നം '

തീര്‍ത്തും അപ്രതീഷിതമായിരുന്നു ആ പ്രതികരണം. ഉണ്ണികൃഷ്ണനോട് ഇതെങ്ങനെ അവതരിപ്പിക്കും. അവനോട് ഒന്നും പറയാതിരുന്നാലോ എന്നുപോലും ഒരുനിമിഷം ആലോചിച്ചു . അതോ അമ്മയെ കണ്ടിട്ട് അനുശോചനം അറിയിച്ചിട്ട് പോകണോ . എന്നൊക്കെയുള്ള ഒരങ്കലാപ്പിലായി ജേക്കബ് . അപ്പോഴേക്കും തമിഴന്‍ വീണ്ടും പ്രതികരിച്ചു .

' നീങ്കെ ഉള്ളെ വാങ്കെ അമ്മക്ക് ഉടബുക്ക് നല്ല സുഖമില്ലേ . അന്ത ആക്‌സിടെണ്ടില്‍ ഒരു കാല്‍ പോയാച്ച്. അതിനാലെ അന്ത വീല്‍ചെയറിലാ '

അത് രണ്ടാമത്തെ ഷോക്കിംഗ് ന്യുസ് ആയിരുന്നു. അവിടെ നിന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും എന്നുള്ളതിന് ഒരു സംശയവും തോന്നിയില്ല. ഇനിയിപ്പം ഡബിള്‍ തോക്കുമായി തമ്പാന്‍ ജോസഫ് വരുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും രക്ഷ പെടണം എന്നൊരു വിചാരമായിരുന്നു ജേക്കബിന് .

'ഞാന്‍ പോയിട്ട് പിന്നാലെ വരാം '

പിന്നീട് അറിയാവുന്ന തമിഴില്‍ എന്തൊക്കെയോ പറഞ്ഞിട്ട് നേരെ തിരിച്ച് ഉണ്ണിയുടെ ബൈക്കിന്റെ അടുത്തേക്ക് നടന്നു. വടിവേലുവും എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളെ അനുഗമിച്ചു .ഉണ്ണി കാര്യം അന്വേഷിച്ചു .ജേക്കബ് ബൈക്കിന്റെ പിറകില്‍ കയറി.

' ഇനി നില്‍ക്കണ്ട നമുക്കു പോകാം . കാര്യങ്ങളൊക്കെ വിശദമായിട്ട് പറയാം '

കാര്യങ്ങള്‍ മനസിലായില്ലെങ്കിലും ഉണ്ണിക്ക് പിന്നീട് അവിടെ നിലക്കുന്നതില്‍ എന്തോ ഒരപാകത തോന്നിയിരുന്നു. അങ്ങനെ അവര്‍ വീണ്ടും ഒരു മടക്കയാത്ര ആരംഭിച്ചു. ജേക്കബിന് വീണ്ടും സംശയങ്ങളുടെ ഒരു ഘോഷയാത്ര . എന്നാലും ഇപ്പോളും ഫേസ് ബോക്കില്‍ ജീവിച്ചിരിക്കുന്ന ആ പേരില്ലാത്ത പെണ്‍കുട്ടി ആരായിരിക്കും. അവളുടെ അമ്മയുടെ ഫെയ്ക്ക് ഐഡി ആയിരിക്കുമോ . അല്ലെങ്കില്‍ അവളുടെ ഏതെങ്കിലും കൂട്ടുകാര്‍ ഒപ്പിച്ച കെണിയില്‍ ഉണ്ണി വീഴുകയായിരുന്നോ. അതോ തന്റെ നഷ്ടമായ മകള്‍ ഈ വെര്‍ച്ച്വല്‍ ലോകത്തെങ്കിലും ജീവിച്ചിരിക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും .

ആരുടെയെങ്കിലും സ്വപ്നങ്ങളിലെങ്കിലും ഒരു കാമുകിയായി . അതായിരിക്കാം അവരെക്കൊണ്ടു അങ്ങനെയൊക്കെ ചെയിക്കുന്നത് . ഒരു പക്ഷെ ഈ തമ്പാന്‍ ജോസഫ് പോലും അവള്‍ മനപ്പൂര്‍വം ഇട്ട ഫെയ്ക്ക് അപ്പന്‍ ആയിരിക്കുമോ. എന്തുതന്നെയായാലും അതൊന്നും അന്ന്വഷിക്കാന്‍ പോലും അവര്‍ക്കു തോന്നിയില്ല. കുറെ നേരം രണ്ടു പേരും ഒന്നും സംസാരിച്ചതെയില്ല.

' ഇത് വല്ലാത്തൊരു ഷോക്കായിപ്പോയി '

ജേകബ് ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത് . അപ്പോഴേക്കും അവര്‍ പുല്ലുപാറയില്‍ എത്തിയിരുന്നു. ആ ചായക്കടയില്‍ ഒന്നുകയറണം എന്ന് വിചാരിച്ചെങ്കിലും ഉണ്ണി ബൈക്ക് അവിടെ നിര്‍ത്തിയില്ല . നേരെ കാഞ്ഞിരപ്പള്ളിയിലേക്ക് വിട്ടു. ടൌണില്‍ ഉള്ള ഹില്‍ടോപ്പ് വ്യു ബാറില്‍ തന്നെ കയറി . കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.

അപ്പോഴാണ് പെണ്‍ കുട്ടികളുടെ മനശാസ്ത്രം അല്‍പ്പംപോലുമറിയാത്ത പോകലമോഹന്‍ പറഞ്ഞ കാര്യം ഉണ്ണിയെ ഒന്നുകൂടെ ഉണര്‍ത്തിയത്.

' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക് ബുക്ക് '

Thampy Antony
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക