Image

രണ്ടിലത്തുള്ളികള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 22 April, 2019
രണ്ടിലത്തുള്ളികള്‍ (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
മഴപെയ്തു തോര്‍ന്ന മനസ്സുമായെന്നുടെ
പൊന്നങ്കണത്തില്‍ തളിര്‍ത്ത തുളസിപോല്‍
നില്‍ക്കെ മല്‍ ചിന്താദളങ്ങളെന്‍ യൗവ്വന
വല്ലിയില്‍നിന്നു ചിരിയുതിര്‍ത്തീടിനാല്‍
പതിയെഞാനോരോ മലരിതള്‍ മാറ്റിയെന്‍
പ്രിയതോഴിതന്‍ ചാരുചിത്രം നുണയവേ,
കനകാംബരത്തിന്നഴകുണര്‍ത്തുന്നതാം
പൊന്‍പ്രഭാതംകണക്കിന്നാ, വദനമെന്‍
ഹൃത്തിലൊന്നാകെയേറ്റീടുന്നതുല്യമാം
സപ്താനുരാഗ നിശകള്‍തന്‍ നിസ്വനം;
മണ്‍ചെരാതേറെത്തെളിഞ്ഞു നില്‍ക്കുന്നതാം
നാലമ്പലംചുറ്റിയണയുന്നു തൂമണം.
*    *    *    *    *

പുഴകളായ് മാറുന്നതറിയാതെ, പിന്നെയും
തഴുകാന്‍ ശ്രമിക്കാതകലുന്ന കാലമേ,
വരികയെന്നാദിവ്യ കിരണമായാമോദ
മിഴികളോടരികെയെന്നറിയാതെയെന്മനം
പുലരിയോടോരോ വിചാരങ്ങള്‍ മൊഴിയവേ,
തിരികെവന്നെന്നെ വിളിക്കുന്ന നിന്നകം
തിരകളാകുന്നതായറിയുന്നു; വിരഹമെന്‍
നെഞ്ചിലായ് ചെറുമഴത്തുള്ളികള്‍ വീഴ്ത്തുന്നു
കരളുകള്‍ക്കുള്ളില്‍ കവനങ്ങളുയരിലും
കരകളിന്നേറേയകന്നുപോയീടുന്നു
തിരികെവന്നെന്നെയുണര്‍ത്തുന്ന മധുരവും
പെരിയ കദനത്തിന്നിലത്തുള്ളിയാകുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക