Image

നിഴലുകള്‍ -(കഥ:ഭാഗം:1- ജോണ്‍ വേറ്റം)

ജോണ്‍ വേറ്റം Published on 20 November, 2019
നിഴലുകള്‍ -(കഥ:ഭാഗം:1- ജോണ്‍ വേറ്റം)
ഒന്നാം കുന്നിലെ 'പാര്‍ത്ഥസാരഥി' അമ്പലത്തിന്റെ മുറ്റത്ത് ആരംഭിക്കുന്ന ഈരടിപ്പാത വടക്കോട്ട് നീണ്ടു മാവേലിപ്പാടത്തിലെ പ്രധാനനടവരമ്പും പിന്നിട്ട് ഇടവഴിയില്‍ ചേര്‍ന്നു കെ.പി. റോഡില്‍ എ്ത്തുന്നു. ഒരു ക്രൈസ്തവ ദേവാലയം ഉള്ളതിനാല്‍ അവിടം 'പള്ളിമുക്ക് ' എന്നറിയപ്പെടുന്നു. കിഴക്കോട്ട് നീളുന്ന റോഡ് ഒരു മൈല്‍ പിന്നിടുമ്പോള്‍ രണ്ടായി പിരിയും. ഇടത്തോട്ട് പോകുന്ന ശാഖ-കച്ചേരിറോഡ് - കച്ചേരിമുക്കും, 'ചന്തമുക്കും' പിന്നിട്ടു കെ.പി. റോഡില്‍ വന്നു ചേരുന്നു. കച്ചേരിറോഡ് ആരംഭിക്കുന്ന കവലയുടെ ഇടതുവശത്തായിരുന്നു 'മണക്കാടന്‍' എന്ന് വിളിക്കപ്പെടുന്ന മണക്കാട്ട് മത്തായുടെ വീട്. പിന്നില്‍ ചാര്‍്ത്തും അടുക്കളയും കിടക്കമുറിയും തിണ്ണയുമുള്ള ഓലപ്പുര. അതിന്റെ മുറ്റത്ത് നിന്നാല്‍ കച്ചേരിമുക്ക് കാണാം.

കച്ചേരിമുക്കില്‍, റോഡിന്റെ തെക്ക് വശത്ത്, നാരായണവിലാസം ഹോട്ടലും മുറുക്കാന്‍ കടയും തയ്യക്കടയും അതിന്റെ പിന്നില്‍ അഞ്ചലാപ്പീസും ഉണ്ടായിരുന്നു. റോഡരുകില്‍ ഉയരമുള്ള മരങ്ങള്‍. പ്രവര്‍ത്തിദിവസങ്ങളില്‍, അവയുടെ തണലില്‍ വെച്ചുവാണിഭക്കാരും ശീതളപാനീയം വില്‍ക്കുന്നവരും കച്ചേരികളില്‍ വരുന്നവരും ഉണ്ടാവും. റോഡിന്റെ വടക്ക് വശത്ത് ഉയരം കുറഞ്ഞ, ഓടിട്ട പഴയ കെട്ടിടത്തിലായിരുന്നു 'താലൂക്ക് കച്ചേരി' തഹസീല്‍ദാരുടെ ആഫീസും അതേ കെട്ടിടത്തിലായിരുന്നു. അതിന്റെ കിഴക്ക് വശത്തുള്ള വലിയ പറമ്പിലായിരുന്നു കോടതികള്‍. അവയുടെ പിന്നില്‍, പോലീസ് സ്‌റ്റേഷനും ഖജനാവും പ്രവര്‍ത്തിച്ചു. താലൂക്ക് കച്ചേരിയുടെ മുന്‍വശത്തുള്ള മുറ്റത്തായിരുന്നു എഴുത്താപ്പീസ്. നാല് തൂണുകളില്‍ ഉയര്‍ത്തിയ, മേല്‍ക്കൂരയോടുക്കൂടിയ ഷെഡ്. കച്ചേരികളിലും കോടതികളിലും കൊടുക്കേണ്ട അപേക്ഷകളും പരാതികളും എഴുതിക്കൊടുക്കുന്നവര്‍, കടലാസും പേനയും മഷിക്കുപ്പിയുമായി അവിടെ എത്തുമായിരുന്നു. അവരില്‍ ഒരാളായിരുന്നു മണക്കാടന്‍.
കൂടെക്കൂടെ മുറുക്കിത്തുപ്പുന്ന, മേല്‍മീശയുള്ള മണക്കാടനെ നാട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നു. കോടതിനടപടികളെക്കുറിച്ചു അവബോധമുണ്ടായിരുന്ന അയാള്‍, അപേക്ഷകളും പരാതികളും പ്രതിജ്ഞാപത്രങ്ങളും തയ്യാറാക്കുന്നില്‍ വിദഗ്ധനായിരുന്നു. ക്രമേണ ആധാരമെഴുത്തും പഠിച്ചു. വീടിന്റെ തിണ്ണ പലകവച്ചു മറച്ച് ആധാരമെഴുത്താഫീസാക്കി. വെട്ടുതിരുത്തില്ലാതെ വൃ്ത്തിയായി ആധാരമെഴുതുന്നയാള്‍ എന്ന സല്‍പ്പേര് പെട്ടെന്ന് സമ്പാദിച്ചു. അത് മറ്റൊരു ജീവിതമാര്‍ഗ്ഗം തുറന്നു. സുപ്രസിദ്ധ അഭിഭാഷകനായ 'കിടങ്ങില്‍ കൃഷ്ണപിള്ള' യുടെ ഗുമസ്തനായി! ഉയര്‍ച്ചയിലേക്കുനയിച്ച ആ ഭാഗ്യം മണക്കാട്ടുമത്തായിയുടെ മനസില്‍ ഒരു പുതുമോഹം നട്ടുവളര്‍ത്തി. ആ രഹസ്യം ആരോടും പറഞ്ഞില്ല. ആ ഘട്ടത്തില്‍, ക്രിസ്ത്യാനി സ്ത്രീകളിലധികവും രാത്രിയിലും ഭര്‍്ത്താക്കന്മാരോടുചേര്‍ന്നു ഒരേ കട്ടില്‍ കിടക്കുമായിരുന്നില്ല. വാത്സ്യായനമുഖകള്‍ പഠിക്കുമായിരുന്നില്ല. ഭര്‍്ത്താവിന്റെ കട്ടിലിനരികെ, തറയില്‍ വിരിച്ച പായിലോ മെ്ത്തയിലോ കിടക്കും. ഭര്‍്ത്താവ് സഹവാസത്തിന് കൂടെക്കിടക്കും. മനസ്സില്‍ മുറ്റിയമോഹം ഉറക്കം കെടുത്തിയപ്പോള്‍ മണക്കാടന്‍ എഴുന്നേറ്റു. ഭാര്യ അന്നക്കുട്ടിയുടെ കൂടെകിടന്നു. ചൂടും സുഖവും ആസ്വദിച്ചുകൊണ്ട് പറഞ്ഞു: 'അന്നെ' എനിക്കൊരാഗ്രഹം. കര്‍്ത്താവതു നടത്തുമെന്നാ എന്റെ വിശ്വാസം' അതുകേട്ടു അന്നക്കുട്ടി ആകാംക്ഷയോടെ ചോദിച്ചു. 'എന്നാതാ?' മത്തായി അവളുടെ കാതില്‍ മൊഴിഞ്ഞു: നമ്മുടെ മോന്‍ കൊച്ചുവര്‍ക്കിയെ പഠിപ്പിച്ചൊരു വക്കീലാക്കണം! പെട്ടെന്ന് അന്നക്കുട്ടി ചോദിച്ചു: 'അതിന് നമ്മക്ക് പാങ്ങൊണ്ടോ? വെള്ളമില്ലാ്ത്തിടത്ത് മുങ്ങാമ്പറ്റുമോ?' ഭാര്യയെ തഴുകി ആനന്ദിപ്പിച്ചുകൊണ്ട് മ്ത്തായി പറഞ്ഞു: ദൈവം നടത്തും, നീ പ്രാര്‍്ത്ഥിച്ചാല്‍ മതി.' അന്നക്കുട്ടിയുടെ അമ്മമനസ്സില്‍ അതൊരു മധുരസങ്കല്പമായി. പ്രാര്‍ത്ഥനാ വിഷയമായി!
ഞായറാഴ്ച രാവിലെ അവള്‍ പള്ളിയില്‍ പോയി. വിശുദ്ധ കുര്‍ബ്ബാന അനുഭവിച്ചു. 'അരചക്രം'(എട്ട് കാശ്) നേര്‍ച്ചയിട്ടു.(പതിനാറ് കാശ്= ഒരു ചക്രം = ഒരു ഇന്‍ഡ്യന്‍ രൂപ. ഇരുപത്തി എട്ടര ചക്രം ഒരു ബ്രിട്ടീഷ് രൂപ). പത്ത് വര്‍ഷത്തോളം അന്നക്കുട്ടിയുടെ നേര്‍ച്ചയും പ്രാര്‍്ത്ഥനയും തുടര്‍ന്നു. കൊച്ചു വര്‍ക്കി വക്കീല്‍ പരീക്ഷ ജയിച്ചു. അപ്പോള്‍, ഇരുപത്തിയഞ്ച് വയസ്സായിരുന്നു പ്രായം. മകന് പ്രായോഗിക പരിജ്ഞാനം കിട്ടുന്നതിന് 'കിടങ്ങില്‍ കൃഷ്ണപിള്ള' വക്കീലിന്റെ സഹായിയാക്കി. മൂന്ന് വര്‍ഷത്തോളം, പിതാവിന്റെ പിന്തുണയും കൃഷ്ണപിള്ളയുടെ പ്രവര്‍ത്തനശൈലിയും സഹായിച്ചപ്പോള്‍ വര്‍ക്കി വിദഗ്ദ്ധനായ അഭിഭാഷകനായി.

കണ്ടതും, കേട്ടതും, പറഞ്ഞുകൊടുത്തതും, രേഖപ്പെടുത്തിയതും, ഓര്‍ത്തിരിക്കാനുള്ള ശക്തി അഭിഭാഷകന് ആവശ്യമാണ്. എന്നാല്‍, സ്ഥാനമാനങ്ങള്‍ നോക്കാതെ, സകലരേയും ദുഃഖത്തിലും നിരാശയിലും പരാശ്രയത്തിലും തളച്ചിടുന്ന ഭീകരനാണല്ലോ രോഗം. അപ്രീക്ഷിതമായൊരു ദുസ്ഥിതി കൃഷ്ണപിള്ളയെ തടഞ്ഞു. മറവിരോഗം ബാധിച്ചു! അ്ത് അനിയന്ത്രിതമായപ്പോള്‍, നിലവിലുള്ള കേസുകളുടെ ചുമതലയും, ഉടമസ്ഥതയിലുള്ള ഓഫീസും, വര്‍ക്കി വക്കീലിനെ ഏല്‍പിച്ചു. ജോലിയില്‍ നിന്നും ഒഴിഞ്ഞു! അങ്ങനെ, വര്‍ക്കി സ്വന്തമായി പ്രവര്‍ത്തനം ആരംഭിച്ചു. അപ്പോഴായിരുന്നു, വൈകാരികസംഘട്ടനത്തിനെത്തിയ, ആ അ്ത്ഭുതസംഭവം. 

ഒരു നൂറ്റാണ്ടിനുമുമ്പ്, ആയിരം പറനെല്ല് വിതച്ച മാവേലിപ്പാടവും, അതിന്റെ തെക്കേക്കരയില്‍ ഉണ്ടായിരുന്ന നൂറേക്കര്‍ സ്ഥലവും, മാവേലിതറവാട്ടുകാരണവര്‍ 'അനന്തന്‍പിള്ള' യുടെ സ്വത്തായിരുന്നു. എന്നാല്‍, മകന്‍-കേശവപിള്ള - കാരണവരായപ്പോള്‍, മാവേലിപ്പാടത്ത് ഇരുപത് പറനിലവും കുടുംബവീടും അതിനോട്  ചേര്‍ന്നുകിടക്കുന്ന പത്ത് ഏക്കര്‍കരയും മാ്ത്രമായിരുന്നു സ്വത്ത്. വീടിന്റെ മുന്നില്‍, കിഴക്കേ അതിരിലുള്ള കയ്യാലക്കുവെളിയില്‍, തെക്കുവടക്കായിക്കിടന്ന ഈരടിപ്പാതയും അയാളുടെ ഉടമസ്ഥതയിലായിരുന്ന. വീട്ടില്‍ നിന്നും മൂന്ന് മൈല്‍ തെക്കാണ് ഒന്നാംകുന്ന്. അതിന്റെ മുകളിലുള്ള പാര്‍ത്ഥസാരഥി അമ്പലത്തില്‍ പോയിവരാനുള്ള ഏക എളുപ്പവഴിയും അതായിരുന്നു. അക്കാരണത്താല്‍, ആ നടവഴി കേശവപിള്ള അടച്ചില്ല. അതുകൊണ്ട്, ക്രമേണ, ഒരു പൊതുവഴിയായി. അത് നികത്താനും വില്‍ക്കാനും സാധ്യമല്ലാത്തൊരുവസ്ഥയും വന്നു.

1940-ാം ആണ്ട് ജനുവരിമാസത്തില്‍, ആ ഗ്രാമത്തിലുണ്ടായിരുന്ന പ്രമാണികള്‍ ഒത്തുകൂടി. പാര്‍ത്ഥസാരഥി അമ്പലപ്പറമ്പില്‍ നിന്നാരംഭിക്കുന്ന നടവഴി, വാഹനങ്ങള്‍ക്ക് സഞ്ചരിക്കാത്ത വിധം വീതി കൂട്ടി, കെ.പി. റോഡിലെ പള്ളിമുക്കില്‍ എത്തിക്കണമെന്നു തീരുമാനിച്ചു. അതിനു ആവശ്യമുള്ള സ്ഥലം ഉടമകളില്‍ നിന്നും സൗജന്യമായി വാങ്ങണമെന്നായിരുന്നു ഉദ്ദേശം. അതനുസരിച്ച് പ്രതീക്ഷയോടെ കേശവപിള്ളയേയും പ്രമാണിമാര്‍ സമീപിച്ചു. മാവേലിപ്പാടത്തുള്ള നടവരമ്പ് വിട്ടുകൊടുക്കാമെന്ന് സമ്മതിച്ചെങ്കിലും, പടിപ്പുരയുടെ മുന്നിലുള്ള വഴിയുടെ വീതികൂട്ടാന്‍ കേശവപിള്ള അനുവദിച്ചില്ല. വഴിയുടെ വീതികൂട്ടുമ്പോള്‍, പടിപ്പുരയും കയ്യാലയും തറവാട്ടുകുളവും അതിന്റെ കരയിലുള്ള 'സമാധിയും' നഷ്ടപ്പെടുമായിരുന്നു. എന്നാല്‍, അയാളുടെ നിലപാട് മറ്റുള്ളവരെ കുപിതരാക്കി! നിദ്ദയശത്രുക്കളും അമിതവിമര്‍ശനങ്ങളും ഉണ്ടായി. തറവാട്ടുവക കയ്യാലപ്പുറത്ത് അവര്‍ അശ്ലീലം എഴുതി. പടിപ്പുരയിലും പറമ്പിലും, പാമ്പിന്റെയും പൂച്ചയുടെയും തലകള്‍വച്ച ക്ഷുദ്രക്കെട്ടുകള്‍ സ്ഥാപിച്ചു ഭയപ്പെടുത്താന്‍ ശ്രമിച്ചു. അവ, കലഹത്തിനും കയ്യേറ്റത്തിനും കാരണമായി. എന്നാല്‍, മാനസികദുരിതമുണ്ടായിട്ടും കേശവപിള്ള വഴങ്ങിയില്ല. അതുഹേതുവായി, വഴിപ്പെട്ട് പദ്ധതി നടപ്പായില്ല. ക്രമേണ, സംഘര്‍ഷം അവസാനിച്ചു. ഒരു വര്‍ഷം കടന്നു പോയി.
(തുടരും...)

നിഴലുകള്‍ -(കഥ:ഭാഗം:1- ജോണ്‍ വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക