Image

ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 21 December, 2019
ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
നൊബേല്‍ സമ്മാനാര്‍ഹനായ വിഎസ് നയിപോള്‍ തന്റെ മുത്തശ്ശന്റെ നാടായ ഇന്ത്യയെ വിമര്‍ശനാത്മകമായി നോക്കിക്കണ്ട എഴുത്തുകാരനാണ്. ആന്‍ ഏരിയ ഓഫ് ഡാര്‍ക്‌നെസ്, ഇന്ത്യ: എ വൂണ്ടഡ് സിവിലൈസേഷന്‍, എന്നിവക്കുശേഷം എഴുതിയ ഇന്ത്യ: എ മില്യന്‍ മ്യുട്ടിനീസ് നൗ എന്ന പുസ്തകത്തില്‍ 1857 ലെ ശിപായി ലഹളപോലെ ഒരായിരം ലഹളകള്‍ കൊണ്ടു ഇന്ത്യ രക്ഷപ്പെടും എന്ന് അദ്ദേഹം പ്രവചിക്കുന്നു.

ട്രിനിഡാഡ് ടൊബാഗോയില്‍ ജനിച്ചു ബ്രിട്ടീഷ് പൗരനായിത്തീര്‍ന്ന സര്‍ വിദ്യാധര്‍ സൂരജ്പ്രസാദ് നയിപോള്‍ (1932 - 2018) ട്രിനിഡാഡിലെ കരിമ്പിന്‍ പാടങ്ങളില്‍ പണിയെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ കൊണ്ടുപോയ അടിമപ്പണിക്കാരുടെ പിന്തലമുറക്കാരനാണ്. പിതാവ് പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. തലസ്ഥാന മായ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാന്‍ പോയി. 1971ല്‍ ബുക്കര്‍ െ്രെപസും 2001ല്‍ നൊബേല്‍ സമ്മാനവും നേടി.     

ഇന്ത്യയിലെ ഓക്‌സ്‌ഫോര്‍ഡ് എന്നോ ഹാര്‍വാര്‍ഡ് എന്നോ വിളിക്കാവുന്ന ന്യൂഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ 700 പ്രൊഫസര്‍മാരില്‍ മലയാളികള്‍ രണ്ടു ഡസനോളം.  അവരിലൊരാളായ സോഷ്യോളജി അധ്യാപിക സൂസന്‍ വിശ്വനാഥന്‍ ഒരുപടി കൂടിക്കടന്നു ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സര്‍വാധിപത്യ നീക്കങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ഓരോ ഗ്രാമത്തിലും കലാപം പൊട്ടിപുറപ്പെടണമെന്നു ആഹ്വാനം ചെയ്യുന്നു.

"കേരളം എക്കാലവും വ്യത്യസ്തമാണ്. ഇവിടത്തെ പ്രബുദ്ധ ജനത സര്‍വമത സമഭാവനയോടെ ഒറ്റകെട്ടായി നവഭാരതം കെട്ടിപ്പടുക്കാന്‍ ഒരുങ്ങിയിറങ്ങിയവരാണ്. അവര്‍ വീണ്ടും അരയും തലയും മുറുക്കി ഇറങ്ങണം. വാളും പരിചയും എടുത്തല്ല, ഗാന്ധി സൂക്തങ്ങള്‍ മുറുക്കിപ്പിടിച്ചുകൊണ്ടുള്ള സഹനസമരമാണ് ആവശ്യം,'' എംജി യുണിവേഴ്‌സിറ്റിയുടെ ഗാന്ധി സ്കൂളില്‍ ഗാന്ധിജിയും റൊമെയ്ന്‍ റോലന്‍ഡും എന്ന വിഷയം അവതരിപ്പിച്ചുകൊണ്ടു അവര്‍ പറഞ്ഞു.

റെയില്‍വേ സ്‌റ്റേഷന്‍ ചുട്ടെരിക്കുകയും ബസു കത്തിക്കുകയും ചെയ്യുകയല്ല,  മഹാത്മജി കാണിച്ചുതന്നതുപോലെ സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ഭരണകൂടത്തിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെ ഇന്ത്യയിലെ ഒരോ മണല്‍ത്തരിയും ഗര്‍ജിക്കണം. ജെഎന്‍യു വിലെ ഏഴായിരം വിദ്യാര്‍ത്ഥികളില്‍ എബിവിപിക്കാര്‍ അഞ്ഞൂറ് പേരുണ്ടാവും. മലയാളികള്‍ കുറഞ്ഞത് നൂറു പേര്‍. 

സൂസന്റെ വാക്കുകളുടെ ചൂടാറും മുമ്പ് ഗാന്ധിസവും പരിസ്ഥിതിയും ക്രിക്കറ്റും ഒരുപോലെ വഴങ്ങുന്ന രാമചന്ദ്ര ഗുഹയെ ബാംഗളൂരില്‍ പോലീസ് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റുന്ന രംഗം കണ്ടു രാജ്യം ഞെട്ടിത്തരിച്ചിരുന്നു.  പത്തുവര്‍ഷത്തെ പഠനത്തിന് ശേഷം ഗുഹ പുറത്തിറക്കിയ ഗാന്ധി ദി ഇയേഴ്‌സ് ദാറ്റ് ചേഞ്ചെട് വേള്‍ഡ് (1229 പേജ്, പെന്‍ഗ്വിന്‍, 2018}  ജനപ്രീതി നേടിയ ഗ്രന്ഥമാണ്. ഹിറ്റ്‌ലറിന്റെ 1935ലെ ന്യുറന്‍ബര്ഗ് നിയമങ്ങള്‍ പോലെയാണ് പൗരത്വ ഭേദഗതിയെന്നു വാദിച്ച അരുന്ധതി റോയിയേ ഡല്‍ഹിയിയിലും പോലിസ് കസ്ടഡിയിലെടുത്തു..
 
മറുവശത്ത്,  കേരളത്തില്‍ പൗരത്വ ഭേഅഗതിക്കെതിരെ ഭരണകക്ഷിയും പ്രതിപക്ഷവും ഒന്നിക്കുന്നതും ബെഗാളും നോര്‍ത്ത് ഈസ്റ്റും കൈകോര്‍ക്കുന്നതും കണ്ടു ജനം കോരിത്തരിച്ചു. വിദേശത്ത് ഓക്‌സ്‌ഫോര്‍ഡ്, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലാ ഫാക്കല്‍റ്റികള്‍ ഒരുപോലെ നിയമഭേദഗതിയെ അപലപിച്ചു. ന്യൂയോര്‍ക് ടൈംസും ന്യൂയോര്‍ക്കറും വിമര്‍ശനം ഉയര്‍ത്തി. മോഡിക്കിതെന്തു പറ്റി, ഇന്ത്യയെ പിന്നോട്ടടിക്കുകയാണോ, പുലിറ്റ്‌സര്‍ സമ്മാനം നേടിയ  ഡക്സ്റ്റര്‍ ഫില്‍കിന്‍സ് ന്യൂയോര്‍ക്കറിന്റെ പുതിയ ലക്കത്തില്‍ ചോദിച്ചു. 

ജവഹര്‍ലാല്‍ നെഹ്‌റു ജെഎന്‍യു സ്ഥാപിച്ചിട്ടു കൃത്യം അമ്പതു വര്‍ഷം പൂര്‍ത്തിയായി. ഇന്ത്യയിലെ ഏറ്റവും അഭികാമ്യമായ മഹാവിദ്യാലയം. സമരങ്ങള്‍ക്ക് ബൗദ്ധിക ഊര്‍ജം പകര്‍ന്ന ഒരുപാട് ആചാര്യമാരെ കണ്ടു വളര്‍ന്നവരാണ് ജെഎന്‍യുവിലെ വിദ്യാര്തഥികള്‍. ഏകെ ദാമോദരന്‍, കെ എന്‍ പണിക്കര്‍, ടികെ ഉമ്മന്‍, പിപി പൗലോസ്, ജി വിവേകാനന്ദന്‍, മാധവന്‍ പാലാട്ട്  എന്നീ പ്രഗത്ഭര്‍ക്കു ശേഷം  നാലിരട്ടി മലയാളികള്‍ ഇന്ന് അധ്യാപകരായി ഉണ്ട്.

സൂസന്‍ വിശ്വനാഥന്‍, ജാനകി നായര്‍, നിവേദിത മേനോന്‍, ഗീത ബി. നമ്പിശന്‍, വീണ ഹരിഹരന്‍, കെ.ബി ഉഷ, ഉഷ ചന്ദ്രന്‍, പിഎ ജോര്‍ജ്, എകെ രാമകൃഷ്ണന്‍, സി പി ചന്ദ്രശേഖര്‍, പയസ് മലേക്കണ്ടത്തില്‍, ഫ്രാന്‍സന്‍ ഡി. മഞ്ഞളി, ഉദയകുമാര്‍, ബാബു തളിയത്ത്, സെബാസ്റ്റിയന്‍ തേജസ് ചെറിയാന്‍, ജിഎസ് സുരേഷ് ബാബു, ആര്‍ സുരേഷ്, ഉണ്ണി, ടിജി സുരേഷ്, ഹാപ്പിമോന്‍ ജേക്കബ്, സുജിത് പാറയില്‍, എസ് ശ്രീകേശ്, വി ബിജുകുമാര്‍, ബര്‍ട്ടന്‍ 
ക്‌ളീറ്റസ് എന്നിങ്ങനെ.

സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജെഎന്‍യു വിദ്യാര്‍തഥി യൂണിയന്റെ പ്രസിഡണ്ട് ആയിരുന്നു. എഐഎസ്എഫ് നേതാവായിരുന്ന കനയ്യ കുമാറും പ്രസിഡണ്ട് ആയി. എസ്എഫ്‌ഐയുടെ ഐഷെ ഘോഷ് ആണ് ഇപ്പോഴത്തെ  അധ്യക്ഷന്‍. എക്കാലവും ഇടതു പക്ഷ ചിന്താഗതിക്കാരായ വിദ്യാര്‍ത്ഥികളുടെ താവളം. ഒരാള്‍ പോയാല്‍ ആയിരം പേര്‍ ഉണരുന്ന കാമ്പസ്.

ജെഎന്‍യുവിലെ പലരും കോട്ടയത്തെ എംജി യൂണിവേഴ്‌സിറ്റി സംഭാവന ചെയ്തവരാണ്.. എംജിയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പഠിപ്പിച്ച ശേഷമാണ് എ.കെ രാമകൃഷ്ണന്‍ അവിടേക്കു ചേക്കേറിയത്. അവിടെ പഠിക്കുകയും പഠിപ്പിക്കുകയൂം ചെയ്ത ശേഷം രാജന്‍ ഗുരുക്കള്‍ എംജിയുടെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ഡയറക്ടറായി. ആത്യന്തികമായി വൈസ് ചാന്‍സലറും. എംജിയിലെ സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ പഠിച്ചവരാണ് ടി ജി സുരേഷ്, ഹാപ്പിമോന്‍ ജേക്കബ്, കെ,ബി ഉഷ തുടങ്ങിയവര്‍.   

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ച ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ കോട്ടയംകാരനായ പ്രൊഫസര്‍ മാത്യു ജോസഫ് ഉണ്ട്. അവിടെ പഠിപ്പിച്ച ശേഷം കേരളത്തില്‍ തിരിച്ചെത്തിയ പ്രൊഫ. എംഎച് ഇല്യാസാണ് ഇപ്പോള്‍ എംജിയിലെ ഗാന്ധിയന്‍ സ്കൂളിന്റെ ഡയറക്ടര്‍. ജെഎന്‍യുവിലെ വെസ്റ്റ്ഏഷ്യന്‍ സ്റ്റഡീസ് സെന്ററില്‍ നിന്ന് പിഎച്ച്ഡി എടുത്ത് ഓക്‌സ്‌ഫോര്‍ഡിലും ബെര്‍ലിനിലും പഠിച്ച ആള്‍.  സൂസന്‍ പ്രബന്ധം അവതരിപ്പിച്ച സമ്മേളനത്തില്‍ ഇല്യാസ് ആയിരുന്നു അധ്യക്ഷന്‍.

ഗാന്ധിജി മീരാബെന്‍ എന്ന് വിളിച്ച് തന്റെ ശിഷ്യയാക്കിയ മാഡലിന്‍ സ്‌ളേഡ് എന്ന ഇംഗ്ലീഷ്കാരിയെ പരിചയപ്പെടുത്തിയത് റൊമെയ്ന്‍ റോളണ്ട് അല്ലേ? ബിഥോവന്‍ സംഗീതം അവരെ തമ്മില്‍ ബന്ധിപ്പിച്ച പൊതുഘടകമായിരുന്നില്ലേ എന്ന് ചോദ്യോത്തരവേളയില്‍ പാലാ അല്‍ഫോന്‍സാ കോളേജ് പ്രൊഫസര്‍  തെരേസ തോമസ് ചോദിച്ചു. കോളജില്‍ ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്റെ അധ്യക്ഷകൂടിയാണ് ഡോ. തെരേസ. ഉവ്വ് എന്നാല്‍ അല്ല എന്നായിരുന്നു മറുപടി.  റോളണ്ട് ബിഥോവന്‍ ഗീതം ആലപിച്ചപ്പോള്‍ എങ്ങനെയുണ്ട് എന്ന് ഗാന്ധിജിയോട് ചോദിച്ചു. നിങ്ങള്‍ക്ക് ഗംഭീരമെന്നു തോന്നുന്നുവെങ്കില്‍ അങ്ങിനെയിരിക്കട്ടെ എന്നായിരുന്നു മറുപടി. പക്ഷെ മീരാബെന്നിന്റെ ഭജനുകള്‍ ഗാന്ധിജിക്കു വളരെ ഇഷ്ടമായിരുന്നു.

ഡല്‍ഹി കത്തിയെരിയുമ്പോള്‍ ഗാന്ധിയന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ സഹന സമരത്തിന്റെ ആവശ്യകതയുമായി സൂസന്‍ കേരളത്തിലെ കാമ്പസുകളില്‍ ഓട്ടപ്രദക്ഷിണം നടത്തികൊണ്ടിരിക്കുകയാണ്.  
നുവരി 13ന്  എംജി യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫ. കെഎം സീതി ഡയറക്ടര്‍ ആയ ഇന്റര്‍ യൂണിവേഴ്‌സിറ്റി സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് സെന്ററില്‍ വീണ്ടും എത്തുണ്ട്.

നിരണം വാഴപ്പള്ളില്‍ കുരുവിള പോളിന്റെയും മറിയാമ്മയുടെയും മകളായ സൂസന്‍, 62,  ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും ജെഎന്‍യുവിലുമാണ് പഠിച്ചത്. ആലുവ യുസി കോളേജിലും ജാമിയ മിലിയയിലും സോഷ്യോളജി പഠിച്ച കുരുവിള പോള്‍ സാമൂഹ്യ പ്രവര്‍ത്തനത്തിനു ജീവിതം അര്‍പ്പിച്ച ആളായിരുന്നു. സൂസന്റെ ആത്മകഥാംശങ്ങള്‍ നിറഞ്ഞ ഫോസ്ഫറസ് ആന്‍ഡ് സ്‌റ്റോണ്‍ എന്ന നോവലില്‍ (പെന്‍ഗ്വിന്‍, 2007) ബാല, യവ്വനകാലാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ എംഎ യും ജെഎന്‍യുവില്‍ ഡോക്ടറല്‍ പഠനവും ചെയ്ത സൂസന്‍ പ്രശസ്ത സാമൂഹ്യ ശാസ്തജ്ഞ വീണദാസിന്റെ കീഴിലാണ് ഗവേഷണം നടത്തിയത്. പ്രബന്ധം 1993ല്‍ ദി ക്രിസ്ത്യന്‍സ് ഓഫ് കേരള ഹിസ്റ്ററി, ബിലീഫ് ആന്‍ഡ് റിച്വല്‍ എമംഗ് ദി യാക്കോബ (ഓക്‌സ്‌ഫോര്‍ഡ് യുനിവെര്‍ഴ്‌സിറ്റി പ്രസ്) എന്ന പേരില്‍ പുസ്തകമാക്കി. നിരവധി പതിപ്പുകള്‍ ഇറങ്ങി.

കോട്ടയത്ത് ഒന്നര വര്‍ഷത്തോളം താമസിച്ചു കൊണ്ടായിരുന്നു ഗവേഷണം. കോട്ടയം പുത്തനങ്ങാടി കുരിശുപള്ളിക്കു ചുറ്റുപാടുമുള്ള നിരവധി സുറിയാനി ക്രിസ്യാനി സ്ത്രീ ജനങ്ങളെ നന്ദിപൂര്‍വം സ്മരിക്കുന്നു സൂസന്‍. ഓര്‍ത്തഡോസ്‌ - യാക്കോബായ കക്ഷി വഴക്കുകള്‍ ജ്വലിച്ചു നില്‍ക്കുന്ന ഇക്കാലത്ത് അതിന്റെ ചരിത്രപശ്ചാത്തലം നിഷ്പക്ഷമായി വിവരിക്കുന്ന സൂസന്റെ പുസ്തകം കൂടുതല്‍ പ്രസക്തമാണ്.

ജെഎന്‍യുവില്‍  സോഷ്യല്‍ സിസ്റ്റംസ് പ്രഫസര്‍ ആയ സൂസന് മൂന്നു പതിറ്റാണ്ടു കാലത്തെ അധ്യാപന പരിചയം ഉണ്ട്. കിഴക്കും പടിഞ്ഞാറുമുള്ള നിരവധി സര്‍വകലാശാലകളില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനവും അധ്യാപനവും നിര്‍വഹിച്ച അവര്‍ക്കു ഒട്ടനേകം പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുമുണ്ട്. ഒരു ഡസനിലേറെ പുസ്തകങ്ങള്‍. റീഡിങ് മാര്‍ക്‌സ്, വെബര്‍ ആന്‍ഡ് ഡര്‍ഖീം മുതല്‍ രമണ മഹര്‍ഷി വരെ ഗഹനമായ സിദ്ധാന്തങ്ങളും ലളിതമായ വിഷയങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ അറിയാം. 

ഡല്‍ഹിയിലെ പ്രശസ്ത സമൂഹ്യ ശാസ്തജ്ഞനും എഴുത്തുകാരനുമായ തമിഴ്‌നാട്ടുകാരന്‍ ശിവ് വിശ്വനാഥന്‍ ആണ് ജീവിത പങ്കാളി. മൂന്ന് പെണ്മക്കള്‍ മീര, സന്ധ്യ, മല്ലിക.

ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)ഒരായിരം ലഹളകള്‍ ഉണ്ടാകണമെന്നു ജെഎന്‍യു മലയാളി പ്രൊഫസര്‍ സൂസന്‍ വിശ്വനാഥന്‍ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
see the reality 2019-12-22 07:35:57
Heartbreaking calls from Muzaffarnagar and Kanpur. Locals are saying RSS members alongwith cops and local leaders are attacking Muslim localities. Families are leaving for safer places. Cars and houses are being burnt. Remember the initial days of Gujarat 2002
-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക