Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അവസാന ഭാഗം: കാരൂര്‍ സോമന്‍)

Published on 12 March, 2020
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അവസാന ഭാഗം: കാരൂര്‍ സോമന്‍)
ആഡംബരങ്ങള്‍ അധികപ്പെടുത്താത്ത രീതിയിലുള്ള ഒരു കൊച്ചു കല്യാണപന്തല്‍.
കുരുത്തോല തോരണങ്ങളോടൊപ്പം വര്‍ണ്ണ കടലാസുകളിലെ അലങ്കാരങ്ങള്‍ മാത്രം. വൃത്തിയുള്ള ഷാമിയാന തുണികളില്‍ അകവും പുറവും മറച്ചും മറക്കാെതയുമാണ്.
ചെറിയ ചെറിയ അലങ്കാരവിളക്കുകള്‍ യഥാവിധി ഒരുക്കിയിരിക്കുന്നു. ഒത്ത നടുവില്‍ മനോഹരമായ കതിര്‍ മണ്ഡപം. അധികം വലിപ്പമില്ലാത്ത പറയില്‍ നെല്‍മണികളും കതിര്‍ കുലയുമാണ്.
പൂജാ സാമഗ്രികളും സുഗന്ധവസ്തുക്കളും യഥാക്രമം നിരത്തിയിരിക്കുന്നു.
ഈ കൊച്ചു പന്തലില്‍ ഒരു പാവപ്പെട്ട ഹൈന്ദവ യുവതിയുടെ പുടമുറി നടത്താനിരിക്കുന്നു.
ഈ ചെറിയ പൂപ്പന്തിന്റെ പുറകിലായി  ആധുനീകരീതിയില്‍ പുതുതായി നിര്‍മ്മിച്ച മനോഹരമായ ഒരു കൊച്ചു ഭവനം. പത്ത് സെന്റ് ഭൂമിയുടെ വിസ്തീര്‍ണ്ണത്തില്‍ ഒരു ചുറ്റുമതിലുമുണ്ട്. അത് കന്യാസ്ത്രീ കാര്‍മേലിന്റെ സ്മരണക്കായി സഹോദരന്‍ കോശി നിര്‍മ്മിച്ചതാണ്. അതിന്റെ പേരാണ് സിസ്റ്റര്‍ കാര്‍മേല്‍ ഭവനം.
ലണ്ടനിലെ സ്ത്രീകളുടെ കെയരര്‍ ഹോം ഇന്നറിയപ്പെടുന്നത് സിസ്റ്റര്‍ കാര്‍മേല്‍ ലേഡീസ് കെയര്‍ ഹോം എന്നാണ്. മെക്‌സിക്കോയടക്കം ലോകത്തിന്റെ പലഭാഗങ്ങളിലും ആ പുണ്യവതിയുടെ നാമം ഇതുപൊലെ സ്മരിക്കപ്പെടുന്നു. ആ നാമത്തില്‍ രോഗികള്‍ക്ക് സൗഖ്യവും ലഭിച്ചതായി വത്തിക്കാന്‍ അടയാളപ്പെടുത്തികഴിഞ്ഞു.
അവിടെയെത്തിയ തങ്കപ്പനും ജോഷ്വവായും, സലാമത്തും, സുധീര്‍ഖാനും പരസ്പരം പങ്ക് വെച്ചത് ഇത് മാത്രമായിരുന്നില്ല. സിസ്റ്ററെ കൊലപ്പെടുത്തിയ ബോംബയിലെ മൂന്ന് അധോലോക ഭീകരരും മെക്‌സിക്കോയിലെ ആഗോളതലത്തില്‍ സ്ത്രീകളെ വിറ്റ് കാശാക്കുന്ന വലിയൊരു ബിസ്സിനസുകാരനും ഇന്ന് തടങ്കല്‍ പാളയങ്ങളില്‍ ജീവപര്യന്തം ശിക്ഷവാങ്ങി കഴിയുന്ന കാര്യമാണ്. ബോംബെയിലെ ഭീകരസംഘത്തെ ഏര്‍പ്പെടുത്തിയത് ഈ ബിസ്സിനസ്സുകാരനായിരുന്നു. അതിന് സഹായമായത് സിസ്റ്ററുടെ ശിഷ്യ ജെസീക്കയുടെ പല വെളിപ്പെടുത്തലുകളായിരുന്നു.
""ഇന്ത്യക്കൊപ്പം ബ്രിട്ടന്‍, അമേരിക്കയിലെ
കുറ്റന്വേഷണ ഏജന്‍സികള്‍ ഇതില്‍ ഇടപെട്ടതുകൊണ്ടാണ്
ഇവന്മാരെ കണ്ടെത്താന്‍ കഴിഞ്ഞത്  '' സുധീര്‍ഖാന്‍ അഭിപ്രായപ്പെട്ടു
""ഇവനെപ്പോലുള്ള കൊടുംഭീകരര്‍ക്ക് ജീവപര്യന്തമല്ല
കൊടുക്കേണ്ടത്. ഗള്‍ഫിലേതുപൊലെ തലയറുത്ത് കൊല്ലണം.''
""കോശിസാറും ഇതിനായി പലവെട്ടം ബോംബയിലെ കൊടതിയില്‍
പോയി പെങ്ങള്‍ക്കായി വാദിച്ചില്ലെ?
കൊലക്കയര്‍ കിട്ടാത്തതില്‍ ഇപ്പോഴും
അദ്ദേഹത്തിന് വേദനയുണ്ട്'' സലാമത്ത് പറഞ്ഞു.
""തൂക്കി കൊന്നല്ലേലും ആ കാട്ടാളന്മാരെ
ജയിലിലാക്കിയത് വലിയകാര്യം. തങ്കപ്പന്‍ സന്തോഷത്തോടെ പറഞ്ഞു.
സിസ്റ്റര്‍ കാര്‍മേല്‍ ഭവനത്തിന്റെ മുന്‍വാതിലില്‍ ഇളം നീലനിറത്തില്‍ ഒരു കസവ്‌നാട ഘടിപ്പിച്ചു വെച്ചിരുന്നു.ഏലീമയാമ്മ കൊടുത്ത കത്രികകൊണ്ട് കോശി നാടമുറിച്ച് ഗൃഹാരംഭം കുറിച്ചു. അവിടെയുള്ളവര്‍ ആഹ്ലാദഭരിതരായി കൈയ്യടിച്ചു.
രണ്ട് മംഗളകര്‍മ്മങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ അയല്‍പക്കത്തുള്ള ഏതാനംപേര്‍ മാത്രം.
ഒരു തുടര്‍കഥയുടെ ചുരുളുകള്‍ ഈ രണ്ട് മംഗളകര്‍മ്മങ്ങളിലും ഒളിഞ്ഞിരിപ്പുണ്ട്.
ഈ പ്രദേശത്ത് ഒരു കൊച്ചുകുടുംബം. ഗൃഹനാഥന്‍ മികച്ച മരപ്പണിക്കാരന്‍. ഭാര്യയും യുവതിയായ മകളുമുള്ള ഒരു സന്തുഷ്ട കുടുംബം.
ധനസമ്പാദനം ഐച്ഛിക വിഷയമായെടുത്തു പഠിക്കാതിരുന്നതിനാല്‍ പാവം മരപ്പണിക്കാരന് പാസ്മാര്‍ക്ക് പോലും കിട്ടിയില്ല. നിഷ്കളങ്കനായ ആ മനുഷ്യന് ഭാര്യയും മകളുമടങ്ങുന്ന സ്വന്തംകുടുംബം തന്നെയായിരുന്നു പര്‍വ്വതശ്രേണി.
കടുത്ത ഒരു ഹൃദയാഘാതം ഈ മികച്ച മരപ്പണിക്കാരനെ മരണം കൊണ്ടുപോയി.
ജീവിത വിലങ്ങുകള്‍ എന്തെന്നുപോലുമറിയാത്ത ആ അമ്മയും മകളും പ്രത്യേക ചുറ്റുപാടില്‍ വിറങ്ങലിച്ചു നിന്നു.
അഗ്നിയിലെരിയുന്ന മോഹങ്ങള്‍ തണുപ്പിച്ച് ആ അമ്മയും മകളും ഉപജീവനമാര്‍ഗ്ഗമായി കൂലിപ്പണിക്ക് ജാക്കിയുടെ അച്ഛനൊപ്പം കെട്ടിടനിര്‍മ്മാണ ജോലിയില്‍ പങ്കാളികളായി.
ആരോടും വിദ്വേഷവും പകയും വെറുപ്പുമില്ലാത്ത ഈ രണ്ട് മനുഷ്യജീവികളോട് ആ പ്രദേഷത്തുള്ളവര്‍ക്ക് അലിവും അനുതാപവും അടുപ്പവുമുണ്ടായി.
ഒറ്റപ്പെട്ടവരുടെ നിലവിളികള്‍ കേള്‍ക്കാന്‍ ആളുകളുണ്ടായി. വര്‍ത്തമാനകാലത്തോട് കലഹിക്കാനറിയാത്ത ആ പാവങ്ങള്‍ക്ക് താങ്ങും തണലുമേകാന്‍ നന്മമനസ്സിന്റെ ഉടമകളെത്തി.
വിവാഹപ്രായം കഴിഞ്ഞ മകള്‍ക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്തി. കുടാതെ ആഭരണങ്ങളും, വസ്ത്രങ്ങളുമായി വിവാഹചിലവുകള്‍ മുഴുവനായും ദാനമായി നല്‍കാന്‍ അവിടുത്തെ പാവങ്ങളുടെ കണ്ണിലുണ്ണിയും ക്യാന്‍വാസില്‍ ഒതുങ്ങാത്ത ഹൃദയവിശാലതയുള്ള സ്ഥലത്തേ പ്രശസ്തനായ അഭിഭാഷകന്‍ കൊട്ടാരം കോശി.
കുരവകളോടെ, താളമേളങ്ങളോടെ നല്ലവരുടെ അനുഗ്രഹാശിസ്സുകളോടെ ഒരു പൂജാരിയുടെ സാന്നിദ്ധ്യത്തില്‍ വിവാഹം നടന്നു.
മംഗളകര്‍മ്മത്തിന് സാക്ഷ്യം വഹിക്കാന്‍ കൊട്ടാരം കോശി മുന്നില്‍ തന്നെയുണ്ടായിരുന്നു. കൂടെ ഏലീയാമ്മയും ആദ്യ വര്‍ഷ നിയമ വിദ്യാര്‍ത്ഥിനിയുമായ ഷാരോണും.
ഒരു തളിര്‍വെറ്റിലയില്‍ നൂറ്റിയൊന്ന് രൂപയുമായി നവദമ്പതികള്‍ കൊശിയുടെ കാല്‍ക്കല്‍ പ്രണമിച്ചു. ഒരു കനത്ത കവര്‍ മറുദക്ഷിണയായി കോശിയും നല്കി.
അവിടം കരഘോഷത്തിന്റെ മംഗള മന്ത്രധ്വനികള്‍ ഉയര്‍ന്നു. നവവധുവരന്‍ന്മാരെ പുതിയ സിസ്റ്റര്‍ കാര്‍മേലിന്റെ ഭവനത്തിലേയ്ക്ക് പ്രവേശിപ്പിച്ചിട്ട് കോശിയും കുടുംബവും പുറപ്പെട്ടു.
രണ്ട് മംഗളകര്‍മ്മങ്ങള്‍ കഴിഞ്ഞെത്തിയ കോശിയുടെ കാര്‍ സ്വന്തം ഇടവക പള്ളിയുടെ സെമിത്തേരി വളപ്പില്‍ കടന്നു.
അവിടെ രണ്ട് കല്ലറകള്‍ അലങ്കരിച്ചുവെച്ചിരിക്കുന്നു. അത് കൊട്ടാരം തറവാട്ടിലെ ശാമുവേലിന്റേയും സിസ്റ്റര്‍ കാര്‍മേലിന്റേതുമാണ്. അതിന് ചുറ്റും പൂക്കള്‍ പ്രാകാശിച്ചു നില്ക്കുന്നു.
അപ്പനും മകളും അടുത്തടുത്തായി ഉറങ്ങുന്നു. ഒരേയളവില്‍, ഒരേ മാതൃകയില്‍, ഒരേ കുരിശടയാളത്തില്‍, ഒരേ ഡിസൈനില്‍ പണിത കല്ലറകള്‍.
രണ്ട് കല്ലറകള്‍ക്കും മുന്നില്‍ കോശിയും ഭാര്യയും മകളും കൈയ്യില്‍ കരുതിയിരുന്ന മെഴുകുതിരികള്‍ കത്തിച്ചുവെച്ച കണ്ണടച്ച് പ്രാര്‍ത്ഥിച്ചു. പ്രിയപ്പെട്ടവര്‍ ശവകല്ലറക്കുള്ളിലുറങ്ങുന്നു. ആ സമയം കോശിയുടെ ഹൃദയം പിടഞ്ഞ് മിഴികള്‍ ഈറനണിഞ്ഞു. ഏലീയാമ്മയുടേയും ഷാരോണിന്റേയും കണ്‍പോളകളില്‍ നിന്നും കണ്ണുനീര്‍തുള്ളികള്‍ എരിയുന്ന മെഴുകുതിരിപോലെയൊഴുകി വന്നു. തിളങ്ങിനിന്ന സൂര്യന്‍ കണ്ണീരിന്റെ സ്പര്‍ശനമേറ്റതുപോലെ മങ്ങി മങ്ങി വന്നു. ശോകാര്‍ദ്രരായി അവര്‍ മടങ്ങാന്‍ തുടങ്ങി.
പള്ളിമേടയുടെ മച്ചിലിരുന്നു കുറുകിയിരുന്ന ഒരു പ്രാവ് പിതാവിന്റെ കല്ലറകുരിശില്‍ വന്നിരുന്നിട്ട് പെട്ടന്നത് പറന്നുയര്‍ന്ന് സിസ്റ്റര്‍ കാര്‍മേലിന്റെ കല്ലറകുരിശില്‍ അമര്‍ന്നിരുന്നു.
തൂവെള്ളനിറത്തിലുള്ള മനോഹരമായ ആ പ്രാവ് സ്വന്തം സഹോദരിക്ക് തുല്യമായ ഒരു മാടപ്രാവിനെപോലെ തോന്നി.
ആകാശത്ത് പ്രകമ്പനം കൊള്ളിക്കുന്ന മിന്നല്‍പിണരുകളും മാരിവില്ലിന്റെ വര്‍ണ്ണങ്ങളും തെളിഞ്ഞു.
ഇന്ന് സിസ്റ്റര്‍ കാര്‍മേലിന്റെ ഒന്നാം ചരമവാര്‍ഷികം.

                        (അവസാനിച്ചു)

ഞങ്ങൾ പ്രസിദ്ധികരിച്ച "കന്യാസ്ത്രീ കാർമേൽ" ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ   ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്.  ലണ്ടനിൽ  ജീവിക്കുന്ന ഒരു മലയാളി കന്യാസ്ത്രീ ലോകമെങ്ങു൦ ജീവിക്കുന്ന വേശ്യകളെ തേടിയുള്ള അനശ്വര യാത്രകളും സംഘട്ടനങ്ങളും ആത്മ സമർപ്പണവുമാണ് വായനക്കാരന് നൽകുന്നത്. ഇന്ത്യയിലെത്തുന്ന കന്യാസ്ത്രീ മറ്റ് സ്ത്രീകളെപ്പോലെ ഒരു ഇരയായി മാറുന്ന വേദനാജനകമായ സാമുഹ്യ സാംസ്കാരിക അധഃപതനമാണ് വെളിപ്പെടുത്തുന്നത്.  മനഃസാക്ഷിയുള്ള മനുഷ്യർ അതൊരു മുറിവായി, തുടിപ്പായി എന്നും വായിച്ചു കൊണ്ടിരിക്കും.  ഇതുപോലുള്ള നോവലുകൾ ഇനിയും കാരൂർ സോമനിൽ നിന്നും പ്രതിക്ഷിക്കുന്നു. ഞങ്ങളുടെ ആശംസകൾ. 





കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦ 


 

നാലര പതിറ്റാണ്ടിലധികമായി കേരളത്തിലും പ്രവാസ സാഹിത്യ രംഗത്തും സജീവ സാന്നിധ്യമായി നിലകൊള്ളുന്ന കാരൂർ സോമൻ  നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, കഥകവിത, ലേഖനം, ജീവചരിത്രം തുടങ്ങി വ്യത്യസ്തമാർന്ന മേഖലകളിൽ എഴുതുന്ന  സാഹിത്യകാരനാണ്.  മനുഷ്യചിന്തക്ക് കടന്നുകയറാവുന്ന എല്ലാം  മേഖലകളിലും  ലണ്ടനിൽ താമസിക്കുന്ന കാരൂർ സോമൻ കടന്നു വന്നത് പ്രവാസികൾക്കെന്നും അഭിമാനമാണ്. എന്തുകൊണ്ടെന്നാൽ   കേരളത്തിലെ പ്രമുഖ പ്രസാധകരയിറക്കിയ അൻപതോളം പുസ്തകങ്ങൾ ഇന്നുവരെ മറ്റൊരു പ്രവാസി എഴുത്തുകാരനും അവകാശപ്പെടാനില്ല.  ഇതിൽ അഞ്ചോളം കൃതികൾ ഇൻഫൊർമേറ്റീവ് കൃതികളാണ്. കഴിഞ്ഞ ഇരുപത് വര്ഷങ്ങളായി കേരളത്തിലെ ഓണപതിപ്പുകളിലും കേരളം-ഗൾഫ്-യൂറോപ്പ് -അമേരിക്കയടക്കമുള്ള മലയാള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന മറ്റൊരു എഴുത്തുകാരനെയു൦ ചുണ്ടി കാണിക്കാനില്ല. ലണ്ടനിൽ നിന്നും ആദ്യമായി "പ്രവാസി മലയാളം" എന്ന മാസിക ഇറക്കിയത് അഭിനന്ദനം അർഹിക്കുന്നു.  ഭാഷ - സാഹിത്യത്തെ വളരെ ഗൗരവബുദ്ധിയോട് കാണുന്നതിന്റ തെളിവാണിത്. ഒരു സർഗ്ഗപ്രതിഭയുടെ സൃഷ്ടി വിജയിക്കുന്നത് സൗന്ദര്യല്മകമായി അത് ആവിഷ്കരിക്കുമ്പോഴാണ്. അത് നല്ല വായനക്കാരൻ ആസ്വാദിച്ചു് വായിക്കും. ഒരുപക്ഷെ  ഭാഷയോടുള്ള പ്രണയം കണ്ടതുകൊണ്ടാകണം തകഴി ശിവശങ്കരപിള്ള, തോപ്പിൽ ഭാസി, കാക്കനാടൻ, സി.രാധാകൃഷ്ണൻഡോ.ജോർജ് ഓണക്കൂറുമൊക്കെ എഴുതിയത് "കാരൂർ സോമൻറ് നോവലുകൾ, നാടകങ്ങൾ സർഗ്ഗ സൗന്ദര്യം കൊണ്ടും ശക്തമായ ജീവിതാഖ്യാന കഥാപാത്രസൃഷ്ഠികൾകൊണ്ടും സമ്പന്നമാണ്".  വായനക്കാർക്കിടയിൽ ഒരു വികാരമായി ആസ്വാദക സാഹിത്യത്തിന്റ ആത്മവിനെ അവരുടെ ഹൃദയത്തിലെത്തിക്കാൻ മിക്ക നോവലുകലുകൾക്കും നാടകങ്ങൾക്കും കഥകൾക്കും വിജ്ഞാനപ്രദാനങ്ങളായ ചരിത്ര കഥകൾക്കും, യാത്രാവിവരണത്തിനും കഴിഞ്ഞിട്ടുണ്ട്.  ഇതുപോലുള്ള എഴുത്തുകാർ ജീവിതത്തിന്റ പരുക്കൻ അനുഭവങ്ങളിൽ നിന്നാണ് ജന്മമെടുക്കുന്നത്. അവർ ലോകസഞ്ചാരികൾ കൂടിയാകുമ്പോൾ മധുരമായ അനുഭവങ്ങൾ കുടി നൽകുന്നവരാണ്. സമൂഹത്തിൽ മൂല്യത്തകർച്ചകൾ, തിന്മകൾ, നിഷ്ടുരകർമ്മകൾ തുടരുമ്പോൾ അത് യഥേഷ്ട൦ കണ്ടിരിക്കുന്നവരല്ല സർഗ്ഗപ്രതിഭകൾ. പലരും ചൂലെടുക്കുന്നവരാണ്. അതിൽ വ്യക്തി താൽപര്യങ്ങൾക്കായി മറിഞ്ഞു വീഴുന്ന കിടങ്ങളുമുണ്ട്. ഈ കൂട്ടർ സാഹിത്യ൦ അനുഗ്രഹമായി കണ്ടിട്ട് കാര്യമില്ല. മനുഷ്യന് അറിവ് പകരാൻ ജീവിതത്തിന്റ ഒളിത്താവളങ്ങളിലൂടെ സഞ്ചരിക്കുന്നവരാണ് സാഹിത്യകാരന്മാർ, കവികൾ. അവരുടെ  അറിവും, അനുഭവസമ്പത്തു൦ വായനക്കാരുടെ ബോധതലങ്ങളിൽ വൈകാരികാനുഭൂതി വളർത്തുന്നതാണ്. പുസ്തകങ്ങൾ കുടുതലും പ്രസിദ്ധികരിച്ചിട്ടുള്ളത് ബാലസാഹിത്യ ഇന്സ്ടിട്യൂട്, ബുക്ക് മാർക്ക്, സാഹിത്യ പ്രവർത്തക സഹകരണ സംഘം, പ്രഭാത് ബുക്ക്, കറന്റ് ബുക്ക്സ്, പൂർണ്ണ ബുക്ക്സ്, മാതൃഭൂമി ബുക്ക്സ്, വിദ്യാർത്ഥിമിത്രം, മീഡിയ ഹൗസ് തുടങ്ങിയവരാണ്. 

 

1972 കളിൽ മാവലിക്കര താലൂക്കിലെ താമരക്കുളം ഹൈസ്കൂൾ പഠനകാലത്തു തന്നെ സമുഹത്തിൽ കണ്ടുകൊണ്ടിരുന്ന പൊലീസ് തേർവാഴ്ചയെപ്പറ്റി  "ഇരുളടഞ്ഞ താഴ്വര" എന്ന നാടകമെഴുതി സ്കൂൾ വാർഷിക പരിപാടിയിൽ അവതരിപ്പിക്ക മാത്രമല്ല അതിലെ ഏറ്റവും നല്ല അഭിനേതാവിനുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.  ആ സ്കൂൾ സർട്ടിഫിക്കറ്റ്  ഇപ്പോഴു൦ സൂക്ഷിക്കുന്നു. ആ കാലത്താണ് ബാലരമയിൽ ആദ്യ കുട്ടി കവിതയും ആകാശവാണി തിരുവനന്തപുരം, തൃശൂർ സ്റ്റേഷനിൽ നിന്നും "കാർട്ടനിടു, കാർമേഘം" തുടങ്ങിയ റേഡിയോ നാടകങ്ങൾ പുറത്തു വന്നത്. ആ നാടകങ്ങളും അനീതി, അധാർമ്മികതയുടെ നേർക്കുള്ള പ്രതിഷേധങ്ങളായിരുന്നു.  തിരുവനന്തപുരം റേഡിയോ നിലയം ഡയറക്ടർ ആയിരുന്ന  ടി.എൻ. ഗോപിനാഥൻ നായരുടെ ഒരു പോസ്റ്റൽ കാർഡ് ലഭിച്ചു. അതിൽ ഇങ്ങനെ എഴുതി "തുടർന്നും ഇതുപോലെ എഴുതുക".  തൃശൂർ സ്റ്റേഷൻ ഡയറക്ടർ സെബാസ്റ്റ്യൻ ആയിരിന്നു.  അന്നുമുതൽ ഇന്നും സമൂഹം നേരിടുന്ന വെല്ലുവിളികളെ, ഹൃദയ നൊമ്പരങ്ങളെ, രാഷ്ട്രിയ-പൊലീസ് ഭീകരതകളെ, സമകാലിക കമ്പോള രാഷ്ട്രീയ സാഹിത്യ-സംസ്കാരത്തെ, മനുഷ്യവർഗ്ഗത്തിനെ മത വർഗ്ഗിയതയിൽ വളർത്തി വോട്ട് പെട്ടി നിറച്ചു് അധികാരം പിടിച്ചടക്കി ദരിദ്രനെ ദരിദ്രനായും സമ്പന്നനെ സമ്പന്നനായും വാഴ്ത്തി പാടുന്ന ജനാധിപത്യത്തിനെതിരായും ഇന്നും ലോകമെങ്ങുമെഴുതി പരോക്ഷമായിട്ടെങ്കിലും അഭിനവ എഴുത്തുകാരും അസൂയാലുക്കളും തുടങ്ങി ധാരാളം പേരുടെ കണ്ണിന് കരടായി മാറുന്ന മറ്റൊരു എഴുത്തുകാരനില്ല.  മനുഷ്യന്റെ ദുരവസ്ഥമലയാളിയുടെ കാപട്യങ്ങൾ  തുറന്നു പറഞ്ഞാൽ അത് പറയുന്നവരെ വേട്ടയാടുക ഈ കാലത്തു് മനുഷ്യത്വം നഷ്ടപ്പെട്ടതിന്റ തെളിവായി കാണുന്നു. ഇന്നത്തെ സോഷ്യൽ മീഡിയ അവർക്ക് തുണയായി വരുന്നു. മിത്രങ്ങളേക്കാൾ ശത്രുക്കളെ വളർത്തുന്നവർ. പൈലറ്റ് ഇല്ലാത്ത ഒരു വായു സേന കത്തിക്കാളുന്ന വാക്കുകളുമായി ആരെയും ആക്രമിക്കാൻ അറപ്പും വെറുപ്പുമായി കടന്നു വരുന്നു.  അറിവും വിവേകവുമുള്ള മനുഷ്യർ മുഖംമൂടി ധരിക്കാറില്ല.  എഴുത്തുകാരായാലും മത -രാഷ്ട്രീയത്തിലുള്ളവരായാലൂം അറിവിലും സംസ്കാര സമ്പന്നതയിലും മതനിരപേക്ഷതയിലും ജീവിക്കുന്നവരാണ്. അവരാണ്  രാഷ്ട്രത്തിന്റ ഭാവി നിലനിർത്തുന്നത്.

 

കാക്കനാടൻ അവതാരികയെഴുതി 2007 ൽ പൂർണ്ണ ബുക്ക് പ്രസിദ്ധികരിച്ച യൂറോപ്പിൽ നിന്നുള്ള ആദ്യനോവൽ "കാല്പാടുകൾ" 2008 തിരുവനന്തപുരം പ്രെസ്സ്ക്ലബ്ബിൽ വെച്ച് വിദ്യാഭാസ -സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ. ബേബി പ്രകാശനം ചെയ്തു.  അന്ന് പുസ്തകം ഏറ്റുവാങ്ങിയ ചെറുകഥാകൃത് ബാബു കുഴിമറ്റം പറഞ്ഞ വാക്കാണ്. "മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ ശത്രുക്കളെ സൃഷ്ടിക്കുന്ന ഏക വ്യക്തി കാരൂർ സോമനാണ്" ഇത് കാരൂരിന്റ വെബ്സൈറ്റ് വീഡിയോയിലുണ്ട്.  കാലാകാലങ്ങളിലായി പ്രവാസി എഴുത്തുകാരെ അവഗണിക്കുന്നുവെന്ന ഉത്കണ്ഠയുമായി കഴിയുമ്പോഴാണ് ആ മണ്ണിൽ നിന്നും ആദ്യമായി ഒരു ആത്മ കഥ പുറത്തുവന്നത്.  2019 ൽ പ്രഭാത് ബുക്ക് ഇറക്കിയ കാരൂർ സോമൻറ് "കഥാകാരന്റെ കനൽ വഴികൾ "  അതിലെ പ്രസാധക കുറിപ്പിൽ നിന്ന്. 

 

"അജ്ഞാതന്റെ ആത്മ കഥയിൽ പോലും അനുഭവജ്ഞാനത്തിന്റ കറുപ്പും വെളുപ്പുമായ പാഠങ്ങളുണ്ട്. അതിൽ നല്ലതും ചീത്തയും അനുവാചകന് വേർതിരിക്കാം. ഖുശവന്ത് സിംഗ് എഴുതിയതുപോലെ സത്യം, നീതി, സ്‌നേഹം പിന്നെ അൽപ്പം ചീത്തയായത്. നാലര പതിറ്റാണ്ടായി സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന കാരൂർ സോമൻ ആത്മ കഥ പറയുമ്പോൾ അതിൽ  ഖുശവന്ത് സിംഗ് പറഞ്ഞ വിശേഷങ്ങൾ എല്ലാമുണ്ട്. 

 

അവഗണനയും വിശപ്പും അപമാനവും കണ്ണീരും സഹിച്ച ബാല്യം, പൊലീസിനെതിരെ നാടകമെഴുതിയതിന്റ പേരിൽ അവർ നക്‌സലായി മുദ്രകുത്തപ്പെട്ടു നാടുവിടേണ്ടി വന്ന കൗമാരം, ജീവിക്കാൻ വേണ്ടി അലഞ്ഞു തിരിഞ്ഞ യൗവനത്തിന്റ കനൽ വഴികൾ, ചുവടുറയ്പ്പിക്കും മുൻപേ മറ്റുള്ളവരെ സഹായിക്കാനും രക്ഷിക്കാനുമുള്ള മനസ്സ്, മകൻ കിഡ്‌നി രോഗത്താൽ മരണവുമായി മല്ലടിക്കുമ്പോൾ ആ അമ്മയുടെ കണ്ണീരുകണ്ടു സ്വാന്തം കിഡ് നി ദാനമായി നൽകിയ ഹൃദയവിശാലത. ജീവിത യാത്രയിൽ ആർക്കുവേണ്ടിയോ അടിപിടികൂടി തെരുവുഗുണ്ട എന്ന പേരുവീണപ്പോഴും സ്‌നേഹപ്രണയത്തിന്റ തിളക്കമാർന്ന വിവാഹം. ഇങ്ങനെ മാറോടു ചേർത്ത് പുണരുന്ന ധാരാളം ജീവിത മുഹൂർത്തങ്ങൾ. 

 

ചാരുമൂട് എന്ന ശാന്തസുന്ദര ഗ്രാമപ്രേദേശത്തുനിന്നും വടക്കേ ഇന്ത്യയിലും, ഗൾഫിലും, യൂറോപ്പിലും ജോലിക്കാരനായതും ഏഷ്യ, ഗൾഫ്, യൂറോപ്പ് അമേരിക്കയിൽ യാത്രക്കാരനായും പിന്നിട്ട ജീവിത അനുഭവങ്ങൾ ഒരെഴുത്തുകാരന്റെ ഹൃദയത്തിൽ കുടികൊള്ളുന്ന സത്യങ്ങളാണ്. ജാതിയും മതവും വർണ്ണവും ചരിത്രവും സംസ്കാരവുമെല്ലാം ഇടകലർന്ന പാതകളിലൂടെ ചുവടുകൾ വച്ചപ്പോൾ പലതും കനൽ വഴികളായിരിന്നു. 

 

എഴുതിയ നാടകവും നോവലും കഥയും, കവിതയും, ചരിത്ര ലേഖനങ്ങളും, യാത്രാവിവരണങ്ങളുമെല്ലാം "ക" യിൽ തുടങ്ങണമെന്ന് സോമൻ നിർബന്ധം പിടിച്ചത് കാരൂർ എന്ന വിട്ടുപേരുകൊണ്ടായിരിക്കില്ല. പിന്നിട്ട കനൽ വഴികളിലൂടെയുള്ള ഓർമ്മകൾ മായാത്തതുകൊണ്ടാകാം. ആ വഴിയിലൂടെ നമുക്കമൊന്ന് സഞ്ചരിക്കാം. അറിയാൻ പഠിക്കാൻ, മനസ്സിലുറപ്പിക്കാൻ ഏറെ, "കഥാകാരന്റെകനൽ വഴികൾ" തികച്ചും വ്യത്യസ്തമായ ഒരു ആത്മ കഥയാണ്" ഈ ആത്മ കഥക്ക് പുസ്തകാസ്വാദനം ജന്മഭൂമിയിലെഴുതിയത്  സജീന ടീച്ചറാണ്. 

 

1985 ൽ ആദ്യ നാടകം "കടൽക്കര" പ്രസിദ്ധികരിച്ചത് വിദ്യാർത്ഥിമിത്രമാണ്. പ്രമുഖ നാടകകൃത്തായിരുന്ന ശ്രീമൂല നഗരം വിജയനാണ് അതിന്റ അവതാരിക എഴുതിയത്. കടല്പുറത്തു മൽസ്യ തൊഴിലാളികൾക്ക് മേലെ നടത്തുന്ന മുതലാളിമാരുടെ ചൂഷണവും മറ്റ് കാപട്യങ്ങളെ തുറന്ന് കാണിക്കുന്ന നാല് ഗാനങ്ങൾ അടങ്ങിയ നാടകമാണത്. 1990 ൽ ആദ്യ നോവൽ "കണ്ണീർപ്പുക്കൾ" തകഴി ശിവശങ്കരപിള്ളയുടെ അവതാരികയോട് സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുറത്തിറക്കിയത്.   കാരൂർ  തകഴിയെ പരിചയപ്പെടുന്നത് കോട്ടയത്തു  മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവ സാഹിത്യ സഖ്യ൦ എന്ന സംഘടനയുടെ സാഹിത്യസെമിനാറിൽ വെച്ചാണ്. കാരൂർ മാവേലിക്കര നിന്നുള്ള ഏക അംഗമായിരിന്നു.  വളരെ വിനീതനായി തകഴിയെ പരിചയപ്പെടുമ്പോൾ ഇയാളെ അറിയാമെന്നും അത്  റേഡിയോ നാടകത്തിലൂടെയെന്നും അറിയിച്ചു.  പഠനകാലത്തു മറ്റൊരു ഗുരുനാഥൻ കവിതയിൽ വൃത്തവും അലങ്കരവും പഠിപ്പിച്ച പണ്ഡിത കവി കെ.കെ.പണിക്കരാണ്.  അദ്ദേഹം താമരക്കുളം ഗുരുമിഷനിൽ  മലയാളം വിദ്വാൻ പഠിപ്പിക്കുന്ന കാലമാണ്.

 

ഇരുപതോളം നോവലുകളിൽ ഏതാനം ബാലനോവലുകളുമുണ്ട്. നോവലുകൾ  പലതും ആസ്വാദകഹൃദയങ്ങളിൽ സ്‌നേഹ- പ്രണയ സന്തോഷത്തിന്റ  സ്വകിയമായ കാവ്യ സൗന്ദര്യം മാത്രമല്ല നിറച്ചത് ആശയ ഗൗരവം കൊണ്ടും ചിന്താശക്തികൊണ്ടും മനുഷ്യമനസ്സുകളിൽ അനുഭൂതിയുടെ തരംഗങ്ങൾ സൃഷ്ഠിക്കുന്നത് കൂടിയാണ്.  ഇതിൽ പല നോവലുകളും കേരളത്തിലെ  മനോരമ ഓൺലൈൻ, കവിമൊഴി മാസിക,  അമേരിക്കയിലെ മലയാളം പത്രം, ബ്രിട്ടനിലെ കേരള ലിങ്ക് പത്ര൦,  പ്രമുഖ ഓൺലൈനുകളായ ഈ മലയാളീ,  ജോയിച്ചൻ പുതുക്കുളം, ബ്രിട്ടനിലെ മലയാളം യൂ.കെ, മലയാളം വായന, ബ്രിട്ടീഷ് മലയാളി, നാടകം "കാലപ്രളയം" യുക്മ ന്യൂസിലും പരമ്പരയായി പ്രസിദ്ധികരിച്ചിട്ടുണ്ട്.  ഇപ്പോഴു൦ യൂറോപ്പ് അമേരിക്കയിലെ പ്രമുഖ ഓൺലൈനിൽ നോവൽ വന്നുകൊണ്ടിരിക്കുന്നു. ബാല നോവലായ കിളിക്കൊഞ്ചൽ, കാറ്റാടിപ്പൂക്കൾ, പ്രവാസ നോവലുകളായ കാണാപ്പുറങ്ങൾ, കാല്പാടുകൾ, കാലാന്തരങ്ങൾ, കാലയവനിക, കാവൽ മാലാഖ, കൗമാര സന്ധ്യകൾ, കാവൽക്കാരുടെ സങ്കിർത്തനങ്ങൾ, ത്രില്ലർ നോവൽ കാര്യസ്ഥൻ തുടങ്ങിയ നോവലുകളുടെ  പുസ്തകാസ്വാദനങ്ങൾ, പുസ്തകപരിചയം മനോരമ ഓൺലൈൻ, ദീപിക, മാധ്യമം, ഗ്രന്ഥാലോകം, കേരളകൗമുദി, മാതൃഭൂമി, മംഗളം തുടങ്ങിയ പത്ര മാസികകളിൽ വന്നിട്ടുണ്ട്.   കടലിനക്കരെ എംബസ്സി സ്കൂൾ നാടകത്തിന്റെ നിരൂപണം കോഴിക്കോടാനാണ് മാതൃഭൂമി മാസികയിൽ എഴുതിയത്.  നോവൽ "കാണാപ്പുറങ്ങൾ " ബ്രിട്ടനിൽ വന്ന മൂന്നു തലമുറകളുടെ മനുഷ്യഗാന്ധിയായ അനുഭവ കഥകൾ പറയുന്ന നോവലാണ്. 1945 കൾക്ക് മുൻപ് പട്ടിണിയും അരാജകത്വവും നിറഞ്ഞ കേരള മണ്ണിൽ നിന്നും അതിലെ പ്രമുഖ കഥാപാത്രൾ  കൊച്ചിയിലെ ബ്രിട്ടീഷ് നാവികപ്പടയിലെ പട്ടാളക്കാരായ ആന്റണി, അലി, കുതിരകളെ സേവിക്കാനും  രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കാളിയാകാനുമാണ് കൊച്ചിയിൽ നിന്നും ഇംഗ്ളണ്ടിലേക്ക് കപ്പൽ കയറിയത്.  അവരുടെ ജീവിത പോരാട്ടങ്ങളാണ് നോവലിന്റ ഉള്ളടക്കം.  ഈ നോവലാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ "മലബാർ എഫ്ളൈയിം".  ചെറുകഥകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. 

 

ഗൾഫിൽ നിന്നുള്ള നാല് ഗാനങ്ങളടങ്ങിയ ആദ്യ സംഗീത നാടകമാണ് "കടലിനക്കരെ എംബസ്സി സ്കൂൾ". ഇതിന് അവതാരികയെഴുതിയത് പ്രമുഖ നാടകകൃത്തായ തോപ്പിൽ ഭാസിയാണ്.  കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയിലെ ഏതാനും ഭാഷകളിൽ സഘടിപ്പിച്ച ഏകാങ്ക നാടക മത്സരത്തിൽ മലയാളത്തിൽ നിന്നും കാരൂരിനാണ്  ഒന്നാം സ്ഥാനം ലഭിച്ചത്. അക്കാദമിയുടെ സെക്രട്ടറി ഡോ.കെ.എം. ജോർജ് ആയിരിന്നു. കേരളത്തിൽ നിന്നുള്ള വിധികർത്തകർത്തകളിൽ ഒരാൾ തോപ്പിൽ ഭാസിയായിരിന്നുവെന്നത്  താമരക്കുളത്തുവെച്ചു നടന്ന ഇതിന്റ അനുമോദന മീറ്റിംഗിൽ  തോപ്പിൽ ഭാസി  ഉദ്ഘാടകനായി വരുമ്പോഴാണ് മനസ്സിലായത്. നാടകത്തിന്റ ഇതിവൃത്തം സൗദി അറേബ്യയിൽ നടക്കുന്ന ഇന്ത്യൻ എംബസ്സി സ്കൂളുകളുമായി ബന്ധപ്പെട്ടതാണ്. സ്കൂൾ മാനേജ്‌മന്റ് പാവപ്പെട്ട മാതാപിതാക്കളെ ചുഷണം ചെയ്യുന്നത് ഒരു തുടർ കഥയാണ്. കേരളത്തിൽ നടക്കുന്നത്പോലെ പല പല പേരിലാണ് പണം പിരിച്ചെടുക്കുന്നത്. ഫീസ് വർദ്ധനവ്, മറ്റ് കാര്യങ്ങളിൽ സ്കൂൾ മാനേജ്‌മന്റ് നടത്തുന്ന അഴിമതികളാണ് ഈ നാടകം വെളിപ്പെടുത്തുന്നത്. ഒട്ടുമിക്ക ഗൾഫ് സ്കൂളുകളിലെ അവസ്ഥ ഇതിൽ നിന്നും വിത്യസ്ഥമല്ലായിരുന്നു. നമ്മുടെ കേരള മോഡൽ വിദ്യാഭാസ തട്ടിപ്പ്.  നാടകത്തിന്റ തീവൃത പലരിലും വെറുപ്പും വിദ്വഷവും വളർത്തി. ഭീഷണിപ്പെടുത്തികൊണ്ടുള്ള പല ഊമ കത്തുകൾ കാരൂരിന്റ ഓഫീസിൽ കിട്ടി.  മലയാളം ന്യൂസ് പത്രത്തിൽ  നാടകത്തെപ്പറ്റിയുള്ള പരാമർശം വന്നപ്പോൾ ദമാം ഇന്ത്യൻ സ്കൂൾ മാനേജ്‌മന്റ്  പൊലീസിൽ പരാതി കൊടുത്തു. സൗദി പൊലീസ് വീട്ടിലെത്തി അരിച്ചരിച്ചു പരിശോധന നടത്തി. സ്കൂളിലെ അഴിമതിയെക്കാൾ കാരൂരിൽ അവർ ആരോപിച്ചത്  തീവൃവാദി സംഘടനകളുമായുള്ള ബന്ധങ്ങളാണ്. അവരെ ആരോ തെറ്റിധരിപ്പിച്ചത് ചെറുപ്പത്തിൽ ഇദ്ദേഹം നക്സൽബാരിയെന്നും പോലീസിന്റ നോട്ടപുള്ളിയായതിനെത്തുടർന്ന് ഒളിച്ചോടി ഇപ്പോൾ പിടികിട്ടാപ്പുള്ളിയായി നടക്കുന്നു എന്നൊക്കെയാണ്. 

 

സൗദിയിൽ ജോലി ചെയ്തിരുന്ന ഒലയാൻ കമ്പനിയിൽ നിന്ന് പുറത്തുപോയത് ദുബായിൽ നിന്നുള്ള ഗൾഫ് ന്യൂസിൽ എഴുതിയ ലേഖനമാണ്. മരുഭുമിയിൽ നിരാലംബരായി കഴിയുന്ന അക്കാമയോ പാസ്പോർട്ടോ ഇല്ലാതെ  ജീവിക്കുന്ന മലയാളികളുടെ  നീറുന്ന വിഷയങ്ങളാണ് എഴുതിയത്. മലയാളം ന്യൂസ് ഗ്രൂപിന്റ് മറ്റൊരു ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് ഇംഗ്ലീഷ് അവിടുത്തെ പ്രമുഖ പത്രമെങ്കിലും അതിൽ എഴുതാതിരുന്നത് ഭയം കൊണ്ടാണ്. സൗദിയിൽ ജീവിക്കുന്ന ഒരാൾ അവിടുത്തെ രാജഭരണത്തിന്റ കുറവുകളെ പരസ്യമാക്കിയാൽ അത് ഇരുമ്പഴിയെണ്ണാൻ കാരണമാകും. അതിനാൽ വിദേശികൾ മാത്രമല്ല സ്വദേശികളും അവിടുത്തെ രാജഭരണത്തെനിയമങ്ങളെ ഭയക്കുന്നു. 

 

ഒലയാൻ ഹെഡ് ഓഫീസിൽ ജോലി ചെയ്തിരിന്ന ഒരു മലയാളിയാണ് കാരൂരിനെ ഒറ്റികൊടുത്തത്. മലയാളികൾ പുതിയ സംസ്കാരത്തിൽ ജീവിച്ചാലും അവർക്ക് പാരമ്പരാഗതമായി കിട്ടിയ നൈസർഗ്ഗിക ഗുണങ്ങളാണ് പരദൂഷണം, അസൂയ, അഹന്ത, പൊങ്ങച്ചം തുടങ്ങിയത്. അതിലൊന്ന് ഇവിടേയും കണ്ടു.  അന്നവിടെ ലഭിക്കുന്ന പത്രങ്ങൾ മലയാളം ന്യൂസ്, ഗൾഫ് മനോരമ, മാധ്യമ൦ ആണ്. അതിലെല്ലാം കഥയും കവിതയും ലേഖനങ്ങളും എഴുതുന്നത് കാരൂർ സോമൻ എന്ന പേരിലാണ്. ഓഫീസിൽ വിളിക്കുന്ന പേര് ഡാനിയേൽ.  അതിനാൽ ആരാണ് ഈ കാരൂർ സോമൻ എന്നത് വായനക്കാർക്ക് അറിയില്ല. ചിലർക്ക് മാത്രമെ ഈ പേരറിയൂ.  കേരളത്തിൽ നിന്നും ആടുമാടുകളെ,  ഒട്ടകത്തെ മേയിക്കാൻ വന്ന മലയാളികളടക്കമുള്ളവരെ മരുഭൂമിയിൽ കുറെ അറബികൾ  പീഡിപ്പിക്കുന്നത് ഒരു തുടർകഥയായി നടക്കുമ്പോഴാണ് ഗൾഫ് ന്യൂസിൽ ലേഖനം എഴുതിയത്.  അറബികൾ  കൊടും ചൂടിൽ  അടിമകളെപ്പോലെ പാവങ്ങളെ തൊഴിൽ ചെയ്യിക്ക മാത്രമല്ല ആഹാരമോ വെള്ളമോ കിട്ടാതെ പട്ടിണിയിലും കിടന്നിട്ടുണ്ട്.  വല്ലപ്പോൾ അറബി പിക്ക് അപ്പ് വാനിൽ ചെറിയ ഒട്ടകത്തെ, ആടുകളെകൊണ്ട് വരും. എന്നിട്ട് അവിടെ നിന്നും വളർച്ചയുള്ള ആടുകളെ വാഹനത്തിൽ കയറ്റി കൊന്നു തിന്നാൻ കൊണ്ടുപോകും. അതിനിടയിൽ സമയമുണ്ടെങ്കിൽ  കടയിൽ കൊണ്ടുപോയി എന്തെങ്കിലും വാങ്ങി കൊടുക്കും.  മരുഭൂമിയിൽ എന്തെങ്കിലും വാങ്ങണമെങ്കിൽ കടകളില്ല.  ജീവിതം മടുത്ത മലയാളികളിൽ പലരും മരുഭൂമിയിൽ നിന്നും നഗരത്തിലേക്ക് ഒളിച്ചോടി പോകുക പതിവാണ്.  പാസ്പോർട്ട് അറബിയുടെ കൈവശമായതിനാൽ നാട്ടിലേക്ക് പോകാനും മാർഗ്ഗമില്ല. ജീവൻ നിലനിർത്താൻ അവരുടെ മുന്നിലെ ഏക വഴി ഒളിച്ചോട്ടമാണ്. എല്ലാം നഷ്ടപ്പെട്ട് അവർ ഒളിച്ചോടി വരുന്നത് നാട്ടുകാരുടെ അല്ലെങ്കിൽ മലയാളികൾ താമസിക്കുന്ന സ്ഥലങ്ങളിലാണ്.  അങ്ങനെയാണ് അവരിൽ ചിലർ  ദമ്മാം സെൻട്രൽ ഹോസ്പിറ്റലിനടുത്തു താമസമാക്കിയത്.  കാരൂർ സോമനും അവിടെയാണ് താമസിച്ചത്. അവർക്ക് മലയാളികൾ വേണ്ടുന്ന സഹായം ചെയ്തുകൊടുത്തു.  രണ്ടു ഗ്യാസ് കുറ്റിയുണ്ടായിരുന്നതിൽ ഒന്ന് അവർക്ക് ഭക്ഷണം പാകം ചെയ്യാൻ കാരൂർ കൊടുത്തു. ഇതുപോലുള്ള സഹായം ഇറാക്ക് യുദ്ധകാലത്തും അവിടെ നിന്നും അഭയാർഥികളായി വന്നവർക്കും ദമാമിലെ മലയാളികൾ ചെയ്തിട്ടുണ്ട്. അതിലൊക്കെ മലബാർ പ്രദേശങ്ങളിലുള്ള മുസ്ലിം സംഘടനകൾ വളരെ മുന്നിൽ നിന്നവരാണ്. 

 

മാതാപിതാക്കൾ ജോലിക്ക് പോകുമ്പോൾ ഒളുവിൽ കഴിയുന്നവർക്ക് ഒരു തൊഴിലായി മലയാളികളുടെ പല വീടുകളിൽ കൊച്ചുകുട്ടികളെ നോക്കാൻ അവസരം കിട്ടി. കാരൂരിന്റ കുട്ടികളെയും നോക്കിയിട്ടുണ്ട്. റബ്ബർ സ്റ്റാമ്പ് അടിച്ചു കാശുവാങ്ങുന്ന എംബസ്സികൾ  തൊഴിൽ രംഗത്ത് ഇടപെടാറില്ലായിരുന്നു.  ഒലയാൻ കമ്പനി വൈസ് പ്രസിഡന്റ് ഒരു ബ്രിട്ടീഷ്‌കാരൻ പത്ര വാർത്ത കണ്ടയുടനെ കാരൂരിനെ ഓഫീസിൽ വിളിപ്പിച്ചു മുന്നറിയിപ്പ് നൽകി. മേലിലും ഇവിടെയിരിന്നു പത്രങ്ങളിൽ ഈ രാജ്യത്തിനെതിരെ എഴുതാൻ പാടില്ല. ഇത് തുടർന്നാൽ പുറത്താക്കും. അവർ പുറത്താക്കുംമുമ്പേ  എൻ.ഒ.സി വാങ്ങി പുറത്തുപോയി.   ജോലി നഷ്ടപ്പെട്ട് ഇരിക്കുമ്പോഴാണ് "കനൽ"  നോവലും "കടലിനക്കരെ എംബസ്സി സ്കൂൾ"  നാടകവും എഴുതുന്നത്. പിന്നീട് സൗദി അരാംകൊ ഓയിൽ കമ്പനിയുടെ ഒരു പ്രൊജക്ടിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്യുമ്പോഴാണ് സൗദിയുടെ മിക്ക പൈപ്പ് ലൈൻ പ്രദേശങ്ങൾ കാണാനിടയായത്. അവരുടെ ഹെലികോപ്ടറിൽ പലയിടത്തും മീറ്റിംഗിൽ പങ്കെടുക്കാൻ സഞ്ചരിച്ചു. അതിന്റ ഫലമായി 2000  സൗദി അറേബ്യയുടെ ചരിത്രവുമായി ബന്ധപ്പെട്ട കുട്ടികൾക്കായി എഴുതിയ പുസ്തകമാണ് സൗദിയുടെ മണ്ണിൽ. വിദ്യാർത്ഥിമിത്രമാണ് ഈ കൃതി പ്രസിദ്ധികരിച്ചത്.

 

സൗദിയെപ്പറ്റി എഴുതിയാൽ തീരാത്ത കഥകളാണുള്ളത്. കാരൂർ 2002 ൽ സൗദി വിട്ട് കേരളത്തിലെത്തിയപ്പോൾ തിരുവന്തപുരത്തു നിന്നും ദൂരദർശൻ വീട്ടിൽ ഇന്റർവ്യൂ ചെയ്യാനെത്തി. അതിലും പറഞ്ഞത് കഴിവതും ജോലിക്കായി സൗദിയിൽ ആരെയും വിടാതിരിക്കുക. ഇന്ത്യൻ ജനാധിപത്യം രാഷ്ട്രീയ എകാധിപതികളുടെ അധിപത്യത്തിലായതിനാൽ കഷ്ടപെട്ടും കടമെടുത്തും പഠിച്ചവന് ജോലി കിട്ടാറില്ല. കിട്ടുന്നവരോ ചുരുക്കം. നേതാക്കന്മാരുടെ മക്കൾക്ക് യോഗ്യതയില്ലെങ്കിലും  തൊഴിൽ കിട്ടും. പഠിച്ചില്ലെങ്കിലും പരീക്ഷ പാസ്സാകും. റാങ്ക് കിട്ടും. കള്ള സർട്ടിഫിക്കറ്റ് കിട്ടും. ഭരണത്തിലെത്തുന്നവർ അവരുടെ പാർട്ടി തൊഴിലാളികളായി ഈ കൂട്ടരെ സർക്കാർ വകുപ്പുകളിൽ കുടിയിരുത്തുന്നു. ആ കുട്ടത്തിൽ അവർക്ക് ഓശാന പാടുന്നവർക്ക് തൊഴിൽ  മാത്രമല്ല മറ്റ് പല പദവികളും കിട്ടുന്നു. എങ്ങും നീതിനിഷേധങ്ങൾ, അഴിമതി കൊഴുത്തു തടിക്കുന്നു. മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് ജീവിക്കുന്ന ജനാധിപത്യം. എഴുത്തുകാരൻപോലും അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്ന കാലം. ദരിദ്രരായ മലയാളികൾ തുച്ഛമായ ശമ്പളത്തിന് ഇന്നും ഗൾഫിലേക്ക് ഒഴുകുന്നു. ഗൾഫ് രാജ്യങ്ങൾ സ്വദേശിവൽക്കരണ൦ നടത്തി നാടുകടത്തുന്നത് മറ്റൊരു ഭാഗത്തു നടക്കുന്നു. പ്രവാസികൾ ദുരിതദുഃഖത്തിലേക്ക് പോയ്‌കൊണ്ടിരിക്കുന്നു.  പ്രവാസികൾ കേരളത്തിൽ മടങ്ങിയെത്തിയാൽ യാതൊരു വിധ  പുനരധിവാസ പദ്ധതികളുമില്ല.  പാശ്ചാത്യ ലോകത്തും മലയാളികളെ എത്തിച്ചത് ഈ രാഷ്ട്രീയ ഭരണമല്ലേ? എവിടെ പട്ടിണി മാറ്റാം അതല്ലേ മനുഷ്യന് സ്വർഗ്ഗം. പട്ടിണിയേക്കാൾ വലിയ ജാതിമത-രാഷ്ട്രീയമില്ലല്ലോ.  ഗൾഫ് കയ്യൊഴിഞ്ഞാൽ മലയാളികൾ എവിടേക്ക് പോകും എന്നതറിയില്ല. ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയ ഭരണാധിപന്മാർ ഇന്ത്യയെ ഭരിച്ചു മുടിച്ചുകൊണ്ടിരിക്കുന്നു.  


സൗദിയിൽ കലാ സാംസ്‌കാരിക രംഗത്തുള്ള സ്ത്രീകൾക്ക് സ്റ്റേജിൽ കയറി ഒന്നും അവതരിപ്പിക്കാൻ അനുവാദമില്ല. ഒരിക്കൽ ഗാനഗന്ധർവൻ യേശുദാസ് ദമാമിൽ പാട്ടുപാടാനെത്തിയിട്ട് പാടുപെട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടത്. ഇങ്ങനെ പല അനുഭവങ്ങൾ പലർക്കുമുണ്ട്. ഒരിക്കൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ ഉദ്ഘാടനത്തിന് കാരൂർ  ചെന്നത് ജുബൈയിലിലെ ഒരു ഉൾനാടൻ മരുഭൂമിയിലാണ്. കാരണം ദമാം നഗരത്തിൽ മറ്റുള്ളവരുടെ അറിവോടെ വലിയ മേളകൾ നടത്താൻ അനുവാദമില്ല. കലാസാംസ്കാരിക പരിപാടികൾ നടത്താൻ സംഘാടകർക്ക് ഭയമാണ്. 

 

ആത്മ കഥയിൽ പറയുന്ന പോലെ  സൗദിയിൽ എത്തിയ ദിവസം ദമ്മാം എയർ പോർട്ടിൽ വെച്ചു കാരൂരിന്റ ബൈബിൾ കസ്റ്റംസ് പൊലീസുകാർ എടുത്തുമാറ്റി.  ഒരു ഭാഗത്തു ഈസ നബി എന്ന യേശുവിനെ മാനിക്കുമെങ്കിലും ബൈബിൾ കണ്ടാൽ കലിയിളകുന്നവരെന്നു അന്നാണ് മനസ്സിലായത്.  പൊലീസ്‌കാരന്റെ ന്നത്തെ കടുവയുടെ നോട്ടം ഇന്നും മറന്നിട്ടില്ല. ഇതെ എയർപോർട്ടും പോലീസ്‌മൊക്കെ ഇറാക്ക് യുദ്ധ൦ തുടങ്ങുന്നതിന് മുൻപ് ബ്രിട്ടീഷ് അമേരിക്കൻ പട്ടാളക്കാരിൽ ചിലരുടെ കൈവശം ബൈബിൾ ഉള്ളത് പരിശോധന സമയം എടുത്തു മാറ്റാതെ വളരെ ബഹുമാനത്തോടെ പുഞ്ചിരി തൂകി നിൽക്കുന്ന കാഴ്ചയും യാത്രക്കാരിൽ ചിലർ പങ്കുവെച്ചു. അൽകോബാറിൽ അവർക്കായി പ്രാർത്ഥിക്കാൻ പട്ടുമെത്ത വിരിച്ച ആരാധനാകേന്ദ്രങ്ങളും കാരൂർ നേരിൽ കണ്ടു. അവിടെ പോകാൻ കാരണം ഒപ്പം ജോലി ചെയ്ത മാഞ്ചസ്റ്റർകാരൻ പീറ്റർ ഹോയിയുടെ ബന്ധു പട്ടാളക്കാരനായി എത്തിയിട്ടുണ്ട്. പീറ്ററിനൊപ്പം പോയതുകൊണ്ടാണ് നേരിൽ കാണാൻ സാധിച്ചത്.  അത് ഈ കാര്യത്തിൽ മാത്രമല്ല സായിപ്പിനെ കണ്ടാൽ അവർ സല്യൂട്ട് ചെയ്യും.  ഇറാക്ക് യുദ്ധകാലത്ത്‌ സദാം ഹുസൈൻ മിസെയിൽ ആക്രമണത്തിലൂടെ അൽകോബാറിലെ കെട്ടിടത്തിൽ  താമസിച്ചിരുന്ന കുറെ അമേരിക്കൻ പട്ടാളക്കാരെ  കൊന്നൊടുക്കിയിരിന്നു. സൗദിയിൽ  സായിപ്പ് സവർണ്ണനായും ദരിദ്ര രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ളവർ അവർണ്ണരുമായിട്ടാണ് അന്നനുഭവപ്പെട്ടത്.  സമ്പന്നവും കായികശേഷിയുമുള്ള ബ്രിട്ടനും അമേരിക്കയും ചെന്നാൽ  ഗൾഫ് ദേശങ്ങൾ   വെറും കൊതുകുകളായി കാണുന്ന കാഴ്ച്ചകൾ.   

 

നൂറ്റാണ്ടുകളായി സ്ത്രീകളെ മാനസികമായി പീഡിപ്പിക്കുന്ന ഒരു രാജ്യം ഇന്ന് വളരെ പുരോഗമിക്കുന്നുണ്ട്.  മുൻപ് ഇസ്ലാം വിശ്വാസികൾക്ക് മാത്രമെ പ്രാർത്ഥിക്കാൻ അവസരമുണ്ടായിരുന്നുള്ളു. മറ്റ് മതവിശ്വാസികൾ അത് നടത്തിയാൽ അവരെ നാട് കടത്തും. അരാംകൊ ഓയിൽ കമ്പനിയിൽ ജോലി ചെയ്തിരുന്ന അൽകോബാറിലുള്ള  ഒരു പെന്തകൊസ്തുകാരൻ എബ്രഹാം ഈ കാരണത്താൽ നാടുകടത്തപ്പെട്ടു. പല ക്രിസ്ത്യൻ സമൂഹം പ്രാർത്ഥന നടത്തുന്നത്, ഹിന്ദുക്കൾ പൂജ നടത്തുന്നത്  വായു കയറുന്ന വാതിലുകൾ, മുറിപോലും പ്ലാസ്റ്റിക്കുക്കൊണ്ട് ഒട്ടിച്ചിട്ടാണ്. കാരണം യാതൊരു ശബ്ദവും പുറത്തുപോകാൻ പാടില്ല.  അടുത്തുള്ളവർ ഒറ്റികൊടുത്താൽ പോലീസ് പാഞ്ഞെത്തും. പാകിസ്ഥാനികൾ ഒറ്റിക്കൊടുത്ത അനുഭവങ്ങൾ പലർക്കുമുണ്ട്. 2019 ൽ എത്തി നിൽക്കുമ്പോൾ സ്ത്രീകൾക്ക് കാറോടിക്കാൻ അനുമതി നൽകിയതും അമേരിക്കൻ  വേൾഡ് റെസ്റ്റിലിങ് ഫെഡറേഷൻ റിയാദിലെ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഗുസ്തി മത്സരത്തിൽ സ്ത്രീകൾ 2019 ഒക്ടോബർ മാസം ഗുസ്തി നടത്തിയത് സൗദി പുരോഗതിയുടെ പാതയിലെന്നു തോന്നുന്നു.  ഗുസ്തിയിൽ പങ്കെടുത്തത് സൗദി സ്ത്രീകളല്ല. പാശ്ചാത്യ സ്ത്രീകളാണ്. അവിടുത്തെ സ്ത്രീകൾക്ക് ഇതൊക്കെ ഉന്മേഷവും ഉണർവ്വും  നൽകുന്ന കാര്യമാണ്. എത്രയോ നൂറ്റാണ്ടുകളായി ആ പാവങ്ങൾ പുരുഷമേധവിത്വത്തിൽ ജീവിക്കുന്നു. അതിൽ കണ്ട ഒരു മാറ്റം ഗുസ്തിയിൽ പങ്കെടുത്ത സ്ത്രീകൾ ധരിച്ച നിക്കറും മുലകൾ മറച്ചുകൊണ്ടുള്ള വസ്ത്രങ്ങൾ അനുവദിച്ചില്ല. പകരം ശരീരം പൂർണ്ണമായി മറച്ചുകൊണ്ടാണ് ഗുസ്തിയിൽ പങ്കെടുത്തത്.  എന്തായാലും സൗദി സ്ത്രീകൾ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് വരാൻ എല്ലാവരും ആഗ്രഹിക്കുന്നു.   

 

സൗദിയുടെ നിയമ പരിപാലനത്തെ  തീർച്ചയായും അഭിനന്ദിക്കാതെ മാർഗ്ഗമില്ല. ദമ്മാം മോസ്‌കിന് മുന്നിൽ ഒരു പാകിസ്താനിയുടെ തല വാളുകൊണ്ട് വെട്ടി മാറ്റുന്നത് നേരിൽ കണ്ടു. കാരണം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതാണ്. ഇന്ത്യയിലെങ്കിൽ ഒരു സ്ത്രീയുടെ അവസ്ഥ വളരെ ദയനീയം. നിയമങ്ങൾ ഭരണാധിപന്മാർ പലപ്പോഴും അട്ടിമറിക്കുന്നു, സൗദി കർശന നിയമ വാഴ്ചയുള്ള രാജ്യമെങ്കിലും സായിപ്പ്- മദാമ്മയുടെ മുന്നിൽ സൗദി പോലീസ് ഓച്ഛാനിച്ചു നിൽക്കുന്നവരാണ്. അൽകോബാറിൽ വെച്ച് ഒരു മദാമ്മ അവിടുത്തെ ഒരു മത പണ്ഡിതന്റെ കരണത്തടിച്ചത് നേരിൽ കണ്ടു. അത് ആത്മകഥയിലുണ്ട്. അതിന്റ കാരണം അവർ തല തുണികൊണ്ടു മറച്ചില്ല.  മറ്റുള്ള രാജ്യങ്ങളിൽ നിന്നും വന്നിട്ടുള്ള പാവം സ്ത്രീകൾ തല മറച്ചു തന്നെയാണ് അവിടെ സഞ്ചരിക്കുന്നത്. രണ്ടുപേരും തമ്മിൽ വാക്ക്പോര് നടത്തി അവസാനിച്ചത് കരണത്തടിയിലാണ്. ഇന്ത്യൻ സ്ത്രീകൾ പുരുഷന്മാരുടെ അടി വാങ്ങുമ്പോൾ പാശ്ചാത്യ പുരുഷന്മാരാണ് അടി വാങ്ങുന്നത്. സ്ത്രീയുടെ വ്യക്തിത്വം അടിയറവ് വെക്കാൻ തയ്യാറല്ല എന്ന് ചുരുക്കം. 


ഏത് രാജ്യമായാലും ആ രാജ്യത്തു് വന്നിട്ട് അവരുടെ സംസകാരത്തിന് പോറലേൽപ്പിക്കുന്നത് ഒട്ടും നന്നല്ല. ഇവിടെ സൗദി  സംസ്കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് വൻകിട രാജ്യങ്ങളുടെ ചില സമീപനങ്ങൾ. ഇപ്പോൾ സ്ത്രീകൾക്ക് ഡ്രൈവിംഗ് നടത്താൻ അനുവാദം കൊടുത്തെങ്കിലും അരാംകൊ ഓയിൽ കമ്പനിയുടെ ദഹ്റാനിലുള്ള പാശ്ചാത്യരുടെ വാസസ്ഥലത്തു് അവർക്ക് കാറോടിക്കാൻ യാതൊരു തടസ്സവുമില്ല. സൗദിയുടെ അല്ലെങ്കിൽ ഗൾഫ് രാജ്യങ്ങളുടെ ശക്തി ലോകത്തെ വൻ ശക്തികളാണ്. അവർ പിന്മാറിയാൽ രാജഭരണം നീണാൾ വാഴില്ല.   രാജഭരണത്തിൽ എല്ലാം സൗദികളും സംത്രപ്തരല്ല. അവർ ശബ്ദിക്കില്ല. ഭയമാണ്.  ഷിയാ വംശരുടെ കാര്യം അതിലും ദയനീയം. അധികാരത്തിന്റെ മറവിൽ അന്ധന്മാരായി ജീവിക്കുന്നവരെ രാജഭരണത്തിൽ മാത്രമല്ല ജനാധിപത്യം  എന്ന ഓമനപ്പേരിൽ ജീവിക്കുന്ന ഇന്ത്യയിലും കാണാറുണ്ട്.  

 

2019 ൽ യൂറോപ്പ് അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങളായ യുക്മ ന്യൂസ്,  ഇമലയാളീയിൽ വന്ന "കാലപ്രളയം" എന്ന നാടകത്തിന്  08.09.2019 ൽ ഡോ.ജോർജ് ഓണക്കൂർ എഴുതിയ അവതാരികയുടെ ചില ഭാഗങ്ങൾ. പ്രഭാത് ബുക്ക്സ് ആണ് ഇത് പ്രസിദ്ധികരിക്കുന്നത്. 

 

"മൗലികമായ ഇതിവൃത്തഭംഗികൾകൊണ്ട് ശ്രദ്ദേയമാണ് കാരൂർ സോമൻറ് നോവലുകൾ. ശക്തമായ  ജീവിതാഖ്യാനങ്ങൾ, കഥാപാത്രസൃഷ്ഠികൾ. അതിവിപുലമായ യാത്രപഥങ്ങളുടെ ആവിഷ്ക്കാരംകൊണ്ടും സർഗ്ഗാത്മ സമ്പന്നമാണ്. സംഘർഷാത്മകത നിറഞ്ഞ നാടകഗ്രന്ഥ്ങ്ങളും സോമെന്റ് എഴുത്തുവഴികളിൽ ചൈതന്യ൦ നിറക്കുന്നു. "കാലപ്രളയം" കാരൂർ സോമെന്റ് ഏറ്റവും പുതിയ നാടകമാണ്. പോയ വർഷത്തിൽ കേരളത്തെ ഗ്രസിച്ച പ്രളയ ദുരന്തത്തിന്റ പശ്ചാത്തല ഭൂമികയിൽ നിന്നുകൊണ്ട് മനുഷ്യമോഹങ്ങളുടെ നിരർത്ഥകത വെളിപ്പെടുത്തുന്നു. മൂന്ന് തലമുറകൾ നാടകത്തിൽ പ്രത്യക്ഷപ്പെടുന്നു. അവരുടെ മോഹങ്ങൾ അതിന്റ സാഷാത്കാരത്തിനുവേണ്ടിയുള്ള മത്സരങ്ങൾ എല്ലാം വെട്ടിപിടിക്കാനും സ്വാന്തമാക്കാനുള്ള വെമ്പലുകൾ.. അതിനായി ജാതിമത വർഗ്ഗിയ ശക്തികളെ കുട്ടുപിടിക്കുന്നതിന്റ അപകടങ്ങൾ. കാരൂർ സോമൻറ് "കാലപ്രളയം" വർത്തമാനനുഭവങ്ങളിൽ നിന്നും രൂപപ്പെട്ട മികച്ച കലാസൃഷ്ടിയാണ്. സംഘർഷപുർണ്ണമായ അന്തിരിഷത്തിൽ കരുത്താർന്ന കഥാപാത്രങ്ങൾ, ഉള്ളിൽ തറഞ്ഞുകയറുന്ന സംഭാഷണങ്ങൾ, ഭാവാവിഷ്കരണം, നല്ല ദൃശ്യാനുഭവങ്ങൾ, ശക്തമായ രചന ......."

 

"കാലപ്രളയം"  നാടകം, നോവലിൽ പ്രത്യക്ഷപ്പെടുന്നപോലുള്ള  സാധാരണ മനുഷ്യർ തന്നെയാണ് കഥകളിലും കാണാറുള്ളത്. അവിടെയെല്ലാം ജാതിമത രാഷ്ട്രീയ സാമൂഹ്യ സംഘർഷ സംഘട്ടന കഥകളണ് പറയുന്നത്. ഒന്നിലധികം പുരസ്‌കാരങ്ങൾ ലഭിച്ച "കോഴി" എന്ന കഥയിലൂടെ കോഴിയുടെ വികാരവിചാരങ്ങളെയാണ് പ്രതിഭലിപ്പിക്കുന്നത്. ആരെയും തൃപ്തിപ്പെടുത്തുന്ന കഥകൾ എഴുതാറില്ല. 2019 ൽ ദീപിക ഓണപതിപ്പിൽ വന്ന "തെരെഞ്ഞടുപ്പ്" എന്ന കഥ തെരെഞ്ഞെടുപ്പിൽ  തെളിഞ്ഞു കാണുന്ന ജീർണ്ണതയും ജനാധിപത്യവും തുറന്നു കാട്ടുന്നു.  ഒരു കുളത്തിൽ കുറെ പോത്തുകൾ കുളിച്ചു രസിക്കുന്നു. അവിടേക്ക് ദാഹമടക്കാൻ കുറെ കുഞ്ഞാടുകൾ വരുന്നു. നല്ല ദാഹമുണ്ട്. പക്ഷെ കുളത്തിലിറങ്ങാൻ ഭയം. ജനാധിപത്യത്തിലെ കുറെ പോത്തുകൾ കുളത്തിൽ കുളിച്ചു മദിച്ചു രസിക്കുന്നു. കരയിൽ ദാഹിക്കുന്ന, വിശക്കുന്ന കുറെ കുഞ്ഞാടുകൾ അല്ലെങ്കിൽ ജനങ്ങൾ അവരുടെ ആനന്ദത്തെ  ഭയത്തോടെ കാണുന്നു.  ഓരോ കഥകളും അനിതരസാധാരണമായ ആശയങ്ങളാണ് നൽകുന്നത്. ലളിതമായ ശൈലിയിൽ അതിവൈകാരികത ഇല്ലെങ്കിലും ഓരൊന്നും  നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടാണ് കഥകളിലെ മനോവ്യാപാരങ്ങൾ പ്രകടിപ്പിക്കുന്നത്.   പുലിജന്മങ്ങൾ, പുഷ്പിതം, നിഷാദം, കന്യാവനങ്ങൾ, വെള്ളക്കുതിരകൾ, ആത്മഹത്യ, വിശുദ്ധ പറവകൾ, നല്ല നടപ്പ്, മരണമാണിയുടെ മുഴക്കം, അരക്ഷിതൻ മരണമാലയിൽവീൽ ചെയർ, പുരോഹിതൻ, അയൽക്കാർ തുടങ്ങി ധാരാളം കഥകളിൽ നിറഞ്ഞുനിൽക്കുന്നത് സ്‌നേഹം മാത്രമല്ല ഉത്കണ്ഠ, ഭയം, ഭീതി, രോഷം, വെറുപ്പ്  മുതലായവയാണ്‌. ഓരൊ കഥകളും ഒരു ജീവിതത്തിന് രൂപം കൊടുക്കുന്നതാണ്. വ്യത്യസ്തമാർന്ന രചനകൾക്ക് വ്യത്യസ്തമാർന്ന ശൈലിയും അതിന്റ സൗന്ദര്യ തലങ്ങൾ ഉയർത്തികാട്ടുകയുമാണ് ചെയ്യുക. 

 

സ്വദേശ മാധ്യമങ്ങളിൽ പ്രധാനമായും എഴുതിയിട്ടുള്ളത് ഗൾഫ് മനോരമ,  മനോരമ ആഴ്ചപ്പതിപ്പ്മനോരമ ഓൺലൈൻഭാഷാപോഷിണി, ഗ്രന്ഥാലോകം, കലാകൗമുദി, മാധ്യമം, മാധ്യമം ഓൺലൈൻ, മാതൃഭൂമി, കുങ്കുമം, മനോരാജ്യ൦, ഗൾഫ് മലയാളം ന്യൂസ്മംഗളം, കേരള കൗമുദി, ദീപിക, ജന്മഭൂമി, കവിമൊഴി, മലയാളം ന്യൂസ്, വീക്ഷണം, കവിമൊഴി, ജനയുഗം, സാഹിത്യ പോഷിണി,പത്രം മാസികഒരുമ മാസിക, ചന്ദ്രിക,  വിദേശ അമേരിക്കൻ മാധ്യമങ്ങൾ മലയാളം പത്രം, സംഗമം, കേരള എക്സ്പ്രസ്സ്, പ്രവാസി, കൈരളി, മലയാളം പത്രിക, ഈമലയാളീ, ജോയിച്ചൻ പുതുക്കുളം, മലയാളം ഡെയിലി, മാറ്റൊലി, ബ്രിട്ടനിലെ മലയാളം യൂകെ, മലയാളം വായന, കേരള ലിങ്ക്, മലയാളി വിഷൻ, ഫോർ മലയാളി, യുക്മ ന്യൂസ്, ജർമനിയിലുള്ള പ്രവാസലോകം, പ്രവാസി ഓൺലൈൻ, ഓസ്‌ട്രേലിയൻ പത്രം ഇങ്ങനെ ധാരളം ഓൺലൈനുകളിൽ എഴുതാറുണ്ട്.  ഏതാനം കഥകൾ ടെലിഫിലിം, ഷോർട്ട് ഫിലിം ആയിട്ടുണ്ട്.  നാടകത്തിലേതുപോലെ ഷോർട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ ബുദ്ധിയും സൗന്ദര്യവും ഉപയോഗിച്ച് ഭരണകർത്താക്കളെവരെ സ്വന്തം വരുതിയിലാക്കി ചരിത്രത്തിൽ സ്ഥാനം നേടിയ മാദകറാണിമാരുടെ ചരിത്ര കഥകളും സ്രേഷ്ട ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.   

 

ഗൾഫ് രാജ്യങ്ങളെപ്പറ്റി സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധികരിച്ച ചരിത്ര ലേഖനങ്ങളാണ്   "കഥകളുറങ്ങുന്ന പുണ്യഭൂമി". 2012 ൽ ലണ്ടൻ ഒളിമ്പിക്‌സ് മാധ്യമം പത്രത്തിനായി റിപ്പോർട്ട് ചെയ്യുമ്പഴാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം ഒളിമ്പിക്‌സ് ചരിത്രം വേണമെന്ന് ആവശ്യപ്പെട്ടത്.  സംഘം  ഇറക്കിയ കായിക ചരിത്ര പുസ്തകമാണ് "കളിക്കളം". ആദ്യമായി ഇൻഫർമേഷൻ പലരിൽ നിന്നും എടുക്കുന്നത് അന്നാണ്.  

 

ഇപ്പോൾ പുറത്തു വരാനിരിക്കുന്ന ജീവ ചരിത്രപുസ്തകമാണ് സർദാർ പട്ടേലിന്റ "കാരിരുമ്പിന്റ കരുത്ത്". അതിന്റ ആമുഖത്തിൽ നിന്ന്

 

  " ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലും സ്വതന്ത്ര ഇന്ത്യയുടെ ഭരണതുടക്കത്തിലും ഗാന്ധിജിക്കും നെഹ്രുവിനും ഒപ്പം സ്ഥാനമാനമുള്ള വ്യക്തിയാണ് സർദാർ വല്ലഭായ് പട്ടേൽ. നായകൻ എന്നർത്ഥമുള്ള "സർദാർ" എന്ന് മഹാത്മജി അദ്ദേഹത്തെ വിളിച്ചത്. പട്ടേലിലെ സംഘടനാ ശക്തിയും നേതൃത്വ പാടവും കണ്ടറിഞ്ഞു തന്നെയാണ്. ഗാന്ധിജിയുടെ പ്രസംഗം കെട്ടും സത്യാഗ്രഹങ്ങൾ നയിച്ചും ബ്രിട്ടീഷ് ഭരണത്തിനെതിരെ അതിശക്തമായ ഇടപെടലുകൾ നടത്തി തന്നെയാണ് ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായത്, വിഘടിച്ചു നിന്ന നാട്ടുരാജ്യങ്ങളെ മികച്ച രാജ്യതന്ത്രജ്ഞതയും ഉരുക്കുമുഷ്ഠിയും ഉപയോഗിച്ച് ഇന്ത്യൻ യൂണിയനിൽ ചേർത്ത പട്ടേൽ അങ്ങനെ "ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ" ആയി. പട്ടേലിന്റ ജന്മദിനം രാജ്യം ഏകതാ ദിനമായി ആഘോഷിക്കുന്നു. 1950 ൽ അഥവാ സ്വാതന്ത്ര്യത്തിന്റ മൂന്നാം വര്ഷം അന്തരിച്ച പട്ടേലിന് 1991 ൽ രാഷ്ട്രം  മരണാനന്തര  ബഹുമതിയായി ഭാരത രത്ന സമർപ്പിച്ചു". 

 

2011 ൽ പുറത്തുവന്ന യാത്രാവിവരണമാണ്  അസെന്റെ ബൂക്കിന്റ  "കനക നക്ഷത്രങ്ങളുടെ നാട്ടിൽ" (ഓസ്ട്രിയ)പിന്നീട് മീഡിയ ഹൗസിന്റ് "കടലിനക്കരെ ഇക്കരെ" (വിവിധ രാജ്യങ്ങളിലെ യാത്രകൾ),  2019 ലെ പ്രഭാത് ബൂക്കിന്റ   "കാലം മായ്ക്കാത്ത പൈതൃക കാഴ്ചകൾ " (ലണ്ടൻ -ഇംഗ്ലണ്ട്)  യാത്ര വിവരണത്തിന് അവതാരിക എഴുതിയത് പ്രമുഖ ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറമാണ്. പ്രഭാത് ബുക്ക്സ് ആണ് ഇത് പ്രസിദ്ധികരിക്കുന്നത്. അദ്ദേഹത്തിന്റ വാക്കുകൾ. 

 

"മലയാള ഭാഷയിൽ സഞ്ചാര സാഹിത്യം ഒരു കാലത്തും സമ്പന്നമായിരുന്നുവെന്ന് പറയാൻ നിവർത്തിയില്ല. പാറേമാക്കൽ തോമാക്കത്തനാരും കെ.പി.കേശവമേനോനുമൊക്കെ വഴിവിളക്ക് കൊളുത്തിയെങ്കിലും ഈ വഴിയിലൂടെ സഞ്ചരിക്കാൻ ധീരത കാണിച്ചവർ വളരെ വിരളമാണ്. എങ്കിലും ഈ രംഗത്ത് എസ്.കെ.പൊറ്റക്കാട് എന്ന മഹാസാഹിത്യകാരൻ നൽകിയ സംഭവനകൾ ഒരിക്കലും മലയാളികൾക്ക് വിസ്മരിക്കാനാവുന്നതല്ല. അദ്ദേഹത്തിന്റ യാത്രാവിവരണങ്ങൾ അതീവ താല്പര്യത്തോടെ തന്നെ നാം വായിക്കുകയും ചെയ്തു. അതിന് ശേഷം പ്രൊഫ.കെ.സി.പീറ്റർ, എം.പി.വീരേന്ദ്രകുമാർ, പുനത്തിൽ കുഞ്ഞബ്ദുള്ള, ഡോ.ജോർജ് ഓണക്കൂർ, സക്കറിയസന്തോഷ് ജോർജ് കുളങ്ങര തുടങ്ങിയവരൊക്കെ ചെറുതായ സംഭാവനകൾ നൽകിയെന്ന് മാത്രമേ പറയാൻ കഴിയൂ.

 

ഇപ്പോൾ വളരെ ശ്രദ്ധേയമായ ഒരു സഞ്ചാരസാഹിത്യകൃതിയുമായി നമ്മുടെ മുന്നിലെത്തുന്നത് പ്രശസ്ത പ്രവാസി സാഹിത്യകാരനായ കാരൂർ സോമനാണ്. നാടകം, നോവൽ, ബാലനോവൽ, ചെറുകഥ, കവിത  എന്നീ സാഹിത്യശാഖകളിൽ തനതായ സംഭാവനകൾ നൽകിയിട്ടുള്ള സോമൻ കായിക -ശാസ്ത്ര രംഗത്തും സഞ്ചാരസാഹിത്യ രംഗത്തും കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റ ആദ്യ സഞ്ചാര സാഹിത്യ കൃതിയാണ് ഓസ്ട്രിയ-വിയന്നയുടെ  "കനക നക്ഷത്രങ്ങളുടെ നാട്ടിൽ". 

 

എസ്.കെ.പൊറ്റക്കാടിന്റെ "ലണ്ടൻ ഡയറി" ക്ക് ശേഷം ലണ്ടനക്കുറിച്ചു് നമ്മുക്ക് ലഭിക്കുന്ന ഏറ്റവും നല്ല സഞ്ചാര സാഹിത്യകൃതിയാണ് കാരൂർ സോമിന്റെ"കാലം മായ്ക്കാത്ത പൈത്രകകാഴ്ചകൾ". ഒന്നര പതിറ്റാണ്ടിലധികം ലണ്ടനിൽ ജീവിച്ച അനുഭവങ്ങളിൽ നിന്ന് ഉയിർകൊണ്ടതാണ് ഈ കൃതി.  ആ അനുഭവങ്ങളുടെ സുഗന്ധം ഈ കൃതിയിലുടനീളം താളം കെട്ടി നിൽക്കുന്നണ്ട്. 

 

കേരളത്തിലെ മാവേലിക്കരചാരുമൂട് താമരക്കുളം എന്ന കൊച്ചുഗ്രാമത്തിൽ പഠിച്ച കാരൂർ സോമൻ ഉപജീവനം തേടിയാണ് സുര്യാനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ തലസ്ഥാന നഗരിയായ ലണ്ടനിലെത്തിച്ചേർന്നത്.  ഏഷ്യ -ഗൾഫ് -യൂറോപ്പ് അമേരിക്കയിലെ മഹാനഗരങ്ങളും, ഇന്ത്യയിലെ പുണ്യനദികളും കണ്ട അദ്ദേഹത്തെ ഏറ്റവും കൂടുതൽ വശീകരിച്ചത് ലണ്ടനിലെ തെംസ് നദിയാണ്. ലണ്ടൻ നഗരത്തെയും ഓക്സ്ഫോഡിനേയും തഴുകിയെത്തുന്ന വിശ്വമോഹിനിയായ തെംസ് നദിയെ മുൻനിർത്തിയാണ് ഈ ഹൃത്യമായ സഞ്ചാര സാഹിത്യ കൃതി രചിച്ചിട്ടുള്ളത്. 

 

ലോകത്തെ വിസ്മയിപ്പിച്ച "ബിഗ് ബെൻ" എന്ന ക്ലോക്ക് ടവറിനെക്കുറിച്ചെല്ലാം ഈ കൃതിയിൽ സമഗ്രമായി പ്രതിപാദിച്ചിട്ടുണ്ട്. 29 ദശലക്ഷം 

പവൻ ചിലവിട്ട വിക്ടോറിയ മഹാറാണിയെന്ന ബ്രിട്ടീഷ് ഭരണസാരഥിയാണ് ഈ ക്ലോക്ക് ടവർ  പണി കഴിപ്പിച്ചത്. വിക്ടോറിയ മഹാറാണിയുടെ സുവർണ്ണ കാലഘട്ടത്തെക്കുറിച്ചും ഇംഗ്ലണ്ടിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെക്കുറിച്ചും മൊത്തത്തിൽ ഇംഗ്ലണ്ടിന്റെ പ്രകൃതി 

സൗന്ദര്യത്തെക്കുറിച്ചുമെല്ലാം ഈ കൃതിയിൽ കാവ്യസുരഭിലമായി പ്രതിപാദിച്ചിരിക്കുന്നു.

 

പഠിക്കുന്ന കുട്ടികളടക്കം ഏതൊരു മലയാളിക്കും സ്വന്തം ഗൃഹത്തിലിരുന്ന് ഒരു ലണ്ടൻ യാത്രയൂടെ അനുഭവം, അറിവ്  ആസ്വദിക്കാൻ കഴിയുന്ന നല്ലൊരു കൃതിയാണിത്. ലളിത സുന്ദരമായ ആഖ്യാനരീതികൊണ്ടു, മധുരകോമള പദാവലികൾകൊണ്ടും ഈ കൃതി അത്യന്തം നമ്മെ പിടിച്ചിരുത്തുന്നു. ഇത്തരത്തിൽ മൂല്യവത്തായ ഒരു കൃതി കൈരളിക്ക് കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞ കാരൂർ സോമന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇനിയും വിദേശ രാജ്യങ്ങളെക്കുറിച്ചുള്ള  ശ്രദ്ധേയങ്ങളായ യാത്രാവിവരണ ഗ്രന്ഥങ്ങൾ കാരൂർ സോമൻറ് തൂലികയിൽ പിറക്കട്ടെ എന്നാശംസിക്കുന്നു".

 

ഇനിയും പുറത്തുവരാനിരിക്കുന്ന യാത്രാവിവരണങ്ങളാണ് ഇറ്റലി, ഫ്രാൻസ്, ഫിൻലൻഡ്‌ ഒപ്പം നാടകം കടലോളങ്ങൾ, കഥകൾ -കാലത്തിന്റ കണ്ണാടി.

 

ശാസ്ത്ര സാങ്കേതിക രംഗത്തുള്ള ഇൻഫൊർമേറ്റീവ് ബുക്കുകളാണ് മാതൃഭുമിയിലുള്ള "ചന്ദ്രയാൻ" പ്രഭാതിലുള്ള "മംഗൾയാൻ". സാഹിത്യ രംഗത്തുള്ള കൃതികളിൽ സമൂഹത്തിലുള്ള ആനുകാലി സംഭവങ്ങളാണ് കുടുതലും കടന്നു വരുന്നത്.  അതിൽ മാനവികതക്കാണ് മുൻതൂക്കമുള്ളത്.   എല്ലാവർക്കും എല്ലാം ആശയങ്ങളോടെ പൊരുത്തപ്പെടാൻ സാധിക്കില്ല. എന്നാൽ സമൂഹത്തിൽ ചവുട്ടിമെതിക്കുന്നവനൊപ്പം നിന്ന്  ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി സംഹാരഭാവത്തോട് പൊരുതാൻ പ്രേരണ നൽകുന്നത് എഴുത്തുകാരനിലെ പോരാളിയാണ്. അത്  തോക്കിന് മുന്നിലും എഴുത്തുകാരനെ സംതൃപ്തനാക്കുന്നു. ശത്രുക്കൾ ധാരാളമുണ്ടെങ്കിലും ആ കുട്ടത്തിൽ കുറെ മിത്രങ്ങളുമുണ്ട്. അതിന്റ തെളിവാണ് അവരിൽ നിന്നും കിട്ടുന്ന പ്രോത്സാഹനങ്ങൾ.  അക്ഷരത്തിന്റ മൂർച്ച എല്ലാവരെയും സംതൃപതരാക്കിയ ചരിത്രമില്ല. കപടബോധത്തിൽ ജീവിക്കുന്ന മാന്യന്മാരായ മനോരോഗികൾ എല്ലാം രംഗത്തുമുണ്ട്. തിരിച്ചറിയാനും തിരുത്തപ്പെടാനും അവർ ഒരുക്കമല്ല. അതാണ് അവരുടെ പരമ്പരാഗത രാജ നീതി അല്ലെങ്കിൽ തലച്ചോറിൽ നടക്കുന്ന രാസപ്രവർത്തനം.  പ്രതികുലങ്ങളായ ധാരാളം സാഹചര്യങ്ങളുണ്ടായിട്ടും മുൻ ഇന്ത്യൻ പ്രധാനമന്ത്രി നരസിഹറാവു, മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, സാഹിത്യ സാംസ്‌കാരിക നായകന്മാരിൽ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളും പുരസ്‌കാരങ്ങളും ഭാഷക്ക് കിട്ടിയ അംഗീകാരമാണ്. അധികാര സേവന സാഹിത്യ സേവാ പുരസ്കാരത്തെക്കാൾ സാഹിത്യപുരത്തേക്കുള്ള വഴികാട്ടിയായി ഇന്നും നിലകൊള്ളുന്ന കാരണവും അതാണ്.  സ്വന്തം നിലപാടിൽ ഉറച്ചു നിന്നുകൊണ്ട്  നാലര പതിറ്റാണ്ടുകളിലെ സാഹിത്യ സപര്യ അനീതിക്കതിരെയുള്ള ചുവരെഴുത്തുകളായി മനുഷ്യരാശിക്ക് അറിവും  വെളിച്ചവും പ്രധാനം ചെയ്യുന്നു.  അതൊരു മഹനീയ സേവനമായി കണ്ട് കാരൂർ സോമൻ എഴുത്തു തുടരുന്നു. (www.karoorsoman.net).




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക