Image

പാമ്പും കോണിയും - നിർമ്മല - നോവൽ 46

Published on 16 May, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ 46
സാമ്പത്തികമാന്ദ്യത തൊഴിലില്ലായ്മ വർദ്ധിപ്പിച്ചിരുന്നു. പഠിച്ചവർ പലരും ജോലിയില്ലാതെ വീട്ടിലിരുന്നു. അപ്പോഴും ആരോഗ്യ വകുപ്പുകാർ ക്ഷേമത്തോടെ ഭയമില്ലാതെ ജോലിയിൽ മുഴുകി. നേഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യന്മാർ . അതൊക്കെ കേരളത്തിലുള്ളവർക്ക് മനസിലാവാത്ത കാര്യങ്ങളായിരുന്നു. അവർ പടിഞ്ഞാറേയിലെ അമ്മുവിനെയും കിഴക്കേതിലെ ശോശയെയും താരതമ്യപ്പെടുത്തി.
- അവളു വെളീലല്യോ.
ജർമ്മനി, കാനഡ, ദുബായ് ഇന്ത്യയ്ക്കു വെളിയിലുള്ളതെല്ലാം ഒന്നായി. ഭൂഖണ്ഡങ്ങളുടെ അകലം 'വെളി'യിലൊതുങ്ങി ആവശ്യങ്ങളെ ശ്വാസംമുട്ടിച്ചു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ...
               ......       ......     .......     .......

വിജയന്റെ വീട്ടിലായിരുന്നു ആ ശനിയാഴ്ച എല്ലാവരും കൂടിയത്. സാമ്പത്തികത്തകർച്ചയെപ്പറ്റി അവർ തലതല്ലി. പുതിയതായി വരുന്നവർക്കു ജോലി കിട്ടാനില്ല.
- റിസഷൻ കൂടുതലു ഹിറ്റു ചെയ്തതു ക്യൂബക്കിലല്ലേ.
- ക്യൂബക്കിൽ കെ - മാർട്ടെല്ലാം അടയ്ക്കുവാ അറിഞ്ഞാരുന്നോ?
- അതവമ്മാരുടെ കൈയിലിരിപ്പു കൊണ്ടല്ലേ. ഏതു ബിസിനസ്സാണ് അവിടെ നടക്കുന്നത്. അവന്റെ ഒരു ഫ്രഞ്ച് !
കാനഡയുടെ പത്തു പ്രവിശ്യകളിൽ ക്യൂബക്കിൽ ഫ്രഞ്ചുകാരാണു കൂടുതലും. പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയതാണ് കാനഡയിലേക്കു യൂറോപ്പുകാരുടെ കൂടിയേറ്റം. ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും പുതിയതായി കണ്ടെത്തിയ നാട്ടിൽ അധികാരം സ്ഥാപിക്കാൻ പരസ്പരം യുദ്ധം ചെയ്തെങ്കിലും കാനഡയിൽ പണ്ടേയുണ്ടായിരുന്നവരെ ആദിവാസികളെന്നു വിശേഷിപ്പിച്ച് ഒഴിവാക്കി നിർത്തുന്നതിൽ അവർ ഒന്നിച്ചുനിന്നു.
സാമ്പത്തികമാന്ദ്യത തൊഴിലില്ലായ്മ വർദ്ധിപ്പിച്ചിരുന്നു. പഠിച്ചവർ പലരും ജോലിയില്ലാതെ വീട്ടിലിരുന്നു. അപ്പോഴും ആരോഗ്യ വകുപ്പുകാർ ക്ഷേമത്തോടെ ഭയമില്ലാതെ ജോലിയിൽ മുഴുകി. നേഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യന്മാർ . അതൊക്കെ കേരളത്തിലുള്ളവർക്ക് മനസിലാവാത്ത കാര്യങ്ങളായിരുന്നു. അവർ പടിഞ്ഞാറേയിലെ അമ്മുവിനെയും കിഴക്കേതിലെ ശോശയെയും താരതമ്യപ്പെടുത്തി.
- അവളു വെളീലല്യോ.
ജർമ്മനി, കാനഡ, ദുബായ് ഇന്ത്യയ്ക്കു വെളിയിലുള്ളതെല്ലാം ഒന്നായി. ഭൂഖണ്ഡങ്ങളുടെ അകലം 'വെളി'യിലൊതുങ്ങി ആവശ്യങ്ങളെ ശ്വാസംമുട്ടിച്ചു.
എൺപതുകളിലാണ് കംപ്യൂട്ടറുകൾ ജോലി സ്ഥലങ്ങളിലേക്കു നുഴഞ്ഞുകയറാൻ തുടങ്ങിയത്. അതു പലരുടെയും കൈപ്പാടിലൊതുങ്ങാതെ കറങ്ങി. മുഖത്ത് ചുളിവുകളും മുടിയിൽ നരയും കയറിയ കാലത്തു പുതിയ വിദ്യ പഠിക്കുന്നത് എളുപ്പമായിരുന്നില്ല. ജോലി നഷ്ടമാകുമെന്ന മുനയിൽ പലരും ഭയത്തോടെ കംപ്യൂട്ടറിനെ വെറുത്തു. പക്ഷേ, രണ്ടാം തലമുറയ്ക്ക് അതു വിജയത്തിന്റെ തുടക്കമായിരുന്നു.
- ഓ കാനഡയ്ക്ക് അംഗീകാരം കിട്ടാനിത്ര കാലമെടുത്തില്ലേ, അതുപോലെ നമുക്കുമുണ്ട് ഒരു കിരീടം, വിസിബിൾ മൈനോറിറ്റി. വാൻകൂവറിൽ എന്നു വന്നതാ ഇന്ത്യക്കാര്. എത്ര കാലമായി ഏതെല്ലാം മേഖലകളിൽ ജോലി ചെയ്യുന്നു.
- ഒടുക്കം അവരു കണ്ടെത്തി ഈ ന്യൂനപക്ഷക്കാർ പ്രത്യക്ഷമാണ്. അവഗണിക്കാൻ പറ്റില്ല.
വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാർക്കു നഷ്ടമാകുന്ന ജോലിസാധ്യതകൾ . മറ്റു രാജ്യങ്ങളിലെ ബിരുദങ്ങളും സർട്ടിഫിക്കറ്റുകളും കാനഡയിലെ തൊഴിലുടമ നിർദ്ദയം അവഗണിക്കുന്നു. സർക്കാർ ജോലികളിൽ വ്യക്തമായ വിവേചനം കാണപ്പെടുന്നുണ്ട്. റോസ് ലി അബെല്ല എന്ന ജഡ്ജി നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയത്. പ്രത്യക്ഷ ന്യൂനപക്ഷത്തിനു വേണ്ടി എംപ്ലോയ്മെന്റ് അക്വിറ്റി ആക്ട് നിലവിൽ വന്നത് അങ്ങനെയാണ്.
വിജയൻ ദേശീയ ഗാനത്തെ ഓം കാനഡ എന്നുതന്നെ ജീവിതകാലം മുഴുവൻ വിളിച്ചു. അത് തീരെയും ഇഷ്ടമാകുന്നില്ല എന്ന് ഭാര്യയുടെയും മകന്റെയും മുഖങ്ങൾ ഉച്ചത്തിൽ മുറവിളിയിട്ടിട്ടും. ലളിതയ്ക്ക് ഓംകാരത്തെ അധിക്ഷേപിക്കുന്നതായിട്ടാണു തോന്നിയത്.
ലളിത കാപ്പിക്കു പലഹാരങ്ങളെടുക്കാൻ അലമാര തുറന്നു. അലമാര തുറന്നപ്പോൾ നാടൻ പലഹാരങ്ങളുടെ മണം. സുഖമുള്ളൊരു മണമാണത്. ഉപ്പേരികളും ശർക്കരപുരട്ടിയും അവലോസുണ്ടയും കൂടിച്ചേർന്നൊരു പ്രത്യേക മണം. ഇതൊക്കെ വേഗം തീർന്നുപോകുമെന്ന് ഓർത്തപ്പോൾ ലളിതയ്ക്കു വിഷമം തോന്നി. സ്വാദാണോ മണമാണോ കൂടുൽ ഇഷ്ടം എന്ന് അവൾക്കറിയില്ല. എന്തായാലും ലളിതയെ ആശ്വസിപ്പിക്കുന്നോരു സുഖമുണ്ട് അലമാര തുറക്കുമ്പോൾ .
        തുടരും ....
പാമ്പും കോണിയും - നിർമ്മല - നോവൽ 46
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക