മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആര്യ വൈദ്യശാലയിൽ ഞാൻ ആദ്യം പോകുന്നത് അവിടെ വാർഷിക സുഖചികിത്സയിൽ കഴിയുന്ന വിശ്രുത കാർഷിക ശാസ്ത്രജ്ഞൻ പദ്മവിഭൂഷൺ എംഎസ് സ്വാമിനാഥനെ കാണാനാണ്. 1987-ൽ ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് ലഭിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹവുമായി അഭിമുഖം നടത്താൻ.
പതിനൊന്നു മണിക്കേ എത്താവൂ എന്ന് അദ്ദേഹം പ്രത്യകം നിർദേശിച്ചിരുന്നു. അപ്പോഴേ രാവിലെ പതിവുള്ള ഉഴിച്ചിലും പിഴിച്ചിലും കഴിഞ്ഞു റെഡി ആവുകയുള്ളൂ. കൃത്യസമയത്ത് എത്തുമ്പോൾ മുറിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. അകത്ത് അദ്ദേഹം ആരോടോ സംസാരിക്കുന്നതു കേൾക്കാം.
മുറിയിലെ ചെറിയ മേശക്കു മുമ്പിലിരുന്നു ഒരു പെൺകുട്ടി അദ്ദേഹത്തിന്റെ ഡിക്റ്റേഷൻ ചുരുക്കെഴുത്തിൽ റിക്കാർഡ് ചെയ്യുകയാണ്. നിരവധി കമ്മീഷനുകളുടെ അധ്യക്ഷനായ സ്വാമിനാഥനു ചികിത്സക്കിടയിലും വിശ്രമം ഇല്ലല്ലോ എന്ന് ഞാൻ വിസ്മയം പൂണ്ടു.
മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥനു അയോവയിലെ ഡിമൊയിൻസ് ആസ്ഥാനമായ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആദ്യത്തെ വേൾഡ് ഫുഡ് പ്രൈസ് ലഭിക്കുമ്പോൾ പ്രായം 62. ഇന്ന് 95. ഇക്കൊല്ലത്തെ സമ്മാനം ലഭിച്ചതും ശകുന്തള ഹറാക് സിംഗ് തിൽസ്റ്റഡ് എന്ന ട്രിനിഡാഡിലെ ഇന്ത്യൻ വംശജക്ക്.
കാർഷികോൽപ്പാദന രംഗത്ത് വിപ്ലവം വിതച്ച് നൊബേൽ സമ്മാനം നേടിയ നോർമൻ ബോർലോഗ് സ്ഥാപിച്ച വേൾഡ് ഫുഡ് പ്രൈസിന്റെ തുക രണ്ടരലക്ഷം ഡോളർ ആണ്. ഇന്നത്തെ വിനിമയ നിരക്കു പ്രകാരം 18 കോടി 75 ലക്ഷം രൂപ.
നൊബേൽ സമ്മാനമല്ലേ താങ്കൾക്ക് ലഭിക്കേണ്ടിയിരുന്നതെന്നു ഞാൻ ചോദിച്ചു."അതിനേക്കാൾ മാന്യതയും മൂല്യവും ഉള്ളതാണ് വേൾഡ് ഫുഡ് പ്രൈസ്," എന്നായിരുന്നു മറുപടി. 2006-ൽ ബോർലോഗ് നേടിയ നൊബേൽ സമ്മാനത്തുകകൊണ്ടു സ്ഥാപിച്ചതാണ് ഈ പുരസ്ക്കാരം.
കുട്ടനാട്ടിലെ മങ്കൊമ്പ് സ്വാമിമാരുടെ കുടുംബത്തിൽ കുംഭകോണത്തു ജനിച്ച ആളാണ് സ്വാമിനാഥൻ. അച്ഛൻ അവിടെ ഡോക്ടർ ആയിരുന്നു. തീരുവനന്തപുരം മഹാരാജാസ് കോളജ്, മദ്രാസ് അഗ്രികൾച്ചറൽ കോളേജ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി അഗ്രിക്കൾച്ചറൽ കോളേജ് എന്നിവിടങ്ങളിൽ പഠിച്ച് ഡോക്ട്രേറ് നേടി. വിസ്കോൺസിൻ സർവകലാശാലയിലാണ് പോസ്റ്റ് ഡോക്ടറൽ ചെയ്തത്.
കുട്ടനാട് വികസന പാക്കേജ് സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം നീണ്ടുനിന്ന ബോട്ടു യാത്രയിൽ കൂടെ സഞ്ചരിക്കാൻ കഴിഞ്ഞതാണ് സ്വാമിനാഥനുമായുള്ള എന്റെ അവസാനത്തെ ബന്ധം. പിന്നീട് അദ്ദേഹം വയനാട്ടിൽ സ്ഥാപിച്ച എംഎസ് സ്വാമിനാഥൻ ഫൗണ്ടേഷൻ കമ്മ്യുണിറ്റി ബയോഡൈവേഴ്‌സിറ്റി സെന്റർ പലവുരു സന്ദർശിച്ചു.
പികെ വാര്യർ ഭിഷഗ്വരമാർക്കിടയിൽ ഒരു അപൂർവ സിദ്ധിയാണെന്നാണ് സ്വാമിനാഥന്റെ അഭിപ്രായം. പ്രപിതാക്കന്മാരിൽ നിന്ന് ഈടുറ്റ പാഠങ്ങൾ പഠിച്ചു വന്ന അദ്ദേഹം പാരമ്പര്യത്തിൽ നിന്ന് അണുവിടെ മാറാതെ ചികിത്സാ മുറകളിൽ മാറ്റങ്ങൾ കൈവരുത്തി, ഔഷധ സസ്യങ്ങളുടെ തോട്ടം ഉണ്ടാക്കി, മരുന്ന് നിർമ്മാണം യന്ത്രവൽക്കരിച്ചു-- എംഎസ് പറഞ്ഞു.
സ്വാമിനാഥനു പുറമേ മുൻ രാഷ്ട്രപതി വിവി ഗിരി, ശ്രീലങ്കാ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, കാർട്ടൂണിസ്റ്റ് ശങ്കർ തുടങ്ങി എത്രയോ മഹാരഥർക്കു ആതിത്ഥ്യവും ആയുരാരോഗ്യവും പ്രദാനം ചെയ്ത വാര്യർ നൂറിന്റെ ചെറുപ്പമാണെന്നു പറയണം. ഇപ്പോഴും ചികിത്സാ കേന്ദ്രത്തിലും വൈദ്യരത്‌നം പിഎസ് വാര്യർ ആയുർവേദ മെഡിക്കൽ കോളജിന്റെ പ്രവർത്തനത്തിലും സദാ സജീവം.
പന്നിയപ്പള്ളി കൃഷ്ണ വാരിയർ 1921 ജൂൺ എട്ടിന് കോട്ടക്കൽ ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ കൊടിലപ്പന ശ്രീധരൻ നമ്പൂതിരിപ്പാട്, അമ്മ പന്നിയപള്ളി കുഞ്ഞി വാരസ്യാർ. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാ
പിച്ച വൈദ്യരത്നം പിഎസ് വാര്യർ അവരുടെ സഹോദരൻ ആയിരുന്നു.
അമ്മാവൻ സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യ പാഠശാലയിൽ പഠിച്ചു ആര്യവൈദ്യ പട്ടം നേടിയ പികെ വാര്യർ വൈദ്യശാലയുടെ മുഖ്യ വൈദ്യനും മാനേജിങ് ട്രസ്റ്റിയും ആയി ഉയർന്നു. ഇന്നും ആ പദവികളിൽ തുടരുന്നു. അന്നത്തെ ആ പാഠശാലയാണ് പിന്നീട് വൈദ്യരത്നം പിഎസ് വാരിയർ ആയുർവേദ മെഡിക്കൽ കോളജ ആയിത്തീർന്നത്. .ചികിത്സാലയവും കോളജൂം ഓരോ ട്രസ്റ്റുകളുടെ കീഴിൽ.
ആയുർവേദം ലോകത്തിലെ ഏറ്റവും വലിയ ചികിത്സാ സമ്പ്രാദദായങ്ങളിൽ ഒന്നാണെന്ന ലോകാരോഗ്യ സംഘടനയുടെ ആൽമാ ആറ്റ (കസാക്കിസ്ഥാന്റെ തലസ്ഥാനം) പ്രഖ്യാപനത്തിനു പിന്നിൽ പികെ വാര്യരുടെ ധിഷണാ ശക്തിയും ലേഖനങ്ങളും വാദഗതികളൂം വലിയ പങ്കു വഹിച്ചു. 1978-ൽ നടന്ന സമ്മേളനത്തിൽ 134 രാജ്യങ്ങൾ പങ്കെടുക്കുകയുണ്ടായി.
കോട്ടക്കൽ ആര്യ വൈദ്യശാലക്കു ആസ്ഥാനത്തും ഇന്ത്യയിൽ ഒട്ടാകെയുള്ള 22 ശാഖകളിലുമായി ആണ്ടിൽ 8 ലക്ഷം പേർ സൗജന്യ രോഗപരിശോധനക്കു എത്തുന്നു. ലോകത്തിലെ എല്ലാചികിത്സാ രീതികളും തമ്മിൽ പരസ്പരബന്ധം വളർത്തണേ എന്ന ആശയക്കാരനാണ് അദ്ദേഹം .
വൈദ്യൻ പട്ടം കിട്ടയ ശേഷം ആദ്യം മരുന്ന് വിപണകേന്ദ്രത്തിൽ ആയിരുന്നു ജോലി. പിനീട് ഓഫീസിൽ ആയി. അമ്മാവന്റെ കാലത്തുതന്നെ ജ്യേഷ്ടൻ പിഎം വാര്യരെ മാനേജിങ് ട്രസ്റ്റി ആയി നിയമിച്ചിരുന്നു. എന്നാൽ 1944 ൽ നാഗപ്പൂരിലിയുണ്ടായ വിമാനാപകടത്തിൽ ജേഷ്ടനും ഭാര്യയും മരിച്ചപ്പോൾ ഭരണം പൂർണമായി ഏറ്റെടുക്കേണ്ടി വന്നു.
അമ്മാവനും ജേഷ്ടനും ഉണ്ടായിരുന്ന കാലത്ത് ചകിത്സ കണ്ടു പഠിച്ചു വളർന്നതാണ്. ക്രമേണ സ്വന്തമായി രോഗികളെ പരിശോധിച്ച് ഔഷധങ്ങൾ നല്കിത്തുടങ്ങി. ഇന്ന് ബാലചികിത്സ, നേത്രചികിത്സ, അർബുദ ചികിത്സ തുടങ്ങി മിക്ക മേഖലകളിലും ചികിത്സ നടന്നു വരുന്നു.
കീമോതെറാപ്പി രോഗിയുടെ തനതായ രോഗപ്രതിരോധ ശക്തിയെ നശിപ്പിക്കുന്നു എന്നാണ് വാരിയരുടെ മതം. ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന അർബുദം ആ ശൈലിയും ഭക്ഷണ ശീലവും മാറ്റി പ്രതിരോധിക്കവുന്നതാണ്. അങ്ങിനെ എത്രയോ പേർക്കു സൗഖ്യം പ്രദാനം ചെയ്തു!.
കോഴിക്കോട് സർവകലാശാലയുടെ ആയൂർവേദ ഫാക്കൽറ്റി ഡീൻ ആയും ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ ആയും സേവനം ചെയ്ത അദ്ദേഹത്തെ സർവകലാശാല 1999ൽ ഡി-ലിറ്റു നൽകി ആദരിച്ചു. 1981 ലും 2003-ലും നടന്ന അഖിലേന്ത്യ ആയുർവേദ കോൺഗ്രസുകളുടെ അദ്ധ്യക്ഷൻ ആയിരുന്നു പികെ വാര്യർ. 1999 ൽ പദ്മശ്രീയും 2010 ൽ പദ്മഭൂഷണും ലഭിച്ചു.
വാര്യരുടെ പ്രസംഗങ്ങളും ലേഖനങ്ങളും "പാദമുദ്രകൾ" എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്ര് തിപർവം എന്ന ആത്മകഥയും അനുഭവങ്ങൾ അനുഭാവങ്ങൾ എന്ന ഓർമ്മകുറിപ്പുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെക്കുറിച്ച് പലരും ഗ്രന്ഥങ്ങൾ എഴുതി. ആൾട്ടർനേറ്റീവ് മെഡിസിൻ പഠിക്കാൻ അമേരിക്ക സന്ദർശിച്ച ആളാണ് .
ഭാര്യ കവയിത്രി മാധവികുട്ടി കെ വാരസ്യാർ 1997-ൽ അന്തരിച്ചു. വിശ്വാമിത്രൻ , കുമാരസംഭവം തുടങ്ങിയ ആട്ടക്കഥകൾ രചിച്ചിട്ടുണ്ട്. കോട്ടക്കൽ പിവിഎസ് നാട്യസംഘം അവക്കു രംഗാവിഷ്‌ക്കാരം നൽകി. മകൻ ഡോ കെ ബാലചന്ദ്രൻ, മകൾ സുഭദ്ര രാമചന്ദ്രൻ മുതലായവർ അച്ഛനെ സഹായിക്കുന്നു.
കൈലാസ മന്ദിരത്തിൽ താമസം. വീട്ടുവളപ്പിലുള്ള കുടുംബ ക്ഷേത്രത്തിൽ ദർശനം നടത്തിക്കൊണ്ടാണ് എല്ലാ ദിവസവും ആരംഭിക്കുക. എരിവും പുളിയും കുറഞ്ഞ സസ്യാഹാരമാണ് പഥ്യം. എല്ലാർക്കും അവ ശുപാർശ ചെയ്യുന്നു. ടെൻഷൻ കുറഞ്ഞ ജീവിതം വേണം. വ്യായാമം ചെയ്യണം.. യോഗാഭ്യാസവും ധ്യാനവും നല്ലത്.
വായ വൃത്തിയായി സൂക്ഷിക്കണം. ഇറുകിയ വസ്ത്രം പാടില്ല, കൃത്ര്യ സമയത്ത് ഭക്ഷണം കഴിക്കണം. ഉറങ്ങണം. വേഗം ദഹിക്കുന്ന ഭക്ഷണമാണ് വേണ്ടത്. കഞ്ഞി , പാൽ, മോര്, പഴച്ചാർ ഒക്കെ നല്ലത്. ഇഞ്ചി അരച്ച് അല്പം ശർക്കര ചേർത്ത് ഒരു ചെറിയ സ്‌പൂൺ വീതം ഇടയ്ക്കിടെ കഴിക്കുന്നത് ദഹനത്തിനു ഉത്തമം. ഇഞ്ചി, മഞ്ഞൾ, കുരുമുളക് ഭക്ഷണത്തിൽ പതിവായി ചേർക്കുക.
"ഞാൻ പികെ വാര്യരുടെ ചികിത്സയിൽ കഴിയുന്ന ആളാണ്. അദ്ദേഹത്തെപ്പോലെ ആയുർവ്വേദം മനഃപാഠം ആക്കിയ മറ്റൊരു ഭിഷഗ്വരനെ എനിക്ക് അറിയില്ല, ഒരു എൻസൈക്ളോപീഡിയ തന്നെ " എംടി വാസുദേവൻ നായർ പറയുന്നു. എംടി സ്ക്രിപ്റ്റ് എഴുതിയ ഒരു ഡോക്കുമെന്ററി വാര്യരെക്കുറിച്ച് ഉണ്ടാക്കിയിട്ടുണ്ട്. "എ ലെജൻഡ് ഓഫ് ആയുർവേദ" എന്ന പേരിൽ.
ശതപൂർണിമ എന്നു വിളിക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങൾ ജൂൺ ഒന്നിന് രാത്രി ഏഴിന് ഓൺലൈൻ ആയി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെ ആബിദ് ഹുസ്സൈൻ തങ്ങൾ എംഎൽഎ അധ്യകഷത വഹിക്കും.