Image

മുറിവേറ്റ പക്ഷി (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 15 July, 2021
മുറിവേറ്റ പക്ഷി (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
വേടന്റെ അമ്പിനാല്‍ മുറിവേറ്റ പക്ഷി തന്‍
വേദനിക്കും സ്വരം എങ്ങും മുഴങ്ങവെ
പ്രതികരിക്കാനാരുമില്ലായിരുന്നുവോ
അതുവഴി വീശും സമീരനല്ലാതെ!

ചുടുനിണം ധാരയായൊഴുകുന്ന നേരം
പിടയുന്നൊരാ ദേഹി പിരിയുമ്പോഴും
തെല്ലൊരഹന്തയില്‍ പുഞ്ചിരിക്കുന്നുവോ
വില്ലുതന്‍ കൈയ്യിലുയര്‍ത്തിയ ഹിംസകന്‍!

പാവമാ പക്ഷിതന്‍ ശാപമെന്നപോല്‍
മാരുതന്‍ ഒരു കൊടുങ്കാറ്റായി മാറവെ
പാടേ നിലംപൊത്തിയലറുന്ന വേടന്റെ
കാതിലാരോ അശരീരിയായ് മൂളി:

ദുഷ്ടാ, നികൃഷ്ടമീ കര്‍മ്മം നീ ചെയ്കിലും
തുഷ്ടനായ് മേവിടാമെന്നു നിനച്ചുവോ
അന്ധകാരത്തിനെ കണ്ണുകള്‍ പൂട്ടി നീ
ബന്ധനത്തില്‍ വെയ്ക്കുവാന്‍ ശ്രമിക്കുന്നുവോ
ചിന്തിച്ചിടേണമീ കൂരിതള്‍ നിന്നെ
പിന്തുടര്‍ന്നിടും നിന്‍ അന്തകനാകാന്‍!!

Join WhatsApp News
Sudhir Panikkaveetil 2021-07-15 23:53:03
ഈ കവിത നമ്മെ തമസാ നദിക്കരയിലേക്ക് കൊണ്ടുപോകുന്നോ? പ്രതികരിക്കാൻ ഇവിടെ ഒരു മഹർഷി ഇല്ലാത്തതിനാൽ പക്ഷി തന്നെ ശപിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കാൻ നോക്കുന്ന വേടന്റെ ചെവിയിൽ പക്ഷിയുടെ ശാപം മുഴങ്ങുന്നു. ഈ അന്ധകാരം നിന്നെ എന്നും പിന്തുടരും. വളരെ അർത്ഥവത്തായ കവിത. ഡോക്ടർ പൂമൊട്ടിൽ വെറുതെ വാക്കുകൾ പെറുക്കി കൂട്ടി കവിതയുടെ പട്ടട ഒരുക്കുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ കവിതകളും സഹൃദയമനസ്സുകളെ ഒന്ന് സ്പർശിക്കുന്നു. അഭിനന്ദനം ഡോക്ടർ."നമസ്കാരം ഉപഗുപ്ത വരിക ഭവാൻ" എന്ന് ആശാൻ എഴുതിയപോലെ ഡോക്ടർ വരിക വീണ്ടും നല്ല കവിതകളുമായി.
Easow Mathew 2021-07-17 16:37:59
കവിത വായിച്ച് പ്രോത്സാഹന വാക്കുകളിലൂടെ പ്രതികരിച്ച ശ്രി സുധീറിനോടുള്ള നന്ദി അറിയിക്കുന്നു. കവിതയുടെ അന്തരാത്മാവിലേക്ക് കടന്നുചെന്ന് ഉള്‍പോരുള്‍ കണ്ടെത്തുവാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഈ സന്മനസ്സിന് ഹൃദയം നിറഞ്ഞ അഭിനന്ദനം! Dr. E. M. Poomottil
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക