Image

പാൽക്കാരൻ പുളവ (ഇള പറഞ്ഞ കഥകൾ - അഞ്ച് : ജിഷ യു.സി)

Published on 25 August, 2021
പാൽക്കാരൻ പുളവ (ഇള പറഞ്ഞ കഥകൾ - അഞ്ച് : ജിഷ യു.സി)
ചെറോട്ടിയുടെ വിവാഹം കഴിഞ്ഞ് പോയതിനു ശേഷം ഒരു ദിവസം ചെറുങ്ങോരനും കുഞ്ചാണനും താമരക്കാറ്റേറ്റ് കായൽക്കരയിൽ ഇരിക്കുകയായിരുന്നു.

താമരയിലകൾക്കിടയിലൂടെ ഗ്ലും ഗ്ലും എന്ന് ശബ്ദമുണ്ടാക്കി മീൻ കൂട്ടങ്ങൾ കടന്നു പോയി .ഇലകൾക്കു  മുകളിൽ വന്നിരുന്ന് ഒരു പൊൻ മാൻ തൻ്റെ മീൻ വേട്ട തുടങ്ങിയിരിക്കുന്നു ഒരു കൂട്ടം താറാവുകൾ ഇത്തിരികലെയായി ബഹളം വക്കുന്നു

ദൂരേക്ക് നോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി ചെറുങ്ങോരൻ പറഞ്ഞു തുടങ്ങി

 "എടാ...കുഞ്ചാണാ
ൻ്റെ വീട് ഓള് പോയതോടെ ഒറങ്ങിപ്പോയതുപോലെ ആയി ."
"വെയ്ന്നാരം പണി കേറി ചെന്നാ ഓള് ണ്ടങ്കി ന്തെങ്ക് ലും തിന്നാണ്ടിക്കീ ണ്ടാകും" .

"അന്ന് കുടീല് വന്നോര് ,പോയോര് ,നാട്ടിലെ പേറ് ,പോര് ,
ന്ന് വാണ്ട സകലോം ഓള് പറയും"
പിന്നെ ൻ്റെ പണി സലത്തെ കാര്യം ചോയ്ച്ചറീം"
രാത്രി ചോറ് നിർപന്നിച്ച് തീറ്റും ."

"ൻ്റെ തുണി ഞാം കയ് ക്യാലും ഓള് കയ്കി തലക്ക്ണക്ക് ചോടെ ചന്തത്തില്  മടക്കി അതിന്ന് ടേല് കൈതപ്പൂ  വക്കും" .
"ഹും ...
ഓള് പോയി"
 "പെങ്ങന്മാര് കെട്ടിപ്പോയാ നല്ല ദണ്ണം തന്നെ ലേ ?"

"അൻ്റെ നാണിക്കുട്ട്യേട്ത്തി പോയപ്പൊ ജ്ജ് ന്ത് കരച്ചിലായ് നീം
ഓർക്ക് ണ്ടോ ജ്ജ് ?"
അയാൾ ദീർഘമായി ഒന്നു ശ്വസിച്ചു പിന്നെ പെട്ടെന്ന് കുഞ്ചാണനോട് പറഞ്ഞു

"കുഞ്ചാണാ
അനക്ക് ൻ്റെ ചെറോട്ടീനെ കെട്ടിച്ചു തരാൻ ക്ക് പെര്ത്ത മോഹണ്ടായ് ര്ന്നു"
"ജ്ജ് ന്താ പറയാന്ന് അറിയാണ്ടാ ഞാം"
കുഞ്ചാണൻ തരിച്ചുനിന്നു .
തൻ്റെ മനസ്സ് ചങ്ങാതിക്കു മുൻപിൽ തുറന്നു പോവുമോ ?
അയാൾ പേടിച്ചു .
അയാൾക്ക് അയാളോടു തന്നെ വെറുപ്പു തോന്നി .
തൻ്റെ ചങ്ങാതിയോട് ഒന്നു സൂചിപ്പിക്കാമായിരുന്നു.

"ഇനിയിപ്പൊ ചെറോട്ടിയെ നഷ്ടപ്പെടുത്തിയ വേദന സഹിക്കുക തന്നെ"
അയാൾ ഒന്നും പറയാതെ ഇരുന്നിടത്തു നിന്നും എണീറ്റ് തിരിഞ്ഞു നടന്നു
 ഒരണയാകനലായി ചെറോട്ടി അയാളുടെ മനസ്സിൻ്റെ  ഒരു കോണിൽ നിന്നു ചിരിച്ചു
"എടാ ജ്ജ് പോവാണോ?"
യാത്ര പറയാതെ നടന്നു നീങ്ങിയ കുഞ്ചാണനെ ചെറുങ്ങോരൻ പിന്നിൽ നിന്നു വിളിച്ചു .
"ഉം" .. 
മറുപടി ഒരു മൂളലിൽ ഒതുക്കി അയാൾ മറ്റൊരു ലോകത്തിലൂടെ എന്ന പോലെ നടന്നു തുടങ്ങി
"കാർത്തയെ കാണുമ്പോൾ ചെറോട്ടിയുടെ ഓർമക്കനൽ  കൂടുതൽ എരിയുമായിരുന്നു"

"അവൾ ഭർത്താവിനൊപ്പം ദൂരെ നാട്ടിൽപോയത് നന്നായി"
" കുഞ്ചിരി,
തൻ്റെ സ്നേഹമയിയായ ഭാര്യ.
പട്ടണക്കാരിപ്പെണ്ണ്
ഇവിടെ ഈ താമരച്ചേരിൽ വന്ന് തൻ്റെ പെണ്ണായി  ജീവിക്കുന്നു .ഒരു പരാതിയും പറയാതെ"

"ഇപ്പോൾ അവൾ ഏഴു മാസം ഗർഭിണിയാണ് മാസം തികഞ്ഞ് പ്രസവിക്കും വരെ അവളെ അവളുടെ വീട്ടിൽ കൊണ്ടു പോയി. പട്ടണത്തിലെ ഡോക്ടറെ കാണിക്കണമെന്ന മോഹവുമായി എത്തിയതാണ് അവളുടെ അമ്മ രുഗ്മിണിയമ്മ" .

"കനകത്തിനെ ഞാനങ്ങു കൊണ്ടു പോവാണേ" "പ്രസവം പട്ടണത്തിലെ ആസ്പത്രിയിലാണ് നല്ലത്"

'കനകം' എന്ന യഥാർത്ഥ പേര് മാറ്റി കുഞ്ചിരി എന്ന പേരിലാണ്
അവളെ ഇവിടെ
വിളിക്കുന്നതെന്നൊന്നും രുഗ്മിണിയമ്മ ആദ്യം അറിഞ്ഞിരുന്നില്ല

കുഞ്ചാണ്ടൻ
കുഞ്ചാണൻ
ചെറോണ
ചെറോട്ടി
ഇട്യാണൻ
പാറോതി
കിരാത്ത,
കൊറ്റിക്കുട്ടി

 ഇങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന പഴയ കുടുംബത്തിലെ പുതിയ തലമുറക്കാർക്കാവട്ടെ
മീൻ പേരുകളോട് സാമ്യമുള്ള പേരുകളാണ്

ഐക്കോര
മീത്ത
ആർക്കോലി
നീല പരൽ
പുളവ
വെള്ളി വാവു
വെള്ളിപരൽ
ഇയൽ
തുടങ്ങി

അവരുടെ നോട്ടത്തിൽ പരിഷ്ക്കാരപ്പേരുമായി വന്ന കനകത്തിൻ്റെ പേര് മാറ്റിയത് നാണിക്കുട്ടിയാണ് .

കനകത്തിനെ
കുഞ്ചിരിയാക്കി
കുഞ്ചാണൻ്റെ ഭാര്യ കുഞ്ചിരി.
കുഞ്ചാണനു ചിരി വന്നു .ആദ്യം അവൾക്ക് ഈ പേര് തീരെ പിടിച്ചിരുന്നില്ല .പതിയെപ്പതിയെ അതങ്ങു ശീലമായി

കുഞ്ചാണൻ ഭാര്യയുടെ താല്പര്യം കൂടി കണക്കിലെടുത്ത് അവളെ അമ്മക്കൊപ്പം പട്ടണത്തിലെ അവളുടെ വീട്ടിലേക്ക് അമ്മക്കൊപ്പം അയച്ചു.

കുഞ്ചിരി കുഞ്ചാണൻ ദമ്പതിമാരുടെ
ആദ്യത്തെ മകൾ മീത്ത

രണ്ടാമത്തേത് നീലപരൽ
മൂന്നാമത്തെത് ആണ് പുളവ
ഇതിൽ രണ്ടു പെൺമക്കളെയും താമരച്ചേരിനപ്പുറം വിവാഹം ചെയ്തയച്ചു

ഏക മകൻ പുളവയെ പട്ടണത്തിൽ വിട്ടു പഠിക്കണം
 അവൻ അമ്മ വീട്ടിൽ നിന്നു പ0നം മുഴുവനാക്കട്ടെ എന്നെല്ലാം
കുഞ്ചാണൻ മോഹിച്ചു

'ഓനെ മ്മക്ക് ഡോക്ട്ടറാക്കണം'
അയാൾ പറയുമായിരുന്നു

പക്ഷേ
അവന് അപ്പൻ മോഹിച്ച പട്ടണവാസവും പഠനവും ,ജോലിയുമൊന്നും വേണ്ട

പിന്നെയോ ?
അപ്പൻ്റെ വൈദ്യവും ,മന്ത്രവുമൊന്നും വേണ്ട
അവന്  താമരക്കച്ചവടവും ആടുമാടുകളും  മതി.
താമര കൃഷിക്കൊപ്പം അവൻ അഞ്ചാറ് പശുക്കളും ,കുറച്ച് ആടുകളും അവനുണ്ട്

താമരച്ചേരിൽ പുളവയുടെ പാലിനൊപ്പം പ്രഭാതങ്ങൾ പുലർന്നു തുടങ്ങി
സൈക്കിളുമായി അവൻ രാവിലെ ഇറങ്ങും .

'ദേ ...പാൽക്കാരൻ പുളവ എത്തിട്ടൊ'
ആളുകൾ പറഞ്ഞു തുടങ്ങി
'പാൽക്കാരൻ പുളവ'
'വൈദ്യൻ കുഞ്ചാണൻ്റെ' മകൻ അങ്ങനെ പാൽക്കാരനായി..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക