വീണ്ടുമിതാ ലവ് ജിഹാദ് രംഗപ്രവേശം ചെയ്തിരിക്കുന്നു. നമ്മള്‍ എല്ലാമൊന്നു മറന്നു വരുമ്പോള്‍ ദാണ്ടേ അവന്‍ വീണ്ടും തലപൊക്കിയിരിക്കുന്നു. ഇത്തവണ കോഴിക്കോട്ട്, കോടഞ്ചേരിയിലാണ് പ്രണയവിവാദം അരങ്ങേറുന്നത്. ചാനലുകളില്‍ അന്തിചര്‍ച്ചകള്‍ കൊഴുക്കുന്നു. നവവധുവും വരനുമെന്നും പറഞ്ഞ് ചെക്കനും പെണ്ണും ചാനലില്‍ പ്രത്യക്ഷപ്പെടുന്നു. ഞങ്ങളെ ജീവിക്കന്‍ അനുവദിക്കൂ എന്നു പരസ്യമായി കെഞ്ചുന്നു. പൊലിസില്‍ വിശ്വാസമില്ല, കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് യുവതിയുടെ പിതാവ് ആവശ്യപ്പെടുന്നു, പുരോഹിതരും കന്യാസ്ത്രീകളും ഉള്‍പ്പടെ അല്‍മായര്‍ പ്രതിഷേധക്കൂട്ടായ്മ നടത്തി പിന്തുണ പ്രഖ്യപിച്ച് പിരിയുന്നു. ചെക്കന്‍ കമ്മുവായതിനാല്‍ പാര്‍ട്ടി ഏറ്റു പിടിക്കുന്നു. സൈബര്‍ ആക്രമണം. ആകെ ജഗപൊക !.
സൗദി അറേബ്യയില്‍ നഴ്‌സായ ക്രിസ്ത്യന്‍ പെണ്‍കുട്ടി ജോയ്‌സ്‌ന അവധിക്കു നാട്ടിലെത്തിയതാണ്. മറ്റൊരു കല്യാണം ഉറപ്പിക്കുന്നതിനു തൊട്ടുമുമ്പാണേ്രത സ്ഥലം വിട്ടത്. ഇപ്പൊ വരാമെന്നു പറഞ്ഞ് കോഴിക്കോടിനു പോയ യുവതി പൊങ്ങിയത് ആലപ്പുഴജില്ലയിലെ ഒരു ഗ്രാമത്തില്‍. മകളെ തട്ടിക്കൊണ്ടുപോയെന്ന അച്ഛന്റെ കണ്ണീരില്‍ മനം നൊന്ത സഭക്കാരും ഇടവക വികാരിയും കന്യസ്ത്രീകളും സടകുടഞ്ഞു . ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍തന്നെ. പെണ്ണിന്റെ ഒപ്പം ഉള്ളത് മുസ്‌ളിം ചെക്കനെങ്കില്‍ ലവ് ജിഹാദ് തന്നെ. സംശയമെന്ത്.. അപ്പോള്‍ ചില സംശയങ്ങള്‍ നമ്മള്‍ കാണികള്‍ക്ക് ഉണ്ടായെങ്കില്‍ അതിശയിക്കാനില്ലല്ലോ.
ഒളിച്ചോടിയ കമിതാക്കളെ കേവലം രണ്ടു ദിവസം കൊണ്ട് വധൂവരന്‍മാരെന്നു വിശേഷിപ്പിക്കാനാവുമോ ? എങ്കില്‍ ചാനലുകള്‍ അങ്ങനെ പരസ്യമാക്കിയത് ശരിയോ ?. സ്‌പെഷ്യല്‍ മാര്യേജ് ആക്ടനുസരിച്ച് വിവാഹം ചെയ്യാനുള്ള നടപടികളാകുന്നതേയുള്ളൂ. അല്ലെങ്കില്‍ വിവാഹം ഏതെങ്കിലും മതാചാരപ്രകാരം നടത്തിയിരിക്കണം. അല്ലെങ്കില്‍ രജിസ്റ്റര്‍ വിവാഹം നടന്നിരിക്കണം. ഇതൊന്നും പുറത്തു വന്നിട്ടില്ല. എന്തായാലും ആ പെണ്‍കുട്ടി ഒരു മര്യാദ കാണിച്ചു. കല്യാണം ഉറപ്പിക്കും മുമ്പ് സ്ഥലം കാലിയാക്കി. അല്ലെങ്കില്‍ ഒരു യുവാവിന്റെ ജീവിതം കൂടെ അപമാനിക്കപ്പെടുമായിരുന്നു. ഭാഗ്യവാന്‍ !. അയാള്‍ രക്ഷപ്പെട്ടു.
രണ്ടു വര്‍ഷമായി തങ്ങള്‍ പരിചയത്തിലാണെന്നും ഇപ്പോള്‍ ആറുമാസമായി പ്രണയത്തിലാണെന്നും പെണ്ണും ചെക്കനും ചാനലുകളില്‍ പ്രസ്താവിച്ചു. കേവലം ആറുമാസത്തെ പ്രണയംകൊണ്ട് വിവാഹം കഴിക്കാന്‍ ധൈര്യമുണ്ടാകുമോ എന്നാണ് ബന്ധുജനങ്ങളുടെ സംശയം. സ്വാഭാവികം. അച്ഛനമ്മമാരുടെ ആ പഴയ കാലമല്ല ഇപ്പോഴുള്ളതെന്ന സത്യം മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ല. ഇന്നലെ ഫേസ്ബുക്കില്‍ കണ്ട ഏതോ ഒരുത്തനെത്തേടി പിഞ്ചുമക്കളെ ഉപേക്ഷിച്ച് നാടു വിടുന്ന ഭാര്യമാരുടെ എണ്ണം കൂടിവരുന്ന കേരളത്തില്‍ ആറുമാസം ഒരു വലിയ കാലഘട്ടം തന്നെയാണ്.' ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ' എന്നൊക്കെ നാട്ടിന്‍പുറത്തുകാരനായ ആ പാവം പിതാവിന് ഉള്‍ക്കൊള്ളാന്‍ പറ്റിയിട്ടുണ്ടാവില്ല. 180 ദിവസത്തെ വാട്‌സാപ്പ് പരിചയം ധാരാളം മതി ഇപ്പോഴത്തെ കുട്ട്യോള്‍ക്ക്.
ഇസ്‌ളാം മതവിശ്വാസിയായ ചെക്കന്‍ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് പിതാവ് സങ്കടപ്പെടുന്നു. ഇളയ കുട്ടികളുടെ ഭാവി , മകളുടെ മുന്നോട്ടുള്ള ജീവിതം .. ഇതൊക്കെ അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നു. അദ്ദേഹം ലവ് ജിഹാദിനെ എന്തെന്നില്ലാതെ ഭയക്കുന്നു്. തന്റെ ആകുലതകള്‍ക്ക് മേല്‍ അത് വല്ലാതെ ഇന്ധനം ചൊരിയുന്നുമുണ്ട്. അതിനൊപ്പമാണ് സഭയുടെ ഇടപെടലുകള്‍. ചില ഹിഡന്‍ അജന്‍ഡകള്‍ വച്ചു കരുക്കള്‍ നീക്കുന്ന സഭാരാഷ്ട്രീയത്തിന്റെ താല്‍പ്പര്യങ്ങള്‍ സാധാരണക്കാരനു പെട്ടെന്നു മനസ്സിലാവില്ലല്ലൊ. ഒപ്പം നിന്ന് പ്രതിഷേധിക്കാന്‍ നില്‍ക്കുന്നവര്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സ്ഥലം വിടുമെന്ന പരമ സത്യം അദ്ദേഹത്തിന് മനസ്സിലായിട്ടില്ല. നഷ്ടബോധത്തിന്റെ തകര്‍ച്ചയിലും കണ്ണീരിലും എന്തു ചെയ്യണമെന്നറിയാതെ ഉഴലുന്ന ഒരു കുടുംബം. അപ്പോള്‍ വിശ്വാസമായാലും രാഷ്ട്രീയമായാലും കച്ചിത്തുരുമ്പാണ്.
രാഷ്ട്രീയത്തിന്റെ കടന്നു കയറ്റവും പരാമര്‍ശിക്കാതെ വയ്യ.ചെക്കന്‍ ഷജിന്‍ ഒന്നാന്തരം മാര്‍ക്‌സിസ്റ്റ്ുകാരനാണ്. സിപിഎംലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ യുടെ മേഖലാസെക്രട്ടറി സ്ഥാനം വഹിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനുമാണ്. അതൊടെ നേതാക്കന്‍മാരുടെ പരസ്യ അഭിപ്രായങ്ങളും പരാമര്‍ശങ്ങളും പിന്നെ പിന്‍വലിക്കലുകളും അരങ്ങു തകര്‍ത്തുതുടങ്ങി. സഭ എന്നതുപോലെ രാഷ്ട്രീയത്തിനും ചില കടുംപിടുത്തങ്ങളുണ്ട്. അണികള്‍ പാര്‍ട്ടിയറിയാതെ പ്രണയിച്ച് ഒളിച്ചോടാന്‍ പാടില്ല. അവരെ അറിയിച്ചിട്ട് ആയിക്കോ. ഒരു കുഴപ്പവും നേരിടേണ്ടി വരില്ല. വല്ലവരും പറഞ്ഞിട്ടോ , പത്രം വായിച്ചോ പാര്‍ട്ടി അറിയാന്‍ ഇട വരുത്തരുത്. വോട്ടു രാഷ്ട്രീയത്തിന്റെയും സഭാരാഷ്ട്രീയത്തിന്റെയും ഇടയില്‍ ശ്വാസം മുട്ടുന്ന കമിതാക്കളെ പക്ഷേ ആരും ഓര്‍മിക്കുന്നില്ല !.
പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്കും പുരുഷനും വിവാഹം കൂടാതെതന്നെ ഒരുമിച്ചു ജീവിക്കമെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാമെന്നുമുള്ള നിയമം ഉള്ള രാജ്യത്താണ് പലകേന്ദ്രങ്ങളില്‍ നിന്നുമുള്ള ഈ ഓലപാമ്പ് വിരട്ടലെന്ന് മറന്നു പോകുന്നു. ആ നിയമത്തില്‍ ജാതിയില്ല, മതമില്ല. പ്രായപൂര്‍ത്തിയായിരിക്കണമെന്നു മാത്രമാണ് നിബന്ധന. ജീവിക്കാന്‍ വരുമാനം പോലും വേണമെന്നില്ല, പ്രായപൂര്‍ത്തിയായാല്‍ മാത്രം മതി. അന്നേരം പ്രായപൂര്‍ത്തിയും ജീവിക്കാന്‍ രണ്ടാള്‍ക്കും ജോലിയും കൂടിയുണ്ടെങ്കിലോ..പിന്നെന്തു പൊലീസും വിരട്ടലും.ഒരു കാര്യവുമില്ല.ലക്ഷക്കണക്കിന് കാണികള്‍ക്കു മുന്നിലിരുന്ന് അവരത് തത്സമയം പ്രഖ്യപിച്ചു കഴിഞ്ഞു.' ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ ' എന്ന്.
ഇനി കോടതിയില്‍ മാതാപിതാക്കള്‍ അഭയം തേടിയെന്നിരിക്കട്ടെ, എന്നാലും രക്ഷയില്ല. പെണ്‍കുട്ടി പറയുന്നതാണ് കാര്യം. എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഞാന്‍ ഇറങ്ങിപ്പോയതെന്ന് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി പറഞ്ഞുകഴിഞ്ഞാല്‍ അപ്പനും അമ്മയ്ക്കും തോറ്റു പിന്‍മാറുകയേ നിവൃത്തിയുള്ളൂ. സഭയും വീട്ടുകാരും അവരവരുടെ പാടുനോക്കുക. ഞങ്ങളെ മേലില്‍ ശല്യപ്പെടുത്തരുതെന്ന് സഭ്യമായ ഭാഷയില്‍ അവള്‍ പറഞ്ഞു കഴിഞ്ഞിരിക്കുന്നു.
ഒരനുഭവം പറയട്ടെ. എന്റെ ഒരു കുടുംബസുഹൃത്തിന്റെ ജീവിതമാണ്. ഇത്തിരി വര്‍ഷങ്ങള്‍ പിന്നില്‍ നടന്ന സംഭവമാാണ്. 19 വയസ്സുള്ള മകളെകാണാനില്ല. ഉന്നതകുലജാതയായ പെണ്‍കുട്ടി. അതീവ സുന്ദരി.നല്ല സാമ്പത്തിക സ്ഥിതി. നാട്ടിലെ ഒരു യുവാവിനെയും അന്നു തന്നെ കാണാനില്ല. ഇവര്‍ തമ്മില്‍ അടുപ്പമുള്ളതായി ദോഷൈകദൃക്കുകള്‍ പറഞ്ഞു പരത്തിയിട്ടുണ്ട്. ചെക്കന്‍ ജാതിയില്‍ പെണ്‍കുട്ടിയേക്കാള്‍ താണവനാണ്, പഠിപ്പും പത്രാസ്സും കുറവ്. രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് നല്ല പിടിപാടുള്ള , പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസ് സഹായത്തോടെ സംസ്ഥാനം മുഴുവന്‍ അരിച്ചുപെറുക്കി. നാലാം ദിവസം ഒരു ക്ഷേത്രസാന്നിദ്ധ്യത്തില്‍നിന്ന് കക്ഷികളെ കണ്ടെത്തി. ഒന്നും ചെയ്യാനായില്ല. അവിടെ മാലയിട്ട് കല്യാണം അവര്‍ സ്വന്തമായി നടത്തിക്കഴിഞ്ഞിരിക്കുന്നു. പിതാവ് പിന്‍മാറിയില്ല. ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ രണ്ടാളെയും സ്‌റ്റേഷനില്‍ വരുത്തി. മാതാപിതാക്കളും സഹോദരങ്ങളും ഒരു വശത്ത്. ചെക്കനും പെണ്ണും മറുവശത്ത്. ' കുട്ടിക്ക് ആരുടെയൊപ്പം പോകാനാണിഷ്ടം, മാതാപിതാക്കള്‍ക്കൊപ്പമോ, അതോ ഇവന്റെയൊപ്പമോ '? .പൊലിസിന്റെ ചോദ്യം. കുട്ടി അച്ഛന്റെ മുഖത്താക്ക് ഒന്നു നോക്കി. പിന്നെ അമ്മയേയും സഹോദരങ്ങളേയും നോക്കി. നിറഞ്ഞുതൂവുന്ന കുറേ കണ്ണുകള്‍ .
അവള്‍ യുവാവിന്റെ കൈകളില്‍ മുറുകെ പിടിച്ചിട്ടു പറഞ്ഞു ,' എനിക്ക് ചേട്ടന്റെയൊപ്പം പോയാല്‍ മതി.'.
വര്‍ഷങ്ങള്‍ക്കു ശേഷം, പിണക്കുകള്‍ മാറി എല്ലാവരും ഒന്നായിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചു, 'കുട്ടിക്ക് അച്ഛന്റെ മുഖത്തു നോക്കി അന്ന് എങ്ങനെ അതു പറയാന്‍ കഴിഞ്ഞു 'എന്ന്. അവള്‍ പറഞ്ഞ മറുപടി ഹൃദയത്തില്‍ നിന്നായിരുന്നു.' അച്ഛന്റെ കൂടെ പോകണമെന്ന് അന്നു ഞാന്‍ പറഞ്ഞിരുന്നെങ്കില്‍ പിറ്റേന്ന് ചേട്ടന്റെ ശവം ഏതെങ്കിലും ആറ്റില്‍ പൊങ്ങിയേനേ, അതെനിക്കുറപ്പായിരുന്നു 'എന്ന്. അതാണ് പെണ്ണ്. അപ്പനെ തള്ളിപ്പറഞ്ഞാലും പ്രണയത്തെ വലിച്ചെറിയാന്‍ ഒരു പെണ്ണും തയ്യാറാവില്ല. അതാണ് കാമുകന്റെ വിജയവും.
ഒരു പക്ഷേ, ജോയ്‌സ്‌നയുടെ പിതാവിന്റെ വെറും ഭയം മാത്രമായിരിക്കും ലവ് ജിഹാദ്. പക്ഷേ, മകളാണ്. പൊന്നുപോലെ വളര്‍ത്തിയതാണ്.കഷ്ടപ്പെട്ട് പഠിപ്പിച്ചു വലുതാക്കിയതാണ്. ഒത്തിരി പ്രതീക്ഷകള്‍ അവളെപ്പറ്റിയുണ്ടായിരുന്നു.സ്വന്തം മതവിശ്വാസത്തില്‍പ്പെട്ട ഒരു പയ്യന്‍ മരുമകനായി വരണമെന്ന് ആഗ്രഹിച്ചത് തെറ്റല്ലല്ലോ.മനസ്സില്‍ അവള്‍ക്കായി കല്യാണപ്പന്തല്‍ കെട്ടിത്തുടങ്ങിയപ്പോഴാണ് ഒളിച്ചുസ്ഥലം വിട്ടത്.തകര്‍ന്നുപോയ പിതൃഹൃദയത്തിന്റെ നൊമ്പരം നമ്മള്‍ക്ക് ഊഹിക്കാനാവും..പക്ഷേ ,നമ്മള്‍ രക്ഷിതാക്കള്‍ വെറും നോക്കുകുത്തികള്‍ മാത്രമാവുകയാണ്.സ്വന്തം കാലില്‍ നിന്നുകഴിഞ്ഞാല്‍ അച്ഛനമ്മമാരെ അവഗണിച്ച് തോന്നിയവന്റെ കയ്യ് പിടിച്ച് പടിയിറങ്ങിപ്പോകുന്ന മക്കളുടെ എണ്ണം പെരുകുകയാണ്.ജോയ്‌സ്‌നയുടെ അച്ഛന് സമാധാനിക്കാം,അവള്‍ പട്ടിണി കിടക്കില്ല.ജീവിക്കാനൊരു വഴി അവള്‍ക്കു കാണിച്ചുകൊടുത്തിട്ടുണ്ടല്ലോ...ഇനി താങ്കളെ അവള്‍ക്ക് ആവശ്യമില്ല.27 വയസ്സുവരെ ചൊല്ലും ചോറും കൊടുത്തു വളര്‍ത്തിയ മാതാപിതാക്കളെക്കാള്‍ ഇന്നലെ വാട്‌സ്ആപ്പില്‍ കണ്ടുമുട്ടിയ ഒരുത്തനോടാണ് അവള്‍ക്ക് കൂറ്.അവളെ അവളുടെ പാട്ടിനു വിടുന്നതാണ് ഉചിതം.കാലം എല്ലാം മായിക്കുന്ന കടലാണല്ലോ.ഒരു കുട്ടിയൊക്കെയാവുമ്പോള്‍ അവള്‍ അച്ഛനമ്മമാരുടെ സ്‌നേഹം ഓര്‍മിക്കും.തീര്‍ച്ചയായും തേടി വരും.നി്ങ്ങള്‍ ഒന്നാവും.അതാണല്ലോ വേണ്ടതും.
ജീവിതത്തിന് ഒരു പ്രതീക്ഷയും നിറച്ചാര്‍ത്തുമൊക്കെ വേണമെങ്കില്‍ കുഞ്ഞുങ്ങള്‍ വേണം. മക്കള്‍ക്കു ജന്‍മം നല്‍കുന്നത് നമ്മള്‍ അച്ഛനമ്മമാരുടെ സ്വാര്‍ത്ഥത മാത്രമാണ്.നമ്മള്‍ക്ക് സ്‌നേഹിക്കാനും കൊഞ്ചിക്കാനും സ്വന്തം കുഞ്ഞുങ്ങള്‍ വേണമെന്ന സ്വാര്‍ത്ഥത.വയസ്സാവുമ്പോള്‍ ചാരാനൊരു തോള്‍ വേണമെന്ന സ്വാര്‍ത്ഥത. മക്കള്‍ക്കും സ്വാര്‍ത്ഥതകളുണ്ട്.അവര്‍ക്കിഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കാനുള്ള സ്വാര്‍ത്ഥത അതിലൊന്നു മാത്രമാണ്.അവര്‍ക്കു നല്ലതു വരാന്‍ പ്രാര്‍ത്ഥിക്ക മാത്രം ചെയ്യാം.
പുരോഹിതരും കന്യാസ്ത്രീകളും ഒന്നറിയുക. നമ്മള്‍ എത്ര പ്രതിഷേധിച്ചാലും തെരുവിലിറങ്ങി ബഹളമുണ്ടാക്കിയാലും പ്രണയം അവസാനിക്കാന്‍ പോണില്ല.ഈ ജീവിതത്തിന് നിറം പകരാന്‍ ദൈവം കനിഞ്ഞുനല്‍കിയ മഴവില്ലാണ് പ്രേമം.ദൈവം സൃഷ്ടിച്ച ശരീരത്തിലെ ചില ഹോര്‍മോണുകളുടെ മാജിക്ക്.ഒരിക്കലെങ്കിലും പ്രണയാനുഭൂതി നുകര്‍ന്നവര്‍ക്കറിയാം അതിന്റെ ലഹരി. പ്രണയത്തിനിടയ്ക്ക് ജാതിയില്ല,മതമില്ല,പ്രായമില്ല,പലപ്പോഴും സുബോധവുമില്ല.കുഞ്ഞാടുകളെ നേര്‍വഴിക്കു നടത്തേണ്ട നിങ്ങള്‍ത്തന്നെ പ്രണയത്തില്‍പ്പെട്ടുപോയ എത്രയെത്ര സംഭവങ്ങളുണ്ട്.അങ്ങനെ പിടിക്കപ്പെട്ടുപോയ എത്ര നാറ്റകേസ്സുകളുണ്ട്.ഒരു ഹിന്ദു യുവാവിനൊപ്പമായിരുന്നു ജോയ്‌സ്‌ന ഇറങ്ങിപ്പോയതെങ്കില്‍ സഭ ഈ പ്രതിഷേധമാര്‍ച്ചിനു മുതിരുമായിരുന്നോ ?.എത്രയെത്ര ക്രിസ്ത്യന്‍ -ഹിന്ദു മിശ്ര വിവാഹങ്ങള്‍ ഇവിടെ നടക്കുകയും അവരെ മാമോദീസവെള്ളം തളിച്ച് സഭയില്‍ ചേര്‍ക്കയും ചെയ്തിരിക്കുന്നു.ആ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ ഇത്തരം കോലാഹലങ്ങള്‍ ഒന്നും അന്നു നടത്തിയില്ലല്ലോ.അന്നവര്‍ നിര്‍ബന്ധിത മതം മാറ്റത്തിന് നിയമനടപടി സ്വീകരിച്ചിരുന്നെങ്കില്‍ ആകെ നാറിപ്പോകുമായിരുന്നത് ആരാണ്..കഴി്ഞ്ഞ പത്തുവര്‍ഷത്തെ കണക്കെടുത്തു നോക്കിയാലറിയാം കേരളത്തില്‍ ഏതു മതവിഭാഗത്തിലാണ് കൂടുതല്‍ മതംമാറ്റം നടന്നിരിക്കുന്നതെന്ന്.തെരുവിലെ പതിഷേധം മൂക്കുമ്പോള്‍ മറുവിഭാഗം മതംമാറ്റ കണക്കുകള്‍ രേഖപ്പെടുത്തിയ പ്‌ളക്കാര്‍ഡുമായി എതിരേ വരാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം..
അതവിടെ നില്‍ക്കട്ടെ.കോട്ടയത്തിനടുത്ത് എരുമേലി എന്നൊരു നാടുണ്ട്.അവിടെ ബന്ധുവീട്ടിലേക്കു പോയ 20 വയസ്സുള്ള ജസ്‌ന മരിയ എന്നൊരു പെണ്‍കുട്ടിയുണ്ട്.2018 മാര്‍ച്ച് മാസമാണ് അവള്‍ പോയത്.വര്‍ഷം നാലു കഴിഞ്ഞിരിക്കുന്നു.ഇപ്പോഴവള്‍ക്ക് 24 വയസ്സുണ്ടാവും.അവള്‍ ഇനിയും തിരിച്ചു വീട്ടിലെത്തിയിട്ടില്ല. സിബിഐ വരെ അന്വേഷണം നടത്തി.തുമ്പില്ല.തട്ടിക്കൊണ്ടുപോയതായും വ്യാജപാസ്‌പോര്‍ട്ടില്‍ മതതീവ്രവാദികള്‍ കടത്തിയതായുമൊക്കെ അഭ്യൂഹങ്ങളുണ്ടെങ്കിലും യഥാര്‍ത്ഥ അവസ്ഥ പുറത്തു വന്നില്ല.പല ഉന്നതപൊലിസ് ഉദ്യോഗസ്ഥരും, എല്ലാ വിവരവും ശേഖരിച്ചുകഴിഞ്ഞു,ഉടന്‍ ജസ്‌നയെ കണ്ടെത്തും എന്നൊക്കെ വീമ്പിളക്കിയതു മിച്ചം. തീ തിന്നുന്ന മനസ്സുമായി ഒരപ്പനും സഹോദരങ്ങളും കഴിഞ്ഞ നാലു വര്‍ഷമായി ആ വീട്ടില്‍ നീറിനീറി കഴിയുന്നുണ്ട്.കേസന്വേഷണത്തിനായോ പ്രതിഷേധിച്ചോ റാലി നടത്താന്‍ ഒറ്റപുരോഹിതനെയും കന്യാസ്ത്രീയെയും അല്‍മായരെയും ഇതുവരെ ആ പ്രദേശത്തങ്ങും കണ്ടില്ല.ആ കുട്ടിയും സത്യക്രിസ്ത്യാനിയല്ലേ.അവരുടെ വീട്ടുകാരും സഭാ വിശ്വാസികളല്ലേ.എവിടെപ്പോയി പ്രതിഷേധ ജ്വാല...
അതൊക്കെ ഇപ്പോഴത്തെ ഉഷാര്‍ കാണുമ്പോള്‍ ചുമ്മാ ഓര്‍ത്തുപോവുകയാണ്.
വോട്ടുരാഷ്ട്രീയത്തിന്റെ കെണിയില്‍പ്പെട്ട് നമ്മള്‍ തെരുവിലിറങ്ങിയാല്‍ ജയിക്കുന്നത് മറ്റുചിലരായിരിക്കും.അതു ഓര്‍മിക്കാതെ പോകരുത്.ലവ്ജിഹാദ് ഉണ്ടാവാതിരിക്കട്ടെ.ക്രിസ്ത്യാനിയെന്നല്ല ഒരു പെണ്‍കുട്ടിയും അതില്‍ വീണുപോകാതിരിക്കട്ടെ. പ്രണയം മാത്രമല്ല അതിലും ആപത്കരമായ മയക്കുമരുന്നും മദ്യവും നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടു തുടങ്ങിയിട്ട് നാളുകളേറെയായി.കുട്ടികള്‍ക്കു ശക്തമായ ബോധവല്‍ക്കരണം നല്‍കാന്‍ മാതാപിതാക്കള്‍ക്കൊപ്പം സഭയ്ക്കും പങ്കുണ്ട്.അതെങ്ങനെ ? .സഭയിലെ കേസും അടിയും കഴിഞ്ഞിട്ടു വേണ്ടേ കുഞ്ഞാടുകളെ പരിപാലിക്കാന്‍.ഉടച്ചുവാര്‍ക്കലിനു സമയം കഴിഞ്ഞിരിക്കുന്നു.