Image

നവയുഗം തുണച്ചു; രോഗിയായ ജഹീര്‍ ഹുസൈന്‍ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.

Published on 26 April, 2022
നവയുഗം തുണച്ചു; രോഗിയായ ജഹീര്‍ ഹുസൈന്‍ ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.

ദമ്മാം: മസ്തിഷ്‌കാഘാതം പിടിപെട്ട് ശരീരത്തിന്റെ ഒരു വശം തളര്‍ന്നു കിടപ്പിലായിരുന്ന തമിഴ്നാട് കുംഭകോണം സ്വദേശി മുഹമ്മദ് സുല്‍ത്താന്‍ ജഹീര്‍ ഹുസൈന്‍, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ വഴി തുടര്‍ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങി.


സൗദി അറേബ്യയിലെ ദമ്മാമില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു ജഹീര്‍ ഹുസൈന്‍. രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന് ജോലിസ്ഥലത്ത് പെട്ടെന്ന് ദേഹസ്വാസ്ഥ്യം  ഉണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. മസ്തിഷ്‌കാഘാതം മൂലം ശരീരത്തിന്റെ ഒരു വശം തളര്‍ന്നു പോയിരുന്നു. ഉടനെത്തന്നെ സ്‌പോണ്‍സര്‍  അദ്ദേഹത്തെ  സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ കൊണ്ട് പോയി.  ആരോഗ്യസ്ഥിതി മെച്ചമാകാത്തതിനാല്‍ പിന്നീട്  ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കിങ് ഫഹദ് ഹോസ്പിറ്റലില്‍  കൊണ്ട് പോയി. പക്ഷെ അവിടെയും ഒരു മാറ്റവും  ഉണ്ടായില്ല.
പിന്നീട്  സ്‌പോണ്‌സറുടെയും, കൂട്ടുകാരുടെയും,വീട്ടുകാരുടെയും അഭിപ്രായം മാനിച്ചു  കൊണ്ട്  നാട്ടില്‍ പോയി തുടര്‍ ചികിത്സ  നടത്താം എന്ന തീരുമാനത്തില്‍ എത്തി. എന്നാല്‍ ആരോഗ്യസ്ഥിതി മൂലം നാട്ടിലേയ്ക്ക് അയയ്ക്കുന്നതിന് പല തടസ്സങ്ങളും ഉണ്ടായി.

ദമ്മാമിലെ മലയാളി മാധ്യമപ്രവര്‍ത്തകന്‍ ഹബീബ് ഏലംകുളമാണ് ഈ വിഷയം നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടനെ അറിയിച്ചത്. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുക്കുകയായിരുന്നു. അവര്‍ ഡോക്ടറുമായും ആശുപത്രി അധികൃതരുമായും പലതവണ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന്, ഒരു വീല്‍ചെയറില്‍ ജഹീര്‍ ഹുസൈനെ നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ സമ്മതപത്രം നല്‍കാം എന്ന് അവര്‍ അറിയിച്ചു. വീല്‍ചെയറില്‍ പോകുന്ന രോഗിയുടെ കൂടെ പോകാന്‍ ഒരാള്‍ നിയമപ്രകാരം ആവശ്യമായിരുന്നു. നവയുഗം തന്നെ മുന്‍പ് ലേബര്‍ കോര്‍ട്ട് വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചു വാങ്ങി നല്‍കിയ മറ്റൊരു തമിഴ്നാട് സ്വദേശിയെ കൂടെപ്പോകാന്‍ തയ്യാറാക്കി. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വേണ്ട വിമാനടിക്കറ്റ് ജഹീറിന്റെ  സ്‌പോണ്‍സര്‍ തന്നെ എടുത്തു തന്നു.

അങ്ങനെ അനിശ്ചിതങ്ങള്‍ക്കൊടുവില്‍, എല്ലാവര്‍ക്കും നന്ദി പറഞ്ഞു ജഹീര്‍ ഹുസൈന്‍ ദമ്മാം വിമാനത്താവളത്തില്‍ നിന്നും നാട്ടിലേയ്ക്ക് പറന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക