ചെളിവരമ്പുകൾ ,
വയലിന് നെടുകെ നാം
നടന്നുണ്ടാക്കിയ
ഒറ്റയടിപ്പാതകൾ,
കൊത്തങ്കല്ലു
പെറുക്കിയ
ചരൽ നിരത്തുകൾ,
കുളിരില തൊട്ട്
കുയിലൊച്ച കേട്ട് ,
മുണ്ടിലും മുടിയിലും
ഏമ്പൻ കുടുങ്ങിയ
കാട്ടുപാതകൾ ,
കയ്യാല കോരിയും
പാതാറു കെട്ടിയും
നടുവിലായ് തീർത്തൊരു
കിളയുടെ കുഞ്ഞാഴം ...
എല്ലാം കുഴിച്ചങ്ങ്
മൂടി നാം നേടുന്നു
ശകടാസുരങ്ങൾക്ക്
ക്രൂരമാർഗം ,
ജില്ലിയുടെ - ടാറിന്റെ
താപമാർഗം.