Image

പുഷ്പ ക്ലിനിക്ക്  (ബാംഗ്ലൂർ ഡേയ്‌സ്: ഹാസ്യ നോവല്‍-5 )

Published on 13 May, 2022
പുഷ്പ ക്ലിനിക്ക്  (ബാംഗ്ലൂർ ഡേയ്‌സ്: ഹാസ്യ നോവല്‍-5 )

ഒരു നല്ല കലാപരിപാടി കാണാം എന്ന് വിചാരിച്ചു് ഓടിക്കൂടിയ നാട്ടുകാർ നിരാശരായി.ആരെങ്കിലും കൊല്ലപ്പെടുകയോ  നല്ല രീതിയിലുള്ള അടിപിടി നടക്കുകയോ ചെയ്തില്ലെങ്കിൽ പിന്നെ കാണാൻ എന്തുരസമാണ് ഉള്ളത്?ഇതായിരുന്നു അവരുടെ മുഖഭാവങ്ങളിൽ നിന്നും എനിക്ക് മനസ്സിലായത്.

വെടിയേറ്റ് കുട്ടി  മരിച്ചിട്ടുണ്ടാകും,ജോർജ്‌കുട്ടിയെ നാട്ടുകാർ തല്ലുന്നത് കാണാം എന്നെല്ലാം വിചാരിച്ചു് ഓടിവന്നവരായിരുന്നു അവർ.നിമിഷനേരംകൊണ്ട്   വാർത്തയ്ക്ക് വലിയ പബ്ലിസിറ്റി കിട്ടുകയും ചെയ്തിരുന്നു.

സംഭവസ്ഥലം സന്ദർശിക്കാനായി  ഓടിക്കൂടിയവർ വന്നപോലെ തിരിച്ചുപോയി.സൈക്കിൾ ചെയിനും  കുറുവടിയുമായി  വന്ന തമിഴന്മാർ നിരാശരായി പരസ്പരം നോക്കി.

ജോർജ് കുട്ടിയുടെ കിടപ്പുകണ്ട്  പലരും  ജോർജ് കുട്ടിക്കാണ്  വെടി ഏറ്റത് എന്നും വിചാരിച്ചു.ആകെക്കൂടി എല്ലാവർക്കും ഒരു കൺഫ്യൂഷൻ.

ജോർജ് കുട്ടിയുടെ തോക്കിൻ്റെ കാഞ്ചി വലിച്ചു് വെടി പൊട്ടിച്ച   പെൺകുട്ടി ബൊമ്മി ഭയന്നു വിറച്ചുപോയി.കുട്ടി പേടിച്ചു്    എവിടെയോ പോയി ഒളിച്ചു..കൊച്ചുകുട്ടിയാണ്,കുട്ടിയുടെ 'അമ്മ ബേജാറായി "ബൊമ്മീ, ബൊമ്മീ "എന്ന് വിളിച്ചു വീടിന് ചുറ്റും തേടി നടന്നു.

അവസാനം അന്വേഷിച്ചു നടന്നവർ  ബൊമ്മിയെ ഒരു പഴയ അലമാരയുടെ ഉള്ളിൽ നിന്നും കണ്ടുപിടിച്ചു.

മകളെ കണ്ടുകിട്ടിക്കഴിഞ്ഞപ്പോൾ  അക്ക  ആ സന്തോഷം കൊണ്ട്   കുറെ പരിപ്പുവടയും ഒരു ജഗ്ഗിൽ  ചായയുമായി ഞങ്ങളുടെ അടുത്തേക്ക് വന്നു.ചൂട് പരിപ്പുവടയുടെ സുഗന്ധം  അവിടെ അന്തരീക്ഷത്തിൽ നിറഞ്ഞു. ഞങ്ങൾ പരിപ്പ് വടയിലും ചായയിലും ശ്രദ്ധിച്ചു.

"ദുഷ്ടന്മാരെ, ഒരു ചായയും പരിപ്പുവടയും എനിക്കും താ."ബോധം കെട്ടുകിടന്നിരുന്ന ജോർജ്‌കുട്ടിയും ചാടി എഴുന്നേറ്റു 

ആരോ ഒരു ഗ്ലാസ് ചായയും പരിപ്പ് വടയും ജോർജ്‌കുട്ടിയുടെ നേർക്ക് നീട്ടി.ഉയിർത്തെഴുന്നേറ്റ ജോർജ്‌കുട്ടിയും  ടീ പാർട്ടിയിൽ സജ്ജീവമായി .ചായകുടിക്കുന്നതിനിടയിൽ  നാടകീയമായി ഒരു ചോദ്യം."എന്താ സംഭവിച്ചത്?"

"ഉലക്ക പുഴുങ്ങിയത് ,താൻ ഒന്നും  അറിഞ്ഞില്ല അല്ലെ?"ഞാൻ ചോദിച്ചു.

ചൂട് പരിപ്പുവട തിന്നുന്നതിനിടക്ക് ജോർജ് കുട്ടി പറഞ്ഞു,

"നല്ല ചൂട് പരിപ്പുവടയുടെ മണം  അടിച്ചാൽ ആരുടേയും   ബോധക്കേടും  മാറും."

ഞങ്ങളുടെ അടുത്തേക്ക്  ഒരു  ഇലക്ട്രിക് വയറുമായി  ഒരു തമിഴൻ വന്നു."സാർ,ദാ വയർ കൊണ്ടുവന്നിട്ടുണ്ട്."

"എന്തിനാ?"

"ഹാർട്ട് അറ്റാക്ക് വന്ന ജോർജ്‌കുട്ടിക്ക്  ഷോക്ക് കൊടുക്കാനാണ്. "

സെൽവരാജൻ ഒന്നും പറയാതെ ഒരു കപ്പ് ചായയും ഒരു പരിപ്പ് വടയും അയാൾക്ക് കൊടുത്തു.. 

വെടിയേറ്റ കൊച്ചുമായി 'കൊച്ചിൻ്റെ അമ്മയും ഞങ്ങളുടെ അടുത്തേക്ക് വന്നു.പരിപ്പുവട കടിച്ചുകൊണ്ട് അവർ ഹൗസ് ഓണറിൻറെ ഭാര്യയോട് പറഞ്ഞു, ."അക്ക, ബോൺസ്  പൊട്ടിയിരിക്കും."

കൊച്ചിൻ്റെ  എല്ല് പൊട്ടിയിരിക്കും,എന്ന്.

ജോർജ് കുട്ടി ചാടി പറഞ്ഞു."ശരിയാ ബോൺസ്‌ പൊട്ടിയിരിക്കും.ഡോക്ടറുടെ അടുത്തുപോകാം".

അവർ സമ്മതിച്ചു.

ഞങ്ങൾ താമസ്സിക്കുന്നതിനടുത്തായി  ഒരു പുതിയ ക്ലിനിക് ഒരു ഭാര്യയും ഭർത്താവും  കൂടി തുടങ്ങിയിരുന്നു..

ഹൗസ് സർജൻസി കഴിഞ്ഞ ഉടനെ കാര്യമായ ക്ലിനിക്കൽ പരിചയമില്ലാത്ത  ഒരു ഭാര്യയും ഭർത്താവും ഒന്നിച്ചു  ആരംഭിച്ചതാണ്.അതിസുന്ദരിയായിരുന്നു  ലേഡി ഡോക്ടർ. അവരെ കാണാൻപോകാനാണ് ഈ ഉത്സാഹം എന്ന് എല്ലാവർക്കും  മനസ്സിലായി.

അവരുടെ ക്ലിനിക്കിൻ്റെ പ്രവർത്തനം നിരീക്ഷിക്കുക എന്നത് വളരെ രസകരമായിരുന്നു.ഭർത്താവിന്  രോഗികൾക്ക് മരുന്നുകൊടുക്കാൻ പേടിയാണ് അയാൾ തൻ്റെ കൺസൾട്ടിങ് റൂമിൽ ഇരുന്ന് ഉറക്കെ വിളിച്ചു  ചോദിക്കും," ഉഷേ,ഈ ഉടുഗന് ജ്വര,,എന് മാട ബേക്കു?"

 ഈ പയ്യന് കൂടിയ പനിയാണ് എന്ത് മരുന്നുകൊടുക്കണം? ,എന്നാണ് ചോദ്യം.

ലേഡി ഡോക്ടർ സ്മാർട്ടാണ്,.അവർ എന്തെകിലും മരുന്നിൻ്റെ പേര് നിർദേശിക്കും.

അങ്ങനെ രസകരമായ   പല സീനുകൾ അവിടെ പോയാൽ കാണാം.

ചായകുടിച്ചു കഴിഞ്ഞു ഞങ്ങൾ ആഘോഷമായിട്ടു കൊച്ചിനെയുംകൂട്ടി  ക്ലിനിക്കിലേക്ക് യാത്ര ആയി.

പോകുന്ന വഴി പിറകിൽ നിന്നും ഒരാൾ കൈകൊട്ടി വിളിക്കുന്നു. ഞങ്ങൾക്ക് ആരെന്ന് ഒരു പിടിയും കിട്ടിയില്ല.അച്ചായൻ പറഞ്ഞു,"അത് കവി പരുന്തും കൂട്ടിൽ ശശി ആണ്"

ഒരു മുപ്പത്തഞ്ചു് വയസ്സുതോന്നിക്കും,പൊക്കം കുറഞ്ഞു കഷണ്ടിയാണ്.ബ്രുക് ബോണ്ട് ഫാക്ടറിയിൽ സെക്യുരിറ്റി ഓഫിസർ ആണ്.

കവി എല്ലാം ചോദിച്ചു്  മനസ്സിലാക്കി. ഒന്നാലോചിച്ചുകൊണ്ട് കഷണ്ടിത്തലയിൽ തലോടി.എന്നിട്ട്  പറഞ്ഞു,"ഒരു കവിതക്ക് സ്കോപ്പ് കാണുന്നു."

തുളകൾ വീണ ഇലകളാണ് നാം 

അലകളില്ലാത്ത ജലകുഴികളാണിവിടെ 

തുളകൾ വീണ ഭൂമിയിൽ ഉണങ്ങിയ 

പൊടി മണ്ണിൽ ദാഹജലം എവിടെ?

ഈ നഗരത്തിന് ഭ്രാന്ത് പിടിച്ചിരിക്കുന്നു.അരിപ്പകളിലെ തുളകൾ പോലെ എല്ലാ വീട്ടിലും ഓരോ കുഴൽ കിണർ നിർമ്മിക്കുന്നു.പരുന്തും കൂട് ശശി വിശദീകരിക്കാൻ തുടങ്ങി.ഞങ്ങൾ പറഞ്ഞു,",കുട്ടിക്ക് സീരിയസ് ആണ്,പിന്നെ കാണാം"..

കൂടുതൽ കേൾക്കാൻ നിൽക്കാതെ  ഞങ്ങൾ ക്ലിനിക്കിലേക്ക് പോയി.

കേറിച്ചെന്ന ഉടനെ ഡോക്ടർ ഒരു ചോദ്യം" വാട്ട് ഹാപ്പെൻഡ്?"

ജോസഫ് ചാടി പറഞ്ഞു,"ജോർജ് കുട്ടി വെടി വച്ചതാ.ബോൺസ് പൊട്ടിയിരിക്കും"

.ഡോക്ടർ ഉടനെ "ഉഷേ, പോലീസിനെ വിളിക്ക് ,ഇവർ വെടി  വെച്ച കേസ്സാ ഇത്."

ഉഷ, ഡോക്ട്ടർ വേദിയിൽ മുഖം കാണിച്ചു.ഞങ്ങളെ മാറി മാറി നോക്കി.ഞങ്ങൾ എല്ലാവരും വിശദമായി എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ വെടിയേറ്റ കൊച്ചിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല. 

"നിമ്‌കെ വേറെ കളസ എനും ഇൽവ ?"അവർ ചോദിച്ചു.

 "കളസ,എന്ന് പറഞ്ഞാൽ നിക്കർ എന്നല്ലേ അർഥം? അതെന്തിനാ?"ജോർജ്‌കുട്ടി എന്നോട് ചോദിച്ചു.

"കളസ എന്ന് പറഞ്ഞാൽ ജോലി,നിങ്ങൾക്കെല്ലാം വേറെ പണിയില്ലേ?എന്നാണ് അവർ പറഞ്ഞത്."അച്ചായൻ വിശദീകരിച്ചു.

"വെടിയേറ്റ് എല്ലുപൊട്ടിയ കൊച്ചിനെയും കൊണ്ട്.വന്നിരിക്കുന്നു.ഇത് വല്ല കൊതുകും കുത്തിയതായിരിക്കും".അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു.ഒന്നും മനസ്സിലാകാത്തതുകൊണ്ട് ഞങ്ങൾ വെറുതെ തല കുലുക്കുകയും ചിരിക്കുകയും ചെയ്തു.

കൊച്ചിൻ്റെ കയ്യിൽ  കൊതുക് കുത്തിയപോലെ ഒരു ചെറിയ പാട് കാണാം.

"കൊതുക് കുത്തിയതല്ല.വെടി ഏറ്റതാണ് ,പരിപ്പുവട തിന്നപ്പോൾ  സുഖമായി.എന്നാലും ഒന്ന് ചെക്കപ്പ് ചെയ്തേക്കാം  എന്നുകരുതി കൊണ്ടുവന്നതാണ്."ഞങ്ങൾ വിശദീകരിച്ചു.

അപ്പോഴാണ് സെൽവരാജൻ  ഒരു ചോദ്യം," സാർ നിങ്ങളുടെ ഭാര്യയുടെ പേര് ഉഷ,നിങ്ങൾ ക്ലിനിക്കിന് ഇട്ടിരിക്കുന്ന പേര് പുഷ്പ ക്ലിനിക്..അതെന്താ?"

ജോർജ് കുട്ടി പറഞ്ഞു,"അത് ഇയാളുടെ ആദ്യത്തെ ലവറിൻ്റെ പേര് ,പുഷ്പ.നമ്മളുടെ ഭാഷയിൽ പറഞ്ഞാൽ പഴയ കുറ്റി.ഇനി കുറച്ചു കഴിയുമ്പോൾ ഇയാൾ ആ പേര് മാറ്റും"ലേഡി ഡോക്ടർ ഭർത്താവിൻ്റെ  നേരെ നോക്കി.

അവർക്ക് ഞങ്ങൾ പറഞ്ഞത് മലയാളം അറിയില്ലെങ്കിലും ഏതാണ്ട് പിടികിട്ടി.

പിന്നെ എന്ത് സംഭവിച്ചു?

എൻ്റെ  കാര്യം മാത്രം പറയാം.ഞാൻ നിമിഷനേരം കൊണ്ട് വീട്ടിൽ എത്തി.

ഇറങ്ങി ഓടുന്നതിനിടയിൽ വെടിയേറ്റ കുട്ടി അവന് ഐസ് ക്രീം  വാങ്ങി കൊടുക്കാൻ പറയുന്നത് കേട്ടു.അവിടെ റോഡരുകിൽ ജോയ് ഐസ് ക്രീമിൻ്റെ ഒരു പടുകൂറ്റൻ പരസ്യബോർഡ് കണ്ട് കൊതിയായി പറയുന്നതാണ്.

കുറച്ചു സമയം കഴിഞ്ഞു ജോർജ്‌കുട്ടി വീട്ടിലേക്ക് വന്നു.

"എന്നാലും താനെന്തുപണിയാണ് കാണിച്ചത്?അച്ചായൻ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു."

"എന്തു പറ്റി?"

" അവർക്ക് അമ്മയ്ക്കും മകനും ഐസ് ക്രീം വാങ്ങികൊടുത്തിൻ്റെ കാശുകൊടുക്കണ്ടേ?"

ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ജോർജ്‌കുട്ടി വേഗം വാതിലടച്ചു.

"ശ്,മിണ്ടരുത്,ആ കവി പരുന്തുംകൂട് കവിത ചൊല്ലാൻ വരുന്നുണ്ട്."

പക്ഷെ താമസിച്ചുപോയി.അയാൾ ഞങ്ങളെ കണ്ടു കഴിഞ്ഞു.

"തുളകൾ വീണ  കുഴികളാണ് ............"

"ഇതെന്താ,ഉഴുന്നുവടയെക്കുറിച്ചാണല്ലോ ഇന്നത്തെ കവിത."ഞാൻ പറഞ്ഞു.

"കലാ  ബോധം ഇല്ലാത്ത വെറും കൂശ്മാണ്ടങ്ങൾ ".കവി പരുന്തുംകൂട് പറഞ്ഞു. 

ഞങ്ങൾ വാതിൽ തുറന്നു.അതെ സമയം  വാതിൽക്കൽ ഒരു പോലീസ്‌കാരൻ നിൽക്കുന്നു.അയാൾ ചോദിച്ചു,"ആരാണ് ഈ വീട് വാടകക്ക് എടുത്തിരിക്കുന്നത്?"

"ഞാൻ ".അയാൾ എന്നെ അടിമുടി നോക്കി.ഒന്നും പിടികിട്ടാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.

 

(അനുബന്ധം:ഇന്ന് പുഷ്പ ക്ലിനിക്ക് വളർന്നു  പുഷപ ഹോസ്പിറ്റൽ ആയി വൈറ്റെഫീൽഡിൽ കാണാം)

 

https://emalayalee.com/writer/219

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക