ട്വിറ്റർ 44 ബില്യൺ ഡോളറിനു വാങ്ങുമെന്നു ലോകത്തെ ഏറ്റവും ധനികനായ എലോൺ മസ്ക്ക് പ്രഖ്യാപിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ 39 ബില്യൺ വെള്ളത്തിലായെന്നു വാർത്ത.
മസ്‌കിന്റെ ടെസ്‌ല കമ്പനിയിൽ നിക്ഷേപിച്ചിരുന്ന പലരും പിന്മാറിയതാണ് നഷ്ടത്തിനു പ്രധാന കാരണം. ട്വിറ്ററുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളിൽ ആണ്ടു പോകുമ്പോൾ മസ്‌കിന്റെ ശ്രദ്ധ അതിലേക്കു പാളും എന്നാണ് അവരുടെ ആശങ്ക.
കഴിഞ്ഞ 30 ദിവസത്തിനിടെ ടെസ്‌ലയുടെ ഓഹരി മൂല്യം 21% ഇടിഞ്ഞു 769 ഡോളറിൽ എത്തി.
ട്വിറ്റർ 44 ബില്യനു വാങ്ങുന്നു എന്ന് 17 ദിവസം മുൻപ് പ്രഖ്യാപിച്ച മസ്ക്ക് വെള്ളിയാഴ്ച്ച വട്ടം തിരിഞ്ഞു, ട്വിറ്ററിന്റെ 5 ശതമാനത്തിൽ താഴെ അക്കൗണ്ടുകൾ മാത്രം വ്യാജമാണെന്ന അവരുടെ നിലപാടിൽ കൂടുതൽ വ്യക്തത വരുന്നതു വരെ കച്ചവടം മുന്നോട്ടു പോവില്ല എന്ന് പ്രഖ്യാപിച്ചു. ട്വിറ്റർ ഉടൻ 25% വരെ കൂപ്പു കുത്തിയെങ്കിലും വാങ്ങാൻ ഉറച്ചു തന്നെ നില്കുന്നു എന്ന് മസ്‌ക്ക് പറഞ്ഞതു കൊണ്ടു കരകയറി.
എങ്കിൽ പോലും, 54.20 ഡോളർ വച്ച് ഓഹരി വാങ്ങാമെന്ന മസ്‌കിന്റെ വാഗ്ദാനം നിലനിൽക്കെ ഓഹരി വില 40 ഡോളർ വരെ മാത്രമേ പിടിച്ചു കയറിയിട്ടുള്ളു. വെള്ളിയാഴ്ച ഓഹരി വില 40ൽ എത്തിയെങ്കിലും ഏപ്രിൽ ഒന്നിനു നിന്നിരുന്ന 39.31 ഡോളറിൽ നിന്നു നേരിയ വർധന മാത്രമേ ആകുന്നുള്ളൂ.
വെള്ളിയാഴ്ച്ച ട്വിറ്ററിന്റെ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ 34.458 ബില്യൺ ഡോളറിലായിരുന്നു നിന്നത്. ട്വിറ്റർ വാങ്ങാൻ മസ്‌ക്ക് വാഗ്‌ദാനം ചെയ്‌ത 44 ബില്യൺ ഡോളറിൽ ഏറെ താഴെ.
മസ്‌കിന്റെ രംഗപ്രവേശം ട്വിറ്ററിൽ ആത്മധൈര്യവും കഴിവുമുള്ളവർക്കു വെല്ലുവിളിയാവുന്നു എന്ന സൂചനയുണ്ട്. രണ്ടു ഉന്നത എക്സിക്യൂട്ടീവുമാർ കഴിഞ്ഞ ദിവസം രാജി വച്ചു -- ജനറൽ മാനേജറായിരുന്ന കാവ്യോണ് ബെയ്‌ക്പൂർ, റവന്യു വകുപ്പ് മേധാവി ബ്രൂസ് ഫാൾക്ക് എന്നിവർ.
സി ഇ ഒ: പരാഗ് അഗർവാൾ തന്നെ പുറത്താക്കി എന്ന് ബെയ്‌ക്പൂർ ട്വീറ്റ് ചെയ്തു. ഫാൾക്ക് പുറത്തു പോയതിന്റെ കാരണം വിശദീകരിച്ചിട്ടില്ല.
പുതുതായി നിയമനങ്ങൾ ഉണ്ടാവില്ലെന്നും അഗർവാൾ പറഞ്ഞിട്ടുണ്ട്. എന്നാൽ ലേഓഫിനു ഉദ്ദേശമില്ല.
ആദ്യമായി മസ്‌കിന്റെ ട്വിറ്റർ കച്ചവടത്തെ കുറിച്ച് അഗർവാൾ ശനിയാഴ്ച്ച തുറന്നെഴുതി. എന്തിനാണ് നീക്കം ചെയ്യപ്പെടാൻ ഇടയുള്ള സി ഇ ഓ ഇങ്ങിനെ എക്സിക്യൂട്ടീവുമാരെ പുറത്താക്കുന്നത് എന്ന് ചോദിക്കുന്നവർക്ക് അദ്ദേഹം മറുപടി എഴുതി. "മാറ്റത്തിനുള്ള കരുത്തു ട്വിറ്ററിന് ഉണ്ടാവണം. അതിന്റെ ഉത്തരവാദിത്തം എനിക്കാണ്. ഓരോ ദിവസവും ട്വിറ്ററിനെ കൂടുതൽ കൂടുതൽ ശക്തമാക്കണം.
"ട്വിറ്ററിൽ ആരും വെറുതെ സമയം കളയാൻ വന്നവരല്ല. ഞങ്ങൾക്ക് ഞങ്ങളുടെ ജോലിയെപ്പറ്റി അഭിമാനമുണ്ട്."
ട്വിറ്ററിന്റെ സ്റ്റോക്ക് മാർക്കറ്റിലെ തകർച്ച സാമൂഹ്യ മാധ്യമങ്ങൾക്കു പൊതുവായുള്ള ക്ഷീണത്തിന്റെ ഭാഗമാണ്. "ആവശ്യമായ കടുത്ത തീരുമാനങ്ങൾ എനിക്ക് എടുക്കേണ്ടതുണ്ട്. ജോലിയിൽ കൂടുതൽ സുതാര്യതയും കൊണ്ടു വരണം."