Image

ഒരു സംവിധായകൻറെ പതനം (ബാംഗ്ലൂർ ഡേയ്‌സ് -9- ഹാസ്യനോവല്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 10 June, 2022
ഒരു സംവിധായകൻറെ പതനം (ബാംഗ്ലൂർ ഡേയ്‌സ് -9- ഹാസ്യനോവല്‍: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

രാത്രി പത്തരകഴിഞ്ഞിരുന്നു. ചീട്ടുകളിക്ക് ആള് തികയാതെ വന്ന അപൂർവ്വമായ  ദിവസമാണ് ഇന്ന്.നമ്മുടെ കാഥികൻ കൊല്ലം രാധാകൃഷ്ണനും അയാളുടെ വാൽ എന്ന് ഞങ്ങൾ  വിളിക്കുന്ന ഗോപാലകൃഷ്ണനും വരാം എന്ന് പറഞ്ഞതാണ്.

കവി പരുന്തിൻകൂട് നാട്ടിൽ  പോയിരിക്കുന്നു.കൊല്ലം  രാധാകൃഷ്ണനെ പേടിക്കണം.ചീട്ടുകളിക്കാനെന്ന് പറഞ്ഞുവന്നിട്ടു കഥാപ്രസംഗം നടത്താം  എന്നോ മറ്റോ പറഞ്ഞുകളഞ്ഞാൽ പിന്നെ അത് സഹിക്കണം.അതുകൊണ്ട് ഇന്ന് കളിയില്ല എന്ന് ഞങ്ങൾ   തീരുമാനിച്ചു.

കഴിഞ്ഞ ദിവസത്തെ കഥാപ്രസംഗം കഴിഞ്ഞപ്പോൾ ഹൌസ് ഓണറിൻ്റെ  ഭാര്യ വന്നു ഞങ്ങളോട് ഒരു ചോദ്യം," അവമ്മാർ  രണ്ടുപേർ അത്രയും സമയം നിങ്ങളെ വഴക്കുപറഞ്ഞിട്ടും നിങ്ങൾ ഒരക്ഷരം മിണ്ടിയില്ലല്ലോ" എന്ന്.

അത് ഞങ്ങളെ വഴക്കുപറഞ്ഞതല്ല കഥാ പ്രസംഗം നടത്തിയതാണ് എന്ന് പറഞ്ഞിട്ട് അവർക്കു വിശ്വാസം വരുന്നില്ല.കഥാപ്രസംഗം എന്താണെന്ന് അവർക്കറിയില്ല.

ലൈറ്റ് ഓഫ് ചെയ്‌ത്‌ കിടക്കാൻ  തുടങ്ങുകയായിരുന്നു. അതേ സമയത്തു ആരോ വന്നു കതകിൽ ശക്തിയായി ഇടിച്ചു.ഞാൻ വാതിൽ തുറന്നു.

അതാ വാതിൽക്കൽ നിൽക്കുന്നു സാക്ഷാൽ ശിക്കാരി ശംഭു.ഇതെങ്ങനെ സംഭവിച്ചു?ഞാൻ വളരെ ലോഹ്യമായിട്ടു ചോദിച്ചു,"എന്താ ശംഭു?" 

"ശംഭു?ഞാൻ ശംഭു അല്ല,അപ്പണ്ണ,ഇവിടുത്തെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ..തൊപ്പി വച്ചിരിക്കുന്നതുകൊണ്ട് തനിക്ക് മനസിലായില്ല അല്ലെ?"

അയാൾ തൊപ്പി തലയിൽ നിന്നും എടുത്തു.ഞങ്ങൾ സംസാരിക്കുന്നതു കേട്ട് ജോർജ് കുട്ടി  വന്നു."ഹലോ സാർ .ഇതെന്താ ഈ  വഴി?"

 ജോർജ് കുട്ടിയയോട് അപ്പണ്ണ പറഞ്ഞു ,” തൻ്റെ കൂട്ടുകാരന് എന്നെ മനസിലായില്ല.ശിക്കാരി ശംബുവാണ് എന്ന് കരുതികളഞ്ഞു."

അപ്പണ്ണ ഒരുതരം കൊഴഞ്ഞ ഭാഷയിലാണ് സംസാരിക്കുന്നത് .

 അയാൾ തോക്കും തോളിൽ വച്ച് അകത്തേക്ക് കയറി വന്നു."താൻ  വിചാരിക്കുന്നതുപോലെ ശംഭുവും  കോപ്പും ഒന്നും അല്ലടോ.നമ്മുടെ പോലീസ് സ്റ്റഷനിലെ കോൺസ്റ്റബിൾ അപ്പണ്ണയാണ്.പുള്ളിക്കാരൻ." 

അപ്പണ്ണയോട് ,"എൻ്റെ സുഹൃത്താ .പാവമാണല്ലോ എന്ന് വിചാരിച്ചു് കൂടെ താമസിപ്പിച്ചിരിക്കുകയാണ്.സാർ കേറി വാ."
ജോർജ്‌കുട്ടിയുടെ കോമഡി എനിക്ക് അത്ര രസിച്ചില്ല.

അപ്പണ്ണ ചിരിച്ചുകൊണ്ട് പാൻറ്സിൻ്റെ  പോക്കറ്റിൽ നിന്നും മാക്ഡോവെൽസിൻ്റെ  ഒരു അര ബോട്ടിൽ വിസ്കി എടുത്തു മേശപ്പുറത്തുവച്ചു.തോക്ക് ഒരരികിലായി ഭിത്തിയിൽ ചാരിവച്ചു.

"ജോർജ് കുട്ടി നീ വലിയ വെടിക്കാരനാണ് എന്ന്  എനിക്കറിയാം.ഇത് നിറ തോക്കാണ് .എടുത്തു പരീക്ഷിച്ചേക്കരുത്."

"ഓ,ഇല്ല.പിന്നെ സാറിനെ ഇയ്യിടെ ഒന്നും കാണാനില്ലല്ലോ".

"സമയം കിട്ടണ്ടേ ജോർജ് കുട്ടി,ഇന്ന് നൈറ്റ് ഡ്യൂട്ടി ആണ്.എത്ര സമയമാ റോഡിൽക്കൂടി അലഞ്ഞു നടക്കുന്നത്..വിനായക ബാറിനടുത്തുകൂടി വരുമ്പോൾ  ഒരുത്തനെ വിരട്ടി അരക്കുപ്പി വിസ്‌കി കിട്ടിയതാ.നീ സ്വല്പം അച്ചാറെടുക്ക് ."  

മൂന്നു ഗ്ലാസും അച്ചാറും  വെള്ളവും നിമിഷനേരംകൊണ്ട് റെഡി.

"ഇന്ന് നൈറ്റ് ഡ്യൂട്ടി ഇങ്ങനെ ആകട്ടെ".

കണ്ണടച്ചു തുറക്കുന്ന  നേരം കൊണ്ട് കുപ്പി കാലി ആയി.

അപ്പണ്ണ എഴുന്നേറ്റു ." ഞാൻ ഇപ്പം വരാം.,തോക്ക് ഇവടെ ഇരിക്കട്ടെ.മുട്ടിത്തടിപോലത്തെ ഈ സാധനം ചുമന്നോണ്ട് നടന്നിട്ടു എന്തുചെയ്യാനാണ്?"

"സാറെങ്ങോട്ടാ ?" ജോർജ്‌കുട്ടി.

"ഒന്നും ആയ്യില്ലടോ . അച്ചാറും വെള്ളം റെഡിയാക്കി വയ്ക്ക് .ഞാനാരെയെങ്കിലും  വിരട്ടി ഒരു ഹാഫ് കൂടി  സംഘടിപ്പിക്കട്ടെ.."

"സാറെ എന്നാൽ ഒരു ഡസൻ മുട്ടേം കൂടി വിരട്ടി മേടിച്ചോ.ഏതായാലും വിരട്ടുന്നതല്ലേ?"

പുറത്തുപോയ അപ്പണ്ണ പത്തുമിനിറ്റായില്ല ,പറഞ്ഞ സാധനങ്ങളും കൂടെ ബ്രഡ് ,മുട്ട ,മിക്സർ എല്ലാം വാങ്ങി വന്നു.

ജോർജ് കുട്ടി വേഗം അടുക്കളയിൽ കയറി ,ഓംലറ്റുണ്ടാക്കാൻതുടങ്ങി.അപ്പണ്ണ എങ്ങനെയാണ് ആളുകളെ വിരട്ടി കുപ്പി സംഘടിപ്പിക്കുന്നത് എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരുന്നു.

അതാ വീണ്ടും കതകിൽ ആരോ മുട്ടുന്നു.

"ഏതു തെണ്ടിയാ ഈ സമയത്തു് വന്ന് ശല്യം ചെയ്യുന്നത്?മര്യാദക്ക് നൈറ്റ് ഡ്യൂട്ടി ചെയ്യാനും സമ്മതിക്കില്ല."

അപ്പണ്ണ അരിശപ്പെട്ടു പറഞ്ഞു.

അത് കോൺട്രാക്ടർ രാജനായിരുന്നു.കൂടെ മറ്റൊരു ചെറുപ്പക്കാരനുമുണ്ട്.

"ഇവർക്കൊന്നും രാത്രിയിൽ ഉറക്കവുമില്ലേ?"ഞാൻ പറഞ്ഞത് അവർ കേട്ടോ എന്നോരുസംശയം.

രാജൻ പറഞ്ഞു,"ഇദ്ദേഹമാണ് ഞാൻ പറഞ്ഞ  സിനിമ സംവിധായകൻ.വലിയ തിരക്കിലായിരുന്നു:സമയം കിട്ടിയപ്പോൾ കൂട്ടികെക്കൊണ്ടു വന്നതാണ്."

അയാളുടെ മുഖം വ്യക്തമല്ല.തലയിൽ ഒരു വലിയ ഹെൽമറ്റ് ഇരിപ്പുണ്ട്.
"കയറി വരൂ".ഞാൻ പറഞ്ഞു.

ഉടനെ അപ്പണ്ണ പറഞ്ഞു,"ഹോ, മലയാളത്തിൽ എത്ര നല്ല സിനിമകളാണ് ഇറങ്ങുന്നത്.ഇന്നലെ ഞാൻ ഒരു ഉഗ്രൻ പടം കണ്ടു,പേര് പാവം ഭ്രാന്തൻ ".

നമ്മുടെ സംവിധായകനും രാജനും  അകത്തേക്ക് കയറി വന്നു,ഓരോ  കസേരയിൽ ആസനസ്ഥരായി.അപ്പോഴും അയാൾ ഹെൽമെറ്റ് തലയിൽ നിന്നും മാറ്റിയില്ല.മുഖം കാണാൻ പറ്റുന്നില്ല.ഞാൻ ചോദിച്ചു,"എന്താ സാറിന്റെ പേര്?"

പറ്റിയാൽ ഒന്ന് സിനിമയിൽ തലകാണിക്കാമല്ലോ എന്നാണ് എൻ്റെ ചിന്ത.അയാൾ പറഞ്ഞ പേര് ഞങ്ങൾ ആരും കേട്ടിട്ടില്ല.

"സാറേ,ഇവർക്ക് രണ്ടുപേർക്കും സിനിമയിൽ അഭിനയിക്കണമെന്ന് വല്ലാത്ത പൂതി.സാറിൻ്റെ  അടുത്ത പടത്തിലൊരു ചാൻസ് കൊടുക്കണം."രാജൻ റെക്കമാൻഡ് ചെയ്തു. 

"തീർച്ചയായും ശ്രമിക്കാം.രാജൻ അണ്ണൻ പറഞ്ഞാൽ എനിക്ക് തള്ളിക്കളയൻ പറ്റില്ലല്ലോ."

“താങ്കൾ ഏതാനും ചിത്രങ്ങൾ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് എന്നാണ് രാജൻ സാർ ഞങ്ങളോട് പറഞ്ഞത്."

"അതെ."

"താങ്കൾ പ്രൊഡ്യൂസ് ചെയ്ത സിനിമ ഏതാണ്?"

"അയാൾ രണ്ടു മൂന്ന് പേരുകൾ പറഞ്ഞു.എല്ലാം സത്യൻ അന്തിക്കാടും രാജസേനനും സംവിധാനം ചെയ്ത സിനിമകൾ.

"ഹേയ് അത് സത്യൻ്റെ  പടമല്ലേ?"

"അതെ,ഞാൻ അതിൻ്റെ  തെലുങ്ക് പതിപ്പാണ് സംവിധാനവും നിർമ്മാണവും  ചെയ്തത്".

"തെലുങ്കിൽ എന്താണ് പേര്?"

"പേര് അതുതന്നെ."കോൺസ്റ്റബിൾ അപ്പണ്ണ അയാളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കോൺസ്റ്റബിൾ അപ്പണ്ണ ചാടി എഴുന്നേറ്റു തോക്കെടുത്തു അയാളുടെ നേരെചൂണ്ടി,എന്നിട്ടു പറഞ്ഞു,”നീ കുറച്ചങ്ങോട്ടു മാറി നിക്ക്.എനിക്ക് തോക്കുചൂണ്ടാൻ സ്പേസ് വേണം"

അയാൾ മാറി നിന്നു.

ശരിയാണ്,പോലീസ്‌കാർ കൊണ്ടുനടക്കുന്ന തോക്കു ചൂണ്ടി വെടി  വയ്ക്കണമെങ്കിൽ ആളുകളെ  ദൂരേയ്ക് മാറ്റി നിറുത്തണം.അപ്പണ്ണ പറഞ്ഞു,"എടുക്കടാ നിൻറെ ഹെൽമെറ്റ്.ആൾ തിരിച്ചറിയാതിരിക്കാനല്ലേ നീ  വീട്ടിനകത്തും ഹെൽമറ്റ് എടുക്കാതെ വർത്തമാനം പറയുന്നത്?പോലീസുകാരോടാ  നിൻറെ കളി?"

അയാളുടെ മുഖം ഞങ്ങൾ  ഇതുവരെ കണ്ടിരുന്നില്ല.വിറച്ചുകൊണ്ട് അയാൾ ഹെൽമെറ്റ് തലയിൽ നിന്നും ഊരി മാറ്റി.അയാളുടെ മുഖം വെളുത്തുവിളറിയിരിക്കുന്നത് മങ്ങിയ വെളിച്ചത്തിലും കാണാം.

ജോർജ് കുട്ടി ഉറക്കെ ചിരിയ്ക്കാൻ തുടങ്ങി."എന്താ ജോർജ് കുട്ടി ചിരിക്കുന്നത്?"അപ്പണ്ണ.

"അല്ല സാറിൻ്റെ  തോക്ക് കണ്ടു ചിരിച്ചതാ"

"എന്താ അതിനു കുഴപ്പം.?"

"അത് തോക്കല്ല,ഉലക്കയാണ്."

"ഓ,ശരിയാണല്ലോ,വീട്ടിൽ നിന്നും വരുമ്പോൾ തോക്കിനടുത്തു് ചാരിവച്ചിരുന്ന ഉലക്ക എടുത്തോണ്ട് പോന്നു,മാറിപ്പോയി "

"ഇപ്പോൾ ആരാ ഉലക്ക ഉപയോഗിക്കുന്നത്?"ഞാൻ  ചോദിച്ചു.

"കഴിഞ്ഞ ആഴ്ച നാട്ടിൽ പോയപ്പോൾ വെറുതെ ഒരു രസത്തിന് വീട്ടിൽ നിന്നും എടുത്തോണ്ട് വന്നതാ.ഒരു പുരാവസ്തു അല്ലെ .പിന്നെ വേണമെങ്കിൽ ഞങ്ങൾ പോലീസുകാർക്ക് ഇത്തരം പാർട്ടികളെ കൈയിൽ കിട്ടിയാൽ ഉരുട്ടാനും ഉപയോഗിക്കാം"
നമ്മളുടെ സംവിധായകൻ കം നിർമ്മാതാവിനെ നോക്കിയാണ് അപ്പണ്ണ പറഞ്ഞത്.

"ശരിയാ,പണ്ട് രാജനെ ഇതുപോലെ നാട്ടിൽ ഉരുട്ടി കൊന്നിട്ടുണ്ട്."ഞാൻ പറഞ്ഞു.സംവിധായകൻ ദയനീയമായി ഞങ്ങളെ മാറി മാറി നോക്കി.

സംവിധായകനെ സൂക്ഷിച്ചു നോക്കി അപ്പണ്ണ പറഞ്ഞു,"നിന്നെ ഞാൻ മുൻപ് കണ്ടിട്ടുണ്ടല്ലോ........പറയടാ സത്യം.നിനക്ക് എങ്ങനെയാ ഇവിടെ പരിചയം?

 "സാറേ, രണ്ട് വർഷം മുൻപ് ഇവിടത്തെ  ബേക്കറിയിൽ ജോലി ചെയ്തിരുന്നു.?"

"എന്താ നിന്റെ പേര്"

"പേര്.......ബാബു ......"

ജോർജ് കുട്ടി അകത്തുപോയി എയർ ഗൺ എടുത്തുകൊണ്ടു വന്നു.അത് അപ്പണ്ണയുടെ  കയ്യിൽ കൊടുത്തു.

അത് കണ്ടപാടെ അയാൾ കരയാൻ തുടങ്ങി.

"കോൺട്രാക്ടർ രാജൻപറഞ്ഞറിഞ്ഞതാ,ഇവർ രണ്ടു പേർക്കും സിനിമയിൽ അഭിനയിക്കാൻ താല്പര്യം  ഉണ്ടെന്ന്.വട്ടച്ചെലവിനുള്ള കാശു സഘടിപ്പിക്കാമെന്നു വിചാരിച്ചു വന്നതാ."

"ദുഷ്ടൻ,എന്നെ ചതിക്കുകയായിരുന്നു അല്ലേ?"രാജൻ 

"താനും മിണ്ടരുത്.ഓരോ മാരണത്തെയും കൂട്ടി വന്നിരിക്കുന്നു എനിക്ക് പണിയുണ്ടാക്കാൻ."

"സാർ ,സാർ എന്തുചെയ്യാൻ പോകുകയാണ്?"രാജൻ പേടിച്ചരണ്ട് പോയിരിക്കുന്നു.

"എന്തുചെയ്യാം,വെടിവച്ചു് ഇവനെ അങ്ങ് തട്ടിക്കളയാം."

"അയ്യോ സാറെ."

"നീ സത്യം പറ ,എങ്ങനെയാണ് നീ ആളുകളിൽനിന്നും  കാശ് സംഘടിപ്പിക്കുന്നത് ?"

"അഭിനയിക്കാൻ വരുന്നവരെ സ്ക്രീൻ ടെസ്റ്റ് എന്ന് പറഞ്ഞു അടുത്തുള്ള  സ്റ്റുഡിയോയിൽ കൊണ്ടു പോയി രണ്ടു ഫോട്ടോ എടുപ്പിക്കും .സർവീസ് ചാർജ് എന്നു പറഞ്ഞു  അയ്യായിരം മുതൽ പതിനായിരം വരെ എല്ലാവരോടും  മേടിക്കും.എല്ലാവരും തരും. ആരെങ്കിലും ചോദിച്ചാൽ പറയും സ്ക്രീൻ ടെസ്റ്റിൽ പരാജയപ്പെട്ടു എന്ന്."

"തോക്ക് കയ്യിൽ വെറുതെ പിടിച്ചോണ്ടിരിക്കാതെ വെക്ക് സാറെ അവനെ വെടി .ഇത്തരം സാധനങ്ങൾ ജീവിച്ചിരിക്കാൻ പാടില്ല."ജോർജ് കുട്ടി.

"അയ്യോ അരുതേ സാറേ .പാവമാ വിട്ടേക്ക്ഞാൻ കൂട്ടിക്കൊണ്ടുവന്ന് ഒരാൾ വെടിയേറ്റ് മരിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയില്ല"രാജൻ.

"എന്താ ജോർജ് കുട്ടി ,വിടണോ,വെടി വയ്ക്കണോ?"അപ്പണ്ണ.

"എൻ്റെ അഭിപ്രായം ഇവനെ അങ്ങ് തട്ടിക്കളയാം എന്നാണ്,ജോർജ്‌കുട്ടിക്ക് വിസ്കി നന്നായി തലക്ക് പിടിച്ചിരുന്നു.എങ്കിലും അഭിനയിക്കുകയാണ് എന്ന് എനിക്കറിയാം.

"താനെന്തുപറയുന്നു?"ചോദ്യം എന്നോടാണ്.

"എനിക്കും ജോർജ്‌കുട്ടി പറഞ്ഞതിനോടാണ് താല്പര്യം."

"നിങ്ങളെന്താ ഈ പറയുന്നത്?അയാളെ വെടി വയ്ക്കണം എന്നോ?ചത്തുപോകില്ലേ?ശവം എവിടെ ആരും അറിയാതെ മറവുചെയ്യും?"
രാജൻ ഞങ്ങൾ പറയുന്നത് ശരിക്കും വിശ്വസിച്ചിരിക്കുന്നു.

"എൻ്റെ പൊന്നു സാറന്മാരെ എന്നെ ഒന്നും ചെയ്യരുതേ.നിങ്ങൾ പറയുന്ന എന്ത് പണിയും ഞാൻ ചെയ്യാം.സിനിമയിൽ വില്ലനെ പോലീസുകാർ വെടി വെക്കുന്നതുപോലെ എന്നെ ഒന്നും ചെയ്യരുതേ".

"ഒരു കാര്യം ചെയ്യാം .ഇവിടെ അടുക്കളയെല്ലാം താറുമാറായിക്കിടക്കുവാ.അതെല്ലാം ക്ലീൻ ചെയ്യ്.പിന്നെ ഇന്നലെ വാഷ് ചെയ്ത ഡ്രസ്സുകൾ എല്ലാം  ഇസ്തിരിയിട്ട് മടക്കി വയ്ക്കണം.പാത്രങ്ങളെല്ലാം കഴുകി വയ്ക്കണം.മുട്ടത്തോട് ഉള്ളി പൊളിച്ചത് എല്ലാം പെറുക്കി അടിച്ചുവാരി വൃത്തിയാക്കണം."

"സമ്മതിച്ചു.പക്ഷെ എല്ലാം ചെയ്യുമ്പോഴേക്കും നേരം വെളുക്കും.എനിക്ക് കാലത്തു് രണ്ട് അപ്പോയിൻറ്മെൻറ്  ഉണ്ട്"

"എന്ത് അപ്പോയിൻറ്മെൻറ് ?"

"രണ്ടുപേരെ സ്ക്രീൻ ടെസ്റ്റിന് വിളിച്ചിട്ടുണ്ട്.രൂപ ഇരുപത്തയ്യായിരമാ നഷ്ട്ടം."

"സാറെ,വെക്ക് സാറെ അവനിട്ട് വെടി ."ഞങ്ങൾ ഒന്നിച്ചുപറഞ്ഞു.

"പാവം ക്രൂരൻ"അപ്പണ്ണ പറഞ്ഞു.

"സാറെ ,ആ പടം ഞാൻ തെലുങ്കിൽ എടുത്തതാണ്:അല്ല എടുത്തതാണ് എന്ന് പലരോടും പറഞ്ഞിട്ടുള്ളതാണ്."

"വർത്തമാനം പറയാതെ പോയിപാത്രം കഴുകടാ."

read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക