ആഗോള മലയാളികളെ ഒരു കുടക്കീഴില്‍ അണി നിരത്താന്‍ പെരുമ്പറകൊട്ടി തുടങ്ങിയ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം 16, 17 തീയതികളില്‍ തിരുവനന്തപുരത്തു അരങ്ങേറുകയാണ്. പ്രവാസികളെ പ്രതിനിധീകരിച്ച് മൂന്നിലൊന്നു പുതുമുഖങ്ങള്‍ ഒത്തുകൂടും എന്നതാണ് ഒരു സവിഷേത.
പ്രവാസികളെ ജന്മനാടുമായി കൂട്ടിയിണക്കാന്‍ മറ്റൊരു സംസ്ഥാനത്തും ഇങ്ങിനെയൊരു സഭക്കു രൂപം കൊടുത്തിട്ടില്ല. തന്മൂലം ലോക കേരളസഭയെപ്പറ്റി പഠിക്കാന്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ മാത്രമല്ല വിദേശ രാജ്യങ്ങള്‍ കൂടി അതീവ താല്പര്യം പ്രകടിപ്പിച്ചട്ടുണ്ട്.
വിദേശ മലയാളി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ രൂപീകരിച്ച നോണ്‍ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്‌സ് (നോര്‍ക്ക) വകുപ്പാണ് ലോക കേരള സഭയുടെ ചുക്കാന്‍ പിടിക്കുന്നത്. 2018ലും 2020ലും നടന്ന ഒന്നും രണ്ടും സഭകളുടെ ചുമതല വഹിച്ച മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നോര്‍ക്കയുടെ സാരഥ്യം വഹിക്കുന്നു എന്നതും ശ്രദ്ധേയം.
(രണ്ടാം സഭയിലെ യുഎസ് പ്രതിനിധികൾ വർക്കി എബ്രഹാമും ഡോ. ആനി ജോൺ ലിബുവും മുഖ്യമന്ത്രിക്കൊപ്പം)
(2020 ജനുവരി ഒന്നിന് ഉദ്‌ഘാടനം)
(പ്രതിനിധികളുമായി സംവദനം)
അസുലഭമായ നേട്ടങ്ങളോടൊപ്പം തുടക്കം മുതല്‍ ജ്വലിച്ചു നില്‍ക്കുന്ന വിവാദങ്ങള്‍ മറക്കാനായിട്ടില്ല. സെക്രട്ടറിയേറ്റ് വളപ്പിലുള്ള ചരിത്രപ്രധാനമായ പഴയ നിയമസഭാ മന്ദിരമാണ് പുതിയ സഭക്ക് വേണ്ടി അണിയിചൊരുക്കിയത്. പണിതും അഴിച്ചു പണിതും ചെലവഴിച്ച കോടികള്‍ വലിയ ധൂര്‍ത്ത് ആയി എന്നായിരുന്നു ആക്ഷേപം.
(പ്രവാസികളുടെ മുൻ നിര)
(ഉദ്‌ഘാടനവേദിയിലെ നൃത്തം)
(നർത്തകിയും പ്രതിനിധിയുമായ ആശ ശരത്)
സഭാഗംങ്ങള്‍ ആയി ഗവര്‍മെന്റ് നോമിനേറ്റ് ചെയ്യുന്നവരുടെ യാത്രക്കും താമസത്തിനും ഭക്ഷണത്തിനും മറ്റുമായി കോടികളാണ് ചെലവഴിക്കേണ്ടി വന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും പാങ്ങില്ലാത്ത സര്‍ക്കാര്‍, ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ കോടികള്‍ കടമെടുക്കുന്ന അവസരത്തില്‍ മറ്റൊരു കെട്ടുകാഴ്ച നടത്തുന്നതിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെടുന്നു. സില്‍വര്‍ ലൈന്‍ ചെലവിനെച്ചൊല്ലിയുള്ള വിവാദം പുറമെ.
എംഎല്‍എമാര്‍. കേരളത്തിലെ പാര്‍ലമെന്റ്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള മറുനാടന്‍ മലയാളികള്‍, വിദേശത്തുനിന്നു മടങ്ങി വന്ന പ്രവാസികള്‍ എന്നിവരുടെ നോമിനേറ്റ് ചെയ്യപ്പെടുന്ന പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്നതാണ് ലോക കേരള സഭ. എന്നാല്‍ ഭരണകക്ഷിയുടെ കുഴലൂത്തുകാര്‍ മാത്രമേ നോമിനേറ്റ് ചെയ്യപെടുന്നുള്ളു എന്ന പരാതി പരക്കെയുണ്ട്.
(ചർച്ചകളുടെ ഉദ്‌ഘാടനം)
(കുവൈറ്റിൽ നിന്ന്-സാം, ഹാരിസ്, സഫീർ, രാജീവ്, രാഘുനാഥൻ, ജോണി)
(നാലു പതിറ്റാണ്ടിനു ശേഷം മടക്കം: സാം പൈനുംമൂട്)
ഓരോ രാജ്യത്തുനിന്നും പ്രതിനിധികളായി എത്തിപ്പെടുന്നവരുടെ രാഷ്ട്രീയ ചങ്ങാത്തങ്ങള്‍ ആരോടൊക്കെയാണെന്നു സൂക്ഷ്മമായി പരിശോധന നടത്തുന്ന പക്ഷം ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താവുന്നതേ ഉള്ളു. ഇതുവരെ ഒരു മാധ്യമവും അതിനു ശ്രമിച്ചിട്ടില്ലെന്നതാണ് സത്യം.
ലക്ഷ്യം നല്ലതാണെങ്കില്‍ മാര്‍ഗ്ഗത്തെപ്പറ്റി തല പുണ്ണാക്കേണ്ട (End justifies the means) എന്ന് രാഷ്ട്ര തന്ത്രജ്ഞനായ നിക്കോളോ മാക്കിയവല്ലി പറഞ്ഞിട്ടുണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ.
വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ നോര്‍ക്കയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നാഷണല്‍ മൈഗ്രേഷന്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുമെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറയുന്നു. 'നയരൂപീകരണത്തിനും പ്രവാസികളോടുള്ള പ്രതികരണത്തിനും സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഫറന്‍സിനുള്ളത്,'' ലോകകേരള സഭ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു വിളിച്ച പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
.(ആഗോള കൂട്ടായ്മയുടെ പ്രതീകം: സഭയുടെ മുദ്ര )
ഓരോ സംസ്ഥാനത്തെയും പ്രവാസികളോടുള്ള സമീപനത്തെക്കുറിച്ചും കേരളത്തിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചും കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. ലോകത്തിലെ തന്നെ പ്രവാസ സാന്ദ്രത ഏറിയ സംസ്ഥാനമാണ് കേരളം. വിദേശത്തുള്ളവരും മടങ്ങിയെത്തിയവരുമായ പ്രവാസികള്‍ക്കും ഇനിയും പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളം.
ലോകമെമ്പാടുമുള്ള മലയാളികളുടെ എല്ലാ നിലയിലുമുള്ള നൈപുണ്യവും കഴിവുകളും സാധ്യതകളും കേരളത്തിന്റേയും പ്രവാസ സമൂഹത്തിന്റേയും പുരോഗതിക്കു വേണ്ടി സ്വരൂപിക്കുകയാണ് ലോകകേരള സഭയുടെ ലക്ഷ്യം. ജനാധിപത്യത്തിന്റെ പുതിയ വികസിതതലമാണ് സഭ. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ലോകകേരള സഭയിലൂടെ ആ ലക്ഷ്യം സാക്ഷാത്ക്കരിക്കുകയാണ്.
പി. ശ്രീരാമകൃഷ്ണന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി.കുഞ്ഞിമുഹമ്മദ് എന്നിവരാണ് മൂന്നാമത് സഭയുടെ സംഘാടക സമിതി രക്ഷാധികാരികള്‍. ചെയര്‍മാനായി പി.വി.സുനീറിനെയും ജനറല്‍ കണ്‍വീനറായി കെ.സി.സജീവ് തൈക്കാടിനെയും തെരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്‍മാരായി സലീം പള്ളിവിള, മുഹ്‌സിന്‍ ബ്രൈറ്റ്, ജോര്‍ജ്ജ് എബ്രഹാം, കെ.പി. ഇബ്രാഹീം എന്നിവരെയും ജോയിന്റ് കണ്‍വീനര്‍മാരായി പി.സി.വിനോദ്, മണികണ്ഠന്‍, കബീര്‍ സലാല, കെ.പ്രതാപ് കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.
പി.ടി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി സംഘാടക സമിതി അംഗങ്ങളുടെ പട്ടിക അവതരിപ്പിച്ചു. സജീവ് തൈക്കാട് സ്വാഗതം പറഞ്ഞു. വിവിധ പ്രവാസി സംഘടനാ നേതാക്കള്‍ സംസാരിച്ചു. 50 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.
കേരളവികസന ചരിത്രത്തിനു പാഠഭേദങ്ങള്‍ നല്‍കാന്‍ ലോക കേരള സഭക്ക് കഴിഞ്ഞിട്ടുണ്ടെന്നു രണ്ടാം സഭയില്‍ അംഗമായിരുന്ന സാം പൈനുമ്മൂട് വിലയിരുത്തുന്നു. ഒന്നാം സഭയുടെ പിന്തുടര്‍ച്ച എന്ന നിലയില്‍ 2019ല്‍ ദുബൈയില്‍ പശ്ചിമേഷ്യന്‍ സമ്മേളനം നടത്തുകയുണ്ടായി. 'അവിടെ നിന്ന് സഭ മുനോട്ടു പോകണം,' കുവൈറ്റില്‍ നാല് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷം മാവേലിക്കരക്കടുത്ത് കുന്നത്തേക്ക് മടങ്ങിയെത്തിയ സാം പറയുന്നു.
കോവിഡാനന്തര കാലത്തെ ഗള്‍ഫ് കുടിയേറ്റവും കുടിയിറക്കവും അത് കേരളത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളും കണക്കിലെടുക്കണം. ജിസിസി രാജ്യങ്ങളില്‍ നിന്ന് മാത്രം 40 ലക്ഷത്തിലേ ഇന്ത്യക്കാരാണ് മടങ്ങിയെത്തിയത്. നോര്‍ക്കയുടെ കണക്കു പ്രകാരം കേരളത്തിലെത്തിയവര്‍ 15 ലക്ഷം വരും. ഏകദേശം 40 ലക്ഷം പേരാണ് ഗള്‍ഫില്‍ തുടരുന്നത്. ജനസാന്ദ്രതക്ക് ആനുപാതികമായി നോക്കിയാല്‍ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസ സാന്ദ്രതയുള്ള പ്രദേശമാണ് കേരളം.
കോവിഡാനന്തര കുടിയിറക്കത്തിന് താഴെപ്പറയുന്ന കാരണങ്ങള്‍ ഉണ്ട്:
1. ഗള്‍ഫിലെ സ്വദേശിവല്‍ക്കരണം. 2. നിരവധി ചെറുകിട സ്ഥാപഞങ്ങള്‍ പൂട്ടി. 3. വേതനവും ആനുകൂല്യങ്ങളും കുറഞ്ഞു. 4. നാട്ടിലേക്കു വന്നവര്‍ മടങ്ങാനാവാതെ വന്നപ്പോള്‍ വിസാകാലാവധി തീര്‍ന്നു. 5. ചില ഗള്‍ഫ് രാജ്യങ്ങള്‍ കോവിഡിന് ശേഷം വിസ പുതുക്കി നല്‍കുന്നില്ല. 6. ക്രൂഡ് വിലത്തകര്‍ച്ചമൂലം ഗള്‍ഫിലെ വികസന പദ്ധതികള്‍ മാന്ദ്യത്തിലായി. പുതിയ നിര്‍മാണ പദ്ധതികള്‍ കുറഞ്ഞു. 7. ഇന്ത്യ ഒഴിച്ചുള്ള മൂന്നാം ലോക രഷ്ട്രങ്ങളില്‍ നിന്ന് കുറഞ്ഞ കൂലിക്കു ജോലിക്കാരെ കിട്ടിത്തുടങ്ങി. 8. നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം കോവിഡാനന്തരം ബന്ധുക്കളോടും കുടുംബത്തോടുമൊപ്പം കഴിയാന്‍ ആഗ്രഹിക്കുന്നവരും ധാരാളം.
ഗള്‍ഫില്‍ നാല് പതിറ്റാണ്ടു ജോലി ചെയ്തവര്‍ ഏറെയുണ്ട്. അവരെപ്പോലും താല്‍ക്കാലിക കുടിയേറ്റക്കാര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തതായിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തവരുടെ പരാധീനതകള്‍ ഏറെയാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ശീതസമരം തുടരുകയാണ്.
സമഗ്രമായ ഒരു കുടിയേറ്റ നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രവാസികളുടെ സങ്കടങ്ങള്‍ക്കു ചെവി കൊടുക്കാനുള്ള വേദിയായി ലോക കേരളസഭ ഉയരണം.
പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്ര ഗവര്‍മെന്റിന്റെ നിഷേധാര്‍മികമായ നിലപാടുസഭ ചര്‍ച്ച ചെയ്യണമെന്ന് സാം നിര്‍ദ്ദേശിക്കുന്നു. ഗള്‍ഫില്‍ നിന്നും ഇതിനു മുമ്പും കുടിയിറക്കം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇത്രയധികം പേര്‍ കൂട്ടത്തോടെ മടങ്ങി വരുന്നത് ഇതാദ്യമാണ്.
മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ ബിരുദധാരിയായ സാം കുവൈറ്റിലെ ഖറാഫി നാഷണല്‍ എന്ന സ്ഥാപനത്തിന്റെ എന്‍ജിനീയറിങ് വിഭാഗം മേധാവി ആയിരുന്നു. കല എന്ന കുവൈറ്റ് ആര്‍ട് ലവേര്‌ഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും സെക്രട്ടറിയുമായി ദീര്‍ഘകാലം സേവനം ചെയ്തു. 'കുവൈറ്റ് ഇന്ത്യന്‍ കുടിയേറ്റ ചരിത്രം' ഉള്‍പ്പെടെ ഏതാനും പുസ്തകങ്ങള്‍ രചിട്ടുണ്ട്.
ലോക കേരള സഭ മൂന്നാം പതിപ്പിന്റെ കേളികൊട്ടായി 10,11 തീയതികളില്‍ കോഴിക്കോട്ടും കൊല്ലത്തും ഓരോ സെമിനാര്‍ ഉണ്ട്. കോഴിക്കോട് സെമിനാര്‍ 10 നു മന്ത്രി പി ഇ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ശിഹാബുദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥി. കൊല്ലം സെമിനാര്‍ 11നു മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി മുകേഷ്.
കുര്യന്‍ പാമ്പാടി