Image

കടൽനൃത്തം (കഥ വന്ന വഴി -2: എം .പി .ഷീല)

Published on 23 June, 2022
കടൽനൃത്തം (കഥ വന്ന വഴി -2: എം .പി .ഷീല)

2010  ജൂണിൽ  ദീപിക സൺ‌ഡേ സ്‌പ്ലിമെൻ്റിൽ   പ്രസിദ്ധീകരിച്ച കഥയാണ്  കടൽനൃത്തം .  കഥയ്ക്ക് പ്രചോദനമായ സാഹചര്യമാണ്    ഇവിടെപങ്കുവെയ്ക്കുന്നത് .

അന്ന്   അടുക്കളയിൽ സഹായത്തിനു വന്നിരുന്നത്  ഞങ്ങളുടെ പ്രിയപ്പെട്ട അയൽക്കാരി പൊന്നാച്ചിയാണ്  . ഞാനും മക്കളും വിളിക്കുന്നത് പൊന്നാമ്മ
എന്നാണ് .  അമ്മച്ചി ഒറ്റയ്ക്ക് താമസിച്ചിരുന്ന കാലത്ത് പൊന്നമ്മയായിരുന്നു അമ്മച്ചിയുടെ കൂട്ടുകാരി    . അക്ഷരം
കൂട്ടിവായിക്കാനറിയാത്ത പൊന്നാമ്മ  രാവിലെ വീട്ടിൽ വരുന്നതിൻ്റെ  പ്രഥമോദ്ദേശം പത്രപാരായണം തന്നെ . അമ്മച്ചിയാണ്  പാരായണക്കാരി .   അക്ഷരം കാണുമ്പോൾ കോരികുടിക്കാൻ തോന്നും എന്ന്  എപ്പോഴും അവർ പറയാറുണ്ട് . അക്ഷരം
പഠിപ്പിച്ചുതുടങ്ങിയതായിരുന്നു .  പക്ഷെ പല വീട്ടിൽ ജോലിക്കു പോകുന്നതുകൊണ്ടു ആ ശ്രമം  വേണ്ടാന്നു വെച്ചതും   പൊന്നാമ്മയാണ് . .എഴുപതു വയസ്സുള്ള  പൊന്നാമ്മ  ഒരു പ്രത്യേക സ്വഭാവക്കാരിയാണ് .

അവർ  ഉറച്ചു വിശ്വസിക്കുന്ന ചില കാര്യങ്ങൾ ഉണ്ട്.     അത് എത്ര മണ്ടത്തരം ആയാലും    ആരു  തിരുത്താൻ ശ്രമിച്ചാലും നടക്കില്ല. ആധുനികവൈദ്യശാസ്ത്രത്തെ കുറിച്ച് പൊന്നൂന് തീരെ മതിപ്പില്ല.  ആകെ വിശ്വാസം
വൈക്കത്തപ്പനെയും  വൈക്കത്തുള്ള ഒരു വൈദ്യരെയും   മാത്രം. ജോലിക്കിടയിലും ടിവി കാണൽപരിപാടിയുടെ ഇടയിലും അന്തർദേശീയ കാര്യങ്ങൾ വരെ അവർ
രണ്ടുപേരുംകൂടി  ചർച്ച ചെയ്യാറുണ്ട്  . മാത്രമല്ല  പുതിയ വാർത്തകൾ എന്ത്കിട്ടിയാലും  പൊന്നാമ്മ പൊടിപ്പും തൊങ്ങലും ചേർത്തു പറയും.
വർത്തമാനത്തിനിടയിൽ ഇടയ്ക്കിടെ  മൂക്കുത്തിയുടെപിരി മുറുകി തന്നെയാണോ എന്നു പരിശോധിക്കും . അമ്പലത്തിലെയും പള്ളിയിലെയും നോട്ടീസ്‌ മടിക്കുത്തിൽ സൂക്ഷിക്കും . നോട്ടീസിലെ കലാപാരിപാടികൾ ഹൃദ്യസ്ഥമാകും വരെ പല വട്ടം അത് ഞങ്ങളെക്കൊണ്ട് വായിപ്പിക്കും  .
                 
കോട്ടയത്തു   കടത്തുരുത്തിക്കടുത്താണ്  ഞങ്ങളുടെ വീട് .അന്ന്  പൊന്നാമ്മ  വന്നു പറഞ്ഞത്  കടത്തുരുത്തിയിലെ ഏതോ    ഒരു വീട്ടിൽകിണറുകുഴിച്ച കഥയാണ് .  നാലഞ്ചടി താഴ്ത്തിയപ്പോൾ  കിട്ടിയത്
പഞ്ചാരമണലാത്രേ . കടൽ തീരത്തെ പഞ്ചസാരപോലെത്ത  വെളുത്ത മണൽ . കോട്ടയത്തെചെങ്കല്ലിനിടയിൽ കടൽമണൽ കണ്ടെത്തിയത് പുതുമയുള്ളതും അത്ഭുതപെടുത്തുന്നതുമായ
വാർത്തയുമായിരുന്നു. വാർത്ത പിറ്റേന്ന് പത്രത്തിൽ വരികയും  ചെയ്തു .തുടർന്നുള്ള അവരുടെ ചർച്ച എന്നെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും
ചെയ്തു .  കടത്തുരുത്തിയിൽ നിന്ന് 50 ലേറെ കിലോമീറ്റർ ദൂരെയാണ് കടലുള്ളത്. പക്ഷെ    ചർച്ചക്കിടയിലെ അവരുടെ ആശങ്കകൾ എന്നെ എഴുത്തിലേക്ക്
കൂട്ടിക്കൊണ്ടുപ്പോയി .പൊന്നാമ്മയും  അമ്മച്ചിയും  പൊന്നുവും ഗൗരിയുമായി കടലാസ്സിൽ ചേക്കേറി . ആശങ്കകൾ ഇവിടെ പറയുന്നില്ല കഥയിലു ണ്ട് .
      
കഥ  എഴുതി തുടങ്ങി അഞ്ചെട്ടു  ദിവസമായിട്ടും എങ്ങനെ അവസാനിപ്പിക്കണം എന്നറിയാതെ  നിരാശയോടെ കഥ ഞാൻ മാറ്റിവെച്ചു . പക്ഷെ
എഴുത്തുരോഗം പിടിപെട്ടാൽ    ചെറിയകഥ ആണെങ്കിൽ കൂടി   എത്ര മാറ്റി വെച്ചാലും തലയിൽ നിന്ന് പോകില്ല . അങ്ങനെ  കോട്ടയത്തേക്കുള്ള ഒരു
യാത്രയിൽ ഏറ്റുമാനൂർ അമ്പലത്തിൻറെ  ബസ് സ്റ്റോപ്പിൽ നിന്ന്  സെറ്റുംമുണ്ടും ഉടുത്ത ഒരു പ്രായമുള്ള ഒരമ്മ  രാമരാമാ എന്ന് പറഞ്ഞു ബസിൻറെ പടികയറിവരുകയായിരുന്നു.  അപ്പോൾ ബസ്സിലെ കിളി തമാശയ്ക്കു പറഞ്ഞ മറുപടികടൽനൃത്തത്തിനു  സമാപനം കുറിച്ചു .

കഥാപാത്രങ്ങളായിത്തീർന്ന  പ്രിയപ്പെട്ടവർകാലയവനികയ്ക്കുള്ളിൽ മറഞ്ഞുവെങ്കിലും ഓർമ്മയിൽ ജീവനോടെ ആ ദിവസങ്ങളിൽഇന്നും  ജീവിക്കുന്നുണ്ട് .  ആ ഓർമ്മകൾക്കുമുന്നിൽ  പ്രണാമം അർപ്പിച്ചുകൊണ്ട് കഥ വായനയ്ക്കായി സമർപ്പിക്കുന്നു

----

   'ടീ പൊന്നുവെ , യീ ബൂമി കറങ്ങാന്‍ തൊടങ്ങീട്ട് കൊല്ലോത്രയായ് ?
നമ്മ്‌ടെ അപ്പനപ്പൂന്‍മാര്‌ടെ കാലം തൊട്ട് ത് കറങ്ങിക്കൊണ്ട്
തന്ന്യാരിക്കണെ. പക്ഷേങ്കി ഇവിട്‌ന്തെങ്കിലും ദൂരന്തോണ്ടായോ?
ഉണ്ടാവ്ല്ല്യ. ഒക്കെ ഈ കരേടെ പുണ്യം'

       നരച്ചുതുടങ്ങിയ നീലക്കള്ളിമുണ്ട് ചെളി പറ്റാതിരിക്കാന്‍ ഗൗരിയമ്മ
പായുടെ നടുഭാഗത്തേയ്ക്ക് കുറേക്കൂടി നീങ്ങിയിരുന്നു. ഇടയ്ക്ക് പായുടെ
കീറിത്തുടങ്ങിയ അരിക് മടിയിലേയ്ക്ക് മടക്കി, അഴിഞ്ഞ തഴക്കഷ്ണങ്ങള്‍
വെറുതെ നെയ്യാന്‍ ശ്രമിച്ചു.
     തങ്ങള്‍ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഏതോ ദേശത്തെ ഭൂചലന ദൃശ്യങ്ങളും
സുനാമിത്തിരകളും, ഒഴുകുന്ന വണ്ടികളും കണ്ടപ്പോള്‍ ഗൗരിയമ്മയ്‌ക്കൊപ്പം
പൊന്നമ്മയും നെടുവീര്‍പ്പെട്ടു.

     'ഗൗര്യേടത്ത്യേ, യീ ഫൂമി സത്യത്തില്‍ കറങ്‌ണൊണ്ടോ?  നിക്ക് തീരെ
വിശോസില്ല്യ....'

      'ന്റെ പൊന്നുവേ മണ്ടത്തരം  പറേല്ല്യേ. നിക്കും ആദ്യം ലേശം
വിശോസില്ല്യാർന്നു . പക്ഷേല് നന്ദിനീടെ മോളില്ല്യേ ഉണ്ണിമായ,  ആ ബഹു കേമി
എല്ലാം പറഞ്ഞ്തന്നു. അത്‌പ്പോ എങന്യാ നിന്നോട് പറേണത് ന്ന് നിക്ക്
നിശ്ചയില്ല്യാ. കേട്ടപ്പോ ഒക്കെ ശരിയാര്‍ന്നു.'

   'ഒക്കെ കെട്ടുകഥകളാ ഗൗര്യേടത്തീ, വാദ്യാരന്മാര്‍ക്ക് എന്ത്ങ്കിലൊക്കെ
കുട്ട്യോളെ ഇസ്‌ക്കൂളില് പടിപ്പിക്ക്‌ണ്ടേ. അ്തന് ഉണ്ടാക്കണ
പൊള്ളത്തരങ്ങള്, ഫൂമി കറങ്ങ്ണ്ന്നു വച്ചാ നമ്മളറിയാതിരിക്ക്വോ?
നമ്മള്ന്താ മണ്ടമ്മാരാ?'

           പൊന്നമ്മ മൂക്കൂത്തിയുടെ പിരിമുറുക്കി ചതച്ച പുകയിലെ
വായിലിട്ടു. കണ്‍മുമ്പില്‍ തെളിയുന്ന സത്യങ്ങള്‍ വിശ്വസിക്കാന്‍ അറിയാതെ
നൂറുകൂട്ടം സംശയങ്ങളുമായി വടക്കേ മുറിയിലെ സിനിമാപെട്ടിക്കു മുന്നില്‍
ചമ്രം പടഞ്ഞിരുന്നു.
               ഗൗര്യേടത്തിയുടെയും പൊന്നുവിൻ്റെ  യും ജയിലാണ്
വടക്കേമുറി. മുപ്പതുവര്‍ഷത്തോളം പഴക്കമുണ്ട് അവരുടെ ജയില്‍വാസത്തിന്.
മക്കളുടെ കാലത്തും കൊച്ചുമക്കളുടെ കാലത്തും അത് ഒരു തുടര്‍ക്കഥയായി.
അതിജീവനത്തിൻ്റെ  പാതയോരങ്ങളില്‍ എല്ലാ രക്തബന്ധങ്ങളും യാത്രയുടെ
തിരക്കിലാണ്. നിഷേധിക്കാനാവാത്ത ആ സത്യത്തിനു മുമ്പില്‍ രണ്ടു
വാര്‍ദ്ധക്യങ്ങള്‍ പരസ്പരം താങ്ങായി വടക്കേമുറിയില്‍ വേച്ചു വേച്ചു
നടന്നു. മുത്തശ്ശിക്കും സഹായിക്കുമുള്ള ഒരു ദിവസത്തെ ആഹാരം അടുക്കളയില്‍
ഒരുക്കിവച്ച്, മറ്റു മുറികളെല്ലാം അടച്ചുപൂട്ടിയാണ് നന്ദിനിയും കുടുംബവും
ബാലഗോപാലൻ്റെ  വീട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.  ഒരാഴ്ചയ്ക്ക്
ശേഷമെ  അവര്‍ മടങ്ങി വരൂ.  ഇടയ്ക്കിടെ ഉണ്ടാവാറുള്ള ഇത്തരം
സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ ഒറ്റയ്ക്കാണെന്ന സത്യം പുറംലോകത്തെ അറിയിക്കാതെ
ഗൗര്യേടത്തിയും പൊന്നുവും ശബ്ദം  താഴ്ത്തി സംസാരിച്ച് കഴിഞ്ഞുകൂടുകയാണ്
പതിവ്.
               അടുക്കളയുടെ വാതില്‍ തുറന്നാല്‍ പടിഞ്ഞാറുഭാഗത്ത് വലിയ
ഒരു പുളിയുണ്ട്. ജയിലിലെ വിശ്രമവേളകളില്‍ രണ്ടുപേരും അതിൻ്റെ  തണല്‍
തേടും. എണ്‍പത്തഞ്ചും എഴുപതും ചേര്‍ന്ന് ഒരുപാട് വര്‍ത്തമാനങ്ങള്‍
കൈമാറും. വര്‍ത്തമാനങ്ങളില്‍ പലതും തലേന്നു കണ്ട സീരിയലിൻ്റെ  ഭൂതകാലവും
ഭാവികാലവുമായിരിക്കും. ഇടയ്ക്ക് രാമനും ലക്ഷ്മണനും സീതയും ഹനുമനും കടന്നു
വരാറുണ്ട്. പുരാണകഥകളൊന്നും ഗൗരിയമ്മ മറക്കാറില്ല. അത് പറയാനും അവര്‍ക്ക്
വലിയ  ആവേശമാണ്. ഒക്കെ കേള്‍ക്കാന്‍ പൊന്നമ്മ മാത്രമേ ഉള്ളൂവെന്ന ലേശം
നിരാശയും ഗൗരിയമ്മയ്ക്കുണ്ട്.
            ഭൂകമ്പത്തിന്റെ ദുരന്ത ചിത്രങ്ങള്‍ വീണ്ടും ടി.വി.യില്‍
പ്രത്യക്ഷപ്പെട്ടപ്പോള്‍ പൊന്നാമ്മ സങ്കടം തടയാ നാവാതെ കരഞ്ഞു.

' എൻ്റെ  ഗൗര്യേടത്ത്യേ മേലാണ്ട് കിടക്കണോര് ന്താ ചെയ്ക!   ഓടാപറ്റോ?
പേറിന്റ്റെം     പിറപ്പിന്റേം നേരോങ്ങാനും കടല് കോപിച്ചാല് പെണ്ണുങ്ങള്
ന്താ ചെയ്ക!  ദൈവങ്ങള് യിങ്ങനെ കലിതുള്ളിയാല് ലോകോവസാനിച്ചൂന്ന്
കൂട്ടിക്കോ.'
                അവര്‍ കണ്ണുതുടച്ച് ദൈവത്തോട് നീരസം പ്രകടിപ്പിച്ചു.
കുറച്ചു നേരം ടീവി സ്‌ക്രീനില്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല.

    കറുത്ത പുകപടലങ്ങള്‍...
    കത്തിയമരുന്ന കെട്ടിടങ്ങൾ .
    തെങ്ങോളം പൊക്കത്തില്‍ ആഞ്ഞടിക്കുന്ന വലിയ തിരമാല.
 പൊന്നാമ്മ നെഞ്ചത്തു കൈവച്ചു.

    'ഗൗര്യേടത്ത്യേ, ഇത്‌പ്പോ എവ്ടന്നാ പെട്ടെന്ന് ഇത്ര വെള്ളം ഉണ്ടായേ?'

         വിശ്വസിക്കാനാവാത്ത കാഴ്ചകളില്‍ പൊന്നാമ്മ നടുങ്ങി.

  'അറിയ്യോ.... കടലിൻ്റെ   അടീല് മുഴ്വന് മഞ്ഞ് കട്ടയാ പൊന്നൂ.
അതിന്റേം അടീല് തീമലയാ. പുകയണ തീമല. ഈ മല ചിലപ്പോ പൊട്ടിത്തെറിക്കും.
അപ്പോ മഞ്ഞ് വെള്ളാവും കടലില് വല്ല്യ തെരയുണ്ടാവും.'

             ഒരു രഹസ്യത്തിന്റെ അറ തുറന്നു കൊടുത്തുകൊണ്ട് ഗൗരിയമ്മ,
പൊന്നാമ്മ വിശ്വസിച്ചോ എന്ന് പാളി നോക്കി.

    'ഇതും ഉണ്ണിമായ പറഞ്ഞ കഥ തന്ന്യാ? കുടിപ്പള്ളിക്കൂടത്തീ
പോയ്ട്ട്ല്ല്യാന്ന് വച്ച് നിക്ക് പോതോം ബൂത്തീം ആവശ്യത്ത്‌ന്ണ്ട്.
തീക്കട്ട്യേടെ മേളിലാ മഞ്ഞ്കട്ട?  ഒക്കെ വാദ്യാരമ്മാര് പഠിപ്പിക്കണ ആന
നുണകള്'

        കാല് പുറകോട്ട് മടക്കിവച്ച്, പൊന്നാമ്മ കമ്മലിൻ്റെ
രണ്ടുപിരികളും മുറുകിത്തന്നെയാണെന്ന് ഉറപ്പുവരുത്തി. സ്‌ക്രീനില്‍
തെളിയുന്ന അക്ഷരങ്ങളുടെ വളവും പുളവും മനസ്സിലാവാതെ ശബ്ദത്തിനായി അവര്‍
ചെവിയോര്‍ത്തിരുന്നു. മുന്നൂറു ശവങ്ങള്‍ കണ്ടെടുത്തു എന്ന ദുഃഖവാര്‍ത്ത
അവരില്‍ വീണ്ടും ഒരു വലിയ ഞടുക്കം സൃഷ്ടിച്ചു.

    'ഗൗര്യേടത്ത്യേ, കാവില് ഇത്തവണ മുന്നൂറ് പേര്‌ല്ല്യേ താലം എടുത്തേ?'

     മനസ്സില്‍ മുന്നൂറു പേരുടെ കൂട്ടം സങ്കല്പ്പിച്ച പൊന്നാമ്മ
ദീര്‍ഘനിശ്വാസത്തോടെ താടിക്കു കൈകൊടുത്തു. ഗൗരിയമ്മ പായില്‍ നിന്നു പതിയെ
പിടിച്ചെണീറ്റ കട്ടിലില്‍ കയറി നടുവുനിവര്‍ത്തി.

      'ഗൗര്യേടത്ത്യേ, കൊച്ചീക്ക് ഇവ്ട്ന്ന് ഒത്തിരി ദൂരോണ്ടോ?'

       'കൊറച്ച് ദൂരോണ്ട്'

        'അവ്‌ടെ സുനാമിത്തെര വന്നാല് ഇവ്‌ടെ വെള്ളം വര്വോ?'

       'ആവോ, നിക്ക് അറീല്ല്യാ, നമ്മള് വയസ്സു ചെന്നോര് എന്ത്‌നാ
പേടിക്ക്ണ പൊന്നൂ.'

      'പൊന്നൂന് പേടിയില്ല്യാ ഗൗര്യേടത്തീ. പക്ഷേല് വെള്ളത്തില്
മരിച്ചാല് ശോസം മുട്ടീല്ല്യേ?'

          കുറേ നേരം ടി.വി.ഓഫ് ചെയ്തു. പൊന്നാമ്മ പായില്‍ നിവര്‍ന്നു
കിടന്നു. വടക്കേ മുറിയില്‍ത്തന്നെയാണ് മച്ചിലേക്കുള്ള ഗോവണി.
കയ്യെത്തുന്ന പടികളിലെല്ലാം പൊന്നമ്മയുടെ ഓരോ സാധനങ്ങളാണ്. ഇടിക്കല്ല്,
വെറ്റിലച്ചെല്ലം, ധാവണികള്‍ അടുക്കിവച്ചിരിക്കുന്ന സഞ്ചി, കാവിലെ
ഉത്സവത്തിന്റെ നോട്ടീസ്, അങ്ങനെ പലതും. അതില്‍ ഒരു നോട്ടീസ് കാറ്റില്‍
പറന്ന് ഗൗരിയമ്മയുടെ മുഖത്തേക്കാണ്   വീണത്.

     'ന്റെ ദേവ്യേ....'   മയക്കത്തില്‍ നിന്ന് ഗൗര്യേടത്തി ഭയന്ന്
എണീക്കുന്നതു കണ്ടപ്പോള്‍ പൊന്നുവും ചാടി എണീറ്റു.

      'ന്താ കടലാസു മുഖത്ത് തട്ടീപ്പോഴ് ഫൂകമ്പം ഉണ്ടായീന്നോര്‍ത്തോ?
ഗൗര്യേടത്തി പേടിച്ചിരിക്കണു.'
പൊന്നാമ്മ ഊറിച്ചിരിച്ചു.

  'വാ ഇത്തിരി നേരം പുളിഞ്ചുവട്ട്‌ല്‌രിക്കാം. കാറ്റ് കൊള്ളാലോ.'

      പുളിയുടെ നിഴലിലിരുന്നിട്ടും ഗൗരിയമ്മയ്ക്കിന്ന് രാമായണ കഥകള്‍
ഓര്‍മ്മ വന്നില്ല. ഭൂകമ്പത്തിന്റെ അഗ്നിച്ചിത്രങ്ങള്‍ അവരുടെ മനസ്സില്‍
കൊടികുത്തിയെന്നു പൊന്നാമ്മയ്ക്കും തോന്നി. വയ്യാത്ത കാലുകുത്തി
ഒന്നോടാന്‍ പോലും ആവില്ലെന്നോര്‍ത്ത് അവര്‍ ഭയപ്പെട്ടിരിക്കണം.

    'പൊന്നുവേ, നമ്മുടെ കിഴക്കേപ്പുറത്തെ കിണറ് കുഴിച്ച് കുഴിച്ച് അടീല്
ചെന്നപ്പോഴ് ന്താ കീട്ടീന്നറിയ്യോ?'

    'ല്ല്യാ, ന്താ ഗൗര്യേടത്ത്യേ....?'

   'മുഴുത്ത ശംഖ്, ചിപ്പി, കടനാക്ക്, അടീല് നല്ല പഞ്ചാര മണലാര്‍ന്നു.'

    'അതെങ്ങന്യാ....?'

     'പണ്ട് ഇവിടം കടലാര്‍ന്നത്രേ. അതോണ്ടല്ലേ കടത്തുരുത്തി എന്ന പേരു
കിട്ട്യേ. വേറെങാണ്ടൂന്നും ബൂമി കുലുങ്യപ്പോ വന്നതല്ല്യേ ഈ കര. ഇത്
ഉണ്ണിമായ പറഞ്ഞ നുണക്കഥയല്ലട്ടോ, മുത്തച്ഛന്‍ പറഞ്ഞതാ'

    'ഉവ്വോ, അപ്പോ ഫൂമി കുലുങ്യാല്, യിനി ഇതു കടലാവ്വോ?'

              ഭൂമികുലുക്കത്തിൻ്റെ  സങ്കല്പ്പച്ചിത്രങ്ങള്‍
പൊന്നാമ്മയുടെ മനസ്സില്‍
പതിയെ കുലുങ്ങിത്തുടങ്ങി.

         ഭൂമി പിളര്‍ന്നു രണ്ടുവശത്തേയ്ക്ക് തെന്നിമാറുന്നു.
         അതില്‍ താഴ്ന്നുപോകുന്ന പുളിമരം.
        ആടുന്ന ചുമരുകള്‍.
        മുറ്റത്തു നിന്നും പാഞ്ഞുകയറുന്ന വെള്ളം.

'ഗൗര്യേടത്ത്യേ, ടി.വി. വച്ചു നോക്ക്യാലോ...? അവ്‌ടെ എല്ലാം
അവസാനിച്ചോന്ന്‌റിയാല്ല്യോ?'

       രാത്രിയുടെ കറുപ്പിനൊപ്പം പതിവില്ലാത്ത ഒരു തണുപ്പ്. ജനാലയും വാതിലും
നന്നായി വലിച്ചടച്ചു. ടി.വി.ഓഫ് ചെയ്തുതുടങ്ങുമ്പോഴാണ് അവര്‍ ആ
മുന്നറിയിപ്പ് കേട്ടത്. എല്ലാ പ്രദേശത്തും ഭൂകമ്പത്തിനും സുനാമിക്കും
സാധ്യതയുണ്ടെന്ന്.
      കുറേ നേരത്തേക്ക് രണ്ടുപേരും ഒന്നും സംസാരിച്ചില്ല.

      'ഗൗര്യേടത്ത്യേ, നന്നായി നാമം ജപിച്ച് കിടന്നോളൂ. ഒരു ബക്കറ്റ് വെള്ളം
ഇവ്‌ടെരിപ്പുണ്ട്. മൂത്രോഴിക്കാന്‍ പോകുമ്പോഴ് ഒന്നോര്‍ത്തോണേ, പൈപ്പില്
വെള്ളം ഇല്ലാതെ വന്നാലോ?'

        ഭയം കാര്‍ന്നു തിന്ന മനസ്സുമായി രണ്ടു വൃദ്ധകളും മയക്കത്തിലായി. ഇടയ്ക്ക്
നന്ദിനിയെയും ബാലഗോപാലനെയും എന്തിനോ അവര്‍ നീട്ടി വിളിച്ചു.
 ഉറക്കത്തിന്റെ ആ നീരാളിപ്പിടുത്തത്തിനിടയിലും എന്തോ താഴെ വീഴുന്ന പട പടാ
ശബ്ദം കേട്ട് ഗൗരിയമ്മ കണ്ണുതുറന്നു. ടോര്‍ച്ചു തെളിച്ച് താഴേയ്ക്കു
നോക്കി.
പൊന്നാമ്മയെ കാണാനില്ല!

     'പൊന്നുവേ....'
കട്ടിലില്‍ നിന്ന് അവര്‍ പിടഞ്ഞെണീറ്റു. നിലത്തേക്കുവച്ച കാല്‍പാദം
വെള്ളത്തിലാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അലറി.

    'യ്യോ.... സുനാമി....ടീ..... പൊന്നുവേ....'

   ഗൗരിയമ്മയുടെ പേടിച്ചരണ്ട ശബ്ദം കേട്ട് പൊന്നാമ്മ ഞെട്ടിത്തിരിഞ്ഞു
നോക്കി. ദേഹമാസകലം നനഞ്ഞിരിക്കുന്നു. താനെങ്ങനെമച്ചുമ്പുറത്തെത്തി?
പൊന്നാമ്മ അമ്പരന്നു.
    മുറിയില്‍ പ്രകാശം പരന്നു.
മച്ചിന്റെ മേലേന്നു പൊന്നാമ്മ അത്ഭുതത്തോടെ താഴേക്കു നോക്കി.
    മറിഞ്ഞുകിടക്കുന്ന ബക്കറ്റ്.
    ഗോവണിപ്പടിയില്‍ നിന്നു താഴെ വീണുകിടക്കുന്ന ഇടിക്കല്ല്, ചെല്ലം,
ധാവണി സഞ്ചി....
               പൊന്നമ്മ മനസ്സില്‍ നിന്ന് ചില ചിത്രങ്ങള്‍ ഓര്‍ത്തെടുത്തു. വടക്കേ
മുറിയിലേയ്ക്ക് തള്ളിക്കയറിയ വലിയ സുനാമിത്തെര. രക്ഷകനായി എത്തിയ
സാക്ഷാല്‍ ശ്രീരാമന്‍, ഒരുപാട് ഗോവണിപ്പടികളുള്ള കപ്പല്‍, പിന്നെ ഒന്നും
ആലോചിച്ചില്ല. ചാടിക്കയറുകയായിരുന്നു.

       'ബക്കറ്റിലെ വെള്ളം ഒഴുകിവന്നപ്പോ കടല് ഇളകിയെന്നോര്‍ത്തു പേടിച്ചു.
ഗൗര്യേടത്ത്യേ!  ശബ്ദം അടഞ്ഞുപോയില്ല്യേ. യെങ്ങന്യാ മച്ചില് എത്ത്യേന്ന്
അറീല്ല്യ.'
         നനഞ്ഞമുണ്ട് പിഴിഞ്ഞുടുത്ത് ഇളിഭ്യയായി പൊന്നാമ്മ ഗോവണിപ്പടിയിറങ്ങി.

        'ന്നാലും പൊന്നുവേ, സുനാമി വന്നപ്പോ നീ തന്നെ രക്ഷപ്പെട്ടല്ല്യോ, ന്നെ
കൂട്ടീല്ല്യാലോ?...'

            ഗൗര്യേടത്തിയുടെ പരിഭവത്തിന് ശരിക്കും സങ്കടം ഉണ്ടെന്ന് കണ്ടപ്പോള്‍
പൊന്നാമ്മയുടെ കണ്ണു നിറഞ്ഞു.

Join WhatsApp News
Sudhir Panikkaveetil 2022-06-23 16:41:43
കഥ വരുന്ന വഴികളും പിന്നെ കഥയായി പരിണമിക്കുന്നതും വായനക്കാർക്ക് ഉത്സാഹം പകരുന്ന വിവരങ്ങളാണ്. ഒരു ത്രെഡ്ഡ് കിട്ടിയാൽ അത് ആവിഷ്കരിക്കാൻ എഴുത്തുകാർ കണ്ടെത്തുന്ന കഥാപാത്രങ്ങളുടെ ചേർച്ച കഥയെ സ്വാധീനിക്കുന്നു. ചിലപ്പോൾ കഥാപാത്രത്തിന്റെ മികവ് കൊണ്ട് മാത്രം ഒരു കഥ മെച്ചപ്പെടാം. അമേരിക്കൻ മലയാളി എഴുത്തുകാരിൽ ശ്രദ്ധേയയായ ശ്രീമതി എം പി ഷീലയിൽ നിന്നും ഇനിയും സർഗ്ഗസൃഷ്ടികൾ പിറന്നു വീഴട്ടെ.
Unni 2022-06-29 04:22:01
കഥ മനോഹരം.അന്യോന്യംസഹായികളായരണ്ടുസ്ത്രീകളുടെ ഥകഥയായി രൂപാന്തരപ്പെട്ടു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക