Image

ഗൗഡരുടെ മായാവിലാസങ്ങൾ (ബാംഗ്ലൂർ ഡേയ്‌സ് -ഹാസ്യനോവല്‍ :14  ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 15 July, 2022
ഗൗഡരുടെ മായാവിലാസങ്ങൾ (ബാംഗ്ലൂർ ഡേയ്‌സ് -ഹാസ്യനോവല്‍ :14  ജോണ്‍ കുറിഞ്ഞിരപ്പള്ളി)

വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് എനിക്കും  ജോർജ്‌കുട്ടിക്കും അൽപം നേരത്തെ ജോലിസസ്ഥലത്തുനിന്നും പോരാൻ കഴിഞ്ഞു.വെള്ളിയാഴ്ചകളിൽ പൂജയും  മറ്റുമായി സമയം കളയും. ഉച്ചകഴിഞ്ഞാൽപിന്നെ കാര്യമായി ഒന്നും ചെയ്യാനില്ല.അതുകൊണ്ട് എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടുപിടിച്ചു് ഞങ്ങൾ  നേരത്തെ സ്ഥലം വിടും.

"ആകെ ഒരു രസവും തോന്നുന്നില്ല .നമ്മളുടെ അസോസിയേഷൻ പ്രവർത്തനങ്ങൾ വളരെ തണുപ്പിലാണ്.അതെങ്ങനെയാ പ്രസിഡണ്ട് ഒരു തണുപ്പൻ ആണ്.പണപ്പിരിവ് നല്ലരീതിയിൽ നടത്തിയാലേ കാര്യങ്ങൾ ഭംഗിയായി നടത്താൻ കഴിയൂ."ജോർജ്‌കുട്ടി പറഞ്ഞു.

ഞാൻ ആ ചൂണ്ടയിൽ കൊത്തിയില്ല.ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ ജോർജ്‌കുട്ടി ചോദിച്ചു 

"ആകെ ബോറടിക്കുന്നു.നമ്മൾക്ക് ചീട്ടുകളിച്ചാലോ?"

" നമ്മൾ രണ്ടുപേരു മാത്രം എങ്ങനെ ചീട്ടുകളിക്കും?ഇന്ന് എന്തുപറ്റി?ആരെയും കാണുന്നില്ല."

"കാഥികൻ രാധാകൃഷ്ണൻ വന്നിരുന്നെങ്കിൽ ഒരു കഥാപ്രസംഗം പറയിക്കാമായിരുന്നു.കഥാപ്രസംഗം കേട്ട് വേഗം ഉറങ്ങാമായിരുന്നു.ഒരു  കാര്യം ചെയ്യാം,നമ്മൾക്ക്  അച്ചായൻ്റെ  വീട്ടിൽ വരെ പോകാം."

അച്ചായനും  സെൽവരാജനും ഒന്നിച്ചാണ്  താമസിക്കുന്നത്. രണ്ടുപേരും ചീട്ട് കളിയുടെ ആശാന്മാരാണ്.

ഞങ്ങൾ  ചെല്ലുമ്പോൾ അവർ അയൽപക്കത്തെ വേറെ രണ്ടുപേരെയും കൂട്ടിചീട്ടുകളി ആരംഭിച്ചു കഴിഞ്ഞിരുന്നു. അവരുടെ അയൽവക്കത്തുള്ള ചിക്കലിംഗേ ഗൗഡയും ചീട്ടുകളി ടീമിൽ ഉണ്ട്.

ഗൗഡ  ഒരു രസികൻ കഥാപാത്രമാണ്.സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്. വെള്ള കുർത്തയും ഒരു വെള്ളനിറത്തിലുള്ള ഫുൾ കയ്യൻ ഷർട്ടുമാണ് വേഷം.സാധാരണ ഗൗഡർമാരെപോലെ ഇടതു കൈ ചുരുട്ടിപിടിച്ചു വലതുകൈ സംഭാഷണത്തിനനുസരിച്ചു ശക്തിയായി മുകളിലേക്കും താഴേക്കും ചലിപ്പിച്ചു കൊണ്ടായിരിക്കും സംസാരിക്കുക.ഞങ്ങൾ വെറുതെ അയാളെ പൊക്കിപ്പറയും.അയാൾ അതുകേട്ട് മാനം  വരെ പൊങ്ങും.

ഞങ്ങളെ കണ്ട ഉടനെ ഗൗഡ ചോദിച്ചു,"എൻറീ,ഏന് സമാചാര?"എന്തുണ്ട് വിശേഷം എന്ന്.
ഞങ്ങൾ വെറുതെ ചിരിച്ചു.ചീട്ടു കളിയിൽ പങ്കുചേർന്നു.

സമയം ആറര കഴിഞ്ഞു, "ഏഴു മണിയാവുമ്പോൾ പവർകട്ട് ആണല്ലോ. അപ്പോൾ നമ്മുടെ കളി മുടങ്ങുമല്ലോ".ഞാൻ പറഞ്ഞു.

" അത് പതിവല്ലേ വേറെ മാർഗ്ഗം ഒന്നും  ഇല്ലല്ലോ?"അച്ചായൻ .

" ഗൗഡരെ  നിങ്ങൾ വലിയ ആളല്ലേ? ഈ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ അല്ലെ?നിങ്ങൾക്ക്  പറഞ്ഞുകൂടെ ഇവിടുത്തെ പവർ കട്ട് ഒരു രണ്ടു മണിക്കൂർ സമയത്തേക്ക് മാറ്റിവയ്ക്കാൻ?"

"ഇപ്പോൾ എന്ത് ചെയ്യാൻ പറ്റും ?മെഴുകുതിരി കത്തിച്ചുവച്ചാൽ പോരെ?"ഗൗഡ ചോദിച്ചു.

" നമുക്ക് ചീട്ടു കളിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചം വേണം.മെഴുകുതിരി വെളിച്ചത്തിൽ കളിച്ചാൽ ഒരു രസവുമില്ല നമ്മളുടെ ഗൗഡര് വിചാരിച്ചാൽ സംഗതി നടക്കും ".

എല്ലാവരും എന്നെ പിന്താങ്ങി.

"ഞാൻ എന്താ ചെയ്യണ്ടത്?"ഗൗഡ നിസ്സഹായത പ്രകടിപ്പിച്ചു.

പെട്ടെന്ന് ജോർജുകുട്ടി  പറഞ്ഞു,"ചുമ്മാ ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറയാം.പവർ കട്ട് മാറ്റിവയ്ക്കാൻ".

ഗൗഡ  വെറുതെ പൊട്ടനെ പോലെ ചിരിച്ചു.

ജോർജ്ജുകുട്ടി പറഞ്ഞു ,"  കർണാടക ഗവർണറുടെ പി.എ. ആണ്  എന്നു പറഞ്ഞു വിളിച്ചാൽ മതി. ഗവർണർക്ക് ഇവിടെ ബാംഗ്ലൂർ നോർത്തിൽ  ഒരു പ്രോഗ്രാം ഉണ്ട്,രണ്ടുമണിക്കൂർ സമയത്തേക്ക് പവർ കട്ട് മാറ്റിവയ്ക്കണം ,എന്ന് പറയണം. "

"പിടിച്ചാൽ പൊല്ലാപ്പാകും."

"എങ്ങനെ പിടിക്കാൻ?ധൈര്യം ഇല്ലങ്കിൽ അത് പറ."

"ശരിയാ സംസാരിക്കുന്ന ആളെ കാണുന്നില്ലല്ലോ?"ഞങ്ങൾ എല്ലാവരും പിന്താങ്ങി.

"എന്നാൽ വിളിച്ചുനോക്കാം,അല്ലെ?"

"പിന്നല്ലാതെ.പിന്നെ ഗൗഡരെ നിങ്ങളുടെ ആ വളിച്ച ചിരിയൊന്നും വേണ്ട.നല്ല ഗൗരവത്തിൽ സംസാരിക്കണം."

പിന്നെ ഗൗഡ ഒന്നും ആലോചിച്ചില്ല.ഉടനെ  ഫോണെടുത്തു.ഇലക്ടിസിറ്റി  ഓഫീസിൽ വിളിച്ചു, ",ഞാൻ ഗവർണറുടെ  പി.എ.ആണ് നാഗരാജ്. ഇന്ന് രാത്രി ഏഴുമണിക്ക്  ബാംഗ്ലൂർ നോർത്തിൽ ഗവർണറുടെ പ്രോഗ്രാം നടക്കുന്നവിവരം അറിയാമല്ലോ.പ്രോഗ്രാം കഴിയുന്നതുവരെ  രണ്ടുമണിക്കൂർ പവർകട്ട് മാറ്റി വയ്ക്കണം "

അസിസ്റ്റന്റ് എഞ്ചിനീയർ പറഞ്ഞു, "അത് പറ്റില്ല സാർ  ചീഫ് എഞ്ചിനീയറുടെ ഓർഡർ ഉള്ളതാണ്. ഏഴുമണിമുതൽ എട്ടുമണിവരെ  ഒരു മണിക്കൂർ പവർ കട്ട് ."

"അതു പറഞ്ഞാൽ പറ്റില്ല ഗവർണറുടെ പ്രോഗ്രാം തടസ്സപ്പെടും നിങ്ങൾ  ഉത്തരം പറയേണ്ടിവരും രാത്രി പത്തുമണിക്ക് ശേഷം കുഴപ്പമില്ല.ഇല്ലങ്കിൽ .........."

"സാർ അത് പറ്റില്ല.ചീഫ് എൻജിനീയറുടെ ഓർഡർ വേണം."

"ഏതായലും ഇനി അതിനൊന്നും സമയമില്ല.നിങ്ങൾക്ക് ഗവർണ്ണർ  ആരാണെന്ന് അറിയാമല്ലോ അല്ലെ.ഗുൽബർഗ എന്ന സ്ഥലം കേട്ടിട്ടുണ്ടോ?".

കർണാടക സ്റ്റേറ്റിലെ പിന്നോക്ക പ്രദേശമാണ് ഗുൽബർഗ.പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഗുൽബർഗക്ക് പോകാൻ റെഡി ആയിക്കോ എന്നർത്ഥം.ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആ വിരട്ടലിൽ വീണു.

"ശരി  സാർ,ഓക്കേ സാർ.സാർ നിങ്ങൾ ചീഫ് എഞ്ചിനീയർ റെ ഒന്ന് വിളിച്ചു പറയുമോ?"

"ഓ,യെസ്.പറഞ്ഞേക്കാം"." 

ഞങ്ങൾ സുഖമായി ചീട്ടു കളിച്ചു.പത്തുമണി  ആയപ്പോൾ കളി നിർത്താൻ തുടങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് മാത്യുവും പുള്ളിയുടെ ഒരു കൂട്ടുകാരനും കൂടി വന്നു. കൂട്ടുകാരൻ പുതുമുഖമാ ണ്.ഞങ്ങൾക്ക്  പരിചയപ്പെടുത്തി,പേര് ബേബി.ബേബിക്ക് ജോലിയൊന്നും ആയിട്ടില്ല.

അച്ചായൻ വെറുതെ പറഞ്ഞു,"ഈ ബേബിക്ക് ഒരു  ജോലി കണ്ടുപിടിച്ചുകൊടുക്ക് ഗൗഡരെ.നിങ്ങൾക്ക് മുകളിലെല്ലാം നല്ല പിടിയല്ലേ?"

"ശരിയാ,ഇപ്പോൾ ഗവർണ്ണറുടെ പി.എ.ആയി.അതുപോലെ മുഖ്യമന്ത്രിയുടെ പി.എ. ആകണം."

"ഞാനെന്തു ചെയ്യാനാ?".

"ഇവിടെ റെയ്‌സ്  കോഴ്സ് റോഡിൽ കുതിരപ്പന്തയം നടക്കുന്നസ്ഥലത്തു്  ഏതാനും വേക്കൻസികൾ ഒഴിവുണ്ട് ശനിയും ഞായറും  ടിക്കറ്റ് വിൽക്കുവാനും  ആളുകളെ നിയന്ത്രിക്കാനും. നല്ല പൈസ കിട്ടും. നാല്  ശനിയാഴ്ച ജോലി ചെയ്ത് കഴിഞ്ഞാൽ അരമസത്തെ ശമ്പളത്തിന് തുല്യമായ കാശുകിട്ടും.പക്ഷെ ജോലികിട്ടണം.അത് നമ്മടെ ഗൗഡ വിചാരിച്ചാൽ നടക്കും.ഇപ്പൊ നോക്കിക്കോ,ബേബിക്ക് ജോലി കിട്ടാൻ പോകുന്നു."അച്ചായൻ  ഗൗഡരെ പൊക്കി.

"ഞാൻ എന്തു വേണം ?" ഗൗഡ.

"ആ ടെലിഫോൺ എടുത്ത് സൂപ്രണ്ടിനെ വിളിക്കു"അച്ചായൻ പറഞ്ഞു.

"രാത്രി പത്തുമണിക്ക്?"

"അയാളുടെ പ്രൈവറ്റ് നമ്പറുണ്ട്.വിളിക്ക്."

"ഇപ്പോൾ ഗവർണ്ണറുടെ പി.എ.അല്ല.മുഖ്യ മന്ത്രിയുടെ പി.എ."

ഗൗഡ ടെലിഫോൺ എടുത്തു ,"ഇത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് എൻറെ ഒരു പയ്യൻ നാളെ  രാവിലെ പത്തുമണിക്ക് നിങ്ങളുടെ ഓഫീസിൽ വരും.അവന് ഒരു  ജോലി അഡ്ജസ്റ്റ് ചെയ്തുകൊടുക്കണം.നമ്മൾക്ക് വേണ്ടപ്പെട്ട ആളാണ്."

" നിങ്ങളാരാണ്?"

" ഞാൻ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ  പ്രൈവറ്റ് സെക്രട്ടറിയാണ്,മഞ്ജുനാഥ്."

"വെക്കടാ ഫോൺ താഴെ.നിന്നെ  ഞാൻ പോലീസിനെക്കൊണ്ട് പിടിപ്പിക്കും.".അയാൾ നല്ല ഒന്നാംതരം തെറി വിളിക്കുന്നത് അടുത്തുനിന്ന ഞങ്ങൾക്ക് കേൾക്കാം.ജോസഫ് മാത്യുവും ബേബിയും അല്പം ദൂരെയാണ്.അവർക്ക് ഒന്നും മനസ്സിലായില്ല.

ഗൗഡരുടെ മുഖം മഞ്ഞളിച്ചുപോയി.

ഗൗഡരുപറഞ്ഞു,"അവർ ക്ലബ്ബിലാണ്. മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മഞ്ജുനാഥും അവരോടൊപ്പം ഉണ്ടായിരുന്നു."

ജോർജ്‌കുട്ടി ബേബിയോടായി പറഞ്ഞു,"നിങ്ങള് കേട്ടില്ലേ,അയാൾ പറഞ്ഞത്?ജോലി റെഡി.ഗൗഡർക്ക് ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊണ്ടുവാ."

എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് അവർക്ക്  ഒരു പിടിയും കിട്ടിയില്ല.ജോർജ് കുട്ടി പറയുന്നത് അവർ വിശ്വസിച്ചു.

ബേബിയും ജോസഫ് മാത്യുവും കൂടി കുപ്പി വാങ്ങാൻ പോയി,ഗൗഡ പറഞ്ഞു,”ഏതായാലും  പോകുന്നതല്ലേ ,ഒരു ആറ്  പാക്കറ്റ് ബിരിയാണികൂടി, ഞങ്ങൾ ചീട്ട് കളിക്കാർക്ക് വാങ്ങിക്കോ.നിങ്ങൾക്ക് വേണമെങ്കിൽ അതും കൂടി വാങ്ങിക്കോ."

ബേബി തപ്പിക്കളിക്കാൻ തുടങ്ങി.അവൻ്റെ കയ്യിൽ കാശില്ലെന്ന് തോന്നുന്നു.ജോസഫ് മാത്യു പതുക്കെ ചുറ്റും നോക്കി ,മുങ്ങാനുള്ള പരിപാടിയിലാണ്.

"കാശില്ലെങ്കിൽ ഞാൻ തരാം"ജോർജ്‌കുട്ടി പറഞ്ഞു.

ഞാൻ ഞെട്ടിപ്പോയി.ജോർജ്‌കുട്ടി എവിടന്ന് പൈസ കൊടുക്കാനാണ്?വെറുതെ നമ്പർ ഇറക്കുകയാണ്.ഞാൻ ഒന്നും മനസ്സിലാകാത്ത ഭാവത്തിൽ ഇരുന്നു.

ആ കെണിയിൽ ഗൗഡ വീണു.

"ഞാൻ കൊടുക്കാം പൈസ,"അയാൾ പറഞ്ഞു.

ജോർജ്‌കുട്ടി നിർബന്ധിക്കുമെന്നും ബിരിയാണി വാങ്ങാനുള്ള പൈസ കൊടുക്കുമെന്നും വിചാരിച്ചാണ് ഗൗഡ അങ്ങനെ പറഞ്ഞത്.എല്ലാവരും പുകഴ്ത്തിപ്പറയുന്നതുകൊണ്ട് ഗൗഡയെ ഞങ്ങൾക്കെല്ലാം വലിയ ബഹുമാനം ആണ് എന്നാണ് അയാളുടെ ധാരണ.

ഗൗഡ പോക്കറ്റിൽ കയ്യിട്ടു.ഞങ്ങളെ എല്ലാവരെയും മാറി മാറി നോക്കി.ആരും ഒന്നും പറയുന്നില്ല.ഞങ്ങൾ ആരും അവർ സംസാരിക്കുന്നത് കേൾക്കാതെ അന്തർദ്ദേശ്ശിയ വിഷയങ്ങൾ  ചർച്ച ചെയ്യുകയല്ലേ.അതുകൊണ്ട് അവർ പറയുന്ന ചീള് കേസ്സൊന്നും ശ്രദ്ധിക്കുന്നില്ല, കേൾക്കുന്നില്ല.

ഗൗഡ ഞങ്ങളെ എല്ലാവരേയും മാറി മാറി നോക്കി.

 ഗൗഡ പോക്കറ്റിൽ നിന്നും കയ്യ് എടുക്കുന്നില്ല.പോക്കറ്റിൻറെ ഭാഗത്തു് ഒരു തുള മാത്രം ഉണ്ട്.

ഗൗഡ വിചാരിച്ചതു അയാൾ കാശുകൊടുക്കാം  എന്ന് പറയുമ്പോൾ ഞങ്ങൾ ആരെങ്കിലും ചാടി വീഴും  എന്നാണ്.

ആരും അനങ്ങുന്നില്ല.

അപ്പോൾ ജോർജ്‌കുട്ടി അടുത്ത ബോംബ് പൊട്ടിച്ചു,"ഇന്നത്തെ ബിരിയാണി നമ്മളുടെ മെമ്പർ ചിക്കലിംഗ ഗൗഡരുടെ വക."

ഗൗഡരുടെ മുഖം ഇപ്പോൾ കാണാൻ പറ്റുന്നില്ല,പവർ കട്ട് ആരംഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക