'ദി ട്രയല്‍ ഓഫ് ചിക്കാഗോ സെവന്‍' കണ്ടുകഴിഞ്ഞപ്പോഴേക്കും നേരം പാതിരാ കഴിഞ്ഞിരുന്നു. എങ്കിലും പതിവുപോലെ നേരത്തേ ഉണര്‍ന്നു.
'We're not going to jail because of what we did. We're going to jail because of who we are!'
ഉറക്കം കഴിഞ്ഞെഴുന്നേറ്റിട്ടും ചിത്രത്തിലെ ഈ 'പഞ്ച്' ഡയലോഗ് മനസ്സില്‍നിന്നു പോകുന്നില്ല. കൊറോണപോലെ ഈ സിനിമ എന്നെ പിടികൂടിയിരിക്കുന്നു!
ഫിലാഡല്‍ഫിയയിലും പ്രാന്തപ്രദേശങ്ങളിലും സാമൂഹ്യവ്യാപനം തടയാന്‍ അടച്ചുപൂട്ടല്‍ ഉത്തരവു നിലവിലുണ്ടായിരുന്നു. അതിനാല്‍ കുറേനാളായി, പുറത്തിറങ്ങിയിട്ട്. ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളില്ല. അതിനാല്‍ നേരം പുലര്‍ന്നപ്പോഴേ കാറെടുത്ത് ഒന്നു കറങ്ങാന്‍ തീരുമാനിച്ചു.
ഡോര്‍ തുറക്കുമ്പോള്‍ ശബ്ദംകേട്ടു മീനുവും മോനും ഉണര്‍ന്നെങ്കിലോ എന്നുകരുതി, മുന്‍വശത്തെ ഡോര്‍ മൃദുലമായി തുറന്നടച്ചിട്ടാണു പുറത്തേക്കിറങ്ങിയത്. സ്ഥിരമായി ഞാന്‍ ഡ്രൈവേയില്‍ കാറിടുന്നതുകൊണ്ട് ഗരാജ് ഡോര്‍ തുറക്കുമ്പോഴുള്ള കരകരാശബ്ദമൊഴിവാകുമെന്നതുള്‍പ്പെടെ ചില സൗകര്യങ്ങളൊക്കെയുണ്ട്.
പുറത്ത് വിചാരിച്ചതിനേക്കാള്‍ തണുപ്പുണ്ടായിരുന്നു. കുളിര്‍കാറ്റില്‍നിന്നു രക്ഷപ്പെടാനായി, പെട്ടെന്നു ഡോര്‍ തുറന്ന് ഡ്രൈവര്‍സീറ്റിലേക്കിരുന്നു. സീറ്റ് ബെല്‍റ്റ് വലിച്ചിട്ടപ്പോള്‍ കാറിനുള്ളില്‍ തടവിലാക്കപ്പെട്ട തണുപ്പും ശരീരത്തെ വരിഞ്ഞുമുറുക്കുന്നതുപോലെ തോന്നി.
എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്തയുടന്‍തന്നെ ഹീറ്ററിട്ട്, ഒരുമിനിട്ടു കഴിഞ്ഞപ്പോള്‍ കാര്‍ ഡ്രൈവേയില്‍നിന്നിറക്കി. റെസിഡന്‍ഷ്യല്‍ റോഡിലൂടെ മെല്ലെ ഓടിച്ച് എക്‌സ്പ്രസ്സ് ഹൈവേയില്‍ കയറാന്‍ അഞ്ചുമിനിട്ടേ വേണ്ടിവന്നുള്ളു. വളഞ്ഞുപുളഞ്ഞു ദൂരേക്കു പോകുന്ന വിജനമായ വീഥി, ചത്ത പെരുമ്പാമ്പിനെപ്പോലെ അനക്കമറ്റുകിടന്നു. പുലര്‍കാലത്തിന്റെ സഹസ്രദലങ്ങളെ, മലനിരകളിലെ മഞ്ഞു പുണരുന്നതു കണ്ടപ്പോള്‍ ഓര്‍മയിലെത്തിയത് വയലാറിന്റെ ഒരു സിനിമാഗാനമായിരുന്നു. അപ്പോള്‍ത്തന്നെ യൂട്യൂബില്‍ തിരഞ്ഞു. ബ്ലൂടൂത്തിലൂടെ ഗാനം ഒഴുകിയെത്തി:
'സരസ്വതീയാമം കഴിഞ്ഞു- ഉഷസ്സിന്‍
സഹസ്രദലങ്ങള്‍ വിടര്‍ന്നു...'
ചെറുതായി പെയ്തുകൊണ്ടിരുന്ന മഴ ശമിച്ചപ്പോള്‍, യേശുദാസ് പാടിയ ഈ മനോഹരഗാനം ഓര്‍മയില്‍ വരാന്‍ എന്താവാം കാരണമെന്നു ചിന്തിച്ചു. ഓര്‍മകള്‍ക്കു കയറിവരാന്‍ അങ്ങനെ പ്രത്യേകകാരണമൊന്നും വേണ്ടല്ലോ!
പ്രഭാതകിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്ന മഞ്ഞുമലകള്‍ മനംകുളിരെക്കണ്ടുകൊണ്ട് കുറേനേരം ഡ്രൈവ് ചെയ്തുകഴിഞ്ഞപ്പോള്‍ മീനു വിളിച്ചു. പ്രതീക്ഷിച്ചതുപോലെ അവളുടെ ചോദ്യം, പ്രതിഷേധത്തില്‍ പൊതിഞ്ഞ ഒരു പാക്കേജായി ബ്ലൂടൂത്ത് സ്പീക്കറിലൂടെ മുഴങ്ങി:
'ഈ കൊച്ചുവെളുപ്പാന്‍കാലത്ത് എങ്ങോട്ടാ പോയേ?'
'ഞായറാഴ്ചയല്ലേ? വെറുതേ ഒരു ഡ്രൈവ്. നിന്നേം മോനേം ഉണര്‍ത്തേണ്ടെന്നു കരുതി. ഇങ്ങനെ അടച്ചുപൂട്ടി എത്ര ദിവസമാ വീട്ടിലിരിക്കുന്നത്?'
'അപ്പോള്‍ എന്റെ കാര്യമോ, അലക്‌സ് മോനാണെങ്കില്‍ സ്‌ക്കൂളില്‍പ്പോയിട്ട് ഒരു വര്‍ഷമാകുന്നു...' എന്നൊക്കെയുള്ള പരാതികളാണു പ്രതീക്ഷിച്ചത്. പക്ഷേ അവള്‍ പറഞ്ഞതിങ്ങനെ:
'ഞാനിപ്പോള്‍ വിളിച്ചതു പരാതി പറയാനൊന്നുമല്ല. ജിമ്മിയെ ഞാനിന്നൊന്നുമല്ലല്ലോ അറിയുന്നത്!'
അവളുടെ കൊള്ളിവാക്കുകള്‍ എനിക്കും കുറേയൊക്കെ മനസ്സിലാകും. അതു തിരിച്ചറിഞ്ഞിട്ടായിരിക്കണം, അവള്‍ കാര്യം പറഞ്ഞു:
'ഫാദര്‍ ഇമ്മാനുവേല്‍ വിളിച്ചു. അത്യാവശ്യമായി എന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ജിമ്മിയുടെ പുതിയ ''ലാല്‍സലാം'' ഗ്രൂപ്പ് കണ്ടിട്ടായിരിക്കണം. ഈയിടെയായി ദൈവനിഷേധം ഇത്തിരി കൂടുന്നുണ്ട്. ഏതായാലും എന്നോടൊന്നും ചോദിച്ചില്ല. ജിമ്മിയുടെ മൊബൈല്‍ നമ്പറില്‍ വിളിക്കാന്‍ ഞാന്‍ പറഞ്ഞു. ഒന്നു കരുതിയിരുന്നോ.'
അതൊക്കെ അടച്ചുപൂട്ടലിലെ ഓരോരോ തമാശകള്‍! അതൊന്നും അവള്‍ക്കുപോലും മനസ്സിലാവില്ല. പറഞ്ഞിട്ടെന്താ കാര്യം! അച്ചന്‍മാരെയൊക്കെ എങ്ങനെയും കൈകാര്യം ചെയ്യാം. കരുതല്‍ വേണ്ടത് ഭാര്യമാര്‍ വിളിക്കുമ്പോഴാണ്. അങ്ങനെയൊരു സാരോപദേശം കൊടുക്കണമെന്നുണ്ടായിരുന്നെങ്കിലും മഞ്ഞുമലകളുടെ സാന്നിധ്യം എന്നെ വിനയാന്വിതനാക്കി.
'വന്നിട്ടു സംസാരിക്കാം.'
ഞാന്‍ പറഞ്ഞു. അവള്‍ കട്ട് ചെയ്തു.
പുരോഹിതന്‍മാരുടെ പൊതുവേയുള്ള സ്വഭാവമറിയുന്നതുകൊണ്ടായിരിക്കണം അവള്‍ അങ്ങനെയൊരു മുന്നറിയിപ്പു തന്നതെന്നൂഹിച്ചു. സത്യക്രിസ്ത്യാനിയായ അവളെ പ്രബലകുടുംബത്തില്‍നിന്നു കെട്ടിയെടുത്തുകൊണ്ടുവന്നതാണെങ്കിലും എന്റെകൂടെച്ചേര്‍ന്നപ്പോള്‍ സകലതാളവും തെറ്റി. കാര്യമെന്തായാലും ഞായറാഴ്ചക്കുര്‍ബ്ബാന മാത്രം മുടക്കില്ല. അതിനു ഞാന്‍ എതിരൊന്നും പറയാറുമില്ല. കാരണം, ആ പുണ്യദിവസമാണ് ഞങ്ങള്‍ മലയാളികള്‍ ഈപ്പച്ചന്റെ വീട്ടില്‍ അമ്പത്താറു കളിക്കാന്‍ ഒത്തുകൂടുന്നത്. സ്പ്രിങ് ഫീല്‍ഡില്‍ താമസിക്കുന്ന കുഞ്ഞാങ്ങളയായതുകൊണ്ട് അവള്‍ പ്രതിഷേധിക്കാറില്ല.
വീക്കെന്‍ഡായാല്‍ അളിയന്റെ വീട്ടില്‍ ഓപ്പണ്‍ ബാറാണ്. ഒരു പക്കാ കാഞ്ഞിരപ്പള്ളിക്കാരന്‍. ഇപ്പോഴും അങ്ങേര്‍ക്കു റബ്ബറിന്റെ മണമാണ്!
ഈപ്പച്ചന്‍മുതലാളിയെപ്പറ്റി കൂടുതല്‍ ഓര്‍ക്കുമ്പോഴേക്കും വിളി വന്നു. സ്‌ക്രീനില്‍ ഫാദര്‍ ഇമ്മാനുവല്‍ കോട്ടയ്ക്കല്‍!
സ്പ്രിങ് ഫീല്‍ഡിലെ മലയാളംപള്ളിയില്‍ പുതുതായി വന്ന അച്ചനാണെങ്കിലും മുന്‍പരിചയമുണ്ട്. പള്ളിയില്‍ പോകില്ലെങ്കിലും എനിക്കു സുഹൃത്തുക്കളായി ധാരാളം അച്ചന്‍മാരുണ്ട്. എന്റെ സ്വഭാവമറിയാവുന്നതുകൊണ്ട് അവരാരും കുമ്പസാരിക്കാനോ പള്ളിയില്‍ പോകാനോ പ്രാര്‍ത്ഥിക്കാനോ ഇന്നേവരെ ഉപദേശിച്ചിട്ടില്ല. ഇമ്മാനുവലച്ചന്റെ ഉദ്ദേശ്യം എനിക്കു പിടികിട്ടി. മീനുവിന്റെ മുന്നറിയിപ്പുംകൂടിയായപ്പോള്‍ ഏതാണ്ടുറപ്പായിരുന്നു.
'ഹലോ ഫാദര്‍...'
'ജിമ്മി ജോയിയല്ലേ?'
'അതേ.'
'കുറേനാളായല്ലോ കണ്ടിട്ട്? ലാല്‍സലാം എന്ന പേരില്‍ ദൈവനിഷേധികളുടെ പുതിയ ഗ്രൂപ്പു തുടങ്ങിയെന്നു ഞാനറിഞ്ഞു. അത്രയൊക്കെ വേണോ? പള്ളീലൊട്ടൊന്നും വരവില്ലെന്നറിയാം. എന്നാലും...'
'അച്ചനറിയാല്ലോ എന്റെ കാര്യം? പോരാഞ്ഞിട്ടിപ്പം കോവിഡ്കാലംകൂടിയല്ലേ? അല്ലെങ്കിലും കുര്‍ബ്ബാനയും ദൈവവും ദൈവാനുഗ്രഹവുമൊക്കെ ഇപ്പോള്‍ ഓണ്‍ലൈനിലല്ലേ ഫാദര്‍?'
'അതൊക്കെ ദൈവത്തിന്റെ ഓരോരോ പരീക്ഷണങ്ങളല്ലേ? കര്‍ത്താവുതന്നെ അതിനൊക്കെ പരിഹാരം കാണാതിരിക്കില്ല.'
'കര്‍ത്താവു മാത്രമല്ല, എല്ലാ ദൈവങ്ങളും നമ്മളെ കൈവിട്ടെന്നാ തോന്നുന്നത്. ഇപ്പോഴത്തെ കാണപ്പെട്ട ദൈവം വാക്‌സിന്റെ രൂപത്തിലല്ലേ വന്നിരിക്കുന്നത്? അതും മാനവരാശിയുടെ മുഴുവന്‍ രക്ഷകനായി! യേശുക്രിസ്തുവും ലോകത്തിന്റെ രക്ഷകനായെന്നല്ലേ ബൈബിളിലും പറഞ്ഞിരിക്കുന്നത്?'
'നീയെന്നെ വേദപാഠമൊന്നും പഠിപ്പിക്കണ്ട. ചോദിക്കുന്നതിനുള്ള ഉത്തരം പറഞ്ഞാല്‍ മതി.'
എന്റെ പ്രസ്താവന, വേദപുസ്തകം പഠിച്ചു ഡോക്ടറേറ്റെടുത്ത പുരോഹിതനു പിടിച്ചില്ലെന്നു മനസ്സിലായി. 'മോനേ, മീനിനെ നീന്താന്‍ പഠിപ്പിക്കല്ലേ' എന്നല്ലേ അച്ചന്‍ പറഞ്ഞതിന്റെ ധ്വനി?
അല്‍പ്പനേരത്തേക്ക് അനക്കമൊന്നും കേള്‍ക്കാഞ്ഞതുകൊണ്ട് ഞാന്‍ ചോദിച്ചു:
'ഹലോ ഫാദര്‍, ആര്‍ യൂ ദെയര്‍?'
'എനിക്കിപ്പോള്‍ അത്യാവശ്യമായി ജിമ്മിയെ ഒന്നു നേരില്‍ കാണണം.'
ചുരുങ്ങിയ വാക്കുകളിലാണെങ്കിലും ആ മറുപടിയില്‍ ചില വികാരിയച്ചന്‍മാരുടെ സ്വതഃസിദ്ധമായ മൂശ്ശേട്ടസ്വഭാവം പതിഞ്ഞിരുന്നു. അതൊന്നു ലഘൂകരിക്കാന്‍ ഞാന്‍ തമാശയായിപ്പറഞ്ഞു:
'വിവാഹവും വിവാഹമോചനവും ശവസംസ്‌ക്കാരവുംവരെ ഓണ്‍ലൈനല്ലേ അച്ചോ? മാത്രമല്ല, ഫോണും സൂമും വാട്‌സാപ്പുമൊക്കെയുള്ളപ്പോള്‍ വെറുതേയേന്തിനാ റിസ്‌ക്കെടുക്കുന്നത്?'
ഫാദര്‍ ഇമ്മാനുവേലിന് അതിഷ്ടപ്പെട്ടില്ലെന്നു മനസ്സിലായെങ്കിലും ഈ കോവിഡ് കാലത്ത് ഒരു കൂടിക്കാഴ്ച ഒഴിവാക്കാനുള്ള വകുപ്പാണു ഞാനാലോചിച്ചത്. എന്നാല്‍ അച്ചനതു വിടാന്‍ ഭാവമില്ല:
'നേരിട്ടു പറഞ്ഞാലേ ശരിയാകൂ. പറയുന്നിടത്തു വരാം. അല്ലെങ്കില്‍ പള്ളിമേടയിലേക്കു വന്നാലും മതി.'
അച്ചന്റെ ഔദാര്യം കേട്ടിട്ടു ദേഷ്യം വന്നെങ്കിലും ഒന്നും മിണ്ടിയില്ല. എന്തോ മനസ്സിലായ മട്ടില്‍ അച്ചന്‍ തുടര്‍ന്നു:
'പേടിക്കണ്ട. പണപ്പിരിവിനൊന്നുമല്ല. കുറേ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനാണ്.'
അച്ചന്റെ മുന്‍കൂര്‍ ജാമ്യത്തിനു ഞാന്‍ വഴങ്ങിയില്ല. കോവിഡിന്റെ പേരുപറഞ്ഞ് ഞാനും ജാമ്യമെടുത്തു. അവസാനം പുരോഹിതന്‍ തോല്‍വി സമ്മതിച്ചു. ആവശ്യം അദ്ദേഹത്തിന്റേതു മാത്രമാണെന്നു മനസ്സിലായതുകൊണ്ട് മറ്റു മാര്‍ഗങ്ങളൊന്നുമില്ലായിരുന്നു. എന്റെ എഴുത്തുകളിലെ ഈശ്വരനിഷേധവും എഫ് ബി പോസ്റ്റുകളും വായിച്ചുണ്ടായ ആകുലതയാണ് അച്ചനുള്ളതെന്നു മനസ്സിലായി.
'ആര്‍ യൂ ഡ്രൈവിംഗ്? ഇപ്പോള്‍ തുടര്‍ന്നു സംസാരിക്കുന്നതിനു തടസ്സങ്ങളൊന്നുമില്ലല്ലോ?'
'ഇല്ലച്ചോ... യാത്രയിലാണെങ്കിലും സ്പീക്കര്‍ഫോണിലാ.'
ഞാന്‍ മഞ്ഞപ്പൂക്കളുള്ള കടുകുപാടത്തിന്റെ സൗന്ദര്യമാസ്വദിച്ചുകൊണ്ടു വണ്ടിയോടിച്ചു. നോക്കെത്താദൂരത്തു ദൃശ്യമായ വലിയ കാറ്റാടിയന്ത്രങ്ങള്‍ പ്രഭാതപ്രകൃതിക്കു ചാരുത സമ്മാനിച്ചിരുന്നു.
'ഞാന്‍ പറയാതെതന്നെ നിനക്കു കാര്യങ്ങളൊക്കെ മനസ്സിലായെന്നറിയാം. എന്നാലും എനിക്കു ചില കാര്യങ്ങളറിയണമെന്നുണ്ട്.'
'അച്ചന് എന്തു വേണമെങ്കിലും ചോദിക്കാമല്ലോ.'
അല്‍പ്പനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അച്ചന്‍ തുടര്‍ന്നു:
'നീ കൂട്ടംതെറ്റിയ കുഞ്ഞാടാണ്; തെറ്റായ മാര്‍ഗത്തിലാണ്. നിന്നെ കൂട്ടത്തിലേക്കു കൊണ്ടുവരേണ്ടത് സഭയുടെ ആവശ്യവും അതിലേറെ എന്റെ കടമയുമാണ്.'
'അച്ചോ, ഭൂമിയിലെ ഭൂരിപക്ഷത്തിനും ആരോടും ഒരു കടമയുമില്ല. എല്ലാവരും അവരവരുടെ നിലനില്‍പ്പിനും സുഖത്തിനുംവേണ്ടിമാത്രം ജീവിക്കുന്നു. എല്ലാം ഒരു കൊടുക്കല്‍വാങ്ങല്‍- അതായത് ഗിവ് ആന്‍ഡ് ടെയ്ക്ക്. അതല്ലേ സത്യം? പള്ളികള്‍ മാത്രമല്ല, ആള്‍ക്കൂട്ടമില്ലെങ്കില്‍ ഏതു പ്രസ്ഥാനവും പൂട്ടേണ്ടിവരും.'
'നിന്റെ തത്വശാസ്ത്രം കേള്‍ക്കാനല്ല ഞാന്‍ വിളിച്ചത്. പാപങ്ങള്‍ ഏറ്റുപറയിച്ചു മാനസാന്തരപ്പെടുത്താനാ.'
അച്ചന്‍ ഫോണിലൂടെത്തന്നെ ഒന്നു കുമ്പസാരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാമിപ്പോള്‍ സൂമിലും മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലുമാണല്ലോ! അപ്പോള്‍പ്പിന്നെ കുമ്പസാരവും അങ്ങനെയാക്കാനാണോ പദ്ധതി എന്നു ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നുവച്ചു.
അറിവായതില്‍പ്പിന്നെ ഒരച്ചനോടും ഞാന്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞിട്ടില്ല; കുമ്പസാരിച്ചിട്ടുമില്ല. ആദ്യരാത്രിയില്‍ ഭാര്യയോടുമാത്രം എല്ലാം തുറന്നുപറയാനുള്ള ഒരു ശ്രമം നടത്തിയതിന്റെ പുകില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതൊക്കെ പെണ്ണുകെട്ടാത്ത കത്തനാരോടു പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം. എങ്കിലും ന്യായമായ ഒരു സംശയം ചോദിച്ചു:
'അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും ഞാനൊരു മഹാപാപിയാണെന്നാണോ ഫാദര്‍ പറയുന്നത്?'
'ആണ്ടുകുമ്പസാരം മുടക്കുന്നതുതന്നെ പാപമല്ലേ ജിമ്മിച്ചാ? പള്ളീല്‍ വരാത്തവരെ വീട്ടില്‍വന്നു കുമ്പസാരിപ്പിക്കാനുള്ള വകുപ്പൊന്നും സഭാനിയമങ്ങളിലില്ലെന്നറിയാമല്ലോ?'
ഞാന്‍ മാസ്‌ക് ഒന്നു നേരേയാക്കി, വണ്ടിയുടെ സ്പീഡ് കുറച്ചു. മഞ്ഞപ്പാടം അവസാനിച്ചിരുന്നു. ഇനി പുല്ലുമേയുന്ന പശുക്കള്‍ മാത്രമുള്ള മലനിരകളാണ്. പലയിടത്തും പച്ചപ്പ് ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. പരസ്പരം പോരടിക്കുന്ന കൂറ്റന്‍പശുക്കളിലേക്ക് ഒരു നിമിഷം എന്റെ ശ്രദ്ധ പാളി.
'ഞാന്‍ പറയുന്നതു നീ കേള്‍ക്കുന്നില്ലേ? ഹലോ...'
അച്ചന്റെ ശബ്ദത്തില്‍ നേരിയ ദേഷ്യം. അതറിഞ്ഞുകൊണ്ട് അല്‍പ്പം നിയമപരമായിത്തന്നെയാണു പിന്നെ ഞാന്‍ സംസാരിച്ചത്.
'അതൊക്കെ സഭാനിയമങ്ങളല്ലേ? ഒരു ജനാധിപത്യരാജ്യത്ത് പള്ളിയില്‍ പോകുന്നതും പോകാതിരിക്കുന്നതുമൊക്കെ വ്യക്തിയുടെ പൗരസ്വാതന്ത്ര്യത്തില്‍പ്പെട്ട കാര്യങ്ങളല്ലേ? അതെങ്ങനെ തെറ്റാകും?'
അതൊന്നും അച്ചനറിയാഞ്ഞിട്ടല്ല. യൂറോപ്പിലെ പല രാജ്യങ്ങളിലും ആളുകള്‍ കയറാത്തതുകൊണ്ടു പള്ളികള്‍ വില്‍പ്പനയ്ക്കിട്ടിരിക്കുന്നു. അമേരിക്കയിലാണെങ്കില്‍ വില്‍പ്പനയ്ക്കിടുന്ന പള്ളികളൊക്കെ വാങ്ങുന്നതു പുറംനാട്ടുകാരാണ്. ആ കച്ചവടക്കാരില്‍ പ്രധാനികള്‍ ഇന്ത്യക്കാരും ഫിലിപ്പിനോകളും മെക്‌സിക്കോക്കാരുമാണ്. ചില പള്ളികളൊക്കെ മോസ്‌ക്കുകളും അമ്പലങ്ങളുമൊക്കെയായി മാറ്റാറുണ്ട്. അതിലൊന്നും ഇവിടെയാരും പ്രതിഷേധിക്കാറില്ല.
'ഇതിപ്പം പറഞ്ഞുപറഞ്ഞ് അച്ചനെന്നെ പാപിയാക്കി ഒന്നൂടെ മാമോദീസ മുക്കണം, അത്രയേയുള്ളു!'
ഞാന്‍ അറിയാതെ പറഞ്ഞുപോയി. പതുക്കെയാണു പറഞ്ഞതെങ്കിലും സ്പീക്കര്‍ഫോണിലൂടെ അച്ചനതു കേട്ടോ എന്നൊരു സംശയം.
'എടാ ജിമ്മീ, നിന്റെ മനസ്സിലിരിപ്പ് എനിക്കു മനസ്സിലായി. സാത്താന്‍ പല രൂപത്തിലും ഭാവത്തിലും വരും. നിന്നില്‍ കൂടിയിരിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിലാണെന്നു മാത്രം.'
എനിക്കെതിരേ ഒരു ട്രക്ക് കടന്നുപോയി. പ്രതീക്ഷിക്കാത്ത ഒരു മുഴക്കം അതിനുണ്ടായിരുന്നു. ചെറുതായി ഗ്ലാസ്സ് താഴ്ത്തി നോക്കി. പുറത്തു നല്ല കാറ്റാണ്. വണ്ടി ചെറുതായി പാളുന്നുണ്ട്. ഞാന്‍ ഗിയര്‍ ഡൗണ്‍ ചെയ്തു.
'ശരിയാണ്. പണ്ട് ഏദന്‍തോട്ടത്തില്‍ പാമ്പു വന്നതുകൊണ്ട് ഭൂമിയില്‍ മനുഷ്യരുണ്ടായി, സഭയുണ്ടായി, അതിലേക്ക് ആളെപ്പിടിക്കാന്‍ തോമാശ്ലീഹ കേരളത്തില്‍ വന്നെന്നു കഥയുണ്ടായി, ആ കഥയൊക്കെ വിശ്വസിച്ച ക്രിസ്ത്യാനികള്‍ ക്രിസ്തുമതമുണ്ടാക്കി. അല്ലായിരുന്നെങ്കില്‍ ഇതെന്നോടു ചോദിക്കാന്‍ അച്ചന്‍ പോയിട്ട് ഒരു കപ്യാരുപോലും ഈ ഭൂമിയില്‍ കാണില്ലായിരുന്നു.'
ഇമ്മാനുവേല്‍ കോട്ടയ്ക്കലച്ചന്‍ അല്‍പ്പനേരം കഴിഞ്ഞിട്ടും മറുപടിയൊന്നും പറഞ്ഞില്ല. അച്ചന്‍മാരങ്ങനെയാണ്, ഉത്തരം മുട്ടുമ്പോള്‍ മിണ്ടാതിരിക്കും. കുമ്പസാരക്കൂട്ടിലാണെങ്കില്‍ കൈകൂപ്പി കണ്ണടച്ചിരിക്കും.
അവസരത്തിനൊത്തു ഞാനൊരു കഥ പറഞ്ഞു. കാറിലെ ഏകാന്തത അതിനെനിക്കു ധൈര്യം തന്നു:
'പണ്ടൊരു മത്തായിയുടെ ആടിനെ ചാക്കോ കട്ടോണ്ടുപോയ കഥ അച്ചന്‍ കേട്ടിട്ടുണ്ടോ?'
മറുപടി കിട്ടാതിരുന്നപ്പോള്‍ ബാക്കികൂടിപ്പറഞ്ഞു:
'മരണശേഷം രണ്ടുപേരും ആടുമായി ശുദ്ധീകരണസ്ഥലത്തു ചെന്നു. അവിടെവച്ചു ന്യായാധിപന്‍ പത്രോസ് ചോദ്യം ചെയ്തപ്പോഴേ ആ തിരുമുമ്പില്‍വച്ച് ചാക്കോ ആടിനെ മത്തായിക്കു തിരിച്ചുകൊടുത്തു. അങ്ങനെ ആ മൂന്നാത്മക്കളും സ്വര്‍ഗത്തിലെത്തി. അതാണു കള്ളന്‍മാരുടെ ബുദ്ധി.'
അച്ചന്‍ മൂളുന്നതായി എനിക്കു തോന്നി. കാറ്റിനു ശക്തി പ്രാപിക്കുന്നില്ലായിരുന്നു.
'അല്ലെങ്കിലും കര്‍ത്താവിനു കള്ളന്‍മാരോടൊരു ബലഹീനതയുണ്ടച്ചോ. അല്ലെങ്കില്‍ കുരിശേല്‍ക്കിടന്നുകൊണ്ട്, ''നീയും എന്നോടൊപ്പം സ്വര്‍ഗത്തിലുണ്ടാവും'' എന്നൊക്കെ ഒരു പെരുങ്കള്ളനോടു പറയുമോ?!'
ഞാന്‍ കാറൊതുക്കി. ഇനിയും മുന്നോട്ടു പോയാല്‍ പെട്ടുപോകും. തിരിച്ചു വീട്ടിലേക്ക് ഒരുപാടു ഡ്രൈവ് ചെയ്യേണ്ടിവരും.
എന്നോടു തര്‍ക്കിച്ചു ജയിക്കാന്‍പറ്റില്ലെന്ന് അച്ചനേതാണ്ടുറപ്പായിക്കഴിഞ്ഞിരുന്നു.
ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍, ജിമ്മിയുടെ നിരീശ്വരത്വവും പള്ളിയേയും പട്ടക്കാരനേയും ഉപേക്ഷിക്കാനുള്ള പ്രചോദനവുമാണ്. അവയെപ്പറ്റിയാണ് ഇമ്മാനുവേലച്ചനറിയേണ്ടത്. നാട്ടില്‍നിന്നു വരുന്ന സത്യക്രിസ്ത്യാനികള്‍ മതമുപേക്ഷിച്ചാല്‍ കത്തനാര്‍മാരുടെ പണി പാളും. ഇവിടത്തെ പള്ളികളില്‍ പുരോഹിതന്‍മാരുടെ ദൗര്‍ലഭ്യമുള്ളതുകൊണ്ട് അച്ചന്‍മാര്‍ക്ക് എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കാം. മറ്റുള്ള സമുദായക്കാരുടെ കാര്യമാണു കഷ്ടം.
'നല്ലവര്‍ക്ക് എന്നുമെന്നും നല്ലകാലം വരും. അവരെ അവന്‍ അവനോടൊപ്പം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'
അങ്ങനെയൊരു വചനമുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാലും എനിക്കു പറയാനുള്ളതു ഞാന്‍ പറഞ്ഞു. അപ്പോഴും അച്ചന്‍ നിശ്ശബ്ദത പാലിച്ചു. ഞാന്‍ വിട്ടില്ല:
'ഭൂമിയില്‍ സഭയുടെ നിയമമനുസരിച്ചു ജീവിച്ചാല്‍ മാത്രമേ നന്നാവൂ എന്നുണ്ടെങ്കില്‍ എനിക്കു നമ്മുടെ സ്വര്‍ഗത്തിലും ഏദന്‍തോട്ടത്തിലുമൊന്നും പോകേണ്ടച്ചോ. ഈ ഭൂമിയില്‍ വലിയ കുഴപ്പമൊന്നുമില്ല. അടിച്ചുപൊളിച്ചുള്ള ജീവിതമാ. മദ്യപ്പുഴയൊന്നുമില്ലെങ്കിലും കാശുണ്ടെങ്കില്‍ എന്തു വേണമെങ്കിലും സുലഭം. ഇനിയിപ്പം അന്ത്യകൂദാശയും കഴിഞ്ഞിട്ട് അന്തരിച്ചങ്ങോട്ടു ചെല്ലുമ്പോള്‍ സ്വര്‍ഗമില്ലെങ്കില്‍ നമ്മള്‍ നൊയമ്പു പിടിച്ചതും കുഞ്ഞാടായിട്ടു ജീവിച്ചതുമൊക്കെ വെറുതേയാവില്ലേ? അഥവാ ഇനി ഉണ്ടെങ്കില്‍ത്തന്നെ നരകവും പിശാചുമൊക്കെ അവിടടുത്തൊക്കെത്തന്നെയായിരിക്കുമല്ലോ. ഞാനങ്ങോട്ടേ പോവുകയുള്ളു. എന്റെ കൂട്ടുകാരൊക്കെ അവിടെയേ കാണുകയുള്ളു. ശരീരമില്ലാത്തതുകൊണ്ട് ചാട്ടവാറുകൊണ്ടടിച്ചാല്‍ നോവുകേലെന്നും തീയിലിട്ടാല്‍ പൊള്ളുകേലെന്നും ഉറപ്പുണ്ട്.'
ഇതിനിടയില്‍ ഞാന്‍ കാര്‍ തിരിച്ചു.
കോട്ടയ്ക്കലച്ചന്‍ അല്‍പ്പനേരം ആലോചിച്ചാണു മറുപടി പറഞ്ഞത്:
'എന്നാലും ക്രിസ്ത്യാനിയായി ജനിച്ചാല്‍ സഭാനിയമങ്ങളനുസരിച്ചു ജീവിക്കുക എന്നൊരു കടമയും കടപ്പാടുമൊക്കെയില്ലേ?'
'ഓരോ മനുഷ്യനും ഓരോ ജാതിയിലോ മതത്തിലോ ജനിക്കുന്നത് അവന്റെ അറിവോടെയോ സമ്മതത്തോടെയോ ഒന്നുമല്ലല്ലോ.'
'ജിമ്മിച്ചാ, ഞാന്‍ വിളിച്ചത് നിന്നോടു തര്‍ക്കിച്ചു ജയിക്കാനൊന്നുമല്ല. സഭാനിയമങ്ങളൊന്നും മറക്കരുതെന്നു പറയാനാ.'
'സഭയുടെ നിയമങ്ങളൊക്കെ വച്ചുനോക്കിയാല്‍ മതത്തിനുവേണ്ടി യുദ്ധം ചെയ്യുന്ന എല്ലാ രാജ്യങ്ങളിലെ ജനങ്ങളും പാപികളാ. ഇന്ത്യയെ രണ്ടായി വിഭജിച്ചതും ലക്ഷങ്ങളെ കൊന്നൊടുക്കിയതും മതങ്ങളല്ലേ? അമേരിക്ക എത്രപേരെയാ കൊന്നൊടുക്കിയിരിക്കുന്നത്? വിയറ്റ്‌നാം, നോര്‍ത്ത് കൊറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാന്‍... എന്തിനുവേണ്ടിയാണെങ്കലും മനുഷ്യനെ കൊല്ലുന്നതു പാപംതന്നെയാ. അങ്ങനെ അമേരിക്കന്‍പൗരനായ ഞാനും മഹാപാപിയായി! ഇനിയിപ്പം കോട്ടയ്ക്കലച്ചനോടു പാപമേറ്റുപറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. ഇനി ക്രിസ്തു തിരിച്ചുവന്നാല്‍ പറയും, നിങ്ങളില്‍ കുറ്റമില്ലാത്തവര്‍ അവനെ വെടിവയ്ക്കട്ടെയെന്ന്!'
'അങ്ങനെയല്ലല്ലോ ബൈബിളില്‍ പറഞ്ഞിരിക്കുന്നത്...'
'കല്ലേറൊക്കെ ബൈബിളില്‍. ഇപ്പോള്‍ എങ്ങോട്ടു തിരിഞ്ഞാലും വെടിവയ്പ്പല്ലേ? ഈയിടെ അറ്റ്‌ലാന്റയില്‍ വംശവെറിയുടെ പേരില്‍ പത്തു ചൈനീസ് സ്ത്രീകളെ വെടിവച്ചു കൊന്നു. അവരാ അമേരിക്കയില്‍ കൊറോണ വൈറസ് കൊണ്ടുവന്നതെന്നുപറഞ്ഞാ എല്ലാത്തിനേം തീര്‍ത്തത്. കൊളറാഡോയില്‍ സിക്കുകാരെക്കൊന്നതും വംശവെറി... അങ്ങനെ എത്രയെത്ര സംഭവങ്ങള്‍!'
മറുതലയ്ക്കല്‍നിന്ന് അനക്കമൊന്നുമുണ്ടായില്ല. റെയ്ഞ്ച് പോയെന്നാണു കരുതിയത്. പിന്നെ മനസ്സിലായി, അച്ചന്റെ റെയ്ഞ്ചാണു പോയതെന്ന്! ഇങ്ങനെ തലയ്ക്കു റെയ്ഞ്ചില്ലാത്തവരുണ്ടെങ്കിലല്ലേ മതങ്ങള്‍ക്കും പുരോഹിതന്‍മാരുക്കുമൊക്കെ നിലനില്‍പ്പുള്ളൂ! അതു കോട്ടയ്ക്കലച്ചനു മാത്രമല്ല, എല്ലാ മതനേതാക്കള്‍ക്കുമറിയാം.
'സ്വര്‍ഗമില്ലെന്നും പുനര്‍ജ്ജന്‍മമില്ലെന്നുമുള്ള തിരിച്ചറിവ് എന്നുണ്ടാകുന്നോ അന്നു തീരാനുള്ളതേയുള്ളു നമ്മുടെ പ്രധാനപ്രശ്‌നങ്ങളൊക്കെ. പക്ഷേ അതുമാത്രം പൗരോഹിത്യം പരമരഹസ്യമായി സൂക്ഷിക്കുന്നു... അതല്ലേ അച്ചോ സത്യം?'
'ഹലോ... ഹലോ... നീ കാറോടിക്കുവല്ലേ? റേഞ്ച് പോകുന്നു... ഞാന്‍ പിന്നെ വിളിക്കാം.'
ഫാദര്‍ ഇമ്മാനുവല്‍ കോട്ടയ്ക്കല്‍ തടിതപ്പി. ജിമ്മി ജോയി എന്ന സത്യക്രിസ്ത്യാനിയെ ഒന്നുകൂടി മാമോദീസ മുക്കാനുള്ള കോട്ടയ്ക്കലച്ചന്റെ പദ്ധതി പൊളിഞ്ഞു.
എക്‌സ്പ്രസ് ഹൈവേയിലൂടെ കഷ്ടിച്ചു സ്പീഡ് ലിമിറ്റിലാണു ഡ്രൈവ് ചെയ്തിരുന്നതെന്ന് അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. ഒരു പശുപ്പറ്റത്തെ കടന്നപ്പോള്‍ വീണ്ടും മീനു വിളിച്ചു. അവള്‍ ഒരു മുഖവുരയുമില്ലാതെ പറഞ്ഞു:
'എനിക്കു മനസ്സിലായി, ജിമ്മിച്ചനെ ഒന്നുകൂടി മുക്കാനാ കോട്ടയ്ക്കലച്ചന്‍ വിളിച്ചതെന്ന്!'
ഒരിയ്ക്കല്‍ ഗൃഹസന്ദര്‍ശനത്തിനു വന്നപ്പോള്‍ അച്ചനെക്കൊണ്ടു തലതൊടീപ്പിച്ചു നെറ്റിയില്‍ കുരിശുവരപ്പിച്ചനുഗ്രഹിപ്പിച്ചതു ഞാന്‍ മറന്നിട്ടില്ല. അതൊകൊണ്ടൊന്നും എനിക്കൊരു മാറ്റവും വന്നിട്ടില്ലെന്ന് അവള്‍ക്കറിയാം.
'ഓ, ഇനിയെന്നെ വിളിക്കുമെന്നു തോന്നുന്നില്ല.'
ഞാന്‍ തറപ്പിച്ചുപറഞ്ഞു.
'അതുപിന്നെ എനിക്കറിയരുതോ, ജിമ്മിച്ചന്‍ അച്ചനെ നല്ലതുപോലെയൊന്നു കുമ്പസാരിച്ചു കുളിപ്പിച്ചുകിടത്തിക്കാണുമെന്ന്!'
'അതൊക്കെ വന്നിട്ടു പറയാം.'
'വരുന്നവഴി മറക്കാതെ ഗ്രോസറിക്കടയില്‍ കയറണം. അലക്‌സ്‌മോനു പാലു മേടിക്കണം. ബാക്കി ലിസ്റ്റ് ഇപ്പോള്‍ത്തന്നെ ടെക്സ്റ്റ് ചെയ്‌തേക്കാം. ഒന്നു സൂക്ഷിച്ചോണം. മാസ്‌ക് വയ്ക്കാന്‍ മറക്കരുത്. സാനിറ്റൈസര്‍ കൈയിലുണ്ടല്ലോ, അല്ലേ?'
'അതൊക്കെപ്പിന്നെ മറക്കാന്‍ പറ്റുമോ! ഇങ്ങനെ പോയാല്‍ സ്വര്‍ഗത്തില്‍ ചെന്നാലും മാസ്‌ക് വേണ്ടിവരും.'
'അതു സ്വര്‍ഗത്തില്‍ പോകുന്നവര്‍ക്കല്ലേ!'
അവള്‍ പരിഹസിച്ചു.
എന്തായാലും രാവിലെ ഭാര്യയുടെവക പണി കിട്ടിയല്ലോ എന്നൊക്കെയോര്‍ത്തുകൊണ്ട് അടുത്ത എക്‌സിറ്റെടുത്തു. മഴ ചാറിത്തുടങ്ങിയിരുന്നു. താഴ്‌വാരത്തു കണ്ട ലേക്ക്‌സൈഡിലേക്കു ഡ്രൈവ് ചെയ്തു. അപ്പോള്‍ മനസ്സു നിറയെ തലേന്നുകണ്ട സിനിമയായിരുന്നു. അതിലെ കോടതിരംഗങ്ങള്‍; അതിന്റെ ലെന്‍സിംഗ്; വിപ്ലവകാരികളായ കഥാപാത്രങ്ങളുടെ വികാരപ്രകടനങ്ങള്‍... ഫെയ്‌സ്ബുക്കില്‍ ഒരു റിവ്യൂ പോസ്റ്റ് ചെയ്യണമെന്നു തോന്നി.
അച്ചനോട്, 'ദി ട്രയല്‍ ഓഫ് ചിക്കാഗോ' കാണാന്‍ പറയേണ്ടതായിരുന്നു. അതിന്റെ ക്ലൈമാക്‌സില്‍ ഞാനും മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കിപ്പോയതാണ്! സ്പീല്‍ബെര്‍ഗ് ചെയ്യാനിരുന്ന പടമായിരുന്നു. പിന്നെയെന്തുകാണ്ടാവാം അദ്ദേഹം പിന്‍മാറിയത്?
തടാകത്തിന്റെ കരയിലെത്തിയപ്പോള്‍ മഴ ഏതാണ്ടു നിലച്ചിരുന്നു. കാര്‍ പാര്‍ക്ക് ചെയ്തപ്പോള്‍ വീണ്ടും മീനു വിളിച്ചെങ്കിലും അതെടുക്കാന്‍ തോന്നിയില്ല. ഫോണ്‍ കുറച്ചുനേരം ചിലച്ചു കട്ടായി. ഞാന്‍ കാറില്‍നിന്നിറങ്ങി നടപ്പാതയ്ക്കടുത്തുള്ള ബെഞ്ചില്‍പ്പോയിരുന്നു. ആറടിയകലത്തില്‍ കരയ്ക്കിരുന്നു ചൂണ്ടയിടുന്നവരില്‍ കുട്ടികളും വൃദ്ധന്‍മാരും ചെറുപ്പാരായ സ്ത്രീപുരുഷന്‍മാരുമുണ്ട്. എല്ലാവരും പല നിറങ്ങളിലുള്ള മാസ്‌കുകളാണു വച്ചിരുന്നെങ്കിലും അവയിലൊളിച്ചിരുന്നതെല്ലാം ഒരേ മുഖങ്ങളാണെന്നു തോന്നി.
അവരെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും നടന്നു. പോക്കറ്റില്‍നിന്നു സാനിറ്റൈസറെടുത്തു കൈകളില്‍ നന്നായി പുരട്ടി. ഞാന്‍ തടാകം വലംവയ്ക്കാനിറങ്ങിയപ്പോള്‍ അവരെല്ലാം മീന്‍പിടിത്തമുപേക്ഷിച്ചു തടാകത്തിലേക്കിറങ്ങുന്നതു കണ്ടു. തടാകത്തിലെ തണുത്തുറഞ്ഞ വെള്ളത്തെപ്പോലും അവഗണിച്ചുകൊണ്ട് അവര്‍ ഒരേ നിരയില്‍ കൂട്ടത്തോടെ നീന്തുകയാണ്. ഇവരില്‍ ആരൊക്കെയാകും അക്കരെയെത്തുക, ആര്‍ക്കറിയാം!
ഞാന്‍ അസ്വസ്ഥതയോടെ ഓടിച്ചെന്നു കാറില്‍ക്കയറിയിരുന്നു.
'അടഞ്ഞുകിടന്ന വലിയ പള്ളി വാടകയ്‌ക്കെടുത്ത് അതിനുള്ളില്‍ സെറ്റിട്ടാണ് ട്രയല്‍ ഓഫ് ചിക്കാഗോ സെവനിലെ കോടതിരംഗങ്ങള്‍ ചിത്രീകരിച്ചത്...'
ഞാന്‍ ഫോണില്‍ ടൈപ്പ് ചെയ്ത്, റിവ്യൂ പോസ്റ്റ് ചെയ്തു. ആദ്യലൈക്ക് മീനുവിന്റെ വകയായിരുന്നു. 'ലാല്‍സലാം' എന്നൊരു കമന്റും!
അവളുടെ ഇമോജിക്ക്, ഞാന്‍ ചിത്രത്തിലെ ഒരു ഡയലോഗ് മറുപടിയായി എഴുതി:
'Martin is dead... Malcom is dead... Bobby is dead... Jesus is dead!'