Image

ഗായിക ചിത്രയുടെ ജന്മദിനം;  ഈ ഓര്‍മ്മക്കുറിപ്പ് ഒരു ആശംസ! (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 27 July, 2022
ഗായിക ചിത്രയുടെ ജന്മദിനം;  ഈ ഓര്‍മ്മക്കുറിപ്പ് ഒരു ആശംസ! (വിജയ് സി. എച്ച് )

അന്ന് ചിത്രയുടേത് ഇന്നത്തെക്കാള്‍ ഇളം ശബ്ദമായിരുന്നു. സിന്ധുഭൈരവിയിലെ 'പാടറിയേന്‍ പഠിപ്പറിയേ'നും, നഖക്ഷതങ്ങളിലെ 'മഞ്ഞള്‍പ്രസാദ'ത്തിനും 1986-ലും 87-ലും തുടര്‍ച്ചയായി ദേശീയ പുരസ്‌കാരം നേടിയതിനു ശേഷം, 89-ല്‍ വീണ്ടും വൈശാലിയിലെ 'ഇന്ദുപുഷ്പ'ത്തിനും ചിത്ര തന്നെ രാജ്യത്തെ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, നേരില്‍ കണ്ടു വര്‍ത്തമാനം പറയാന്‍ ഇനിയും വൈകുന്നത് നീതികേടാണെന്നു തോന്നി. ഒരു വിദേശ ഇംഗ്‌ളീഷ് മീഡിയ ഗ്രൂപ്പ് ചിത്രയുമായുള്ള അഭിമുഖം പ്രസിദ്ധീകരിയ്ക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഫ്രീലാന്‍സേര്‍സിന് നല്ല പ്രതിഫലം കൊടുക്കുന്ന, ധാരാളം ഫീച്ചറുകള്‍ പതിവായി അച്ചടിയ്ക്കുന്ന ഒരു ദിനപത്രം.  

യേശുദാസ്, ജയചന്ദ്രന്‍ മുതലായവരെയൊക്കെ കണ്ടു സംസാരിച്ചു വിദേശ മാധ്യമങ്ങളില്‍ എഴുതിയ ആളാണെന്നു അറിയിച്ചപ്പോള്‍, കൂടുതല്‍ ചോദ്യങ്ങളും തെളിവെടുപ്പുകളുമൊന്നും ഇല്ലാതെ ചിത്രയുടെ ഓഫീസ് മേനേജര്‍ എനിയ്ക്ക് സമയം അനുവദിച്ചു. 
ചിത്ര ഒരു സൗത്ത് ഇന്ത്യന്‍ സെന്‍സേഷനായി പേരെടുത്തു നില്‍ക്കുന്ന സമയമായിരുന്നു അത്. മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമകളില്‍ തിരക്കോടു തിരക്കായിരുന്നു അവര്‍ക്ക്. ഒരു ദിവസം തന്നെ മൂന്നും നാലും റെക്കോര്‍ഡിങ്ങുകള്‍! അതിനിടയിലുള്ള ഒരു ഇടവേളയിലാണ്, ചെന്നൈയിലെ സാലിഗ്രാമത്തിലുള്ള അവരുടെ പുതിയ വസതിയില്‍ ചെല്ലാന്‍ എനിയ്ക്ക് അനുവാദം ലഭിച്ചത്. 
സാലിഗ്രാമത്തില്‍ തന്നെയുള്ള പ്രസാദ് സ്റ്റുഡിയോയിലാണ് അന്ന് ഉച്ചയ്ക്കുശേഷം റെക്കോര്‍ഡിങ്ങെന്നും, ഊണിനു ശേഷം അങ്ങോട്ടു പോകുന്നതിനു മുമ്പുള്ള സമയമാണ് എന്റേതെന്നും മേനേജര്‍ പ്രത്യേകം പറഞ്ഞിരുന്നു. ഉച്ചയ്ക്ക് കൃത്യം ഒരുമണിയ്ക്ക് ഞാന്‍ ചിത്രയുടെ വീട്ടില്‍ എത്തിയിരിയ്ക്കണം എന്നായിരുന്നു നിബന്ധന. നാഗത്തമ്മന്‍ കോവിലിനടുത്താണ് വീട്, അവിടെയെത്തിയാല്‍ ആരോടെങ്കിലും ചോദിച്ചാല്‍ മതിയെന്നും. 

താമസിച്ചിരുന്ന വടപളണിയിലെ ഹോട്ടലില്‍ നിന്നു തന്നെ നേരത്തെ ഊണുകഴിച്ച്, പന്ത്രണ്ടരയ്ക്ക് ഞങ്ങള്‍ സാലിഗ്രാമത്തിലെ നാഗത്തമ്മന്‍ ക്ഷേത്രത്തിനു മുമ്പിലെത്തി. ആ കോവിലില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞു വരുന്ന ഒരു തമിഴന്‍ ഭക്തനോട് ചിത്രയുടെ വീട് അന്വേഷിച്ചു. 

എന്റെ ചോദ്യം ആ ഭക്തന് 'സെരിയാ പുരിയാതെ' വന്നപ്പോള്‍, കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ സുഹൃത്ത്, തമിഴും, ഇംഗ്‌ളീഷും, മലയാളവും വിളക്കിയെടുത്തൊരു ഭാഷയില്‍ അദ്ദേഹത്തോട് സംസാരിച്ചു. 

ഫോട്ടോഗ്രാഫര്‍ ഭക്തനോട് ചോദിച്ചത്, 'സൗത്ത് ഇന്ത്യാവിന്‍ അരുമയാന വാനമ്പാടി, three-time best female playback singer national award winner, കേരളത്തിന്റെ അഭിമാനം മുതലായ സ്ഥാനങ്ങളൊക്കെ ഉണ്ടായിട്ടുകൂടി താങ്കള്‍ക്ക് ചിത്രയെ തെരിയാത് എന്നാണോ', എന്നാണെന്ന് എനിയ്ക്കു മനസ്സിലായെങ്കിലും, പാവം ഭക്തന്‍ ഒന്നും 'പുരിയാതെ' അന്തംവിട്ടു നില്‍ക്കുകയായിരുന്നു! 

പ്രസിഡന്റ് അബ്ദുള്‍ കലാമില്‍ നിന്നും പത്മശ്രീ
 സ്വീകരിക്കുന്നു.

ഫോട്ടോഗ്രാഫറുടെ ചോദ്യം കേട്ട ഷോക്കില്‍ നിന്ന് അല്‍പം വിമുക്തനായപ്പോള്‍, പുള്ളിക്കാരനെ ചൂണ്ടി ഏറെ ഭവ്യതയോടെ ഭക്തന്‍ എന്നോടു പറഞ്ഞു, 'ഇന്ത സാറ് സൊന്നത് എനക്ക് കൊഞ്ചംകൂടി പുരിയിലൈ' എന്ന്! 

പ്രസിഡന്റ് രാം നാഥ് കോവിന്ദില്‍ നിന്നും പത്മഭൂഷണ്‍ സ്വീകരിക്കുന്നു

ഏതു കാലത്തും ഈ ഫോട്ടോഗ്രാഫര്‍മാരുടെ ഭാഷാ പ്രാവീണ്യം ഒന്നു വേറെത്തന്നെയാണ്! ശരി, ഞാന്‍ തന്നെ ഭക്തനോട് ഒരിക്കല്‍ കൂടി 'വിളക്കമാ കേള്‍ക്കാന്‍' തീരുമാനിച്ചു. 

'പാടകി ചിത്രാവെ തെരിയാതാ? അവര്‍ റൊമ്പം പുകഴ്‌പെട്രവര്‍,' ഞാന്‍ ഭക്തനോട് സൗമ്യമായി ചോദിച്ചു. 

പാടകി (പാട്ടുകാരി) ചേര്‍ത്തു ചിത്രയെന്നു കേട്ടതുകൊണ്ടാണെന്നു തോന്നുന്നു ഭക്തന്‍ പെട്ടെന്ന് പ്രതികരിച്ചു. 
'ചിന്നക്കുയില്‍ ചിത്രാവാ...?' ഭക്തന്‍ ആവേശത്തോടെ എന്നോടു 'കേട്ടു'. 
അതെ, 'അന്ത ചിത്ര താന്‍' എന്നു ഞാന്‍ മറുപടി കൊടുത്തു. 
ഉടനെ ക്ഷേത്രത്തിന്റെ മുന്നില്‍ തന്നെയുള്ള ഒരു ജങ്ഷന്‍ ഭക്തന്‍ ചൂണ്ടിക്കാണിച്ചു. 'ഇന്ത സന്തില്‍ നിന്‍ട്ര് റൈറ്റ് പോക വേണ്ടിയത്. ലെഫ്റ്റ് പാത്താ, അങ്കെ, മലയാളത്താന്‍ പാര്‍വൈയില്‍ മുടിച്ച അഴകാന കെട്ടിടം ഒണ്‍ട്രു പാക്ക മുടിയും. അതു താന്‍ അവര്‍ വസതി,' ഭക്തന്റെ വിവരണം സ്ഫടികം പോലെ വ്യക്തം! 

ലതാമങ്കേഷ്‌കറോടൊപ്പം

നാഗത്തമ്മന്‍ ഭക്തനോട് 'നന്‍ട്രി സൊല്ലി', കവലയിലേയ്ക്കു നീങ്ങി, മലയാളി സ്‌റ്റൈലില്‍ നിര്‍മ്മിച്ച വീടു തേടുന്നതിനിടയില്‍, ഫോട്ടോഗ്രാഫര്‍ ചോദിച്ചു, 'ഈ ചിന്നക്കുയില്‍ വിശേഷണം എന്തിനാ? തമിഴന്മാര്‍ മ്മ്‌ടെ ചിത്രയെ എന്തിനാ ഇങ്ങനെ കൊച്ചാക്കുന്നത്?' 
മണിനാദം മുഴക്കുന്ന അമ്മക്കുയിലുകള്‍ സുശീലാമ്മയും ജാനകിയമ്മയും തെന്നിന്ത്യന്‍ പിന്നണി ആലാപന ലോകത്തെ ചക്രവര്‍ത്തിനിമാരായി നമ്മളെ നാദബ്രഹ്‌മത്തില്‍ ആഴ്ത്തുമ്പോഴാണല്ലൊ, തിരുവനന്തപുരത്തു നിന്ന് ചിത്ര ചെന്നൈയിലേക്കു ചേക്കേറിയത്! അതിനാല്‍ ചിത്രയെ ചെറിയ കുയിലായിട്ടാണ് ഇളയരാജ തമിഴ് നാട്ടില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ചിത്രയുടെ തമിഴിലെ തുടക്കമത്രയും ഇളയരാജയുടെ സംഗീത സംവിധാനത്തിലായിരുന്നു. സിന്ധുഭൈരവിക്കു തൊട്ടു പുറകില്‍ ഇറങ്ങിയ 'നീ താനേ അന്തക്കുയില്‍' എന്ന തമിഴ് ചിത്രത്തില്‍ ചിത്ര പാടിയ 'ഇനിപ്പ്' നിറഞ്ഞു കവിഞ്ഞൊഴുകുന്ന 'പാടല്‍കള്‍' തമിഴ് നാട്ടില്‍ അവരെ ശരിയ്ക്കുമൊരു പാടുന്ന ഇളം കുയിലായി വിളംബരം ചെയ്തു.  
ഞാനിത്രയും ചിന്നക്കുയില്‍ ചരിതം പറഞ്ഞു തീര്‍ത്തപ്പോഴേയ്ക്കും, ഞങ്ങള്‍ 'ശ്രുതി'യുടെ മുന്നിലെത്തി. നല്ല നന്‍പന്‍, നാഗത്തമ്മന്‍ ഭക്തന്‍ സൂചിപ്പിച്ചതു പോലെ, കേരള ട്രഡീഷനല്‍ രീതിയില്‍ നിര്‍മ്മിച്ച സുന്ദരമായൊരു 'മലയാളത്താന്‍' ഭവനം! 

ഇളയരാജയോടൊപ്പം

സ്വരമാധുര്യം രാഗരസത്തില്‍ അലിഞ്ഞുചേര്‍ന്ന സോപാനത്തില്‍ ചവിട്ടിക്കയറി ഞങ്ങള്‍ ശ്രുതിയില്‍ പ്രവേശിച്ചു. പല്ലവി അവിടെ സ്വതസിദ്ധമായ ചിരിയോടെ ഞങ്ങളെ പ്രതീക്ഷിച്ചു നിന്നിരുന്നു. 
കൂടിയാല്‍ അര മണിക്കൂര്‍ സമയം മാത്രമേ അഭിമുഖത്തിനു ലഭിയ്ക്കൂ എന്ന ഏകദേശ ധാരണ ഉണ്ടായിരുന്നതിനാല്‍, അറിയാനുള്ളതെല്ലാം ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്നു. പൊതുവെ ചിരിച്ചും, ചോദ്യങ്ങള്‍ക്ക് കയ്പ്പ് കൂടുമ്പോള്‍ മാത്രം അല്‍പം ഗൗരവത്തിലും, ചിത്ര ഉത്തരങ്ങള്‍  നല്‍കിക്കൊണ്ടുമിരുന്നു. 

അവസാനത്തെ ചോദ്യവും, അതിനിടയ്‌ക്കൊരു ചായയും കഴിഞ്ഞു നോക്കുമ്പോള്‍, അര മണിക്കുറിന് ഇനിയും അഞ്ചു മിനിറ്റുകള്‍ അവശേഷിയ്ക്കുന്നു. 

ചിത്രയോടൊരു പാട്ടു പാടാന്‍ ആവശ്യപ്പെട്ടാലോ? എന്നാല്‍, അത് ഞാന്‍ അര്‍ഹിക്കാത്തൊരു ആഡംബരമാകുമോ എന്നൊരു ഉല്‍ക്കണ്ഠയും. ഓരോ പാട്ടിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന എന്റെ മുന്നിലിരിയ്ക്കുന്നയാള്‍, മൂന്നു തവണ മികച്ച ആലാപനത്തിന് രാഷ്ട്രപതിയില്‍നിന്ന് പുരസ്‌കാരം സ്വീകരിച്ച ദേശീയ ഗായിക! 
ഒടുവില്‍ അതുവരെ സംസാരിച്ചതു കൊണ്ടുണ്ടായ സൗഹൃദം, സ്വാതന്ത്ര്യമെടുക്കാന്‍ കൂട്ടുനിന്നു. ഞാന്‍ ചോദിച്ചു. 
'ഓ..., പാടാലോ. ഏതു പാട്ടാണ് വേണ്ടത്,' ചിത്ര ആരാഞ്ഞു. 
'അടുത്ത കാലത്ത് ചിത്ര പാടിയ പാട്ടുകളെല്ലാം കേട്ടു കേട്ടു ഇമ്പം കുറഞ്ഞിരിയ്ക്കുന്നു. മൂന്നാലു വര്‍ഷം മുന്നത്തെ ഒരു പാട്ടു പറയട്ടേ?'  
'പറയൂ, ഓര്‍മ്മയുള്ള വരികള്‍ പാടാം...' 
'നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന പടത്തിലെ, ആ 'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍...' എന്ന ഗാനം വളരെ ഇഷ്ടമാണ്. കുറെ കാലമായി കേട്ടിട്ടില്ല...'  
കണ്ഠം ഒന്നു ക്ലിയര്‍ ചെയ്ത്, ചിത്ര പാടാന്‍ തുടങ്ങി: 
'ആയിരം കണ്ണുമായ് കാത്തിരുന്നൂ നിന്നെ ഞാന്‍...
എന്നില്‍ നിന്നും പറന്നകന്നൊരു
പൈങ്കിളീ മലര്‍ തേന്‍കിളീ...
മഞ്ഞുവീണതറിഞ്ഞില്ലാ...
വെയില്‍ വന്നുപോയതറിഞ്ഞില്ലാ...
പൈങ്കിളീ മലര്‍ തേന്‍കിളീ...
മഞ്ഞുവീണതറിഞ്ഞില്ലാ വെയില്‍ വന്നുപോയതറിഞ്ഞില്ലാ...
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍
പൈങ്കിളീ മലര്‍ തേന്‍കിളീ...
വന്നു നീ വന്നു നിന്നു നീയെന്റെ ജന്മസാഫല്യമേ...
തെന്നലുമ്മകളേകിയോ...
കുഞ്ഞു തുമ്പി തംബുരു മീട്ടിയോ...
ഉള്ളിലേ മാമയില്‍ നീല പീലികള്‍ വീശിയോ...
പൈങ്കിളീ മലര്‍ തേന്‍കിളീ...
എന്റെ ഓര്‍മയില്‍ പൂത്തുനിന്നൊരു
മഞ്ഞമന്ദാരമേ...
എന്നില്‍ നിന്നും പറന്നുപോയൊരു ജീവചൈതന്യമേ...'
ചിത്രയുടെ ആലാപനം നേരില്‍ ശ്രവിച്ച ഈയുള്ളവന്‍ അല്‍പനേരം ഏതോ ലോകത്തായിരുന്നു! ജന്മത്തില്‍ ഒരിയ്ക്കല്‍ മാത്രമെത്തുന്ന ചില അനുഭവങ്ങള്‍ ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതിലും ഓര്‍ത്തങ്ങനെ ഇരിയ്ക്കാന്‍ മാത്രം മാസ്മരികം! സ്വാഭാവികം, ചിത്ര പാടിയ ഒരു പാട്ടെങ്കിലും ഉറങ്ങുന്നതിനു മുന്നെ എന്നും കേള്‍ക്കണമെന്ന് പറയുന്ന ഒട്ടനവധി സംഗീതപ്രിയരെ ഈ ലേഖകനു നേരിട്ടറിയാം. 


ചിത്ര ഇന്ന് ചിന്നക്കുയിലല്ല. മകള്‍ നന്ദന നഷ്ടമായ വേവലാതി ഉള്ളിലൊതുക്കി, ഇപ്പോഴും നമുക്കു വേണ്ടി മധുരമായ് പാടിക്കൊണ്ടിരിയ്ക്കുന്ന അമ്മക്കുയില്‍. നാല്‍പതു വര്‍ഷത്തെ ആലാപന ജീവിതത്തില്‍, മുപ്പതിനായിരത്തോളം ഗാനങ്ങള്‍! അവയില്‍ ഇംഗ്‌ളീഷും, ഫ്രഞ്ചും, ലാറ്റിനും, അറബിക്കും, സിംഹളയുമെല്ലാമുണ്ട്. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ആലപിച്ചു, മികച്ച ഗായികയ്ക്കുള്ള രാജ്യത്തെ ഏറ്റവും വലിയ പുരസ്‌കാരം ഏറ്റവുമധികം തവണ (6) നേടിയ വാനമ്പാടി. ആറു സംസ്ഥാന സര്‍ക്കാരുകളില്‍നിന്ന് മികച്ച ഗായികയ്ക്കുള്ള അംഗീകാരം 36 തവണ നേടിയ പിന്നണി ഗായിക. കേന്ദ്രസര്‍ക്കാരിന്റെ പത്മഭൂഷണ്‍ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം അവരെ തേടിയെത്തി. ബ്രിട്ടീഷ് പാര്‍ലമെന്റ് (The House of Commons) ബഹുമതി നല്‍കിയ ഇന്ത്യയിലെ പ്രഥമ വനിത! 


കേരളത്തില്‍ നിന്ന് ആദ്യമായി തെന്നിന്ത്യയിലെ മാത്രമല്ല, ദേശീയ തലത്തില്‍ തന്നെ, മുന്‍ നിരയിലെത്തിയ പാട്ടുകാരിയാണ് ചിത്ര. ആലാപനത്തിനപ്പുറത്ത്, അവരിന്ന് നമ്മുടെ സംസ്‌കൃതിയുടെ ഒരു ഭാഗമായി മാറിയിരിയ്ക്കുന്നു!   
                                 
--------------------------------------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക