Image

നാടകം ആരംഭിക്കുന്നു (ബാംഗ്ലൂര്‍ ഡേയ്‌സ് - ഹാസ്യനോവല്‍- 17: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 06 August, 2022
നാടകം ആരംഭിക്കുന്നു (ബാംഗ്ലൂര്‍ ഡേയ്‌സ് - ഹാസ്യനോവല്‍- 17: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ഞങ്ങൾ ജോലി കഴിഞ്ഞു വരുമ്പോൾ ജോർജ് കുട്ടിയെ അന്വേഷിച്ചു് ആരോ രണ്ടുപേർ വന്നിരുന്നു എന്ന് ഹൗസ്  ഓണർ പറഞ്ഞു.ചീട്ടുകളിയും സംഘടനാപ്രവർത്തനങ്ങളും നല്ല രീതിയിൽ നടന്നുപോകുന്നു. അസോസിയേഷൻ കാര്യങ്ങൾ സംസാരിക്കാൻ ആരെങ്കിലും വന്നതായിരിക്കും,എന്ന നിഗമനത്തിലായിരുന്നു  ഞങ്ങൾ.ഓണം ഫണ്ട് പിരിവിനായി പലരേയും ചുമതലപ്പെടുത്തിയിരുന്നു.ഓണാഘോഷങ്ങളിൽ സ്വന്തം കലാപരിപാടികൾ ഉൾപ്പെടുത്തണം എന്ന ആവശ്യവുമായി പലരും അന്വേഷിച്ചു വരാറുണ്ട്.

ചായകുടിയും കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങുമ്പോൾ അവർ വീണ്ടും വന്നു.

അവർ സ്വയം പരിചയപ്പെടുത്തി."ഞങ്ങൾ ഹോസ്‌കോട്ടയിൽ നിന്നും വരികയാണ്.പുതിയതായി രുപംകൊണ്ട ഹോസ്‌ക്കോട്ടെ മലയാളി അസോസിയേഷൻ ഭാരവാഹികളാണ്.ഇവിടെ നിങ്ങളുടെ അസോസിയേഷൻ പ്രശസ്തമായരീതിയിൽ പ്രവർത്തിക്കുന്നു എന്നുകേൾക്കുന്നു.നിങ്ങളുടെ പ്രവർത്തനരീതികൾ മനസ്സിലാക്കുന്നതിനും അതോടൊപ്പം ഒരു അടിയന്തിരമായ സഹായം നിങ്ങളോട് ആവശ്യപ്പെടാനും  കൂടിയാണ് ഞങ്ങൾ വന്നിരിക്കുന്നത്."

"സംഗതി നിങ്ങൾ കേട്ടതെല്ലാം ശരിയാണ്.ഞങ്ങൾ വളരെ ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന ടീം  ആണ്.എന്താണ് ഞങ്ങൾ ചെയ്യേണ്ടത് എന്നുപറഞ്ഞില്ല."

അവർ പ്രശനം വിശദീകരിച്ചു.

അവരുടെ മലയാളി അസോസിയേഷൻ  വാർഷിക ആഘോഷത്തിനായി തയ്യാറെടുപ്പിലാണ്.അതിനുവേണ്ടി ഒരു  നാടകം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.എന്നാൽ നിർഭാഗ്യവശാൽ  നാടകസംവിധായകനും അഭിനേതാക്കളും തമ്മിൽ വഴക്കായി,രണ്ടുചേരികളിലായി അവർ പരസ്‌പരം യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

സംവിധായകൻ  നാടകം ഉപേക്ഷിച്ചുപോയി."ഇനി നിങ്ങൾ നാടകം നടത്തുന്നത് ഞങ്ങൾക്ക് കാണണം,"എന്നൊരു വെല്ലുവിളിയും അവർ നടത്തിയിരിക്കുകയാണ്.അടുത്ത ശനിയാഴ്ച പരിപാടി നടത്തേണ്ടതാണ്.അതായത് ഇനി അഞ്ചുദിവസം മാത്രം.അഭിനേതാക്കളിൽ പകുതിയിൽ അധികം പേര് പുതുമുഖങ്ങൾ ആണ്.നിങ്ങളുടെ അസോസിയേഷനിൽ കഥാപ്രസംഗം പറയുന്നവരും നല്ല അഭിനയേതാക്കളും മറ്റും ഉണ്ടെന്ന് കേട്ടു.അതുകൊണ്ട്  പ്രോഗ്രാം നടത്താൻ സഹായിക്കണം."

അപ്പോൾ അതാണ് അവരുടെ ആവശ്യം.

എങ്ങനെയെങ്കിലും പരിപാടി നടത്തണം. പറ്റിയ ആരെങ്കിലും, നാടകം സംവിധാനം ചെയ്യാൻ അറിയാവുന്നവർ ജോർജ് കുട്ടിയുടെ പരിചയത്തിൽ ഉണ്ടോ എന്നാണ് അവർക്ക് അറിയേണ്ടത്. ജോർജ് കുട്ടി പറഞ്ഞു,"ഞാൻ ഒന്ന് ആലോചിക്കട്ടെ.".

എന്നിട്ട്  എന്നെ വിളിച്ചുമാറ്റിനിർത്തി ഒരു ചോദ്യം, "സഹായിക്കണ്ടേ?"

"പക്ഷെ ആരെ കണ്ടുപിടിക്കും?കൊല്ലം രാധാകൃഷ്ണൻ?" 

"ഛെ ,അയാൾ? നമ്മുടെ അടുത്ത് ഒരാളുണ്ട്."

ഞാൻ ചോദിച്ചു," ആരാ.?"

"താൻ തന്നെ അല്ലാതെ ആരാ."

"ഞാനോ?"

"അതെ താൻ . ഇനി ഒരാഴ്ച ഷേവ്  ചെയ്യണ്ട.അപ്പോൾ തനിക്ക് ഒരു ഓഞ്ഞ നാടക സംവിധായകൻറെ  ലുക്ക് വരും."

"എന്നെക്കൊണ്ടെങ്ങും പറ്റില്ല ."

"അങ്ങനെ പറഞ്ഞാൽ എങ്ങനെയാ?.ഇങ്ങനെയല്ലേ ഓരോ പണിയും പഠിക്കുന്നത്.അറിയാത്ത ആളുകളാകുമ്പോൾ ബഹുമാനം കൂടും.ഡോണ്ട് വറി ."

ഞാൻ ഒന്നും മിണ്ടിയില്ല.

"ഞാനും  കൂടെ വരാം."

ഞാൻ ഗൗരവം നടിച്ചിരുന്നു അവരുടെ സിറ്റുവേഷൻ ഒക്കെ ഒരിക്കൽക്കൂടി വന്നവർ വിശദീകരിച്ചു,ഇനിയൊരാഴ്ചമാത്രം.

“എൻ്റെ ഈ സുഹൃത്ത് പല നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.കൂടാതെ നല്ല ഒരു നടനും  കൂടിയാണ്.പുള്ളിക്കാരൻ മതിയെങ്കിൽ ഞാൻ പറഞ്ഞു ശരിയാക്കാം"ജോർജ്‌കുട്ടി അവരോട് പറഞ്ഞു.

"മതി,മതി"അവർ രണ്ടുപേരും ഒന്നിച്ചു പറഞ്ഞു.

ഞങ്ങൾ ശനിയാഴ്ച ഉച്ചയാകുമ്പോൾ വന്നേക്കാം എന്ന് പറഞ്ഞെങ്കിലും അവർക്ക് അത്ര വിശ്വാസം വരുന്നില്ല.

കാലത്തു തന്നെ വരണം,ഞങ്ങൾ ടാക്സി അയക്കാം എന്നായി അവർ.

ജോർജ് കുട്ടി എന്നെ ഗൗരവത്തിൽ ഒന്ന് നോക്കി.

അവർ പോയിക്കഴിഞ്ഞപ്പോൾ ജോർജ് കുട്ടി പറഞ്ഞു,"തൻ്റെ  ആ ഓഞ്ഞ മോന്തയും കാണിച്ചു് പാവത്തിനെപോലെ ഇരിക്കരുത്.താൻ  ഒരു സംവിധായകനാണ് എന്ന് ഓർമ്മ വേണം.പിന്നെ എന്നോട് അതിനുള്ള ബഹുമാനവും കാണിക്കണം.ഒന്നിനും കൊള്ളാത്ത തന്നെ ഒരു പ്രസിദ്ധ നാടക സംവിധായകൻ ആക്കിയില്ലേ ?"

അവർ പറഞ്ഞിരുന്ന പോലെ ശനിയാഴ്ച കാലത്തു് ഞങ്ങൾ ഉണർന്ന് എഴുന്നേൽക്കുന്നതിന് മുമ്പുതന്നെ  ഒരു ടാക്സിയുമായി വന്നു.ഞങ്ങൾ മുങ്ങുമോ എന്ന് അവർക്ക് പേടിയുള്ളതുപോലെ തോന്നി. വേഗം റെഡിയായി കാറിൽ കയറുമ്പോൾ ജോർജ് കുട്ടി പറഞ്ഞു,"സമയം ഉണ്ടായിട്ടല്ല,പിന്നെ നിങ്ങളെ ഒഴിവാക്കാൻ പറ്റില്ലല്ലോ എന്ന് വിചാരിച്ചിട്ടാണ്."

ജോർജുകുട്ടി വീണ്ടും എന്നോട് പറഞ്ഞു," താൻ നല്ല ഗൗരവത്തിൽ ഇരുന്നോളണം.തൻ്റെ  വളിച്ച ചിരി  ഒന്നും അവരുടെ അടുത്ത് കാണിച്ചേക്കരുത്."

ഞാൻ നല്ല  ഗൗരവത്തിൽ ഇരുന്നു ഒരു സംവിധായകനായി പോയില്ലേ?

പത്തു മണിയായപ്പോൾ ഞങ്ങൾ  നാടകം നടത്തുന്ന ഓഡിറ്റോറിയത്തിൽ എത്തി. എല്ലാ കലാകാരന്മാരും കലാകാരികളും അടിയന്തര പ്രാധാന്യം മനസ്സിലാക്കി  നേരത്തെ വന്നിരുന്നു. ഇനി റിഹേഴ്സലിന് സമയമില്ല. ഞാൻ  നാടകപുസ്തകം വാങ്ങി നോക്കി. മലയാളത്തിലെ പ്രസിദ്ധമായ ഒരു നാടകമാണ്, അല്പം പഴയതാണ്.

 ഓരോ നടീനടന്മാരുമായി അവരുടെ ക്യാരക്റ്റർ ചോദിച്ചു മനസ്സിലാക്കി,നിർദേശങ്ങൾ കൊടുത്തു.ഒരു തവണ പോലും സ്റ്റെജിൽ കയറിയിട്ടില്ലാത്തവരായിരുന്നു മിക്ക നടിനടന്മാരും .

നായികാ വേഷം  എൻ്റെ അടുത്തുവന്ന് പറഞ്ഞു,"ചേട്ടാ എനിക്ക്  ചേട്ടനെ ഭയങ്കര ഇഷ്ടമാണ്.ചേട്ടൻറെ ആ മീശയും ചുരുണ്ടമുടിയും എല്ലാം എന്നെ  മത്തുപിടിപ്പിക്കുന്നു.ചേട്ടൻ പട്ടയടിച്ചു് വട്ടംകറങ്ങി മുട്ടിൽ ഇഴയുന്നത് കാണുമ്പൊൾ എനിക്ക് വട്ടുപിടിച്ചതുപോലെ തോന്നുന്നു."

“അത് വേണ്ട.കളിച്ചു കളിച്ചു  തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നോ.അദ്ദേഹം പ്രസിദ്ധനായ ഒരു സംവിധായകനാണ് വിട്ടുകള,"ജോർജ്‌കുട്ടി പറഞ്ഞു.

"അതിന് ആര്  അയാളെ പ്രേമിക്കുന്നു,ഞാൻ നാടകത്തിലെ ഡയലോഗ് സംവിധായകനെ കേൾപ്പിച്ചതാണ്." 

"ആണോ.ഞാനും നാടകത്തിൽ എഴുതിച്ചേർക്കാനുള്ള പുതിയ ഡയലോഗ് പറഞ്ഞതാണ്."

"ദാ,നമ്മളോട് പറയാതെ ആരോ  കർട്ടൻ ഉയർത്തുന്നു."

ആരോ വിളിച്ചുപറഞ്ഞു.”അത് കർട്ടൻ പൊക്കിയതല്ല.അപ്പുറത്തുനിൽക്കുന്ന ചേച്ചിയുടെ  സാരി കാറ്റിൽ പറക്കുന്നത് ആണ്."

അവിടെ എൻ്റെ ചുറ്റും കൂടി നിന്ന് ചർച്ചചെയ്തുകൊണ്ടിരുന്ന നടന്മാർ എല്ലാവരും പുറത്തേക്ക് ഓടിപോയി.

“അല്ല, അവരെല്ലാം എവിടെപോകുന്നു?”

“സാരി കാറ്റിൽ പറക്കുന്നു എന്ന് കേട്ടത് ശരിയാണോ എന്നന്വേഷിക്കാൻ പോയതാ.”ഒരു നടി പറഞ്ഞു.

നാടകത്തിൽ നായികയെ വില്ലൻ കത്തികൊണ്ട് കുത്താൻ തുടങ്ങുന്ന ഒരു രംഗമുണ്ട് സെക്രട്ടറി  പറഞ്ഞു,”സാർ ഇവർ രണ്ടുപേരും ആ സീനിൽ വേണ്ടത്ര ഗൗരവമില്ലാതെയാണ് അഭിനയിക്കുന്നത്.അത് ഒന്ന് ചെക്ക് ചെയ്യണം.”

ഞാൻ നടിയോട് ചോദിച്ചു,”എന്താ പ്രശനം?”

"ഇയാൾ കത്തികൊണ്ട് കുത്തുവാണ് എന്ന് പറയുന്നുണ്ടെങ്കിലും കുത്തുന്നതിനുപകരം എന്നെ ഇക്കിളിയാക്കും.പിന്നെ ഞാൻ എങ്ങനെ ചിരിക്കാതിരിക്കും?" 

“അത് ,സാർ അങ്ങനെയാണെങ്കിൽ ഇവനെ മാറ്റണം,പകരം ഞാൻ അഭിനയിച്ചോളാം”.കണ്ടുനിന്ന സംഘാടകരിൽ ഒരാൾ പറഞ്ഞു.

“അങ്ങനെ താൻ  ഒലത്തണ്ട.ഞാനാ കമ്മറ്റി  മെമ്പർ,ഞാൻ അഭിനയിച്ചോളാം .”

ഞാൻ പറഞ്ഞു,”മിണ്ടിപ്പോകരുത്.ഞാനാണ് ഈ നാടകം ഡയറക്ട് ചെയ്യുന്നത്.ഞാൻ പറയുന്നതുപോലെ നിങ്ങൾക്ക്  ചെയ്യാൻ കഴിയുമോ.അതാണ് എനിക്ക് അറിയേണ്ടത്.”

രംഗം ശാന്തമായി.

“അപ്പോൾ ഇക്കിളിയിടണോ അതോ കുത്തണോ?”കേട്ടുനിന്ന ഒരാൾക്ക് സംശയം.

സ്റ്റേജിലേക്ക് ആവശ്യമായ പ്രോപ്പർട്ടീസ്സ് തയ്യാറാക്കി, രംഗസംവിധാനം  ചെയ്യാൻ  ഒരാളെ ഏർപ്പെടുത്തി. ഏതോ ഹനുമാൻ ചവിട്ടുനാടകക്കാരുടെ  ഒരു കട്ട് ഔട്ടർ  സ്റ്റേജ്  സെറ്റിങ്ങിനായി  അവർ എത്തിച്ചിരുന്നു. പട്ടിക കഷണങ്ങളും വിറകു തടിയും മുളയും എല്ലാം ഉപയോഗിച്ച് ഞങ്ങൾ അത് കെട്ടി  ഒരു തരത്തിൽ സ്റ്റേജ് സെറ്റ് ചെയ്തു .

കർട്ടണിൽ  ഒരു വലിയ കുരങ്ങിൻറെ ചിത്രവും അവരുടെ കലാസമിതിയുടെ പേരും ഉണ്ടായിരുന്നത് ഒരു വലിയ ചിത്രം ഒട്ടിച്ചു് മറച്ചു.

വാർഷികാഘോഷ  പരിപാടികൾ ആരംഭിച്ചു.

നാടകം ആരംഭിക്കുന്നതായി  അനൗൺസ്മെൻറ് വന്നു.എനിക്കും ജോർജ് കുട്ടിക്കും പ്രത്യേകം സ്വാഗതവും നന്ദിയും ഒട്ടും കുറയ്ക്കാതെ അവർ വിളമ്പി.പ്രശസ്ത സംവിധായകൻ എന്ന് പറയുന്നത് കേട്ട് ഞങ്ങൾ രോമാഞ്ചകഞ്ചുകമണിഞ്ഞു,എന്നുപറയുന്നതാണ് ശരി.

നാടകം ആരംഭിച്ചു, ആദ്യത്തെ രംഗം വലിയ കുഴപ്പമില്ലാതെ പോയി.

രണ്ടാമത്തെ രംഗത്തിൽ സ്റ്റേജ്  സെറ്റിംഗ് മാറ്റണം.സാധാരണ അമച്വർ  നാടകങ്ങളിൽ  ചെയ്യുന്നതുപോലെ ഭിത്തിയിലെ  കലണ്ടർ മാറ്റുകയും ജനൽ കർട്ടൻ മാറ്റുകയുമാണ് ഞങ്ങളും പ്ലാൻ ചെയ്തിരുന്നത്.അപ്പോൾ  രംഗം മാറും,വീടും മാറും.

രണ്ടാമത്തെ രംഗം ഒരു തൊഴിലാളിയുടെ വീടാണ്. ജനൽ കർട്ടൻ മാറ്റി  ചിത്രങ്ങൾ മാറ്റി രംഗം സെറ്റ് ചെയ്തു .

ഒരു റൗഡി സ്റ്റേജിലേക്ക് വരണം .അയാൾക്ക് പറഞ്ഞിരിക്കുന്ന വേഷം ലുങ്കിയും  തലയിൽ ഒരു കെട്ടും ആണ്. അയാൾ ഡ്രസ്സ് ചെയ്തുകൊണ്ടിരിക്കുമ്പോൾ  ആരോ വിസിൽ ഊതി.കർട്ടൻ വലിച്ചുകൊണ്ടിരുന്ന ആൾ അത് കർട്ടൻ ഉയർത്താനുള്ള സിഗ്നൽ ആയി തെറ്റിദ്ധരിച്ചു.സ്‌റ്റേജിൽ വരേണ്ട നടൻ നോക്കുമ്പോൾ അയാളുടെ ലുങ്കി ആരോ ജനൽ കർട്ടനാക്കി ഫിറ്റു ചെയ്തുവച്ചിരിക്കുന്നു. അടി വസ്ത്രം   മാത്രമേ ഇപ്പോൾ നടൻ ധരിച്ചിട്ടുള്ളു.അയാൾ ഒറ്റ വലിക്ക് ജനൽ കർട്ടനാക്കി  വച്ചിരുന്ന ലുങ്കി വലിച്ചെടുത്തു.

അയാളുടെ  ലുങ്കിയുടെ കൂടെ ജനലിന്റെ ഒരു  കഷണവും അടർന്നുപോയി.അയാൾ സ്റ്റേജിലേക്ക് ഓടി വന്നത് ജനലിന്റെ ഒരു ഭാഗവും വലിച്ചുകൊണ്ടാണ്.നടൻ  ലുങ്കി  വലിച്ചെടുത്ത ശക്തിയിൽ  കുരങ്ങൻറെ മുകളിൽ ഒട്ടിച്ചുവച്ചിരുന്ന കലണ്ടർ ഇളകി വീണു.

കാണികൾ കൂവി വിളിച്ചു, കൈയ്യടിച്ചു ."കുരങ്ങൻ,കുരങ്ങൻ", എന്ന് ആർത്തുവിളിച്ചു ചിരിക്കാൻ തുടങ്ങി..

നടൻ ആളുകൾ തന്നെ കുരങ്ങൻ എന്ന് വിളിക്കുന്നതാണ് എന്ന് തെറ്റിദ്ധരിച്ചു.

കാണികൾ എല്ലാവരും കുറുക്കൻറെ ജോലി ഏറ്റെടുത്തതുപോലെ തോന്നുന്നു.

"ആരാടാ കുരങ്ങൻ?ധൈര്യമുണ്ടെങ്കിൽ ഇങ്ങോട്ടു കയറിവാടാ..ആരാ കുരങ്ങൻ എന്ന് ഞാൻകാണിച്ചുതരാം."

സ്റ്റേജിൽ രംഗ സംജ്ജീകരണം നടത്തിയ  ആൾ ഷർട്ടിൻ്റെ  കയ്യും കയറ്റി സ്റ്റേജിലേക്ക് വന്നു.

"എന്താടാ നിനക്ക് ? "

"നിന്നോടല്ല ,കുരങ്ങൻ  എന്ന് വിളിച്ചവരോടാണ് ഞാൻ പറഞ്ഞത്."

സദസ്സിൽനിന്നും കുരങ്ങൻ എന്ന് വിളി ഉച്ചത്തിലായി. നടൻ ഒന്നാംതരം ബ്രാൻഡ്തെറി സദസ്സിനെ നോക്കി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

രംഗസംവിധായകൻ  മൈക്കിൻ്റെ  അടുത്തുവന്നു വിശദീകരണം ആരംഭിച്ചു."സുഹൃത്തുക്കളെ,നമ്മളുടെ നാടകം സംവിധാനം ചെയ്തിരുന്ന വ്യക്തി വഴക്കിട്ടുപോകുകയും പകരം നമ്മൾ ഒരാളെ അവസാന നിമിഷത്തിൽ സംഘടിപ്പിക്കുകയും ആണ് ചെയ്തത് എന്ന് നിങ്ങൾക്ക് അറിയാമല്ലോ.പരിചയക്കുറവുകൊണ്ട് എനിക്ക് തെറ്റ് പറ്റിപ്പോയി.പ്രശസ്തരായ  രണ്ടുപേരെ  സംവിധായകാരായി അസോസിയേഷൻ ഇവിടെ ചുമതലപ്പെടുത്തിയിട്ടുണ്ട്.അതുകൊണ്ട് ഇതൊന്നും എൻ്റെ തെറ്റല്ല."

ജോർജ് കുട്ടി പതുക്കെ എൻ്റെ ചെവിയിൽ പറഞ്ഞു,"അവൻ തടിയൂരാനുള്ള ലക്ഷണമാണ് കാണിക്കുന്നത്.നമ്മൾ വന്ന ടാക്സി അപ്പുറത്തു കിടപ്പുണ്ട്.നമ്മുക്ക് മുങ്ങാം" 

രണ്ടു ചെറുപ്പക്കാർ സ്റ്റേജിലേക്ക് കയറി വന്നു."എവിടെ  നാടകം സംവിധാനം ചെയ്യുവാൻ കൊണ്ടുവന്നവർ?"രണ്ടുപേരുടെയും കാൽ  നിലത്തുറയ്ക്കുന്നില്ല.

ചോദ്യം ജോർജ് കുട്ടിയോടാണ്.

"നിങ്ങൾ ആരാ?"ജോർജ്‌കുട്ടി ചോദിച്ചു.

"ഞങ്ങൾ പ്രേക്ഷകർ.ഞങ്ങൾക്ക് ആ പ്രശസ്ഥരായ സംവിധായകരെ ഒന്ന് കാണണം."

"വരൂ കാണിച്ചുതരാം".ജോർജ് കുട്ടി പറഞ്ഞു."താനും വാ എൻ്റെ കൂടെ."

ഞങ്ങൾ നാലുപേരും കൂടി സ്റ്റേജിന് പുറത്തിറങ്ങി.ജോർജ്‌കുട്ടി ചുറ്റും നോക്കി.

സ്റ്റേജിനു പുറത്തായി ഒരു പച്ച ഷർട്ടുകാരൻ്റെ  നേതൃത്വത്തിൽ മൂന്നു നാലുപേർ മദ്യപിച്ചുകൊണ്ടിരിക്കുന്നു."ആ പച്ച ഷർട്ടുകാരനാണ് "ജോർജ് കുട്ടി പറഞ്ഞു.

അവർ രണ്ടുപേരും പച്ച ഷർട്ടുകാരനെ ലക്ഷ്യമാക്കി ഓടി.ജോർജ്‌കുട്ടി എന്നോടായി പറഞ്ഞു,"തോമസ്സ് കുട്ടി വിട്ടോടാ തിരിഞ്ഞു നോക്കണ്ട.സോറി മാത്തു ഓടിക്കോടാ".

ഞങ്ങൾ തിരിഞ്ഞുനോക്കാതെ മുൻപോട്ട് കുതിച്ചു.

"വേലിയേൽ ഇരുന്ന ...."

"ആ പഴഞ്ചൊല്ലുമാത്രം പറയരുത്."ഓട്ടത്തിനിടയിൽ ജോർജ്‌കുട്ടി പറഞ്ഞു.

പക്ഷെ ഞങ്ങളുടെ ഓട്ടം പരാജയപ്പെട്ടു..ഏതാനുംപേർ ഞങ്ങളെ രണ്ടു പേരെയും തടുത്തുനിർത്തി.

"ഓടരുത്"നേതാവ് പറഞ്ഞു.

"ഇത് വേലിയേൽ ഇരുന്ന പാമ്പ് തന്നെ."ഞാൻ പറഞ്ഞു.

 "അപ്പോൾ നിങ്ങൾ നാടകസംവിധായകർ അല്ലേ ?പാമ്പുപിടുത്തക്കാർ ആണോ?"ഒരാൾ ചോദിച്ചു.

"തന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട്,ആ പഴഞ്ചൊല്ല് പറയാൻ പാടില്ല,നമ്മൾ അബദ്ധത്തിൽ ആകും എന്ന്".ജോർജ്‌കുട്ടി പറഞ്ഞു 

"ഓ ,നിങ്ങൾ  പഴഞ്ചൊല്ല്പറഞ്ഞു കളിക്കുകയാണോ?ഞാനും കൂടാം .ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും.എങ്ങിനെയുണ്ട്?അല്ലെങ്കിൽ വേറൊന്ന് പറയാം.മിന്നുന്നതെല്ലാം .........."അയാൾ നിർത്താൻ ഭാവമില്ല.

"നിറുത്തട,അവൻ്റെ മിന്നുന്നത്.ചാരായം അടിച്ചുകേറ്റിയാൽ ആരും മിന്നും.നമ്മളുടെ ആവശ്യം നാടകം തുടർന്ന് എങ്ങനെ നടത്തണം എന്നതാണ്.നിങ്ങൾ വാ ഞങ്ങളുടെ കൂടെ."നേതാവ് പറഞ്ഞു.

ഞങ്ങൾ എന്തുവേണം എന്ന് ആലോചിച്ചുതുടങ്ങി

അവസാനം ജോർജ്‌കുട്ടി പറഞ്ഞു,"ഞാൻ  വരാം.എന്നാൽ ഈ സാർ വരുമോ എന്ന് അറിയില്ല.പ്രശസ്തനായ ഒരു സംവിധായകനെയാണ് നിങ്ങൾ അപമാനിച്ചത്."

സെക്രട്ടറിയും പ്രസിഡണ്ടും കൂപ്പുകൈകളോടെ പറഞ്ഞു,"നാടകം നടന്നില്ലെങ്കിൽ പൊതുജനം ഞങ്ങളെ എടുത്തിട്ട് പൊതിക്കും.പ്ളീസ്."

ജോർജ്‌കുട്ടി ആവർത്തിച്ചു,"സാർ പ്ലീസ്."

ഞങ്ങൾ തിരിച്ചു നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക