സെപ്റ്റംബര്‍ രണ്ടുമുതല്‍ അഞ്ചുവരെ മെക്‌സിക്കോയിലെ കാണ്‍ കൂണ്‍ മൂണ്‍ പാലസ് റിസോര്‍ട്ടില്‍ അരങ്ങേറിയ ഫോമാ ഗ്ലോബല്‍ ഫാമിലി കണ്‍വെന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും അവിസ്മരണീയമായി.
അത്ഭുതങ്ങള്‍ കാഴ്ചവെക്കുന്ന ഒരു കണ്‍വെന്‍ഷന്‍ ആണ് ഭാരവാഹികള്‍ വാഗ്ദാനം ചെയ്തത് അത് ഏറെക്കുറെ ഭംഗിയായി നിറവേറ്റിയതില്‍ അവര്‍ക്ക് അഭിമാനിക്കാം. ഏറ്റവും കൂടുതല്‍ ജന പങ്കാളിത്തം ഏറ്റവുമധികം ഡെലിഗേറ്റ്‌സ് , ഒന്നര മില്ല്യനോളം വരുമാനം.
ഇനി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ മറ്റൊരു മഹാത്ഭുതം കാണാം, ഈ കണ്‍വെന്‍ഷന്‍ സാമ്പത്തിക നഷ്ടത്തില്‍ കലാശിച്ച് കണക്ക്.
ഭാരവാഹികള്‍ പറഞ്ഞതുപോലെ കാണ്‍ കൂണ്‍ എയര്‍പോര്‍ട്ടില്‍ അതിഥികളെ സ്വീകരിക്കുവാന്‍ ഏര്‍പ്പാടാക്കിയ ബസ് സര്‍വീസ് ഉണ്ടായിരുന്നു- റിസോര്‍ട്ടില്‍ നിന്ന് തിരിച്ചും എയര്‍പോര്‍ട്ടിലേക്കും - ആ ചുമതലയേറ്റെടുത്ത ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
താമസിക്കുവാനുള്ള മുറികള്‍ അതിവിശാലമായ റിസോര്‍ട്ട് കോമ്പൗണ്ടില്‍ ചിതറിക്കിടക്കുന്നത് ഒരു പോരായ്മയായി തോന്നി. ഇതുപോലെയുള്ള കണ്‍വെന്‍ഷനുകള്‍ നടത്താന്‍ വെക്കേഷന്‍ റിസോര്‍ട്ടുകളെക്കാള്‍ നല്ലത് വലിയ ഹോട്ടലുകളോട് ചേര്‍ന്നുള്ള കണ്‍വെന്‍ഷന്‍ സെന്ററുകള്‍ ആണ് കൂടുതല്‍ അനുയോജ്യം എന്നു തോന്നുന്നു.
കാണ്‍ കൂണ്‍ എന്നുപറഞ്ഞാല്‍ മെക്‌സിക്കന്‍ ഭാഷയില്‍ ഏതോ തെറിയാണ് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. റൂമില്‍ ചെന്ന് കയറിയപ്പോഴും ഒരു വലിയ സര്‍പ്രൈസ് മുറിയുടെ ഒത്ത നടുവിലായി ഒരു മറയുമില്ലാതെ ശവക്കുഴി പോലെ ഒരു 'ജക്കുസി' - ഒരു ആവേശത്തില്‍ അതില്‍ കയറി കുളിച്ച പലര്‍ക്കും പിന്നീട് തിരിച്ചു കയറുവാന്‍ 'ഹൗസ് കീപ്പിംഗിനെ' വിളിക്കേണ്ടി വന്നു
'പത്തു പ്രതിനഞ്ചു കൊല്ലത്തിനു ശേഷമേ അവളെ ഇങ്ങനെ ഒന്ന് കാണുന്നത് കുറച്ചു തടി വെച്ചിട്ടുണ്ട് എന്നു തോന്നുന്നു' ഒരു രസികന്‍ ലോബിയിലിരുന്ന് ഒരു സുഹൃത്തിനോട് പറയുന്നത് കേട്ടു.
ഭാരവാഹികള്‍ പറഞ്ഞതുപോലെ 24 മണിക്കൂറും ഇഷ്ടമുള്ള ഭക്ഷണവും ഇഷ്ടമുള്ള മദ്യവും 'വന്ന് ആര്‍മാദിക്കുക' എന്ന സ്ലോഗന്‍ അങ്ങനെ അന്വര്‍ത്ഥമായി.
യേശുക്രിസ്തു വെള്ളത്തിന് മുകളില്‍ കൂടി ഒരുതവണയേ നടന്നിട്ടുള്ളൂ എന്നാല്‍ അതൊക്കെ എന്ത് കഴിഞ്ഞ മൂന്നു ദിവസം നമ്മുടെ സുഹൃത്തുക്കള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ പലരും അവരുടെ റൂം തപ്പി നടക്കുന്നത് കണ്ടു
കണ്‍വന്‍ഷന്‍ രണ്ടാം ദിവസം ഒരാള്‍ റിസോര്‍ട്ടിന്റെ റിസപ്ഷന്‍ ഏരിയയില്‍ നില്‍ക്കുന്നത് കണ്ടു- കയ്യില്‍ കാരി ഓണ്‍ ബാഗും ഉണ്ട്
'എങ്ങോട്ട് തോമാച്ചാ അതിരാവിലെ'
'ഞാന്‍ കാണ്‍ കൂണിന് പോകുവാ ഇങ്ങേരു വരുന്നില്ലേ' തലേന്നത്തെ കെട്ടടങ്ങാത്ത തോമാച്ചന്‍ കാണ്‍ കൂണിന് പോകുവാന്‍ ചെക്കിന്‍ ചെയ്യുവാനായി കെന്നഡി എയര്‍പോര്‍ട്ടില്‍ നില്‍ക്കുവാണെന്നാണ് ധരിച്ചിരിക്കുന്നത്.
റൂം സര്‍വീസും റസ്‌റോറന്റുകളും മികച്ചതായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഫുഡ് ലഭിക്കുന്ന ഏക സ്ഥലമായ 'ആഗ്ര റസ്റ്റോറന്റ്' ഏതോ അതിബുദ്ധിമാനായ ഭാരവാഹി തന്റെ സ്വന്തകാര്‍ക്ക് വേണ്ടി ഒരാഴ്ചത്തേക്ക് കമ്പ്‌ലീറ്റ് ബുക്ക് ചെയ്തു. സാരമില്ല ഇന്ത്യക്കാരായ നമ്മള്‍ ഇന്ത്യന്‍ ഫുഡിനോട് ആര്‍ത്തി കാണിക്കേണ്ട കാര്യമൊന്നുമില്ല (എങ്കിലും ആ മീന്‍ മപ്പാസം , മസാലദോശയും)
ഉദ്ഘാടനത്തിന് തിരി തെളിക്കുന്നത് സാധാരണ നാലഞ്ചു വിശിഷ്ടാതിഥികള്‍ ചേര്‍ന്നാണ്. എന്നാല്‍ ഈ അടുത്തകാലത്ത് നടക്കുന്ന മലയാളി സമ്മേളനങ്ങളില്‍ തിരിതെളിക്കാന്‍ ഒരു 50 പേരെങ്കിലും കാണും. ആരും വിട്ടു കൊടുക്കുകയില്ല.
ഉദ്ഘാടകനായ ബഹുമാനപ്പെട്ട മന്ത്രി പ്രൗഢഗംഭീരമായ ഒരു പ്രസംഗം നടത്തി. മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു വിട്ടത് പോലെ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെയുള്ള പഞ്ചായത്തുകളുടെ പേര് ഒരു മിമിക്രി ആര്‍ട്ടിസ്റ്റിന്റെ ലാഘവത്തോടെ ഒറ്റശ്വാസത്തില്‍ പറഞ്ഞ് അദ്ദേഹം സദസ്യരുടെ കയ്യടി വാങ്ങി. പിന്നീട് നടന്ന പല പരിപാടികളും നാഥനില്ലാക്കളരി പോലെയായി. എല്ലാ പരിപാടികളിലും 'ലാഗ്' പ്രകടമായിരുന്നു. വിശാലമായ ഓഡിറ്റോറിയം പലപ്പോഴും വേദികളില്‍ പെര്‍ഫോം ചെയ്യുന്നവരില്‍ മാത്രമായി ഒതുങ്ങി പല പരിപാടികളും 'അബ്‌റപ്റ്റ്' ആയി നിര്‍ത്തേണ്ടിവന്നു.
ഒരു കണ്‍വെന്‍ഷന്റെ വിജയ പരാജയങ്ങളുടെ അളവുകോല്‍ സമാപന സമ്മേളനവും ബാങ്ക്വറ്റുമാണ്. ഭാരവാഹികള്‍ അവകാശപ്പെട്ടതുപോലെ ഇതൊരു കുടുംബസംഗമം ആയി എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അഞ്ചുപേരുടെയും ജനനം മുതല്‍ ഇതുവരെയുള്ള ചരിത്രം വീഡിയോ ക്ലിപ്പിങ്ങിലൂടെ പ്രദര്‍ശിപ്പിച്ചു. കൂട്ടത്തില്‍ വിട്ടു പോയെങ്കിലും ഇടയ്ക്ക് ആരോ വന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്റെ ജീവചരിത്രവും കാന്‍വാസില്‍ കാണിച്ചു.ആത്മപ്രശംസ അധികമായാല്‍ തികച്ചും അരോചകമാണ് .
കാണികള്‍ ഹര്‍ഷ പുളകിതരായ് രോമാഞ്ചമണിഞ്ഞു പോയി. ഈ പാതകത്തിനു മാത്രം ഏതാണ്ട് ഒരു മണിക്കൂറോളം സമയം എടുത്തു.
പിന്നീട് ഈ കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട എല്ലാവരെയും ഒന്നിനുപിറകെ ഒന്നായി സ്റ്റേജില്‍ വിളിച്ചു കയറ്റി ഒരു പൊന്നാട കൊണ്ട് 70 പേരെയെങ്കിലും മാറിമാറി പുതപ്പിച്ചു . എല്ലാവര്‍ക്കും ട്രോഫിയും സര്‍ട്ടിഫിക്കറ്റും കൊടുത്തു
ഏഴു തിരിയുള്ള നിലവിളക്കില്‍ എഴുപത് പേരെങ്കിലും തിരി തിരിച്ചു കാണണം
കത്തിക്കും - കെടുത്തും
കത്തിക്കും - കെടുത്തും
ഓരോന്ന് കഴിയുമ്പോഴും ഫോട്ടോ സെക്ഷന്‍ .
ഇങ്ങനെയുള്ള അവസരങ്ങളില്‍ ഫോട്ടോ എടുക്കുന്നത് അല്ലാതെ പിന്നീട് അത് ആരെങ്കിലും കണ്ടതായി എന്റെ അറിവില്‍ ഇല്ല .ഫോട്ടോയില്‍ മുഖം പതിയാനുള്ള തള്ളിക്കയറ്റം കാണുമ്പോള്‍ സത്യത്തില്‍ സങ്കടം ആണ് വരുന്നത് .
ഇതിനിടയില്‍ ഹാളിനെ ഒരു വശത്ത് 'ബഫേ' ഓപ്പണ്‍ ചെയ്തു ഫുഡ് എന്ന് കേട്ടാല്‍ മലയാളികള്‍ വെറുതെ ഇരിക്കുമോ? സ്റ്റേജില്‍ എന്ത് കുന്തമെങ്കിലും നടക്കട്ടെ ആഹാരമാണല്ലോ മുഖ്യം.
ഫൊക്കാനാ, ഫോമ മുതലായ ദേശീയ സംഘടനകളുടെ ബാങ്ക്വറ്റ് നൈറ്റില്‍ സാധാരണ ഒരു സിറ്റ് ഡൗണ്‍ ഡിന്നറാണ് പ്രതീക്ഷിക്കുന്നത്.
സാലഡ്, സൂപ്പ്, ബ്രെഡ് ആപ്പിറ്റൈസേഴ്‌സ് , മെയിന്‍ കോഴ്‌സ് - ചിക്കന്‍ ബീഫ് - ഡെസേര്‍ട്ട് ആന്‍ഡ് കോഫി
ദോഷം പറയരുതല്ലോ ഹാളില്‍ ഇരുവശത്തും ഫുള്‍ ബാര്‍ ഉണ്ടായിരുന്നു.
പതിവിനു വിപരീതമായി അവിടെ ക്ഷണിക്കപ്പെട്ട അതിഥികളുടെ പ്രസംഗം ഒന്നും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ തന്നെ അവിടെ നാലുവാക്ക് നേരെചൊവ്വേ പറയുവാന്‍ കഴിവുള്ളവര്‍ ആരുമുണ്ടായിരുന്നില്ല എന്നുള്ളതാണ് സത്യം. ബഹുമാനപ്പെട്ട തച്ചങ്കരി സാറിനെയും ഡയറക്ടര്‍ കെ മധുവിനെയും മറ്റും ക്ഷണിച്ചതിന് പിന്നിലെ യുക്തി എന്താണാവോ? കുറച്ചുപേര്‍ക്ക് ട്രോഫി വിതരണം ചെയ്യുന്ന ജോലി അവര്‍ ഭംഗിയായി നിര്‍വഹിച്ചു
അവാര്‍ഡുകളുടെ പെരുമഴ പെയ്ത രാവായിരുന്നു അവാര്‍ഡുകള്‍ വാരി കൊടുക്കുമ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കുന്ന അവാര്‍ഡിന്റെ പ്രസക്തി പോലും അപ്രസക്തമാകും.
അടുത്തതായി കാണികള്‍ ആകാംക്ഷാഭരിതരായി കാത്തിരുന്ന ഗാനമേള ആരംഭിക്കുകയായി. മലയാളത്തിന്റെ പ്രിയ ഗായകന്‍ നമ്മള്‍ നെഞ്ചിലേറ്റിയ നമ്മുടെ സ്വന്തം ശ്രീക്കുട്ടന്‍, ഇന്ത്യയിലെ മികച്ച ഗായകനുള്ള അവാര്‍ഡ് നേടിയ എം.ജി ശ്രീകുമാറിനെ ഹൃദയത്തിന്റെ ഭാഷയില്‍ വേദിയിലേക്ക് ക്ഷണിക്കുന്നു. ഒരു വലിയ കൈയ്യടി കൊണ്ട് നമ്മള്‍ക്ക് അദ്ദേഹത്തെ വരവേല്‍ക്കാം. പിന്നെ ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലേ കൈയ്യടി? 'ഹൃദയത്തിന്റെ ഭാഷയില്‍ സ്വാഗതം ചെയ്യുന്നു, ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു' എന്ന വാക്കുകള്‍ ആണ് പ്രാസംഗികര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. ആര് കണ്ടു പിടിച്ചത് ആണെങ്കിലും കുറേപേര്‍ അത് ഏറ്റെടുത്തിട്ടുണ്ട്.
ശ്രീക്കുട്ടന്റെ ഗാനമേള ഗംഭീരമായിരുന്നു ഉപ്പിനു പോലും അകമ്പടി സേവിക്കാന്‍ ഒരു ഓര്‍ക്കസ്ട്രക്കാരന്‍ ഉണ്ടായിരുന്നില്ല. താന്‍ ആദ്യം പാടിയ പാട്ട്, സിനിമയില്‍ ആദ്യം പാടിയ പാട്ട്, എന്നെ ഞാനാക്കിയ പാട്ട് എന്നിങ്ങനെ എങ്ങും തൊടാതെ കുറെ പാട്ടുകളുടെ ഏതാനും വരികള്‍ പാടി. പരിപാടി പാളുന്നുണ്ട് എന്ന് അദ്ദേഹത്തിന് മനസ്സിലായെന്നു തോന്നുന്നു ഈ അപമാനം തനിയെ ഏല്‍ക്കണ്ട എന്ന് കരുതി ആയിരിക്കും അദ്ദേഹം ബഹുമാനപ്പെട്ട 'ഗായിക കം എംഎല്‍എ' ദലീമജിയെയും സ്റ്റേജിലേക്ക് ക്ഷണിച്ചു .
'ഞാന്‍ പാടിയ 'ഈ തെന്നലും' എന്ന പാട്ട് വേണോ അതോ ആ തെന്നലും എന്ന പാട്ട് വേണോ ? എന്ന് ബഹുമാനപ്പെട്ട എം.എല്‍.എ സദസ്യരോട് ചോദിച്ചു. 'പിന്നെയ് ദലീമ പാടിയ പാട്ടുകള്‍ ഒക്കെ ഓര്‍ത്തിരിക്കുകയല്ലേ? എന്ന് ആരോ വിളിച്ചു കൂവി . ടോമിന്‍ തച്ചങ്കരി സാറും ഗാനമേള ഗ്രൂപ്പില്‍ പങ്കുചേര്‍ന്നു.
'കുട്ടന്‍ എനിക്ക് വേണ്ടി പാടിയ ആദ്യത്തെ പാട്ട് ഓര്‍ക്കുന്നുണ്ടോ?
'പിന്നെ ഞാന്‍ ഇങ്ങനെ മറക്കാനാ, 'അലകടലില്‍ വലേറിയും മുക്കുവരെ' എന്ന പാട്ട് അല്ലെ '
ഇതിനു പിന്നാലെ തച്ചങ്കരി സാര്‍ രസകരമായ ഒരു സംഭവം പറഞ്ഞു
ആ പാട്ടിന്റെ ഗാനചിത്രീകരണത്തിന് കുട്ടന്‍ വന്നത് കുട്ടിയുടുപ്പും ടൈറ്റ് ജീന്‍സുമിട്ട് കൊണ്ടാണത്രേ! മുക്കുവന്റെ - വേഷം ഏതായാലും അവിടെ കണ്ട ഒരുത്തന്റെ തുണി പറിച്ച് കുട്ടനെ മുക്കുവനാക്കി'
ഈ കഥ കേട്ട ജനം ചിരിച്ചു വശക്കേടായി എന്തൊരു സെന്‍സ് ഓഫ് ഹ്യുമര്‍!
നെപ്പോളിയന്‍ എന്ന പ്രശസ്ത തമിഴ് സിനിമ താരവും പലതവണ സ്റ്റേജില്‍ കയറി ഇറങ്ങി. 'മുണ്ടക്കല്‍ ശേഖരന്‍' എന്ന വിശേഷം പലതവണ മുഴങ്ങി അദ്ദേഹം ഒരു ഗാനത്തില്‍ കൈവച്ചു .
ആ ദിവസത്തില്‍ തിളങ്ങിയ സുരാജ് വെഞ്ഞാറമൂട് അവസാനമായപ്പോഴേക്കും ആവര്‍ത്തന വിരസതയിലേക്ക് വഴുതിവീണു. എങ്കിലും എന്തെങ്കിലും ഒന്ന് ഓര്‍ത്തുവെക്കാന്‍ ഉള്ളതും സുരാജ് വെഞ്ഞാറമൂടിന്റെ പെര്‍ഫോമന്‍സ് മാത്രമാണ്.
'ചിരിയരങ്ങിനെ' പറ്റി ഒരു വാക്ക് അതിന്റെ ചുമതല എന്നെയാണ് ഏല്‍പ്പിച്ചത്. രാവിലെ പത്തര മുതല്‍ പതിനൊന്നു വരെ . അതിനെ തൊട്ടുമുന്‍പ് മീഡിയ സെമിനാര്‍ ,വുമണ്‍സ് എംപവര്‍മെന്റ് പിന്നാലെ ബിസിനസ് ലഞ്ച്. പരിപാടിക്ക് കണ്ടെത്തിയ റൂമില്‍ മൈക്കുമില്ല വെളിച്ചവുമില്ല. പലരും എന്നോട് പരിപാടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും സത്യത്തില്‍ ഭാരവാഹികള്‍ ആ പരിപാടി അത്ര കാര്യമായി എടുത്തിട്ടില്ല എന്ന് എനിക്ക് മനസ്സിലായി.
'ചിരിയരങ്ങു' നടക്കാഞ്ഞത് നന്നായി. അത് നടന്നിരുന്നെങ്കില്‍ തന്നെയും പ്രത്യേകിച്ച് ഒരു ഗുണവും ആര്‍ക്കും ഉണ്ടാകുമായിരുന്നില്ല. 'ചിരിയരങ്ങി'നു പകരം അയാള്‍ വന്നു 'തെറിയരങ്ങു' നടത്തി എന്ന പേരുദോഷം ഒഴിവായി കിട്ടി , ഭാരവാഹികള്‍ക്ക് നന്ദി !
വാശിയേറിയ ഒരു തെരഞ്ഞെടുപ്പ് മത്സരമായിരുന്നു ഇത്തവണ നടന്നത്. പണം ഒഴുകുകയായിരുന്നു എന്നാണ് കേട്ടത്. പത്ത് പൈസ ഈയുള്ളവന് തടഞ്ഞില്ല , സാരമില്ല പോട്ടെ ! ഫോമാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഡോ. തോമസ് ജേക്കബിനും മറ്റു ഭാരവാഹികള്‍ക്കും അഭിനന്ദനങ്ങള്‍ !
ഫോമാ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു; ബാങ്ക്‌വറ്റിൽ ഒട്ടേറെ പേരെ ആദരിച്ചു
മൂന്ന് ഇന്ത്യ പ്രസ് ക്ലബ് അംഗങ്ങൾക്ക് ഫോമാ മാധ്യമ അവാർഡ്
മാപ്പ്, ടി.എം.എസ്; മെട്രോ, സെൻട്രൽ റീജിയനുകളും വ്യക്തികളും ഫോമാ അവാർഡ് നേടി
പ്രസിഡന്റ് അനിയൻ ജോർജ് വിതുമ്പി; അദൃശ്യ ശക്തി കൂടെ നിന്ന് തൊട്ടതെല്ലാം വിജയമാക്കി
ഐസിസ് പൗലോസ് മിസ് ഫോമാ; സിദ്ധാർത്ഥ് ശ്രീധർ മിസ്റ്റർ ഫോമാ
നാല് ദേശീയഗാനങ്ങൾ പാടി ഉദ്‌ഘാടന സമ്മേളനം; ഫോമക്ക് നന്ദി അർപ്പിച്ചു മന്ത്രി റോഷി അഗസ്റ്റിൻ
ഈ സ്നേഹം അടുത്ത തലമുറയിലും കാണുമോ? ഡി.ജി.പി. ടോമിൻ തച്ചങ്കരി ഐപിഎസ്
നിങ്ങൾ മുണ്ടുടുക്കും, ഇഡ്ഡലിയും ദോശയും തിന്നും, ഞങ്ങളും അങ്ങനെ തന്നെ: നെപ്പോളിയൻ
കാൻകുനിൽ വിസ്മയ വർണങ്ങളായി ഫോമാ ഘോഷയാത്ര; മെഗാ തിരുവാതിര മനം കവർന്നു
ഫോമ കണ്‍വന്‍ഷന്‍ (കൂടുതല്‍ ചിത്രങ്ങള്‍)
വനിതാ പ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ച 5 പേരും വിജയിച്ചു
ജേക്കബ് തോമസ് പാനൽ എല്ലാ സീറ്റും നേടി
ഫോമാ ലോകം മുഴുവൻ വളരട്ടെ: ദലീമ ജോജോ; കൺ വൻഷനു ഉജ്വല തുടക്കം
ജനഹൃദയം കവർന്ന് ഫോമായുടെ ദേശാന്തര ജൈത്രയാത്ര: പ്രസിഡന്റ് അനിയൻ ജോർജ്
ഷാജി എഡ്വേർഡും സിൽവിയയും മികച്ച ദമ്പതികൾ; ഷൈനിയും അബൂബക്കറും റണ്ണർ അപ്പ്
കാൻകുനിൽ ഉത്സവം തുടങ്ങി; മൂൺ പാലസ് മറ്റൊരു കേരളമായി