'അയ്യപ്പനും കോശിയും' എന്ന സിനിമയില്‍, ബിജു മേനോന്‍ അവതരിപ്പിക്കുന്ന അയ്യപ്പന്റെ കഥാപാത്രം, കോശിയുടെ വീട്ടുകാരോടു ചോദിക്കുന്ന ഒരു ഡയലോഗുണ്ട്. "ഒരു സംശയം ചോദിച്ചോട്ടെ-നിങ്ങള്‍ കുടുംബക്കാര്‍ പാരമ്പര്യമായി എല്ലാം പൊട്ടന്‍മാരാണോ?"
കേരളത്തിലെ തെരുവുമായ പ്രശ്‌നത്തെപ്പറ്റി ചോദിക്കുമ്പോള്‍, ഭരണാധികാരികള്‍ നല്‍കുന്ന മറുപടി കേള്‍ക്കുമ്പോള്‍ ഈ ചോദ്യമാണ് മനസ്സിലുയരുന്നത്.
'പട്ടി കടിക്കുവാന്‍ വരുമ്പോള്‍, മരത്തില്‍ ഓടിക്കയറി രക്ഷപ്പെടുക' എന്ന മഹദ് വചനം ഉരുവിട്ടത് മേനകാഗാന്ധി എന്ന മഹതിയാണ്.
ഈയിടെ, കേരളത്തിലെ മുനിസിപ്പാലിറ്റിയുടെ തലപ്പത്തിരുന്നു ഭരിക്കുന്ന പെണ്ണുംപിള്ള പറഞ്ഞത് നായ്ക്കളും മനുഷ്യരും തമ്മില്‍ സൗഹാര്‍ദ്ദപരമായി കഴിയണം' എന്നാണ്.
അതായത് നമ്മള്‍ പേപ്പട്ടയെ കാണുമ്പോള്‍, അരികില്‍ വിളിച്ചിട്ട്, അയ്യപ്പ ബൈജുവിന്റെ ശൈലിയില്‍ ചോദിക്കണം-
"എടാ മോനേ! നീയെന്റെ പൊന്നല്ലേടാ-നീയെന്തിനാ ഞങ്ങളെ ഇങ്ങനെ ഓടിച്ചിട്ടു കടിക്കുന്നത്-പാരമ്പര്യമായി നമ്മള്‍ ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലേ? നിനക്കു ഞങ്ങളോട് എന്തെങ്കിലും വൈരാഗ്യം ഉണ്ടെങ്കില്‍ തുറന്നു പറ-നമുക്കതു പരിഹരിക്കാം-"
"പരിഹരിക്കാം പോലും- ചേട്ടനു നാണമില്ലേയിതു പറയാന്‍? ചേട്ടനറിയാമോ? ഞങ്ങളുടെ സീനിയേഴിസില്‍ ചിലരെ ബലമായി പിടിച്ചുകൊണ്ടുപോയി മറ്റേതു മുറിച്ചു കളഞ്ഞു. പോക്രിത്തരമല്ലിയോ ചേട്ടാ കാണിച്ചത്? ഇതൊക്കെ ഞങ്ങള്‍ മിണ്ടാതിരുന്നു സഹിക്കണമെന്നാണോ പറയുന്നത്? മടുത്തു ചേട്ടാ മടുത്തു-"
"എന്തു മുറിച്ചെന്നാടാ നീയി പറേന്നത്- കാര്യം തെളിച്ചു പറ.
ചേട്ടാ! എന്റടുത്ത് പൊട്ടന്‍ കളിക്കരുത്-ഒന്നുമറിയാത്ത ഒരു പൊടിക്കുഞ്ഞ്-"
"ഇതൊക്കെ വെറും സാമ്പിള്‍ വെടിക്കെട്ട്- പൂരം തുടങ്ങുവാന്‍ പോകുന്നതേയുള്ളൂ. ഈയാഴ്ച കന്നിമാസം തുടങ്ങുകയാണ്. ശരിക്കുള്ള കളി ഞങ്ങള്‍ കാണിച്ചുതരാം- ഇതുവരെ തെരുവില്‍ വെച്ചാണ് നിന്നെയൊക്കെ കടിച്ചത്. ഇനി വീടു കയറി കടി തുടങ്ങുവാന്‍ പോവുകയാണ്. ചെവിക്കു നുള്ളിക്കോ-"
തെരുവുനായ പ്രശ്‌നം പരിഹരിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നായ്ക്കളെ വന്ധ്യംകരണം ചെയ്ത്, അവയുടെ പ്രത്യുല്‍പാദന ശേഷി നശിപ്പിക്കുകയാണ് വേണ്ടതെന്ന് ഏതോ ഒരു മന്ദബുദ്ധി ഉപദേശിച്ചു. അതുകേട്ടു പാതി, കേള്‍ക്കാത്ത പാതി, കത്രികയും, നൂലും, സൂചിയും, ബാന്‍ഡേജുമായി പട്ടികളുടെ പിറകേ ഓടുകയാണ് ഉദ്യോഗസ്ഥന്മാര്‍!
ആണത്വമുള്ള ഏതെങ്കിലും പട്ടികള്‍ ഇതു സഹിക്കുമോ? പട്ടികള്‍ക്കു പേയിളകാതിരിക്കുവാനുള്ള പ്രതിരോധ കുത്തിവയ്പു നടത്തുകയാണ് ഇപ്പോഴത്തെ പുതിയ പരിപാടി-വളരെ എളുപ്പത്തില്‍ നടത്താവുന്ന കാര്യം.
കോവിഡ് വാക്‌സിന്‍ എടുക്കുവാന്‍ മനുഷ്യര്‍, ക്യൂ നില്‍ക്കുന്നതു പോലെ, പട്ടികൾ "എന്റെ ബഹുമാനപ്പെട്ട പഞ്ചായത്തു സാറേ. എന്റെ ഇടത്തെ ചന്തി നോക്കി ഒന്നു പ്രതിരോധിച്ചേരേ"- എന്നു പറഞ്ഞു നിന്നു തരാന്‍ പോവുകയല്ലേ?
മനുഷ്യനു ദോഷകരമെന്നു കണ്ടാല്‍ പക്ഷിപ്പനി പിടിച്ച താറാവുകളേയും, കുളമ്പുരോഗം ബാധിച്ച കന്നുകാലികളേയും, കൃഷി നശിപ്പിക്കുന്ന പന്നിക്കൂട്ടങ്ങളേയും, എന്തിനേറേ, മദമിളകിയ ആനയെപ്പോലും കൊല്ലാറില്ലേ?
പട്ടികളോട് എനിക്കു പ്രത്യേക വൈരാഗ്യമൊന്നുമില്ല-എങ്കിലും അവയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ഒരു മാര്‍ഗ്ഗമേ എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നുള്ളൂ. അതു തെളിച്ചു പറഞ്ഞാല്‍ വല്ല നിയമനടപടിയും ഉണ്ടാകുമെന്നു ഭയമുള്ളതുകൊണ്ട്, ഒരു ചെറിയ സംഭവ കഥയിലൂടെ ഞാനൊരു സൂചന തരാം.
ആനയും ഉറമ്പും കൂടി ഒരു നദിയില്‍ നിന്നുകൊണ്ട് ഭയങ്കര ഫയിറ്റ്-ഉറുമ്പിനെ പ്രോത്സാഹിപ്പിക്കായി, നദിയുടെ കരക്ക് മറ്റ് അനേകം ഉറമ്പുകള്‍ കൂടിയിട്ടുണ്ട്. ഗുസ്തിക്കിടയില്‍ ഉറുമ്പ് ആനയുടെ പുറത്തു കയറിപ്പറ്റി- കരയ്ക്കു നിന്ന ഒരു കാരണവര്‍ ഉറമ്പു വിളിച്ചു പറഞ്ഞു.
"ചവിട്ടിത്താക്കടാ, ആ നായിന്റെ മോനേ!{"
ആ ഒരു മാര്‍ഗ്ഗമേ എന്റെ എളിയ ബുദ്ധിയില്‍ തെളിയുന്നുള്ളൂ. നിങ്ങള്‍ക്കു കാര്യം പിടികിട്ടിക്കാണുമെന്നും കരുതുന്നു.