Image

ഭാരത് ജോഡോ യാത്ര എന്തിന്‌? ആരൊക്കെ എന്ത് കൊണ്ടു എതിർക്കുന്നു? (ജെ.എസ്. അടൂർ)

Published on 18 September, 2022
ഭാരത് ജോഡോ യാത്ര എന്തിന്‌? ആരൊക്കെ എന്ത് കൊണ്ടു എതിർക്കുന്നു? (ജെ.എസ്. അടൂർ)

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാം സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും എം പി മാരുമെല്ലാം ജയ്പൂരിൽ കൂടിയ ചിന്തശിബിരിൽ നടത്തിയ ചർച്ചകളിലാണ് വർഗീയതക്കും വിവേചനങ്ങൾക്കും ഇന്ത്യയിലെ ആളുകളെ ജാതി /മത അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുള്ള വെറുപ്പിന്റെ രാഷ്ട്രീയത്തിന് എതിരെയും വിലകയറ്റതിന്നു എതിരെയും ഇന്ത്യയാകെ പല ഘട്ടങ്ങളായി പദയാത്ര നടത്തുവാൻ തീരുമാനിച്ചത്.
അതിന്റ ആദ്യഘട്ടയാത്രയാണ് കന്യാകുമാരി മുതൽ കശ്മീർ വരെ. തെക്ക് വടക്ക്‌ അതിന് ശേഷമുള്ളതാണ് കിഴക്ക് പടിഞ്ഞാറ്. അരുണചൽ മുതൽ ഗുജറാത്തിൽ വരെ. മൂന്നാം ഘട്ടത്തിൽ പദയാത്ര കവർ ചെയ്യാത്ത സംസ്ഥാനങ്ങളിൽ.
ഫാസിസ്റ്റ് രാഷ്ട്രീയത്തിനും വർഗീയ രാഷ്ട്രീയത്തിനും വെറുപ്പിന്റെന്റെയും വിവേചനതിന്റെയും ധ്രുവിക രാഷ്ട്രീയത്തിനും വിലകയറ്റത്തിനും എതിരായി ജനങ്ങളുടെ ശബ്ദങ്ങൾ കേട്ട്, ജനങ്ങളോടോപ്പം നടക്കുക എന്നത് ഒരു രാഷ്ട്രീയ സത്യാഗ്രഹമാണ്. 
ജനായത്ത സത്യാഗ്രഹ പദയാത്രക്കെതീരെ പ്രചരണം നടത്തുന്ന ബി ജെ പി യും കൊണ്ഗ്രെസ്സ് വിരോധത്തിൽ  അവർക്കു കുട പിടിക്കുന്ന ചിലരും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടികളാണ് താഴെ :
1) കൊണ്ഗ്രെസ്സിന്റെ പ്രത്യയശാസ്ത്ര രാഷ്ട്രീയ നിലപാട് എന്താണ്?
ജനായത്ത ഇന്ത്യൻ ദേശ രാഷ്ട്രത്തിന്റെ അടിസ്ഥാനം ഇന്ത്യൻ ഭരണഘടന മൂല്യങ്ങളും അവകാശങ്ങളും ജനായത്ത സ്വതന്ത്ര ഭരണഘടന സ്ഥാപനങ്ങളുമാണ്.
ഭരണഘടന പ്രക്രിയക്കു നേതൃത്വം നൽകിയത് ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സാണ്.ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകി,ബഹുസ്വര വൈവിദ്ധ്യങ്ങളിൽ ഏകത്വ ഇന്ത്യൻ ആശയവും ഭരണഘടന മൂല്യങ്ങളും  തുല്യ സ്വാതന്ത്ര്യ അവകാശങ്ങളും വിഭാവനം ചെയ്തത് 1931 ലെ  കറാച്ചി എ ഐ സി സി സമ്മേളന പ്രമേയത്തിലാണ്.
കോൺഗ്രെസ്സിന്റെ ഐഡിയോളേജി കൃത്യമായി 1931 ലെ കറാച്ചി പ്രമേയത്തിലുണ്ട്. അതു ജവഹർലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളോടു ചർച്ചകൾനടത്തി ഉരുത്തിരിഞ്ഞതാണ്.  ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ വിലകയറ്റത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്ത ഏകാധിപത്യത്തിനും എതിരെ ഉപ്പു സത്യാഗ്രഹമെന്ന സ്വാതന്ത്ര്യ സത്യാഗ്രഹ പദയാത്രക്കു ശേഷമാണ്  കൊണ്ഗ്രെസ്സ് കൃത്യമായി അതിന്റ ഐഡിയോളേജി രൂപപ്പെടുത്തിയത്. പൂർണ സ്വാരാജ്. എല്ലാവർക്കും തുല്യ സ്വാതന്ത്ര്യം, തുല്യ മനുഷ്യാവകാശങ്ങൾ, സർവ്വമത സമഭാവനയിലൂന്നിയുള്ള സെക്കുലർ ഡെമോക്രസി ഇതൊക്കെയാണ് കൊണ്ഗ്രെസ്സ് ഐഡിയോളേജി.
കൊണ്ഗ്രെസ്സ് ഐഡിയോളേജി ഏറ്റവും കൃത്യമായി ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലുണ്ട്. 1946 ഡിസംമ്പർ 13 തീയതി ജവഹർലാൽ നെഹ്‌റുവാണ് ഭരണഘടനയുടെ ആമുഖം അവതരിപ്പിച്ചു കോൺസ്റ്റിടുന്റ് അസംബ്ലി പാസാക്കിയത് 
കൊണ്ഗ്രെസ്സ് ഐഡിയോളജിയുടെ കൃത്യമായ വിവരണമാണത് 
"നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും
ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും
സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി,
ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം,
സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം,
എന്നിവ ഉറപ്പുവരുത്തുന്നതിനും
വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന സാഹോദര്യം 
എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്" ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അത് നിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു."
ഭാരത് ജോഡോയുടെ തുടക്കത്തിൽ തന്നെ ഭരണഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചെയ്താണ് തുടങ്ങിയാത്. ഇന്ത്യൻ ദേശീയ പതാകയെന്തിയാണ് ഇന്ത്യൻ ഭരണഘടനെ സംരക്ഷിക്കും എന്ന് ഞാൻ ഉൾപ്പെടെയുള്ളവർ കന്യാകുമാരി ഗാന്ധിസ്മൃതിയിൽ പ്രതിജ്ഞ ചെയ്താണ് ഭാരത് ജോഡോ യാത്ര തുടങ്ങിയത്. ഇന്ത്യൻ ദേശീയ പതാകഎന്തിയാണ് ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന പദയാത്ര.
ആരാണ് ഭാരത് ജോഡോ പദയാത്രയെ എതിർക്കുന്നത്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ മേജൊരിറ്റെരിയൻ ഹിന്ദുത്വ വിഭജന രാഷ്ട്രീയതിന്റെ വക്താക്കളായ ആർ എസ്‌ എസും അതു പോലെ ഗാന്ധിയെ വധിച്ച വെറുപ്പിന്റെ രാഷ്ട്രീയ പിൻഗാമികൾ അന്ന് ത്രിവർണ ഇന്ത്യൻ ദേശീയ പതാകയെയൊ ഭരണഘടന മൂല്യങ്ങളെയൊ അംഗീകരിച്ചില്ല. ഇന്നു ഭരണത്തിലുള്ള അവരവരുടെ പിൻഗാമികൾ ഇപ്പോഴും ഭരണഘടന സ്ഥാപനങ്ങളെയും എല്ലാവർക്കുമുള്ള തുല്യസ്വാതന്ത്രത്തയും അവകാശങ്ങളെയും ഇല്ലതാക്കാനുള്ള  നിരന്തര ശ്രമത്തിലാണ്.
അതു പോലെ ഇന്ത്യൻ സ്വാതന്ത്ര്യത്തെ അംഗീകരിക്കാതെ തൊഴിലാളി വർഗ്ഗ സർവാധിപത്യ സ്റ്റാലിനിസ്റ്റ് വിപ്ലവ സ്വപ്നവുമായി കൽകത്ത തീസിസുമായി മാറി നിന്ന കമ്മ്യുണിസ്റ്റ്കാരും ഭരണഘടനയെ അംഗീകരിക്കാൻ വിസമ്മതിച്ചവരാണ്.
കോൺഗ്രസ്സ് വിരോധം ഡി എൻ എ യിൽ കൊണ്ടു നടന്ന ഈ രണ്ടു വിഭാഗങ്ങളുടെ അധികാര പാർട്ടി വർഗ്ഗമാണ് ഭാരത് ജോഡോ പദയാത്രയെ എതിർക്കുന്നത്. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടി ഒരുപാട് ദിശകങ്ങൾ കഴിഞ്ഞാണ് അവർ അവരുടെ പാർട്ടി ഓഫസുകളിൽ പോലും സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്താൻ തുടങ്ങിയത്.
എന്നാൽ അധികാരം നേടുക എന്ന അടവ് നയത്തിന്റ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാൻ നിർബന്ധിതരായവരാണ് ഇപ്പോഴും ഭാരത് ജോഡോയെ നിരന്തരം ആക്ഷേപിച്ചുവാക്കുകൾ കൊണ്ടു ആക്രമിക്കുന്നത്.
കേരളത്തിൽ 18 ദിവസം യാത്ര ചെയ്യുന്നത് എന്ത് കൊണ്ടാണ്?
കാരണം കേരളത്തിന്‌ നീളം കൂടുതലും വീതി കുറവുമാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ളൂ ഏറ്റവും കാര്യക്ഷമമായ റൂട്ട് കേരളം വഴിയാണ് എന്ന് അടിസ്ഥാന ജ്യോഗ്രഫി അറിയുന്നവർക്ക് അറിയാം.
കേരളത്തിൽ തന്നെ തീര ദേശത്തുകൂടി പോയി നിലമ്പൂരിൽ നിന്നും തമിഴ് നാട് വഴി കർണ്ണാടകയിൽ. അവിടെ 21 ദിവസം. അതു കഴിഞ്ഞു പോകുന്ന മിക്ക സംസ്ഥാനങ്ങളും ബി ജെ പി ഭരിക്കുന്ന കൊണ്ഗ്രെസ്സ് മുഖ്യ പ്രതിപക്ഷമായ സംസ്ഥാനങ്ങളിലും കൊണ്ഗ്രെസ്സ് ഭരിക്കുന്ന ബി ജെ പി മുഖ്യ പ്രതിപക്ഷവുമായ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആർ എസ്‌ എസ്‌ ശാഖകൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്.
എന്താണ് ഗുജറാത്തിൽ പോകാത്തത്?
കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള തെക്ക് വടക്ക്‌ റൂട്ടിൽ അല്ല ഗുജറാത്ത്‌. അതു മാത്രം അല്ല അടുത്തു ഘട്ടം യാത്രയിൽ ഗുജറാത്തിലായിരിക്കും കൂടുതൽ പദയാത്ര.
പദയാത്രയുടെ പ്രധാന ഉദ്ദേശം എന്താണ്,?
പദയാത്രയുടെ ഉദ്ദേശങ്ങളിൽ ഒന്ന് ജനങ്ങളെയും ജനവിഭാഗങ്ങളെയും കേൾക്കുക എന്നതാണ്. എല്ലാദിവസവും പദയാത്രയിൽ രാഹുൽ ഗാന്ധിയോടൊപ്പം നടക്കുന്ന നേതാക്കൾ ഉൾപ്പെടെ ഉള്ളവർ എല്ലാം സാമൂഹിക പ്രസ്ഥാനങ്ങളെയും ന്യൂനപക്ഷ വിഭാഗങ്ങളെയും ദളിത്, ആദിവാസി, തൊഴിലാളികളെയും തീര ദേശ വാസികളെയും മത്സ്യ തൊഴിലാളികളെയും സാമൂഹിക പ്രവർത്തകരെയും കേൾക്കാൻ നാലു മണിക്കൂറുകൾ ചിലവാക്കുന്നുണ്ട്.
പദയാത്രയിൽ യോഗേന്ദ്രയാദവിന്റെ നേതൃത്വത്തിൽ സാമൂഹിക സംഘടനകളും കർഷക പ്രസ്ഥാനങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും പങ്കെടുക്കിന്നുണ്ട്.
എന്താണ് രാഹുൽ ഗാന്ധി നിമ്സ് എന്ന സ്വകാര്യ ആശുപത്രി പെട്ടന്ന് സംഘടിപ്പിച്ച കല്ലിടീൽ ചടങ്ങിനു പോകാഞ്ഞത്?
കാരണം സിമ്പിൾ. ഭാരത് ജോഡോ പദയാത്ര എതെകിലും കല്ലീടീൽ - ഉത്ഘാടന യാത്ര അല്ല. അതു അല്ല യാത്രയുടെ ഉദ്ദേശം. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുടെ പി ആർ ഇവന്റ് മാനേജ്മെന്റിൽ പങ്കെടുക്കുക എന്നത് ഭാരത് ജോഡോ യാത്രയുടെ പ്രധാന ഉദ്ദേശമല്ല. യാത്രയിൽ രാഹുൽ ഗാന്ധി മാത്രം അല്ല പങ്കെടുക്കുന്നത്. കൊണ്ഗ്രെസ്സ് പാർട്ടിക്കു പുറത്തുള്ള അനേകരുണ്ട്. അതു കൊണ്ടു തന്നെ യാത്ര മദ്ധ്യേ വേറൊരു സ്വകാര്യ ചടങ്കിലോ പാർട്ടി ചടങ്ങിലോ പങ്കെടിക്കില്ല എന്നതാണ് നയം . അതു കൊണ്ടാണ് കൊണ്ഗ്രെസ്സിന്റെ ദേശീയ നേതാക്കൾ കെ പി സി സി ഓഫിസിലോ മറ്റു പാർട്ടി ചടങ്ങുകളിലോ പങ്കെടുക്കാത്തത്.
എന്ത് കൊണ്ടാണ് കോൺഗ്രസിൽ നിന്ന് ഗോവയിൽ എം ൽ എ മാർ ബി ജെ പി യിൽ ചേർന്നത്?
2014 ൽ നരേന്ദ്ര മോഡി-അമിത് ഷാ അധികാരത്തിൽ വന്ന ശേഷം അവരുടെ പ്രധാന ഉദ്ദേശം പ്രതിപക്ഷ പാർട്ടികളെ പല രീതിയിൽ ദുർബലപ്പെടുത്തി ഇല്ലാതാക്കുക എന്നതാണ്.ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കൊണ്ഗ്രെസ്സിനെ ഇല്ലാതാക്കി കൊണ്ഗ്രെസ്സ് മുക്ത ഭാരതമാക്കി ഏകാധിപത്യ മതാധിപത്യ പണാധിപത്യ ഏക പാർട്ടി രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിന്റ ഭാഗമാണ് 
അതിന് മൂന്നു മാർഗങ്ങളാണ് ഉപയോഗിക്കുന്നത്.
a) അധികാരമുപയോഗിച്ചു ഭീഷണി പെടുത്തി വരുതിയിലാക്കുക
b) ക്രോണി ക്യാപറ്റലിസ്റ്റിന്റ പണാധിപത്യ പിന്തുണയോടെ എം ൽ എ മാരെ വിലക്ക് വാങ്ങുക.
c) ഭരണ അധികാര പ്രലോഭനം ഉപയോഗിച്ച് കോ ഓപ്റ്റ് ചെയ്യുക..
അതു ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിൽ കണ്ടു. അവിടെ ശിവസേനയെ പിളർത്തി. അതിന് മുമ്പ് കർണാടകയിൽ ജെ ഡി എസ്‌ലും കോൺഗ്രസിലും ഉള്ളവരെ വാങ്ങി. അതു നേരത്തെ ബീഹാറിൽ കണ്ടു. ഗോവയിൽ നേരത്തെയും ഇപ്പോഴും കണ്ടു. നോർത്ത് ഈസ്റ്റിൽ എല്ലായിടത്തും കണ്ടു. എല്ലാ ജനായത്ത മര്യാദകളെയും മൂല്യങ്ങളെയും കാറ്റിൽ പറത്തി അപ്രമാദിത്ത ഭരണ അധികാരത്തിൽ ഇത് ചെയ്യുന്നത് ലിബറൽ ഡെമോക്രസിയെ ഇല്ലായ്മ ചെയ്യുവാനാണ് എന്ന് തിരിച്ചറിയാൻ പലർക്കും വൈകും 
അപ്പോൾ ചോദിക്കും എന്താണ് കോൺഗ്രെസ്സിൽ നിന്ന് പോകുന്നത്.? കാരണം സിംപിൾ ഇന്ത്യയിൽ എല്ലായിടത്തും സാനിധ്യമുള്ള  ഏക ദേശീയ പ്രതിപക്ഷ പാർട്ടി കൊൺഗ്രെസ്സാണ്.
കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിന് ശ്രമിക്കുന്നതിന്റ ഭാഗമാണ്. കാരണം ഇപ്പോഴും ഏകദേശം 20% വോട്ട് ഷെയർ ഉള്ള ദേശീയ പ്രതിപക്ഷ പാർട്ടി കോൺഗ്രെസ്സാണ്. അതു തകർക്കുക എന്നതാണ് ലക്ഷ്യം.
കൊണ്ഗ്രെസ്സിനെ ക്ഷീണിപ്പിക്കുന്നത് കണ്ട് കൈകൊട്ടി ചിരിച്ചു ആക്ഷേപിക്കുന്നത് ആരാണ്?
ബംഗാളിൽ മുപ്പതു കൊല്ലം ഭരിച്ചിട്ടു അണികളും പാർട്ടി ഓഫിസും ഉൾപ്പെടെ ബി ജെ പി യിൽ ചേർന്നു ത്രിപുര ബി ജെ പി പിടിച്ചെടുത്തു ഒരൊറ്റ സംസ്ഥാനങ്ങളിൽ പോലും ഒറ്റക്ക് ഭരിക്കാൻ ശേഷി ഇല്ലാത്ത കേരളത്തിലെ സി പി എം ലെ ചില ർക്കാണ് ( എല്ലാവരും അങ്ങനെയല്ല )ബി ജെ പി യുടെ കൊണ്ഗ്രെസ്സ് ഭാരത പ്രോജെറ്റിൽ ഏറ്റവും സന്തോഷം. ഇന്നലെ ഗോവയിൽ കൊണ്ഗ്രെസ്സ് എം ൽ എ മാരെ ബി ജെ പി പിടിച്ചെടുത്തത് ഭാരത് ജോഡോ യാത്രയെ ലക്ഷ്യമാക്കി കൊണ്ടാണ്.
എന്നാൽ അതു കണ്ടു കൈയടിക്കുന്ന സി പി എം സുഹൃത്തുക്കൾ ഓർക്കുക ഗവർണറെ ഉപയോഗിച്ചും അല്ലാതെയും ഇവിടുത്തെ സർക്കാരിനെ വരുതിയിൽ നിർത്തുന്നത് ആരാണ്? കേന്ദ്രം കൊണ്ഗ്രെസ്സ് ഭരിച്ചപ്പോൾ ഒരിക്കലും ഉണ്ടാകാത്തതാണു ഇവിടെ നടക്കുന്നത്.
സി പി എം നു ബംഗാളിൽ എം എൽ യൊ എം പി യൊഇല്ല. കേരളത്തിൽ തന്നെ മുന്നണിയുടെ ഭാഗം അല്ലെങ്കിൽ സ്ഥിതി മോശം. ആകെയുള്ള മൂന്നു ലോക സഭ എംപി മാരിൽ രണ്ടു പേർ തമിഴ് നാട്ടിൽ ഡി എം കെ കൊണ്ഗ്രെസ്സ് മുന്നണിയുടെ സഹായത്തിൽ രാഹുൽ ഗാന്ധിയുടെ പോസ്റ്റർ ഉൾപ്പെടെ അടിച്ചാണ് ജയിച്ചത്.
കേരളത്തിനു വെളിയിൽ ഭാരത് ജോഡോ യാത്ര ചെയ്യുന്ന ഇടങ്ങളിൽ സി പി എം എന്ന പാർട്ടിക്കു എന്ത് സാനിധ്യമാണ് ഉള്ളത്?. എങ്ങും 0.01 % വോട്ടുള്ള ഏത് സംസ്ഥാനമാണ് അതിൽ ഉള്ളത്? എന്ത് കൊണ്ടാണ് കേരളത്തിന് പുറത്തു സീറോ ആയതു.?
കോൺഗ്രസിന് ഒരുപാട് വെല്ലുവിളികൾ അതിനുള്ളിലും വെളിയിലുമുണ്ട് എന്നത് നേരാണ്.കൊണ്ഗ്രെസ്സിന്റെ അംഗങ്ങൾക്കും അണികൾക്കും എല്ലായിടത്തും ആവേശം പകരുന്നതാണ് ഭാരത് ജോഡോ യാത്ര. അതു പോലെയൊന്നു കൊണ്ഗ്രെസ്സിന്റെയൊ ഇന്ത്യയുടെയൊ സമീപകാല ചരിത്രത്തിൽ ഉണ്ടായില്ല. അതു അതിന്റ വർത്തമാന കാല രാഷ്ട്രീയ പ്രസക്തിയെയാണ് കാണിക്കുന്നത്. ഫാസിസത്തിനു എതിരായി ജനായത്ത ഭാരതതിന്റെ ഐക്യത്തിനും അഖണ്ഡത്ക്കും ഭരണഘടനക്കും ഐക്യദാർഢ്യമേകുന്നവർ യാത്രയെ പിന്തുണക്കുന്നു. കൊണ്ഗ്രെസിനോടു രാഷ്ട്രീയ വിയോജിപ്പ് ഉള്ളവർ പോലും ഭാരത് ജോഡോയെ വിമർശിക്കാത്തത് അത് കൊണ്ടാണ്.
എന്നാൽ കൊണ്ഗ്രെസ്സ് വിരോധം മൂത്തു മോൻ ചത്താലും മരുമകളുടെ കരച്ചിൽ കണ്ടാൽ മതി എന്ന നയം അധിക നാൾ നിലനിൽക്കില്ല. കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിനു ശ്രമിക്കുന്ന ബി ജെ പി ക്കു കൈകൊട്ടി തിണ്ണമിടുക്കിൽ പ്രോത്സാഹിപ്പിക്കുന്നവർ ഒന്നോർക്കുക. ബി ജെ പി യുടെ കൊണ്ഗ്രെസ്സ് മുക്ത ഭാരത സ്വപ്നത്തിൽ സി പി എം ന്റെ പൊടി പോലും എങ്ങും കാണില്ല. ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിൽ സംഭവിക്കാതിരിക്കട്ടെ.
ഈ ഭാരത് ജോഡോ യാത്രക്കിടയിൽ രാഹുൽ ഗാന്ധിയൊ ദേശീയ നേതാക്കളോ സി പി എം നെ  വാക്കുകൾകൊണ്ടു ആക്രമിച്ചില്ല. മൂന്നു എംപി മാർ മാത്രമുള്ള സി പി എം നെ ആക്രമിച്ചിട്ട് കോൺഗ്രസിന് പ്രത്യേകിച്ച് ഒന്നും നേടാൻ ഇല്ല. അതു മാത്രം അല്ല കേരളത്തിനു വെളിയിൽ  തമിഴ് നാട്ടിൽ പോലും സി പി എം കൊണ്ഗ്രസുള്ള മുന്നണിയിലാണ്.
കൊണ്ഗ്രെസ്സ് വിരോധം മൂത്തു ബി ജെ പി യുടെ കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിനു കൈയ് അടിക്കുന്നവർ ഇരിക്കുന്ന കൊമ്പ് മുറിക്കുക്കയാണെന്നും ഭാവി ചരിത്രം കാണിക്കും.


ജെ എസ്

BHARATH JODO YATHRA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക