ഏതു പാതിരാത്രിയും
ഇറങ്ങി നടക്കാവുന്ന
തെരുവാണ്,
ആകാശം.
അതിലെ
നിലാവു വരുന്ന
ഇടവഴികൾ
സഞ്ചരിച്ചു നോക്കുന്നു,
മറന്നു പോയൊരു
മിന്നാമിനുങ്ങിനെ
കണ്ടെത്താനെന്ന്.
ഇടവഴികൾക്കു
കിനാവിന്റെയെല്ലാ
വളവുകളും തിരിവുകളും
കണ്ണടച്ചു പോലും
ഇരുട്ടാക്കാമെന്നാണ്.
ഇരുട്ടെനിക്ക്
പകൽ വെളിച്ചം പോലെ
മെത്തയാണ്.
മിന്നാമിനുങ്ങിനു
മാനമെന്ന പോലെ.
അതിൽ കമഴ്ന്നു കിടന്നു,
കുത്തനെ പറന്നു നോക്കുന്നു,
ഒരു പൊടി വെളിച്ചമെങ്കിലും
പുതച്ചുറങ്ങാനായെങ്കിലോ!
ഉറക്കമായാൽ പിന്നെ ഞാൻ
വെള്ളനിറത്തിനു വെള്ളിനിറം മാറ്റക്കച്ചവടമാക്കിയ
മേഘമായങ്ങു
പരന്നു കിടക്കും.
അറിയുമോ,
ഞാൻ ഉണർന്നാൽ മാനം ചുമക്കും.
MINNAMINUNGINTE IDAVAZHIKAL POEM FARSANA A. P