"എന്താ പിള്ളേച്ചാ, നമ്മുടെയൊക്കെ ചെറുപ്പത്തിലേ പോലെ ഇപ്പോള്‍ വഴിയിലെങ്ങും ആളും ആരവവുമൊന്നും കാണുന്നില്ലല്ലോ?"
"അതിന് ഇവിടിപ്പോള്‍ ആരിരിക്കുന്നു!"
"അതെന്താ എല്ലാരും എവിടെപ്പോയി?"
"അപ്പോള്‍ താന്‍ ഇവിടിത്തെ കാര്യങ്ങള്‍ ഒന്നും അറിയുന്നില്ലേ?"
"എന്താന്നു വച്ചാല്‍ തെളിച്ചു പറ പിള്ളേച്ചാ?"
"എടോ അല്പം വിവരവും സാമ്പത്തികവുമുള്ള ചെറുപ്പക്കാരൊക്കെ വിദേശത്തേക്കു കുടിയേറുകല്ലേ?"
"അതെന്താ പെട്ടെന്നങ്ങനെ ഒരൊഴുക്ക്?''
"എടോ, എല്ലാര്‍ക്കും മെച്ചപ്പെട്ട ജീവിത നിലവാരമാണ് വേണ്ടത്. അതിവിടെ ജന്മത്തു കിട്ടെല്ലെന്നുറപ്പായ മിടുക്കന്മാരെല്ലാം സ്ഥലം കാലിയാക്കുകയാണ്."
"അതെന്താ അതിവിടെ നല്‍കാന്‍ ആരും ശ്രമിക്കാത്തത്?"
"എന്തിനാടോ ഇവിടെ നല്‍കുന്നത്? അതിലും നല്ലത് വല്ലിടത്തും പോയി കിട്ടുന്നതിന്റെ കുറച്ചു ഭാഗം ഇങ്ങോട്ടുകൂടി തന്നാല്‍ പോരേ?"
"അപ്പോള്‍ പിന്നെ ഈ നാട് എങ്ങനെ നന്നാകും?"
"എന്തിനു നന്നാകണം? കൂടുതല്‍ നന്നായാല്‍ എല്ലാം നന്നാക്കണം. അപ്പോള്‍ സര്‍ക്കാരിനും ജോലി കൂടും. ഇപ്പോഴാകുമ്പോള്‍ ആര്‍ക്കും വലിയ ഉത്തരവാദിത്തമില്ലല്ലോ."
"പണ്ടും ആളുകള്‍ വിദേശത്തേക്കു പോയിട്ടില്ലേ? അതുകൊണ്ടു നാടിനു ഗുണമല്ലേ ഉണ്ടായിട്ടുള്ളൂ! പിന്നെ ഇപ്പോള്‍ അതെന്താ വലിയ പ്രശ്‌നമായത്?"
"എടോ, പണ്ടൊക്കെ നിങ്ങളൊക്കെ പോയതുപോലെ ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ വിദേശത്തേക്കു ജോലിക്കു പോകും. അവരുടെ കുടുംബത്തില്‍ എട്ടോ പത്തോ മക്കളുണ്ടാവും. പോകുന്നയാള്‍ കിട്ടുന്ന പൈസ ചെലവു ചുരുക്കി മിച്ചം വച്ച് കുടുംബത്തിലേക്കയച്ചു കൊടുക്കുന്നു. അത് മറ്റു സഹോദരങ്ങളുടെ വിദ്യാഭ്യാസത്തിനും മാതാപിതാക്കളുടെ ചിത്സക്കും മറ്റാവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. ആ പണം നാടിന്റെ സമ്പത് വ്യവസ്ഥയെ വളരെയധികം സഹായിച്ചിട്ടുമുണ്ട്."
"അതെന്താ പിള്ളേച്ചാ, ഇപ്പോള്‍ പോകുന്നവര്‍ പണമൊന്നും വീട്ടിലേക്കയക്കില്ലെന്നാണോ?"
"ഹേയ് അല്ല. അവര്‍ക്കതിന്റെ ആവശ്യം ഇന്നില്ല എന്നതാണ് സത്യം."
"അതെന്താ, ആര്‍ക്കും ഇപ്പോള്‍ പൈസ വേണ്ടേ? ഈ നാടിന്റെ സാമ്പത്തികം അത്രക്ക് നല്ലതാണോ?"
"അയ്യയ്യേ അല്ല. അതിന്റെ ആവശ്യമില്ലാത്തതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ഒരു വിധം നല്ല സാമ്പത്തികമുള്ള വീടുകളിലെ കുട്ടികള്‍ പഠിക്കാനായിട്ടാണ് വിദേശത്തേക്ക് പോകുന്നത്. അവര്‍ക്ക് ആവശ്യമുള്ള പണം വീട്ടില്‍ നിന്നും കാരണവര്‍ അയച്ചുകൊടുത്തു കൊള്ളും. പിന്നെ അവര്‍ക്കു ജോലി കിട്ടിക്കഴിഞ്ഞാല്‍ മിച്ചം വച്ച് വീട്ടിലേക്കയക്കേണ്ട ആവശ്യമില്ലല്ലോ.''
"നാട്ടില്‍ എല്ലാരും ഒരുപോലെ വന്‍സാമ്പത്തികമുള്ളവരല്ലല്ലോ. ഇപ്പോള്‍ പക്ഷേ നാടടച്ചു ചെറുപ്പക്കാര്‍ നാടു വിടുകയല്ലേ?"
"അതേ, ഇയാള്‍ പറഞ്ഞതു ശരിയാണ്. പണ്ട് കുറേപ്പേര്‍ ഉന്നത വിദ്യാഭ്യാസം മാത്രം ലക്ഷ്യമാക്കിയാണ് പോയിരുന്നത്. പിന്നീട് അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ ആദ്യവും കൂടുതല്‍ നഴ്സസിനെപ്പോലെ പ്രത്യേക തൊഴില്‍ പരിചയമുള്ളവര്‍ക്കായിരുന്നു സാധ്യത. അങ്ങനെ അന്നു പോയ നഴ്സുമാരൊക്കെ അവരുടെ കുടുംബത്തെപ്പറ്റി നല്ല ധാരണയുള്ളവരായിരുന്നു. അവരൊക്കെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയാണ് ചോര നീരാക്കിയത്. അതുപോലെ ഓരോ ട്രേഡ് പഠിച്ചവരായിരുന്നു ഗള്‍ഫ് മേഖലയിലേക്കും കടന്നത്. അന്ന് അങ്ങനെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോയ നഴ്സുമാരില്‍ പലരും സ്വയം ജീവിക്കാന്‍ മറന്നുപോയി എന്നതാണ് സത്യം. അതിന്റെ ഫലമായി അവരുടെ ഇളയ സഹോദരങ്ങള്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കയും സ്വന്തം കുടുംബം പോലെ വിവാഹം ചെയ്തു ചെല്ലുന്ന വീടും അഭിവൃദ്ധി പ്രാപിക്കയും ചെയ്തു. അതുവരെ നേഴ്‌സസ് എന്ന് പറഞ്ഞാല്‍ വിവാഹാലോചനകള്‍ കൊണ്ടുവരുന്നവര്‍ക്കു ചെറുക്കന്റെ വീട്ടില്‍ അയിത്തമായിരുന്നു. എന്തുകൊണ്ടോ വിവാഹകമ്പോളത്തില്‍ നഴ്‌സിന് നല്ല ആദരവില്ലായിരുന്നു. വിവാഹം കഴിച്ചു ചെല്ലുന്ന പല കുടുംബങ്ങളിലും അവരെ ഒരടി അകലത്തിലാണ് അവിടെ ബന്ധുക്കള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ എഴുപതുകളുടെ അവസാനത്തോടെ നഴ്സിന്റെ 'കരുത്തു' സമൂഹം മനസ്സിലാക്കിത്തുടങ്ങി. പതുക്കെ പതുക്കെ ഡിമാന്റ് ഏറിയതോടെ കൂടുതല്‍ യുവതികള്‍ ആ മേഖലയിലേക്കു തിരിഞ്ഞു. ഇത് വലിയ മാറ്റമാണ് വരുത്തിയത്. 'നേഴ്സ്' എന്നാല്‍ എളുപ്പം വിദേശത്തേക്കു പോയി പണം വാരാനുള്ള തോണിയായിട്ടാണ് പലരും കണ്ടത്. ഇങ്ങനെ ഗള്‍ഫില്‍ നിന്നും യൂറോപ്പില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും പണം അനുസൂതം ഒഴുകി എത്തിയതോടെ കാര്‍ഷിക മേഖലയും വ്യവസായ മേഖലയും വിദ്യാഭ്യാസ മേഖലയും അതിശീഘ്രമാണ് വളര്‍ന്നത്. ഇത് കൂടുതലും ക്രിസ്ത്യന്‍ ജനതയെയാണ് പുഷ്ടിപ്പെടുത്തിയത്. പ്രത്യേകിച്ച് മദ്ധ്യ തിരുവിതാംകൂറിലെ സമൂഹം."
"പക്ഷേ എന്താ പിള്ളേച്ചാ, ഈ യുവാക്കളെല്ലാം കൂടോടെ നാട് വിടുന്നത്?"
"അതു തന്നെയാണെടോ ഞാന്‍ പറഞ്ഞു വരുന്നത്. അങ്ങനെ ആ തലമുറയുടെ കഠിനാധ്വാനം കൊണ്ട് ഉന്നത വിദ്യഭ്യാസം നേടിയ അവരുടെ അടുത്ത തലമുറയെ ഉള്‍ക്കൊള്ളാന്‍ ഈ നാടിനായില്ല. അറുപതുകളിലോ എഴുപതുകളിലോ ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ പോലും ഇന്ന് കേരളത്തിലോ മറ്റു സംസ്ഥാനങ്ങളിലോ ഇല്ല. അപ്പോള്‍ സ്വാഭാവികമായും അവരും വിദേശ രാജ്യങ്ങളെ ആശ്രയിക്കും."
"ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ പോലും പഠിക്കാനായി വിദേശത്തേക്ക് പോകയാണ്. അവര്‍ക്കിവിടെ പഠിക്കുക പോലും വേണ്ട. അവര്‍ ഈ നാടിനെ വെറുക്കുന്നു. അതെന്താ പിള്ളേച്ചാ?"
"അതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗ്ലോബല്‍ എക്കണോമിയുടെ വിപുല സാധ്യതകള്‍ കണ്ടു വളരുന്ന പുതിയ തലമുറയ്ക്ക് സ്വന്തം നാടിനോട് പഴയ തലമുറയുടെ ആഭിമുഖ്യമില്ല. അതിനു കാരണവുമുണ്ട്. ഇന്ന് നാട്ടില്‍ ഏതു കാര്യത്തിനും പാര്‍ട്ടി അനുഭാവം ഉണ്ടായിരിക്കണം. കഷ്ടപ്പെട്ട് പഠിച്ചു ടെസ്റ്റ് എഴുതി കാത്തിരിക്കുമ്പോള്‍ യാതൊരു യോഗ്യതയുമില്ലാത്തവന്‍ ഉയര്‍ന്ന ശമ്പളത്തില്‍ പിന്‍വാതിലില്‍ കൂടി നിയമനം നേടുന്നു. പാര്‍ട്ടിക്കുവേണ്ടി പോസ്റ്ററൊട്ടിക്കുവാന്‍ പോയതായിരിക്കും അവന്റെ ആകെയുള്ള സംഭാവന. കൈക്കൂലി കൊടുക്കാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു കാര്യവും നടക്കില്ല. അതിനു പുറമേ പീഢനം പോലെ കള്ളക്കേസുകളില്‍ പോലീസ് ഏതുസമയവും അകത്തിടാവുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വലിയൊരു ഭരണ നേട്ടമായി ചൂണ്ടികാണിച്ചത് ഈ വര്‍ഷം കൂടുതല്‍ ആളുകളെ വിദേശയത്തേക്കു പോകാന്‍ സഹായിച്ചു എന്നതാണ്. എന്നാല്‍ ഈ നാട്ടില്‍ പത്തുപേര്‍ക്കു കൂടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയെന്നല്ല. ഇതില്‍പരം എന്തു നാടക്കേടാണ്. പിന്നെ നാട്ടിലെ റോഡുകള്‍, അതുപോലെ മറ്റു യാത്രാ സൗകര്യങ്ങള്‍. ഇതൊക്കെ വിദേശത്തു ചെന്ന് കാണുന്നവന് പിന്നെ ഇവിടം പിടിക്കുമോ? ഉള്ളതെല്ലാം വിറ്റുപെറുക്കി അവര്‍ നാട് വിടും."
"ഇങ്ങനെ പോയാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ ഇവിടെയാരും കാണില്ലേ പിള്ളേച്ചാ?"
"അങ്ങനെയില്ലെടോ. ഇത് കൂടുതലും ബാധിച്ചിരിക്കുന്നത് ഇവിടത്തെ സിറിയന്‍ ക്രിസ്ത്യന്‍ സമൂഹത്തെയാണെടോ. പിന്നെ കുറച്ചു ഹിന്ദുക്കളും. അടുത്ത 25 വര്‍ഷം കഴിയുമ്പോള്‍ ഇവിടത്തെ സിറിയന്‍ ക്രിസ്ത്യന്‍ ജനസംഖ്യ കേരള ചരിത്രത്തിന്റെ ഭാഗമായി മാറും."
"എങ്കില്‍ പിന്നെയെന്താ പിള്ളേച്ചാ അവരുടെ സമുദായ നേതാക്കളൊന്നും ഈ ഒഴുക്കിനു തടയിടാന്‍ നോക്കാത്തത്?"
"അവര്‍ക്കും ഒറ്റ ലക്ഷ്യമേയുള്ളായിരുന്നുള്ളൂ. ദേവാലയങ്ങള്‍ വന്‍ സൗധങ്ങളാക്കി മോടിപിടിപ്പിക്കുക. അതും മറ്റുള്ളവരുടേതിനേക്കാള്‍ വലുതായി. വിശ്വാസത്തിന്റെ പേരിലെന്നു പറഞ്ഞു അവരുടെ സമുദായങ്ങള്‍ തന്നെ തമ്മിലടിക്കുക. അഴിമതിയും കുംഭകോണവും നടത്തി നാണം കെടുക. ആഡംബരത്തിന്റെയും ധൂര്‍ത്തിന്റെയും ആള്‍രൂപങ്ങളായി നിങ്ങളുടെ അച്ചന്മാരും തിരുമേനിമാരും മാറി. അവരുടെ അടിസ്ഥാന ദൗത്യം അവര്‍ മറന്നതോടെ വിശ്വാസികള്‍ ദേവാലയത്തോടും വിശ്വാസത്തോടും അകന്നു. അതും ഈ പലായനത്തിന് ഇന്ധനം പകര്‍ന്നു എന്നതാണ് സത്യം."
"അപ്പോള്‍ ഇതിനൊരു തിരിച്ചുവരവില്ലേ പിള്ളേച്ചാ."
"ഏയ് ചിന്തിക്കപോലും വേണ്ട."
"അപ്പോള്‍ പിന്നെ ഈ സൃഷ്ടിക്കപ്പെടുന്ന ശൂന്യത ആരുപ്രയോഗിക്കും?"
"അതിനെപ്പറ്റി ഓര്‍ത്തു വിഷമിക്കണ്ട. അതിശീഘ്രം വളരുന്ന മറ്റു മതവിഭാഗങ്ങളുണ്ട്. ദേവാലയങ്ങളും സ്ഥലങ്ങളും അവര്‍ ഏറ്റെടുത്തുകൊള്ളും. അതിനുമുമ്പേ തെരുവുകള്‍ നായ്ക്കളും കൈവശപ്പെടുത്തും."
"കഷ്ടം തന്നെ പിള്ളേച്ചാ."
"പിന്നെ കാണാമെടോ."
"ശരി അങ്ങനെയാവട്ടെ."