Image

എന്തിനീ അന്തരം? (ജെ. മാത്യൂസ്)

Published on 04 October, 2022
എന്തിനീ അന്തരം? (ജെ. മാത്യൂസ്)

വാർത്തകളിൽ നിറഞ്ഞുനിന്നത് ബ്രിട്ടീഷ്‌ രാഞ്ജി രണ്ടാം    എലിസബത്തിന്റെ മരണവും ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങളുമാണ്. വിലാപപ്രകടനമെന്നോ അനുശോചനമെന്നോ വിശേഷിപ്പിക്കപ്പെടുന്ന അസാധാരണമായ ആഘോഷപരിപാടികൾ! സ്വർഗ്ഗസകലപ്പങ്ങളെപ്പോലും വെല്ലുന്ന കമനീയ ദൃശ്യങ്ങൾ!
മൃതശരീരം ആദരിച്ചുകിടത്താൻ രത്നഖചിതമായ ശവമഞ്ചം. പുതപ്പിക്കാൻ വർണ്ണപ്പകിട്ടുള്ള വിലയേറിയ പട്ടുകൾ. മൈലുകൾ നീളത്തിൽ ആദരവോടെ കാത്തുനിൽക്കുന്ന രാജഭക്തരായ ജനലക്ഷങ്ങൾ. ലോകരാഷ്ട്രത്തലവന്മാരുടെ മത്സരിച്ചുള്ള സഹതാപപ്രകടനങ്ങൾ. നൂറുകണക്കിനു ഗായകരുടെ വിലാപഗാനം. ആശ്വാരൂഢരായ പട്ടാളക്കാരുടെ ചിട്ടയോടെയുള്ള മാർച്ച്. ആൽമാവിന്റെ സ്വർഗ്ഗലബ്‌ധിക്കുവേണ്ടി ശുപാർശപൂജകൾ ആവർത്തിച്ചുനടത്തുന്ന പുരോഹിതശ്രേഷ്ഠൻമാരുടെ നീണ്ട നിര. പൂജകൾകൊണ്ടും അനുഷ്‌ഠാനങ്ങൾ കൊണ്ടും ശുദ്ധീകരിക്കപ്പെട്ട ശവകുടീരം. അവസാനം, മൃതദേഹത്തെ ആവരണം ചെയ്യുന്ന പുഷ്‌പവൃഷ്‌ടി.

രണ്ടാം എലിസബത്തിന്റെ ശവസംസ്‌കാരത്തിനുവേണ്ടി ഒരുക്കിയിരുന്ന ആർഭാടങ്ങളിൽ ചിലതുമാത്രമാണിവ! എല്ലാവിധ പ്രൗഢികളോടും ആഡംബരങ്ങളോടും കൂടി ദിവസങ്ങൾ നീണ്ടുനിന്ന ആ രാജകീയപരിപാടി കൾ
നേരിൽ കാണാൻ ജനലക്ഷങ്ങൾ ക്ഷമയോടെ കാത്തുനിന്നു. ദൃശ്യമാധ്യമങ്ങളിലൂടെ ആ കാഴ്ചകൾ കണ്ട് ജനകോടികൾ ആശ്ചര്യപ്പെട്ടു! 
നിരന്തരമായ ഈ വാർത്തകൾ കേട്ടിരുന്നപ്പോൾ ഓർമ്മയിൽ ഓടിയെത്തിയത് മറ്റൊരു 'ശവസംസ്കാര'മാണ്.

കൃത്യമായ അളവൊന്നുമെടുത്തല്ല ആ കുഴി തീർത്തിരുന്നത്. കുറഞ്ഞത് ഒരുനാഴിക നീളം വരും. ഒന്നൊന്നര വിരിമാർ വീതിയും ഒരാൾ താഴ്ചയും കാണും. അതിന്റെ അടുത്ത് ഒരു വലിയ വാഹനം വന്നുനിന്നു. വശങ്ങൾ അടച്ചുകെട്ടിയ ഒരു ട്രക്കായായിരുന്നത്. കുഴിയോടു ചേർത്തു നിറുത്തിയശേഷം രണ്ടുപേർ ഇറങ്ങിവന്നു. പ്രത്യേകതരം യൂണിഫോം ധരിച്ചിരുന്നു. കട്ടികൂടിയ കൈയുറയും മാസ്‌കിനേക്കാൾ വലിയ 
മുഖംമൂടിയും അവർ ചയ്യാൻപോകുന്ന ജോലിയുടെ സൂചന നൽകി. ട്രക്കിന്റെ ഒരുവശം തുറന്ന്, ഡോർ നീളൻകുഴിയുടെ വക്കോടു ചേർത്തുവച്ചു. വെള്ളത്തുണിയിൽ പൊതിഞ്ഞ അഞ്ചാറടി നീളംവരുന്ന തടിക്കഷണം പോലൊരു 'സാധനം' അവർ ആ കുഴിയിലേക്കു തള്ളിയിട്ടു. കുഴിയുടെ വക്കിൽ തട്ടി, പൊതിഞ്ഞിരുന്ന തുണി കുറെ കീറി മാറിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു: ഒരു മനുഷ്യന്റെ വികൃതമായ മുഖം! തുറന്ന വായും പാതി തുറന്ന കണ്ണുകളും! ആളിക്കത്തുന്ന വിശപ്പടക്കാൻ അൽപം ആഹാരത്തിനുവേണ്ടി തുറന്നതാകാം ആ വായ്, പക്ഷേ, വെറുതെ! അടുത്തവരോട് അന്ത്യയാത്രപറയാൻ തുറന്നതാകാം ആ കണ്ണുകൾ, പക്ഷേ, വെറുതെ! ശവശരീരം, മൃതദേഹം തുടങ്ങിയ ആദരണീയമായ പേരുകൾക്ക് ഈ ജഡം അർഹമല്ലപോലും! 'എവിടെയോ കിടന്ന് എങ്ങനെയോ ചത്ത' ഈ ജഡത്തിനു പരിഷ്‌കൃത സമൂഹം കൊടുക്കുന്ന പേരാണ് 'അനാഥപ്രേതം'. പലർക്കായുള്ള പൊതുവായ കുഴിയിലേക്ക് ആ ശരീരം തള്ളിയിട്ടപ്പോൾ,തെരുവിൽ അലയുന്ന കില്ലപ്പട്ടികൾ മോങ്ങിക്കരഞ്ഞു. രണ്ടാംഎലിസബത്തിന്റെയും ഈ അനാഥന്റെയും ആൽമാക്കൾക്കു നിത്യശാന്തി നേരുന്ന ആശംസയാകാം. ഒരുപക്ഷേ, വിശക്കുന്ന തങ്ങൾക്കു കിട്ടുമായിരുന്ന ‘ഭക്ഷണം’ മണ്ണിട്ടുമൂടുന്നതിലുള്ള പ്രതിക്ഷേധമാകാം! രാജ്ഞിയുടെയും അനാഥന്റെയും മൃതദേഹങ്ങൾഭൂമി ഏറ്റെടുത്തതാകട്ടെ തുല്യ വാത്സല്യത്തോടെ!

രാജകീയ പ്രൗഢികളും ശുപാർശപൂജകളും ആനയിക്കുന്ന രാജ്‌ഞിയുടെ ആൽമാവും 
തെരുവു നായ്‌ക്കൾ മോങ്ങിക്കരഞ്ഞു യാത്ര അയക്കുന്ന അനാഥന്റെ ആൽമാവും
സ്വർഗ്ഗകവാടത്തിൽ ചെല്ലുമ്പോൾ, അവർക്കുകിട്ടുന്ന സ്വീകരണം എത്തരത്തിലായിരിക്കും?
  
ഭൂമിയിലെ വെറും മണ്ണിന്റെ സമഭാവന, സ്വർഗ്ഗത്തിലെ  ഉന്നത നീതിപീഠത്തിന് ഉണ്ടാകുമോ എന്തോ!

Join WhatsApp News
S S Prakash 2022-10-04 11:40:31
Very true 🙏🏽🙏🏽🙏🏽
Sudhir Panikkaveetil 2022-10-04 13:59:34
ഈ വ്യത്യാസം പണ്ടുമുതലേ ഉണ്ടല്ലോ. ഈജിപ്റ്റിലെ ഫറോവൻമാർക്ക് വേണ്ടി പണിത പിരമിഡുകൾ ഇന്നും നമുക്ക് അത്ഭുതം പകർന്നു ഉയർന്നു നിൽക്കുന്നു. സ്വന്തമായി മണ്ണില്ലാതെ അമ്മയുടെ മൃതദേഹം വീടിനുള്ളിൽ മറവുചെയ്ത് മക്കളുടെ വിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. സാറിന്റെ എഴുത്തു വായനക്കാരെ ചിന്തിപ്പിക്കാൻ പര്യാപ്തമാണ്. അവസാനം എല്ലാവരും എത്തിച്ചേരേണ്ട ആത്മവിദ്യാലയം ചിലർക്കായി പൊന്നുകൊണ്ടു പണിതിട്ടിരിക്കുന്നു. ചിലർക്കോ ... തോമസ് ഗ്രേ "“The paths of glory lead but to the grave.”Thomas Gray, An Elegy Written In A Country Churchyard. എന്തൊക്കെ ആഡംബരങ്ങളും അലങ്കാരങ്ങളും പണം കൊണ്ട് ചെയ്താലും ശരീരം അവസാനം മണ്ണിൽ ലയിക്കുന്നു. നല്ല എഴുത്തിനു അനുമോദനങ്ങൾ.
American Mollakka 2022-10-04 21:48:57
അസ്സലാമു അലൈക്കും ജനാബ് ജെ മാത്യുസ് സാഹിബ്. മയ്യത്തായികയിഞ്ഞാൽ പിന്നെ ചന്ദനത്തടിയിൽ ദഹിപ്പിച്ചാലും വിറകു വെട്ടി ദഹിപ്പിച്ചാലും , ഖബറിൽ അടക്കിയാലും എന്ത് വ്യത്യാസം. പണക്കാർ അവരുടെ അഹങ്കാരം കാണിക്കട്ടെ. അതിനൊക്കെ നികുതി ചുമത്തി ഇത്തരം ആഘോഷങ്ങൾ നിറുത്തലാക്കണം. ആഘോഷം എന്ന് തന്നെയല്ലേ പറയാ.. ഞമ്മക്ക് ഭാഷ ജ്ഞാനം കുറവാണ്. സാഹിബ് വീണ്ടും എയ്‌തുക.
വായിക്കുന്നവർ ചിന്തിക്കട്ടെ 2022-10-04 23:53:48
വായിക്കുന്നവർ ചിന്തിക്കട്ടെ!, ജീവിച്ചിരുക്കുന്നവരും!!!!!!. ശ്മശാന നിശബ്ദതയുടെ അടിയിൽ; അടങ്ങി ഉറങ്ങുന്ന നഗ്ന്ന സത്യം. ഒരു അതീന്ദ്രിയ തത്വജ്ഞാനിയുടെ വീക്ഷണം ചുരുങ്ങിയ വാക്കുകളിൽ വെളിവാക്കിയ ശ്രീ ജെ മാത്യുസ് താങ്കൾക്ക് എൻറ്റെ കൂപ്പു കൈകൾ. മരിച്ചവർ ഒരുദിനം തിരിച്ചു വന്നാൽ ...ഇ ലേഘനവുമായി ബന്ധം ഇല്ലെങ്കിലും പെട്ടെന്ന് വല്ലാത്ത ഒരു വിഭ്രാന്തി. ഇ ചെറുകഥ പെട്ടെന്ന് ഓർമ്മയിൽനിന്നും പൊന്തി വന്നു. "The Monkey's Paw" is a horror short story by author W. W. Jacobs, first published in England in the collection The Lady of the Barge in 1902. in the story, three wishes are granted to the owner of The Monkey's Paw, but the wishes come with an enormous price for interfering with fate. എത്ര പ്രിയപ്പെട്ടവർ ആണെങ്കിലും മരിച്ചവർ തിരുച്ചു വന്നാൽ !!!!. കുന്തിരിക്കത്തിൽ കുഴിച്ചു മൂടിയാലും, ചന്ദന മുട്ടിയിൽ ദഹിപ്പിച്ചിലും എല്ലാം വെറും എല്ലും ചാരവും എന്ന സത്യം എന്ന് നമ്മൾ തിരിച്ചറിയും?. ജീവിതം ക്ഷണികം ആണ്. ആവോളം അതിനെ പൂർണ്ണിമതയിൽ ആലിംഗനം ചെയ്തു സ്വന്തം ആക്കുക , അമിതമായി ഒന്നും കൂട്ടി വെക്കാതെ , ഉള്ളതിനെ മറ്റുള്ളവരുമായി പങ്കുവെച്ചു ജീവിതം ഒരു തീർത്ഥ യാത്ര ആക്കി മാറ്റുക. -andrew
കാലൻ 2022-10-05 05:17:22
ഞാൻ കാലനാണ് . കാലത്തിന്റ ദേവൻ . എനിക്ക് വിവേചനം ഇല്ല. ഞാൻ ധനവാനെയും ദരിദ്രനെയും രാജാവിനെയും , ചക്രവർത്തിയെയും രാഞ്ജിമാരെയും പിടിക്കുമ്പോൾ അവർ ആരായിരുന്നു എന്ന് നോക്കാറില്ല . ദൈവത്തിന്റെയും മനുഷ്യേന്റെയും മധ്യവർത്തികളായി പ്രവർത്തിക്കുന്ന പുരോഹിത വർഗ്ഗത്തെയും പിടികൂടും . അപ്പോളാണ് അവന്റെ ജീവിതം വ്യർത്ഥവും അർത്ഥശൂന്യവുമെന്നും മനസിലാകുന്നത് . (മനസ്സിലായാൽ കൊള്ളാം ) ഒരുത്തനും ഈ ഭൂമുഖത്തു നിന്ന് ജീവനോടെ രക്ഷപ്പെടില്ല.
മത്തൻ താഴത്തുകൂടി 2022-10-05 07:26:24
ഈ ലേഖനത്തിൽ യാതൊരു പുതുമയും ഇല്ലല്ലോ. ലോകാരംഭം മുതൽ മനുഷ്യാരംഭം മുതൽ ഇത്തരം അന്തരങ്ങൾ അസമത്വങ്ങൾ ഉണ്ടല്ലോ. ഇത് ചുമ്മാ ഒരു ആവർത്തനം ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ എടുക്കാം. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. താരതമ്യ പഠനം അന്തരിച്ച ബ്രിട്ടീഷ് രാജ്ഞിയുടെ കാര്യത്തിൽ മാത്രമല്ലല്ലോ.. ഈ ആഴ്ച സ്ഥാനമൊഴിഞ്ഞ ഒരു രാഷ്ട്രീയ കമ്മ്യൂണിസ്റ്റ് നേതാവ് , അതും പാവങ്ങളുടെ നേതാവ് എന്ന് പറയപ്പെടുന്ന പാർട്ടിയുടെ നേതാവ് അപ്പോൾ അന്തരിച്ചപ്പോൾ എന്താണ് കേരളത്തിൽ നടന്നത് അത് മൂന്നു ദിവസത്തേക്ക് അ എല്ലാ ചാനലുകാരും ഭയങ്കര കവറേജ് ആ ശവമടക്കിന് ബ്രിട്ടീഷ് രാജ്ഞിയുടെ ശവമടക്കിനേക്കാളും ചെലവും പ്രാധാന്യവും ഇല്ലായിരുന്നോ, അതും കേരളം എന്ന ഒരു കൊച്ചു സംസ്ഥാനം മാത്രം. അതെന്തേ ഈ താരതമ്യ പഠനത്തിൽ നിന്ന് വിട്ടു കളഞ്ഞത്? അത് ഞാൻ ന്യായമയി ചോദിക്കുകയാണ്? പിന്നെ പതിവു മാതിരിയുള്ള ചൊറിഞ്ഞു പോക്കലുകൾ ഇവിടെയും അത് ചെയ്തിരിക്കുന്നു. അന്തരിച്ച, നിങ്ങൾ കരുതുന്ന (പക്ഷേ എനിക്ക് എല്ലാവരും തുല്യരാണെന്നും വലിയൊരു ആണ്) വലിയ വരുടെയും ചെറിയ വരുടെയും വേർപാടിൽ എൻറെ അനുശോചനം ഞാൻ രേഖപ്പെടുത്തുന്നു. ഏതായാലും സമയം മെനക്കെടുത്തി ഈ ഓർമ്മപ്പെടുത്തിയ ലേഖനം എഴുതിയ താങ്കൾക്കും എൻറെ എളിയ അനുമോദനങ്ങൾ.
Kappan Melathukoodi 2022-10-05 11:55:33
കമന്റ്കോളംശ്രദ്ധയോടെ വായിക്കുന്ന ഒരാളാണ് ഞാൻ. എല്ലാവര്ക്കും അഭിപ്രായം പറയാം. എന്തിനാണ് വേറൊരാൾ പറഞ്ഞതിനെ അപഹസിക്കുന്നത്,. ശ്രീ മത്തൻ താഴത്തുകൂടി മറ്റുള്ളവർ എഴുതുന്നത് ചൊറിഞ്ഞു പോക്കലുകൾ ആണെങ്കിൽ നിങ്ങൾ എഴുതിയത് അസൂയ കൊണ്ടുള്ള അധിക്ഷേപം മാത്രം. സാഹിത്യപരമായ ചർച്ചകൾ ചെയ്യൂ എന്തിനാണീ മലയാളിയുടെ കുശുമ്പും കുന്നായ്മയും ഈ കമന്റ് കോളത്തിൽ കൊണ്ടുവരുന്നത്,
മത്തൻ താഴത്തുകൂടി 2022-10-05 15:59:04
എൻറെ പൊന്നു കാപ്പൻ മേലത്ത് കോടി. ഞാൻ അഭിപ്രായം എഴുതിയതിന് എന്നെ എന്തിന് അപഹസിക്കുന്നു? ഞാൻ എഴുതിയതിൽ സത്യമുണ്ടോ കഴമ്പുണ്ടോ എന്ന് നോക്കിയാൽ പോരെ? ഞാൻ എഴുതിയത് മനസ്സിരുത്തി ഒന്നുകൂടി വായിക്കുക എൻറെ കാപ്പൻ സഖാവേ? പിന്നെ ചിലർക്ക് ചിലർ എഴുതി വിസർജ്ജിക്കുന്നത് എന്ത് അമേദ്യം ആയാലും, സുരേഷ്ഗോപി സിനിമയിൽ പറഞ്ഞ മാതിരി കുഴച്ചുരുട്ടി അണ്ണാക്കിലേക്ക് തള്ളികൊടുക്കും. പോക്കി ചൊറിഞ്ഞു കൊടുക്കും. എന്ന് സസ്നേഹം മത്തൻ താഴത്തുകൂടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക