Image

മാധ്യമ രംഗം ശുഷ്‌കമാക്കി ആ ഉല നിലച്ചു; ജ്വലിക്കുന്ന ഓർമ്മകൾ ബാക്കിയായി  

Published on 19 October, 2022
മാധ്യമ രംഗം ശുഷ്‌കമാക്കി ആ ഉല നിലച്ചു; ജ്വലിക്കുന്ന ഓർമ്മകൾ ബാക്കിയായി  

READ MORE: https://emalayalee.com/writer/130

ന്യു ജേഴ്‌സി: മുതിർന്ന മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്റെ അകാല വേർപാട് ഞെട്ടലായി. 53  വയസ് മാത്രമുള്ള ഫ്രാൻസിസ്  ബുധനാഴ്ച (ഇന്ന്)  രാവിലെയാണ്  മരണപ്പെട്ടത്.   ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. 

27 വര്‍ഷത്തെ പത്രപ്രവര്‍ത്തന ചരിത്രമുള്ള  ഫ്രാന്‍സിസ് തടത്തില്‍ കേരളത്തില്‍ പതിനൊന്നര വര്‍ഷത്തെ സജീവ പത്രപ്രവര്‍ത്തനത്തിനു ശേഷം 2006 ജനുവരിയിലാണ് അമേരിക്കയിലേക്കു കുടിയേറിയത്. ഇ-മലയാളിയുടെ ന്യുസ് എഡിറ്ററായി പല വര്ഷം പ്രവർത്തിച്ച ഫ്രാൻസിസ് പിന്നീട്  കേരളാ ടൈംസിന്റെ ചീഫ് എഡിറ്ററായി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യു യോർക്ക് ചാപ്ടറിന്റെ സെക്രട്ടറിയാണ്. 

കേരളത്തിലെ മാധ്യമ ജീവിതത്തിലെ മറക്കാത്ത ഓര്‍മ്മകള്‍ ‘നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓര്‍മ്മകള്‍’ എന്ന പേരില്‍ ഇ-മലയാളി  പ്രസിദ്ധീകരിച്ചിരുന്നു.  പിന്നീടത് പുസ്തകമായി. അതിന്റെ രണ്ടാം  ഭാഗം എഴുതണമെന്ന മോഹം ബാക്കി നിർത്തിയാണ്  ആ  ധന്യജീവിതം കടന്നു പോയത്. 

രക്താർബുദം എന്ന  വിധിയുടെ നിഷ്ഠൂരത ജീവിതത്തെ ഗതി മാറ്റി വിട്ടപ്പോഴും പ്രത്യാശയുടെ ചിറകില്‍, ഉറ്റവരുടെ സ്‌നേഹത്തിന്റെ തണലില്‍ പുതു ജീവിതം കെട്ടിപ്പടുത്ത വീറുറ്റ പോരാളിയുടെ അനുഭവ കഥനങ്ങളായിരുന്നു പുസ്തകത്തിലൂടെ പുറത്തു വന്നത്. അനുഭവങ്ങളുടെ –നല്ലതും ചീത്തയുമടക്കം– ഉലയില്‍ ഊതിക്കാച്ചിയപ്പോള്‍ പ്രകാശം പരത്തുന്ന മുത്തുകളായി മാറിയ ഓര്‍മ്മക്കുറിപ്പുകള്‍ വായനക്കാരുടെ കാഴ്ചപ്പാടുകളുടെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നതായിരുന്നു. പത്രപ്രവർത്തനം പഠിക്കുന്നവർക്ക് ഒരു പാഠപുസ്തകമായിരുന്നു അത് 

രോഗം ശരീരത്തെ തകര്‍ത്തു താറുമാറാക്കിയപ്പോഴും മനസുപതറാതെ ധീരമായ പോരാട്ടത്തിലൂടെ രക്താര്‍ബുദത്തെയും കീഴടക്കിയാണ് ഫ്രാന്‍സിസ് എഴുത്തിന്റെ ലോകത്ത് സജീവമായി തുടർന്നത് . രോഗാവസ്ഥയില്‍   മരണത്തെ മുഖാമുഖം കണ്ടതു ഒമ്പത് തവണയായിരുന്നു. ദൈവാനുഗ്രഹവും മനോധൈര്യവുമാണ് അപ്പോഴെല്ലാം തിരിച്ചുവരവിന് കാരണമായതെന്ന് അദ്ദേഹം തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.  പല ഘട്ടത്തിലും മരണത്തില്‍ നീന്നും രക്ഷപ്പെട്ടത് സ്വന്തം മനകരുത്തുകൊണ്ടാണെന്നു സുഹൃത്തുക്കള്‍ പറയുന്നു.  

ഒരിക്കലെങ്കിലും തന്റെ വിഷമതകൾ പറയാനോ മറ്റുള്ളവരുടെ സഹതാപത്തിനോ ഫ്രാൻസിസ് ഒരിക്കലും തയ്യാറായില്ല. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ നേട്ടങ്ങൾക്കായിരുന്നു. അതിൽ സ്വാർത്ഥത ഇല്ലായിരുന്നു. 

ഇക്കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഫൊക്കാനയുമായി ബന്ധപ്പെട്ട് 500 ല്‍പരം വാര്‍ത്തകളാണ് ഫ്രാന്‍സിസ് എഴുതിയത്. മലയാളികളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളാണ് ഫ്രാന്‍സിസ് എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ അമേരിക്കന്‍ മലയാളികള്‍ അറിഞ്ഞിട്ടുള്ളത്. ഇ-മലയാളിയിലും പിന്നീട് കേരളാ ടൈംസിലുമായി ഫ്രാന്‍സിസ് നടത്തിയ വിജയകരമായ പരീക്ഷണങ്ങള്‍ മലയാളം ഓണ്‍ലൈന്‍ മേഖലയ്ക്കുതന്നെ വലിയ ഉണര്‍വ്വാണ് പകര്‍ന്നത്.  

ന്യൂജേഴ്സിയിലെ ഈസ്റ്റ് ഹാനോവര്‍ സ്വദേശിയായ ഫ്രാന്‍സിസ് കോഴിക്കോട് ദേവഗിരി കോളജിലെ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകനായിരുന്ന പരേതനായ ടി.കെ. മാണിയുടെയും എലിസബത്ത് കരിംതുരുത്തേലിന്റെയും 11 മക്കളില്‍ പത്താമനാണ്. ഭാര്യ: നെസ്സി തടത്തില്‍ (അക്യൂട്ട് കെയര്‍ നേഴ്സ് പ്രാക്ടീഷണര്‍). മക്കള്‍: ഐറീന്‍ എലിസബത്ത് തടത്തില്‍, ഐസക്ക് ഇമ്മാനുവേല്‍ തടത്തില്‍.

സഹോദരങ്ങള്‍: വിക്ടോറിയ തടത്തില്‍ (എറണാകുളം), ലീന തടത്തില്‍ (കോഴിക്കോട്), വില്യം തടത്തില്‍ (യുകെ), ഹാരിസ് തടത്തില്‍ (ബെംഗളുരു), മരിയ തടത്തില്‍ (തൊടുപുഴ), സിസ്റ്റര്‍ കൊച്ചുറാണി (ടെസി- ജാര്‍ക്കണ്ഡ്), അഡ്വ. ജോബി തടത്തില്‍ (കോഴിക്കോട്), റോമി തടത്തില്‍ (കോടഞ്ചേരി), റെമ്മി തടത്തില്‍ (ഏറ്റുമാന്നൂര്‍), മഞ്ജു ആഗ്നസ് തടത്തില്‍ (യുഎസ്).

ഫൊക്കാനയുടെ ഈ വർഷത്തെ കൺവെൻഷനോടനുബന്ധിച്ച് ഇരട്ട പുരസ്‌കാരങ്ങൾ നേടി  ഫ്രാൻസിസ്   ശ്രദ്ധേയനായി.  മാധ്യമ പുരസ്‌കാരത്തിനു പുറമെ  സാഹിത്യ വിഭാഗത്തിൽ മികച്ച ജീവിതാനുഭവകുറിപ്പുകൾക്കുമുള്ള (നാലാം തൂണിനപ്പുറം) പുരസ്‌ക്കാരങ്ങൾ  ആണ്  ഫ്രാൻസിസിസിനെ തേടിയെത്തിയത്.  

തൃശൂർ പ്രസ് ക്ലബിൽ 2019 ഡിസംബറിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പിക്ക് കോപ്പി  നൽകി   മന്ത്രി വി.എസ്. സുനിൽ കുമാർ ആണ് നാലാം തൂണിനപ്പുറം   പ്രകാശനം ചെയ്തത്. കോവിഡ് മഹാമാരിയെ തുടർന്ന് അമേരിക്കയിൽ പുസ്തകപ്രകാശനം നടത്താൻ കഴിയാത്തതിനാൽ ഫൊക്കാന കൺവെൻഷൻ വേദിയിൽ വച്ച് കൈരളി ടി.വി. എം.ഡിയും  എം.പിയുമായ ജോൺ ബ്രിട്ടാസ് ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണിക്ക് നൽകി അമേരിക്കയിൽ   പുസ്തക പ്രകാശനം നടത്തി. പിന്നീട് ഇതേ വേദിയിൽ വച്ച് ജോൺ ബ്രിട്ടാസ് തന്നെയാണ് അദ്ദേഹത്തിന് സാഹിത്യ പുരസ്കാരവും സമ്മാനിച്ചത്. തൃശൂരിൽ പത്ര പത്രപ്രവർത്തക ട്രെയിനിയായിരുന്നപ്പോൾ നടത്തിയ സാഹസിക പത്ര പ്രവർത്തനാനുഭവങ്ങൾ കോർത്തിണക്കിയ ലേഖനങ്ങൾ ആണ് ഈ പുസ്തകത്തിൽ .

ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഫ്രാൻസിസ് തടത്തിലിനു ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡിനർഹനാവുന്നത്.   എന്നാൽ വിധിയുടെ ക്രൂരത എന്നും കൂടപ്പിറപ്പായുള്ള അദ്ദേഹത്തെ തേടി മാധ്യമ അവാർഡിന് ഏതാനും മണിക്കൂറുകൾ മുൻപ് മറ്റൊരു അപകടത്തിന്റെ രൂപത്തിലാണ് ഇത്തവണ നിർഭാഗ്യമെത്തിയത്. ഹോട്ടലിന്റെ പാർക്കിംഗ് ലോട്ടിൽ കല്ലിൽ തട്ടി കോൺക്രീറ്റ് കർബിൽ (curb) നെറ്റിയടിച്ച് വീണതിനെ തുടന്ന് ഒരുപാട് രക്തം വാർന്ന് കിടന്ന അദ്ദേഹത്തെ പിന്നീട് ആംബുലൻസിൽ എമർജൻസി വാർഡിൽ  പ്രവേശിപ്പിക്കുകയായിരുന്നു.  തലയോട്ടിയിൽ മൂന്നു പൊട്ടലും (fracture) ഇടത്തെ കൈക്കുഴയിൽ ചെറിയ പൊട്ടലും സംഭവിച്ചതിനെ തുടർന്ന് വേദിയിൽ വച്ച് അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞില്ല.
 
1994-97 കാലയളവിൽ ദീപികയിൽ ജേർണലിസം ട്രെയ്‌നിയായി തുടക്കം കുറിച്ച ഫ്രാൻസിസിന്റെ ആരംഭവും പരിശീലനക്കളരിയും തൃശൂർ തന്നെയായിരുന്നു. ഇക്കാലയളവിൽ പ്രഥമ പുഴങ്കര ബാലനാരായണൻ എൻഡോവ്‌മെന്റ്, പ്ലാറ്റൂൺ പുരസ്‌കാരം (1997) ആ വര്ഷത്തേ മികച്ച ലേഖകനുള്ള മാനേജിoഗ്  എഡിറ്റർ പുരസ്‌കാരം എന്നിവ  നേടി. കേരള കലാമണ്ഡലത്തെകുറിച്ച് എഴുതിയ ' മഹാകവീ മാപ്പ് ', പരിസ്ഥിതി പ്രശ്‌നങ്ങളെകുറിച്ചു തയാറാക്കിയ 'രക്തരക്ഷസുകളുടെ മഹാനഗരം' എന്നീ ലേഖന പരമ്പരകൾക്കായിരുന്നു അവാർഡുകൾ.  പുസ്തകത്തിൽ തൃശൂർ ജീവിതത്തിൽ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളാണ് പൂർണമായും ഉൾക്കൊള്ളിച്ചിട്ടുള്ളത്.

1997-98 കാലത്ത്  ദീപിക കൊച്ചി ബ്യൂറോ ചീഫ് ആയി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം 1998 ൽ ദീപിക തിരുവനന്തപുരം നിയമസഭാ റിപ്പോർട്ടിങ്, 1999ൽ ദീപിക പാലക്കാട് ബ്യൂറോ ചീഫ്, 2000 ൽ കോഴിക്കോടു രാഷ്ട്ര ദീപികയുടെ എഡിറ്റർ ഇൻ ചാർജ്, അതേവർഷം കോഴിക്കോട് ബ്യൂറോ ചീഫ് എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു. ഇക്കാലയളവിൽ മാറാട് കലാപത്തെക്കുറിച്ചും മുത്തങ്ങ വെടിവയ്പിനെക്കുറിച്ചും ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചും നടത്തിയ റിപ്പോർട്ടിങ്ങു  ഏറെ ശ്രദ്ധേയമായിരുന്നു.

മുത്തങ്ങയിൽ വെടിവയ്പ്പ് നടക്കുക്കുമ്പോൾ സാക്ഷിയായിരുന്ന ഫ്രാൻസിസ് നടത്തിയ റിപ്പോർട്ടുകൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. മാറാട് കലാപത്തെ കുറിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ പിന്നീട് മാറാട് കമ്മീഷന്റെ ഫൈനൽ റിപ്പോർട്ടിലെ ശ്രദ്ധേയമായ കണ്ടെത്തലുകളായി പരിഗണിക്കപ്പെട്ടു. 2003 മുതൽ മംഗളം കോഴിക്കോട് യൂണിറ്റിലെ ന്യൂസ് എഡിറ്റർ ആയ ഫ്രാൻസിസ്  മലയാള പത്ര പ്രവർത്തന രംഗത്ത് ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ   ഒരാളായിരുന്നു. കോഴിക്കോട്  ന്യൂസ് എഡിറ്റർ എന്ന നിലയിൽ വടക്കൻ കേരളത്തിലെ 6 ജില്ലകളിലെ റിപോർട്ടർമാരെയും സബ് എഡിറ്റർമാരെയും ഏകോപിച്ചുകൊണ്ടു നടത്തിയ പ്രവർത്തങ്ങളുടെ ഫലമായി മംഗളം മലബാർ മേഖലയിൽ ശ്രദ്ധേയമായ ഒരു പത്രമായി മാറി.

ദേശീയ അന്തർ ദേശീയസംസ്ഥാന തല കായിക മൽസരങ്ങൾ, സംസ്ഥാന സ്‌കൂൾ യുവജനോൽസവം റിപ്പോർട്ടിംഗ് കോ ഓർഡിനേറ്റർ, ദേശീയ സാഹിത്യോൽസവം, നിരവധി രാഷ്ട്രീയ റിപ്പോർട്ടുകൾ, അന്വേഷണാത്മക റിപ്പോർട്ടുകൾ അന്തർദേശീയ ഫിലിംഫെസ്റ്റിവൽ തുടങ്ങിയവ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. കൂടാതെ നിരവധി ബ്രേക്കിംഗ് ന്യൂസുകൾ പതിനൊന്നര വര്ഷം നീണ്ട പത്രപ്രവർത്തന ജീവിതത്തിൽ തിളക്കമായി. 1999 ലെ പാര്‌ലമെന്റ് തെരഞ്ഞെടുപ്പിന് ബിഹാർ, യൂ.പി, ജാർഖണ്ഡ്, എം.പി, ഛത്തീസ്ഗഢ് , ഒറീസ്സ എന്നിവിടങ്ങളിൽ പോയി റിപ്പോർട്ട്  ചെയ്‌തു.

2006 ൽ  അമേരിക്കയിൽ. ആദ്യകാലത്തു അമേരിക്കയിൽ നിന്നിറങ്ങുന്ന മാധ്യമങ്ങളിൽ സജീവമായിരുന്നുവെങ്കിലും പിൽക്കാലത്തു രോഗത്തെ തുടർന്ന്  കുറച്ചുകാലം വിട്ടു നിന്നു. രക്താർബുദം ഭേദമാകാതെ വന്നതിനെ തുടർന്ന് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്‌റും നടത്തി. കാൻസർ പൂർണ്ണമായും മാറിയെങ്കിലും പൂർണ ആരോഗ്യം കൈവരിച്ചില്ല.  

2017 ജനുവരി 21 മുതൽ  ഇ-മലയാളിയിലൂടെയാണ്  സജീവ പത്രപ്രവർത്തനത്തേക്കു മടങ്ങിയെത്തിയത്. തന്റെ സ്വന്തം അനുഭവങ്ങൾ വിവരിക്കുന്ന ലേഖന പരമ്പരയിലൂടെ തിരിച്ചുവരവ് ഗംഭീരമാക്കി. നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ എന്ന 30 അധ്യായമുള്ള ലേഖനപരമ്പരയിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 15 അധ്യായങ്ങളാണ്   പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ലേഖനപരമ്പരയ്ക്കു 2017 ൽ അമേരിക്കയിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനുള്ള ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA )യുടെ അവാർഡ്  ലഭിച്ചു . 2018 ൽ  ഫൊക്കാനയുടെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡും ലഭിച്ചിരുന്നു.

അമേരിക്കയിലെ പ്രമുഖ മലയാളി ചാനലായിരുന്ന  എംസിഎൻ ചാനലിന്റെ ഡയറക്റ്റർ ആയിരുന്നു . എം സി എൻ ചാനലിനു വേണ്ടി 'കർമവേദിയിലൂടെ' എന്ന 35 എപ്പിസോഡ് നീണ്ടു നിന്ന അഭിമുഖ പരിപാടിയിലൂടെ പ്രമുഖ രാഷ്ട്രീയ-സാമൂഹിക -ആത്മീയ-സാമ്പത്തിക മേഖലയിലുള്ളവരെ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തി. കൂടാതെ അമേരിക്കൻ യുവജനങ്ങൾക്കായി 'ഇന്ത്യ ദിസ് വീക്ക്' എന്ന ഇംഗ്ലീഷ് ന്യൂസ് റൗണ്ട്അപ് പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് തയാറാക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിരുന്നു.

ഒട്ടനവധി ജീവ കാരുണ്യപ്രവർത്തങ്ങൾക്കും നേതൃത്വം നൽകുന്ന ഫ്രാൻസിസ് ന്യൂ ജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ സജീവ പ്രവർത്തകൻ കൂടിയാണ്.

Francis Thadathil obit: His contributions to journalism

Join WhatsApp News
Raju Mylapra 2022-10-20 00:23:01
പ്രീയ സ്നേഹിതൻ ഫ്രാൻസിസ് തടത്തിലെന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം. ഹൃസകാല പരിചയം നൽകിയ ആജീവന്ത ഓർമ്മകൾ. അദ്ദേഹത്തിന്റെ "നാലാം തുണിനപ്പുറം" എന്ന ഉജ്ജ്വല ഓർമ്മക്കുറിപ്പുകൾ നിത്യസ്മാരകം. കുടുംബത്തോടുള്ള അനുശോചനവും ആദരാഞ്ജലികളും അർപ്പിക്കുന്നു.
പോൾ ഡി പനയ്ക്കൽ 2022-10-20 00:46:01
വളരേയധികം വായിച്ചിട്ടുണ്ട് അദ്ദേഹം എഴുതിയ വാർത്തകൾ. അകാലവിരാമം കനത്ത നഷ്ടബോധം ഉണ്ടാക്കുന്നു, നേരിട്ട് പരിചയമില്ലെങ്കിൽ പോലും. അപ്പൊള്‍ പിന്നെ അദ്ദേഹത്തിന്റെ സഹധര്മിണിക്കും മക്കൾക്കും ബന്ധുക്കൾക്കും അദ്ദേഹം പ്രവർത്തിക്കുന്ന മേഖലയിലുള്ളവർക്കും സുഹൃത്തുക്കൾക്കും ഉള്ള അവസ്ഥ എന്തായിരിക്കും! ഉള്ളിന്റെ ഉള്ളിൽ നിന്നു പ്രാർത്ഥന, അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ധൈര്യത്തിനു വേണ്ടി; അദ്ദേഹത്തിന്റെ ആൽമശാന്തിക്കുവേണ്ടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക